ഇറാന്റെ വിജയവും അമേരിക്കക്കേറ്റ തിരിച്ചടിയും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് നടമാടിയ രണ്ട് സാമ്രാജ്യത്വ മഹായുദ്ധങ്ങള്‍ ആഗോള മഹാശക്തി സന്തുലിതാവസ്ഥയെ അടിസ്ഥാനപരമായി മാറ്റിമറിക്കുകയും, ന്യൂക്ലിയര്‍ ആയുധ പരീക്ഷണത്തിലൂടെ പുതിയ സാമ്പത്തിയ സൈനീക ശക്തി കേന്ദ്രങ്ങള്‍ക്കു ജന്മം നല്‍കുകയും ചെയ്തു. നിലവില്‍ അന്ന് അജയ്യര്‍ എന്നു കരുതിയ ഒട്ടനവധി മഹാശക്തികള്‍ ചരിത്രമാകുകയും, പുതിയവ രംഗപ്രവേശം ചെയ്യുകയും ചെയ്തു.

എന്നിരുന്നാലും, അനുഭവങ്ങള്‍ എല്ലാം വഴികാട്ടികളല്ല എന്ന് കാട്ടിക്കൊണ്ട് , ന്യൂക്ലിയര്‍ ആയുധ ഭീഷണി നിലനിര്‍ത്തി എന്നാല്‍ ഉപയോഗിക്കാതെ, യുദ്ധമില്ലാത്തയൊരു സാമ്രാജ്യത്വ വ്യവസ്ഥ അസാദ്ധ്യമെന്ന് വീണ്ടും വീണ്ടും സ്ഥാപിച്ചു കൊണ്ട്, വീണ്ടുമൊരു ലോക യുദ്ധ സമാനമായ സ്ഥിതിഗതി ലോകവ്യാപകമായി സൃഷ്ടിച്ചു കൊണ്ട് , ഒരേയൊരു വന്‍ശക്തിയുടെ ബലാബലം പരീക്ഷിക്കുന്ന (തീരൂവ യുദ്ധം തുടങ്ങി വെട്ടിപ്പിടിക്കല്‍ വരെയെത്തുന്ന) ലക്ഷ്യങ്ങളുമായി തുടങ്ങിവെച്ച അമേരിക്ക – ഇസ്രയേല്‍ യുദ്ധം ഈ നൂറ്റാണ്ടിലെ ഒരഴിച്ചു പണിക്ക് സമ്മര്‍ദ്ദം ചെലുത്തുന്ന ആഗോള സാമ്രാജ്യത്വ വ്യവസ്ഥയുടെ സ്വാഭാവികവും പരിണാമപരവുമായ പ്രക്രിയക്ക് ആരംഭം കൂറിച്ചിരിക്കുന്നു.

ഇന്ന് സാമ്രാജ്യത്വ വടംവലിയുടെ തുടര്‍കഥയായ ഇറാന്‍, ഉക്രൈന്‍ യുദ്ധവും ചരിത്രം ആവര്‍ത്തിച്ചു കൊണ്ട്, അനിതര സാധാരണമായ രാഷ്ട്രീയ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്ന ആഗോള പ്രതിസന്ധി ഊര്‍ജ വിപണികള്‍, അന്തര്‍ദേശീയ വ്യാപാരം, ധനകാര്യ വ്യവസ്ഥ, സൈനിക സാങ്കേതികവിദ്യ, ആഗോള സഖ്യങ്ങള്‍ എന്നിവയെ നിരവധി നിര്‍ണായക വഴികളില്‍ പുനര്‍ നിര്‍വചിക്കാന്‍ അത് കാരണമാക്കിയിട്ടുണ്ട്.

1. ഊര്‍ജവും വ്യാപാരവും പുനഃക്രമീകരണത്തില്‍.

എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഊര്‍ജ വിതരണ ശൃംഖലകളില്‍ ഉണ്ടായിട്ടുള്ള അസ്ഥിരത ബദല്‍ വ്യാപാരപാതകള്‍, പ്രാദേശിക ഊര്‍ജ സഖ്യങ്ങള്‍, തികച്ചും വിഭിന്നവും പ്രകൃതി അനുകൂലമായ ഊര്‍ജസ്രോതസ്സുകള്‍ക്കും, പുതിയ പണമിടപാട് സംവിധാനങ്ങള്‍ക്കും വളര്‍ച്ച നല്‍കിയിരിക്കുന്നു. യുദ്ധം ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരെന്ന് വിശേഷിപ്പിക്കുന്ന ചൈനയെ കാര്യമായി ബാധിച്ചില്ല എന്നത് ഈ ഘട്ടത്തില്‍ ഉണ്ടായ പ്രത്യക്ഷ തെളിവായി എടുത്തു കാണിക്കുന്നു.

2. കാര്‍ഷിക രംഗവും വളനിര്‍മ്മാണ പ്രതിസന്ധിയും .

പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണത്തിലെ തടസ്സങ്ങളും, സാമ്പത്തിക ഉപരോധങ്ങളും വളം ഉല്‍പ്പാദനത്തെയും ആഗോള ഭക്ഷ്യസുരക്ഷയെയും ഗുരുതരമായി ഇപ്പോള്‍ ബാധിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഈ ഉല്‍പ്പന്നങ്ങളെ മാത്രം ആശ്രയിച്ചിരുന്ന വികസ്വര രാജ്യങ്ങളാണ് നേരിടുന്നത്. അത് എത്രകണ്ട് രുക്ഷമായിരിക്കുമെന്നു അനുമാനിക്കാനായിട്ടില്ല.

3. ഡോളര്‍ ആധിപത്യത്തിന് നേരിടുന്ന വെല്ലുവിളി.

വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സദേശീയ കറന്‍സികളിലൂടെ വര്‍ദ്ധിച്ചതും, ഡോളറിന് പകരമായി പുതിയ ധനകാര്യ സംവിധാനങ്ങളുടെ രൂപീകരണവും, അമേരിക്കന്‍ അധിപത്യത്തിനു അടിസ്ഥാനമായ ഡോളറിന്റെയും പാശ്ചാത്യ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടെയും ദീര്‍ഘകാല ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി കഴിഞ്ഞു. ലോക വ്യാപാര സൃംഖലയില്‍ BRICS തുടങ്ങി, മേല്‍ത്തരം രാജ്യങ്ങള്‍ ഏറെക്കുറെ 50% ല്‍ അധികം വ്യാപാരം ഡോളര്‍ വിട്ടു ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നത് അമേരിക്കന്‍ മേല്‍ക്കോയ്മക്കേറ്റ ഭീഷണിയുടെ ആഴം കൂട്ടുന്നു.

4. നിക്ഷേപ സ്ഥിരതയിലെ ഇടിവ് .

വര്‍ദ്ധിച്ചുവരുന്ന ബഹുധ്രുവ സൈനിക സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, ആഗോള വിപണികളുടെ വിഘടനം എന്നിവ അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കും , മൂലധന പ്രവാഹങ്ങള്‍ക്കും പുതിയ വെല്ലുവിളികളും, അനിശ്വിതത്വങ്ങളും, നിക്ഷേപകര്‍ക്ക് ഭീതിയും സൃഷ്ടിക്കുന്നു.

5. പുതിയ പ്രാദേശിക ശക്തികളുടെ ഉയര്‍ച്ച .

ഇറാന്‍, നോര്‍ത്ത് കൊറിയ പോലെ, സൈനികവും രാഷ്ട്രീയവുമായ പ്രാദേശിക ശക്തിയായി ഉയര്‍ന്നുവരികയും, പശ്ചിമേഷ്യയിലെ നിലവിലുള്ള സുരക്ഷാ ഘടനകളെ വെല്ലുവിളിക്കുകയും ചെയ്യുന്നുന്നത് ലോകത്ത് നിലവിലുള്ള സംഖ്യങ്ങളില്‍ അഴിച്ചു പണിയും പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതിനും കാരണമാകുന്നു.

6. പാശ്ചാത്യ മേല്‍ക്കോയ്മയുടെ ആപേക്ഷിക തകര്‍ച്ച.

ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഏകധ്രുവ ലോകക്രമം, മത്സരിക്കുന്ന പുതിയ സാമ്പത്തിക-സൈനിക ശക്തികേന്ദ്രങ്ങളുടെ ഉയര്‍ച്ച മൂലം വര്‍ദ്ധിച്ച വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങിയിരിക്കുന്നു.

7. പ്രധാന സാമ്പത്തിക ശക്തിയായി ചൈനയുടെ ഉദയം.

വ്യാവസായിക, സാങ്കേതിക, ധനകാര്യ രംഗങ്ങളിലെ മുന്‍നിര ശക്തിയായി ചൈന മാറിയിരിക്കുന്നത് ആധുനിക ലോക സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ്. AI അടക്കം എല്ലാ വ്യവസായ കേന്ദ്രങ്ങളുടെയും തലസ്ഥാനമായി ചൈന മാറിക്കൊണ്ടിരിക്കുന്നു.

8. ബഹുധ്രുവ സ്ഥാപനങ്ങളുടെ വളര്‍ച്ച.

ബ്രിക്‌സ് പോലെയുള്ള സാമ്പത്തിക – വ്യാപര കൂട്ടായ്മകള്‍ പരമ്പരാഗത പാശ്ചാത്യ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള വ്യാപാരം, നിക്ഷേപം, ധനകാര്യ സഹകരണം എന്നിവയ്ക്ക് പകരമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാനുള്ള ഉയര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

9. ഇന്‍ഡോ-പസഫിക് മേഖലയിലെ ബലാബല പരീക്ഷണങ്ങളിലെ മാറ്റം.

ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക-സൈനിക ശേഷി തായ്വാനെയും വിശാലമായ ഇന്‍ഡോ-പസഫിക് മേഖലയെയും ചുറ്റിപ്പറ്റിയുള്ള തന്ത്രപരമായ കണക്കുകൂട്ടലുകളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു ബുള്ളറ്റും ഉപയോഗിക്കാതെ തന്നെ തായ്വാന്‍ ചൈനയുടെത് ആകാനുള്ള സാദ്ധ്യത പൂര്‍ണ്ണമായിരിക്കുന്നു.

10. യുദ്ധത്തിന്റെ രൂപാന്തരവും പരിണിതഫലങളും.

നിര്‍മ്മിത ബുദ്ധി, സ്വയം നിയന്ത്രിത സംവിധാനങ്ങള്‍, ഡ്രോണുകള്‍, സൈബര്‍ യുദ്ധം, കൃത്യതയാര്‍ന്ന മിസൈല്‍ സാങ്കേതികവിദ്യകള്‍ എന്നിവ ഭാവിയിലെ ആയുധ വ്യവസായത്തെ കൂടുതല്‍ നിയന്ത്രിക്കുന്നതിനാല്‍ പരമ്പരാഗത സൈനിക ആയുധങ്ങളുടെ മേല്‍ക്കൈ ക്രമേണ കുറയുന്നു. ഇത് ആയുധ – യുദ്ധ സന്നാഹ രംഗത്തെ അഴിച്ചു പണിയിലേക്ക് പൂര്‍ണ്ണമായി നയിക്കുന്നു.

ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധിയും ഇന്ത്യയിലെ പ്രത്യാഘാതങ്ങളും.

ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം വികസ്വര രാജ്യങ്ങളെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നു. ഇറക്കുമതി ചെലവിലെ വര്‍ദ്ധനവ്, കറന്‍സി വിപണിയിലെ അസ്ഥിരത, തൊഴിലില്ലായ്മ, വളരുന്ന സാമ്പത്തിക അസമത്വം എന്നിവ സാധാരണ ജനങ്ങളുടെ ജീവിതത്തിന് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ സാമ്പത്തിക വെല്ലുവിളികള്‍ രാഷ്ട്രീയ രംഗത്തെ ഗണ്യമായ മാറ്റങ്ങളോടൊപ്പം സംഭവിച്ചു കൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ് ശക്തിയുടെ കേന്ദ്രീകരണവും മത ഭൂരിപക്ഷവാദ രാഷ്ട്രീയ ശക്തികളുടെ ഉയര്‍ച്ചയും, വ്യാപകമായി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നസാമൂഹിക ധ്രുവീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദൈനദിനം വ്യക്തമാക്കപ്പെടുന്നു. ദീര്‍ഘകാല ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനൊപ്പം തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് എത്രത്തോളം കഴിയുമെന്നത് നിര്‍ണായകമായ ചോദ്യമായി ഉയരുന്നു.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അന്തര്‍ദേശീയ വിപണികളില്‍ അവരുടെ സാന്നിധ്യം വികസിപ്പിച്ചിട്ടുണ്ടെങ്കിലും, അതിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തുല്യമായി എത്തിച്ചേര്‍ന്നിട്ടില്ല. കോര്‍പ്പറേറ്റ് സമ്പത്തും തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിത സാഹചര്യങ്ങളും തമ്മിലുള്ള അന്തരം ഇന്നും ശക്തമായ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിധേയമാണ്. ഇന്‍ഡ്യ ജനതയുടെ ആളോഹരി വരുമാനവും സാമ്പത്തിക സ്ഥിതിഗതികളും സമ്പ് സഹാറന്‍ ആഫ്രിക്കക്കടുത്താണന്നത് സ്ഥിതിഗതികളുടെ ആഴം വ്യക്തമാക്കുന്നു

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍, 1916-ല്‍ വ്‌ലാദിമിര്‍ ലെനിന്‍ സാമ്രാജ്യത്വ വ്യവസ്ഥയുടെ വിശകലനം – ‘സാമ്രാജ്യത്വം മുതലാളിത്ത വ്യവസ്ഥയുടെ ഉയര്‍ന്ന രൂപം’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച മൂലധനത്തിന്റെ കേന്ദ്രീകരണം, ധനകാര്യ ആധിപത്യം, ആഗോള അസമത്വങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും കൃത്യമായ ചട്ടക്കൂടായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മുതലാളിത്തം വലിയ മാറ്റങ്ങള്‍ക്കും പുനര്‍ ക്രമീകരണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

ലെനിന്‍ ചൂണ്ടിക്കാട്ടിയ അടിസ്ഥാന പ്രവണതകള്‍ പുതിയ രൂപങ്ങളില്‍ തുടരുകയാണ്.

1. കുത്തകകളും ഉല്‍പ്പാദനത്തിന്റെ കേന്ദ്രീകരണവും.

ലെനിന്റെ വിശകലനം: ഉരുക്ക്, റെയില്‍വേ, എണ്ണ തുടങ്ങിയ മേഖലകളില്‍ കാര്‍ട്ടലുകളും ട്രസ്റ്റുകളും ആധിപത്യം സ്ഥാപിച്ച് സാമ്പത്തിക ശക്തി കേന്ദ്രീകരിച്ചു കുത്തക വ്യവസായങ്ങളിലേക്ക് പരിവര്‍ത്തനപ്പെട്ടു. കുത്തക ശക്തികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ബൗദ്ധിക -സങ്കേതിക ക്രയ അവകാശങ്ങള്‍ എന്നിവ ആഗോള സാങ്കേതിക കോര്‍പ്പറേഷനുകളിലേക്ക് മാറ്റിയിരിക്കുന്നു. തല്‍ഫലമായി സോഫ്റ്റ്വെയര്‍ വ്യവസ്ഥകള്‍, ഡാറ്റ, ലോജിസ്റ്റിക് ശൃംഖലകള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിയന്ത്രണം പുതിയ സാമ്പത്തിക ആധിപത്യത്തിന്റെ വിളനിലമായി മാറി. അതോടൊപ്പം ഭീമന്‍ നിക്ഷേപ സ്ഥാപനങ്ങള്‍ വിവിധ കമ്പനികളിലെ ഓഹരി ഉടമസ്ഥതയിലൂടെ വലിയ സ്വാധീനം സാമ്പത്തിക രംഗത്ത് സ്ഥാപിച്ചിരിക്കുന്നു.

2. ഫിനാനസ് മൂലധനവും, കുത്തകളും .

ലെനിന്റെ വിശകലനം: ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും ലയിച്ച് ദേശീയ സമ്പദ്വ്യവസ്ഥകളെ നിയന്ത്രിക്കുന്ന ശക്തമായ ധനകാര്യ ശക്തി കേന്ദ്രങ്ങള്‍ രൂപപ്പെട്ടു എന്നാണ്; എന്നാല്‍ ഇന്ന് ഫൈനാസ് മൂലധന വല്‍ക്കരണം ആഗോളതലത്തില്‍ വ്യാപിച്ചിട്ടുണ്ട്, അതിന് രാജ്യാന്തര സ്വഭാവം കൈവന്നിരിക്കുന്നു. പുത്തന്‍ കൊളണയില്‍ സാമ്പത്ത് വ്യവസ്ഥയുടെ അസ്ഥിവാരം ഫിനാനസ് മൂലധനമാണ് ഇന്ന് വഹിക്കുന്നത്. സാമ്പത്തിക മൂലധന നിക്ഷേപ ഉപകരണങ്ങള്‍, ഊഹക്കച്ചവട വിപണികള്‍, സ്വകാര്യ നിക്ഷേപ ഫണ്ടുകള്‍ എന്നിവയിലൂടെ മൂലധനം ലാഭം തേടുന്നു. ദീര്‍ഘകാല ഉല്‍പ്പാദന നിക്ഷേപങ്ങളെ മിക്കപ്പോഴും പിന്നിലാക്കി ഓഹരിയുടമകളുടെ ലാഭവും ഓഹരി തിരിച്ചുവാങ്ങലിലും മുന്‍ഗണന നേടുന്നു.

3. മൂലധന കയറ്റുമതിയും ആഗോള മൂല്യ ശൃംഖലകളും.

ലെനിന്‍ വിശകലനം ചെയ്യത് – വികസിത മുതലാളിത്ത രാജ്യങ്ങള്‍ വിഭവങ്ങളും തൊഴിലും വിപണികളും നേടുന്നതിനായി അധിക മൂലധനം പിന്നോക്ക പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്ത രുന്നു എന്നാണ്. ഇന്നത് വിദേശത്ത് നേരിട്ടുള്ള നിക്ഷേപവും കൂടാതെ ബഹുരാഷ്ട്ര ഉല്‍പ്പാദന ശൃംഖലകള്‍, അന്തര്‍ദേശീയ കടബാധ്യതാ സംവിധാനങ്ങള്‍ എന്നിവയിലൂടെ പുതു മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ തൊഴില്‍ച്ചെലവുള്ള മേഖലകളിലേക്ക് ഉല്‍പ്പാദനം മാറ്റപ്പെടുമ്പോള്‍ ഗവേഷണം, രൂപകല്‍പ്പന, ബ്രാന്‍ഡിംഗ്, ബൗദ്ധിക- സാങ്കേതിക സ്വത്തവകാശം തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള മേഖലകള്‍ അതിന്റെ കുത്തകയും അവകാശവും വികസിത സമ്പദ്വ്യവസ്ഥകളില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു.

4. അന്തര്‍ദേശീയ മുതലാളിത്ത സഖ്യങ്ങള്‍.

ലെനിന്‍ ചൂണ്ടികാണിച്ചത് കുത്തക കമ്പനികള്‍ വിപണികള്‍ വിഭജിക്കാനും, വില നിയന്ത്രിക്കാനും അന്തര്‍ദേശീയ സഖ്യങ്ങള്‍ രൂപപ്പെടുത്തി. ഇന്നത്തെ വികാസഗതി അത് ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ വ്യാപാര കരാറുകള്‍, നിക്ഷേപ ഉടമ്പടികള്‍, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആഗോള ഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. ഇവ മൂലധനത്തിന്റെ സ്വതന്ത്ര ചലനത്തിനും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുന്നു.

5. കോളനിവല്‍ക്കരണത്തില്‍ നിന്ന് നവകോളനി സ്വാധീനത്തിലേക്ക് .

ലെനിന്റെ കാഴ്ചപാടില്‍ ലോകം കോളനി ശക്തികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരുന്നു. അതിനാല്‍ മാര്‍ക്കറ്റ് വിഭജനത്തിനായുള്ള മത്സരം സാമ്രാജ്യത്വ യുദ്ധങ്ങളുടെ പ്രധാന കാരണമായിരുന്നു. ഇന്നത്തെ അവസ്ഥ നേരിട്ടുള്ള കോളനി ഭരണത്തിന് പകരം സാമ്പത്തിക, ധനകാര്യ, സാങ്കേതിക, സൈനിക സ്വാധീനത്തിന്റെ പുതിയ രൂപങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. ആഗോള മൂലധന സംവിധാനങ്ങള്‍, കരുതല്‍ കറന്‍സികള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍, വ്യാപാര ശൃംഖലകള്‍, സൈനിക സഖ്യങ്ങള്‍ എന്നിവയിലെ നിയന്ത്രണം ശക്തരായ രാഷ്ട്രങ്ങളുടെ പുതിയ ആധിപത്യ ഉപാധികളായി മാറിയിരിക്കുന്നു.

ആഗോള ക്രമത്തിലെ പുതിയ ദുര്‍ബല കണ്ണികള്‍

ഇന്നത്തെ ലോകം പ്രധാനമായും ഏകധ്രുവ ലോകക്രമത്തില്‍ നിന്ന് കൂടുതല്‍ മത്സരാധിഷ്ഠിതവും ബഹുധ്രുവവുമായ ഒരു സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോള മുതലാളിത്തത്തിന്റെ പ്രതിസന്ധി, മഹാ ശക്കികരളുടെ മത്സരങ്ങള്‍, സാങ്കേതിക പരിവര്‍ത്തനങ്ങള്‍, ഊര്‍ജം, ധനം, വ്യാപാരം എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങള്‍ അന്തര്‍ദേശീയ ക്രമത്തിനുള്ളില്‍ പുതിയ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു. ഈ മാറ്റങ്ങള്‍ ഒരു സാമ്രാജ്യത്വ ഘടനയുടെ തകര്‍ച്ചയും മറ്റൊന്നിന്റെ ഉദയവുമാണോ, അതോ തികച്ചും വ്യത്യസ്തമായ ഒരു പുതിയ ആഗോള ക്രമത്തിന്റെ തുടക്കമാണോ എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന ചോദ്യമായി തുടരുന്നു. സാമ്പത്തിക അസമത്വവും രാഷ്ട്രീയ അസ്ഥിരതയും രാഷ്ട്രീയ മത്സരങ്ങളും ഏറ്റവും മൂര്‍ച്ഛിക്കുന്ന മേഖലകളിലാണ് ഈ വ്യവസ്ഥയുടെ ”ദുര്‍ബല കണ്ണികള്‍” രൂപംകൊള്ളാന്‍ സാധ്യത. ശക്തമായ ഇടതു രാഷ്ട്രിയ നേതൃത്വത്തില്‍ മാത്രമേ ഈ ദുര്‍ബല കണ്ണികളില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനങ്ങളുടെ വിമോചന പ്രസ്ഥാനങ്ങളെ വേണ്ട പരിസമാപ്തിയില്‍ എത്തിക്കാനാവു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply