
ജനപിന്തുണ നേടിയ പോരാട്ടം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സെക്രട്ടേറിയറ്റ് മുന്നില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് വമ്പിച്ച ജനപിന്തുണയോടെ. സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎമ്മിന്റെ സാധാരണക്കാരായ നിരവധി പ്രവര്‍ത്തകരടക്കം കേരളത്തിലെ ബഹുഭൂരിപക്ഷവും മാനസികമായെങ്കിലും ഈ സമരത്തോടൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വിഎസിന്റെ നിലപാടും വ്യത്യസ്ഥമല്ല.
താല്‍ക്കാലികമായി സെക്രട്ടറിയേറ്റിനു മുന്നിലെ ഈ പോരാട്ടം അവസാനിപ്പിച്ചു. എന്നാല്‍ അക്രമങ്ങളും കൊലകളുമില്ലാത്ത ഒരു രാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ ഈ പോരാട്ടം വഴികാട്ടിയാകണം. ആ ലക്ഷ്യത്തില്‍ ഈ സമരത്തെ മുഴുവന്‍ മലയാളികളും ഏറ്റെടുക്കുകയാണ് വേണ്ടത്. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആ ദിശയില്‍ വലിയൊരു കാല്‍വെപ്പായിരിക്കും.
സി.ബി.ഐ അന്വേഷണത്തിന് തത്വത്തില്‍ തയ്യാറെന്ന് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്. അത്തരമൊരന്വേഷണത്തിനു ഈ ഘട്ടത്തില്‍ പല സാങ്കേതിക ബുദ്ധിമുട്ടുമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. തത്വത്തില്‍ അംഗീകരിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോകില്ല എന്നു പ്രതീക്ഷിക്കുക. പോയാല്‍ അത് വളരെ തെറ്റായ സന്ദേശമായിരിക്കും നല്‍കുക.
എന്തായാലും ടിപിവധക്കേസ് ഗൂഢാലോചന സംബന്ധിച്ചു സി.പി.എം. ഉന്നതനേതാക്കളുടെ പങ്ക് അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കളുടെ അറിവോടെയാണു ടി.പി. വധമെന്നാണു കെ.കെ. രമ ആഭ്യന്തര വകുപ്പിനു നല്‍കിയ പരാതിയിലെ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി) വകുപ്പു പ്രകാരമാണു പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായിരിക്കും സിബിഐ അന്വേഷണം.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ തുടങ്ങിയവര്‍ക്കു ടി.പി. വധഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണു നാലു പേജുള്ള പരാതിയില്‍ രമ ആരോപിച്ചിരിക്കുന്നത്. ഇതിനു തെളിവായി വിവിധ സ്ഥലങ്ങളില്‍ ഈ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതിയ പരാതിയില്‍ രമ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സംക്ഷിപ്ത രൂപമാണ് എഫ്.ഐ.ആര്‍ എന്നറിയുന്നു. ഒഞ്ചിയത്ത് ആര്‍.എം.പി. രൂപീകരിച്ചതു മുതല്‍ സി.പി.എമ്മില്‍നിന്നു ടി.പി. ചന്ദ്രശേഖരനു നേരെയുണ്ടായ ഭീഷണികള്‍ രമ പരാതിയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന സി.പി.എം. പൊതുയോഗങ്ങളില്‍ ഉന്നത നേതാക്കള്‍ നടത്തിയ ഭീഷണിപ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ പരാതിയിലുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുലപോലെ ചിതറിക്കുമെന്ന ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്റെയും വേണ്ടിവന്നാല്‍ ചന്ദ്രശേഖരന്റെ തലയെടുക്കുമെന്ന ഒഞ്ചിയം മുന്‍ ലോക്കല്‍ സെക്രട്ടറി വി.ടി. ഗോപാലകൃഷ്ണന്റെയും പ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ പരാതിയിലുണ്ട്. പി. മോഹനന്‍, പ്രാദേശിക നേതാക്കളായ കെ.കെ. കൃഷ്ണന്‍, കെ.സി. രാമചന്ദ്രന്‍ എന്നിവരറിയാതെ തനിക്കൊന്നും സംഭവിക്കില്ലെന്നു ടി.പി. തന്നോടു പറഞ്ഞിരുന്നതായും രമ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
