നരേന്ദ്ര മോഡിക്ക് നര്‍മ്മദയില്‍ നിന്നും ഒരു കത്ത്: ഞങ്ങള്‍ മുങ്ങിമരിക്കുന്നത് പട്ടേല്‍ പ്രതിമയ്ക്ക് കാണാം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

patel

നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍

ഗുജറാത്ത് നര്‍മ്മദയില്‍, സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള പ്രതിമാ നിര്‍മ്മാണത്തിന് തറക്കല്ലിട്ടുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഭാഷണം അസത്യങ്ങള്‍ നിറഞ്ഞതും വസ്തുതകളെ വളച്ചൊടിക്കുന്നതുമായിരുന്നു. ലക്ഷക്കണക്കിനാളുകളെ സാരമായി ബാധിക്കുന്ന ഒരണക്കെട്ടിന് നായകപരിവേഷം നല്‍കിക്കൊണ്ട്, അതിനെ പിന്തുണക്കാനും അതിന് വേണ്ടി വാദിക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണ് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാ സ്ഥാപനത്തിലൂടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡി ശ്രമിക്കുന്നത്. ഇതിനായി നരേന്ദ്ര മോഡി നടത്തുന്നത് അസത്യ പ്രചരണങ്ങളാണ്. എന്താണ് നര്‍മ്മദാ താഴ്‌വരയിലെ യാഥാര്‍ത്ഥ്യം?
1. അണക്കെട്ടിനാല്‍ ബാധിക്കപ്പെടുന്ന മുഴുവന്‍ ജനങ്ങളെയും പുനരധിവസിപ്പിച്ചുവെന്നാണ് മോഡി പറയുന്നത്. ഇത് ശുദ്ധഅസംബന്ധമാണ്. കാരണം ആ ഗ്രാമങ്ങളിലെ ജനസാന്ദ്രതയനുസരിച്ച് 50,000 ത്തോളം കുടുംബങ്ങള്‍ ഇനിയും പുനരധിവസിപ്പിക്കപ്പെടാനുണ്ട്.
2. ഗുജറാത്തില്‍ നൂറിലധികം കുടുംബങ്ങള്‍ ഇനിയും ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്. മുങ്ങിപ്പോകുന്ന പ്രദേശങ്ങളിലെ കൃഷിയെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ മുഖ്യമന്ത്രിയായ മോഡി അറിയാന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ഭരിക്കുന്ന മധ്യപ്രദേശില്‍, പുനരധിവാസത്തിനായുള്ള ഫണ്ടില്‍ 1000 കോടിയുടെ അഴിമതി നടത്തിയ കേസ് അഞ്ച് വര്‍ഷമായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് ഝാ കമ്മീഷന്‍ അന്വേഷിച്ചുവരികയാണ്. രണ്ടരലക്ഷത്തോളം ജനങ്ങളുടെ ജീവിതവും അവരുടെ ഗ്രാമങ്ങള്‍, സ്‌കൂളുകള്‍, സാംസ്‌കാരിക സ്മാരകങ്ങള്‍, ആശുപത്രികള്‍, കടകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, ദശലക്ഷക്കണക്കിന് മരങ്ങള്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി യു.പി.എ സര്‍ക്കാരിലും സുപ്രീം കോടതിയിലും സമ്മര്‍ദ്ദം ചെലുത്താന്‍ ഗുജറാത്ത് സര്‍ക്കാറിന് ഇപ്പോള്‍ ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
3. സര്‍ദാര്‍ സരോവര്‍ ഡാമിനായി കുടിയൊഴിപ്പിക്കപ്പെട്ട, ഗുജറാത്തിലെ പുനരധിവാസ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ സര്‍ദാര്‍ പ്രതിമയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയില്ല. ഈ ഗ്രാമങ്ങളിലേക്കയച്ച വാഹനങ്ങള്‍ പരിപാടി നടക്കുന്നിടത്തേക്ക് കാലിയായി മടങ്ങുകയായിരുന്നു. ആസൂത്രണ കമ്മീഷന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ സമഗ്രമായ ഒരു നേട്ട-കോട്ട വിലയിരുത്തല്‍ നടത്തുക എന്നതാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം.
4. മോഡിയുടെ 10 വര്‍ഷത്തെ ഭരണകാലത്താണ് പദ്ധതിക്കായി ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് നിര്‍ഭാഗ്യവശാല്‍ സംഭവിച്ചുപോയ ഒരബദ്ധത്തെ മറച്ചുപിടിക്കാന്‍ വേണ്ടിയായിരുന്നു ഇത്. 1996-2008 വരെയുള്ള കാലയളവില്‍ ശരാശരി ഫണ്ട് ചെലവാക്കലിന്റെ 20 ശതമാനത്തോളം (ഏകദേശം 5700 കോടി രൂപ) സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് വേണ്ടി അതിവേഗജലസേചന പ്രയോജനപരിപാടിക്ക് കീഴില്‍ നല്‍കിക്കഴിഞ്ഞു. ആസൂത്രണ കമ്മീഷന്റെയോ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയോ യാതൊരുവിധ പരിശോധനയുമില്ലാതെയാണ് തുക കൈമാറിയിരിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കനാല്‍ നിര്‍മ്മിക്കാനായി അനുവദിച്ച കേന്ദ്ര ഫണ്ട് മറ്റ് പല പ്രൊജക്ടുകള്‍ക്കും വകമാറ്റിയെഴുതി, വന്‍തിരിമറി നടത്തിയതായി സി.എ.ജി കണ്ടെത്തിയിട്ടുമുണ്ട്.
5. കച്ചിലുള്ള പാവപ്പെട്ട ജനങ്ങള്‍ തങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച്, മോഡിയെ വിശ്വസിച്ചിരിക്കുകയാണ്. അവര്‍ക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന ജലം വന്‍ കോര്‍പ്പറേറ്റുകള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ വകമാറ്റിക്കഴിഞ്ഞുവെന്ന് അവരറിയുന്നില്ല.
6. ഗുജറാത്തിലെയും രാജസ്ഥാനിലെയും വരള്‍ച്ചയെക്കുറിച്ച് മോഡി ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണ്. കാരണം ജലസേചന പദ്ധതിയുടെ പരിധിയില്‍ വരുന്ന പ്രദേശത്തെ, ഏകദേശം നാല് ലക്ഷം ഹെക്ടര്‍ സ്ഥലം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. മാത്രമല്ല, വലുതും ചെറുതുമായ കനാലുകളില്‍ വെറും 30 % മാത്രം പണിത്, ആ ഫണ്ടിന്റെ നല്ലൊരു ഭാഗവും കോര്‍പ്പറേറ്റുകള്‍ക്കും വരള്‍ച്ചയില്ലാത്ത അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങിയ നഗരങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ്.
7. തന്റെ മുന്‍ പ്രസ്താവനകളില്‍ നിന്നും വിരുദ്ധമായി, പദ്ധതി വന്നാല്‍ മഹാരാഷ്ട്രയ്ക്ക് വെദ്യുതി വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നും അതുവഴി 400 കോടി രൂപയോളം ലാഭിക്കാന്‍ കഴിയുമെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര വൈദ്യുതി നിയന്ത്രണ അതോറിറ്റിയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അത് അസത്യമാണെന്ന് ബോധ്യമാകും.
8. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ നിര്‍ദ്ദിഷ്ട ഉയരമായ 122 മീറ്ററില്‍ നിന്നും 138.68 മീറ്ററാക്കി ഉയരം കൂട്ടാനും 17 മീറ്റര്‍ ഉയരമുള്ള തൂണുകളും കവാടങ്ങളും നിര്‍മ്മിക്കാനുമുള്ള തീരുമാനത്തിലൂടെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെയും സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കളുടെ ആത്മാര്‍ത്ഥതയെയും പാരമ്പര്യത്തെയും മോഡി ചോദ്യം ചെയ്തിരിക്കുകയാണ്.
8. 1987ലെ പാരിസ്ഥിതികാനുമതി, 1988ലെ ആസൂത്രണ കമ്മീഷന്‍ അനുമതി, നര്‍മ്മദാ നദീജല തര്‍ക്ക ട്രിബ്യൂണല്‍ അവാര്‍ഡ് എന്നിവയുടെ ലംഘനം സര്‍ദാര്‍ സരോവര്‍ പദ്ധതി നടത്തിയിട്ടുണ്ടെന്ന് പല തവണ സുപ്രീംകോടതി വിധികളിലൂടെയും മറ്റും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
9. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ഗുജറാത്തിലെ ആറ് ഗ്രാമങ്ങളിലെ ആദിവാസികളെ വിസ്മരിച്ചുകൊണ്ട്, 70-ഓളം ഗ്രാമങ്ങളില്‍ വിനോദസഞ്ചാരവും നഗരവല്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കെവാഡിയ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (KADA) ഗുജറാത്ത് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ പെസ നിയമ പ്രകാരം ആദിവാസി പഞ്ചായത്തുകള്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു.
10. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി, ബ്രിട്ടീഷ് സാമ്രാജ്യത്തോട് പോരാടിയ ഒരു നേതാവിന്റെ പേരിലുള്ള പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനേക്കാള്‍ 80 മീറ്റര്‍ ഉയരത്തില്‍ പണിയുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. അംബാനിമാര്‍ക്കും അദാനിമാര്‍ക്കുമായി കര്‍ഷകരുടെ ഭൂമിയും ജീവനും വരെ വെള്ളത്തിനടിയില്‍പ്പെട്ട് നശിക്കുന്നത് സര്‍ദാര്‍ പ്രതിമയ്ക്ക് നന്നായി കാണാന്‍ കഴിയും!
28 വര്‍ഷങ്ങളായി അണക്കെട്ടിനെതിരെ പൊരുതുന്ന ജനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഭരണഘടനാ ലംഘനമായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാന്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കടപ്പാട് : കേരളീയം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply