
മതേതരത്വത്തെ വീണ്ടെടുക്കാൻ ജാതീയതയെപ്പറ്റി സംസാരിച്ചു കൊണ്ടുതുടങ്ങാം
ഫാഷിസത്തിന്റെ വളരെ സങ്കീര്‍ണമായ, എളുപ്പം പിടിതരാത്ത, സാധാരണ മനുഷ്യരുടെ കണ്ണില്‍ നിരുപദ്രവവും ഒപ്പം ഏറെ ആകര്‍ഷകവുമായി തോന്നിപ്പിക്കുന്ന ഒരു മഹാമേള ഈ വര്‍ഷം ഫെബ്രുവരിയില്‍ നിളാതീരത്തു നടന്നു. മാമാങ്കത്തിന്റെ ഭൂമികയായ തിരുനാവായയുടെ പ്രാദേശിക ചരിത്രവും ഹിന്ദുമുസ്ലിം സൗഹാര്‍ദ്ദവും വിസ്മരിക്കാനും വര്‍ത്തമാനകാലത്ത് പൗരാണികശേഷിപ്പുകളില്‍ കടന്നുകയറുന്ന ഹിന്ദുത്വയെ പ്രകീര്‍ത്തിക്കാനും പരോക്ഷമായി ആഹ്വാനം ചെയ്യുന്നതായിരുന്നു കേരളത്തിലെ കുംഭമേളയെന്നു വിശേഷിപ്പിച്ച പ്രസ്തുത പരിപാടി. തുടര്‍ന്ന് മെയ് 15 മുതല്‍ 24 വരെ തിരുനാവായില്‍ വെച്ചുതന്നെ വിവിധ സാംസ്‌കാരിക സംഘടനകളുടെ മുന്‍കൈയില്‍ കേരളപ്പെരുമ മൈത്രിമഹോത്സവം എന്ന സാംസ്‌കാരികോത്സവവും നടന്നു. പ്രസതുതവേദിയില്‍ ഡോ ഖദീജ മുംതാസ് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിത രൂപം.
മതേതരത്വത്തെ വീണ്ടെടുക്കാൻ ജാതീയതയെപ്പറ്റി സംസാരിച്ചു കൊണ്ടുതുടങ്ങാം
ഫാഷിസത്തിന്റെ വളരെ സങ്കീര്‍ണമായ, എളുപ്പം പിടിതരാത്ത, സാധാരണ മനുഷ്യരുടെ കണ്ണില്‍ നിരുപദ്രവവും ഒപ്പം ഏറെ ആകര്‍ഷകവുമായി തോന്നിപ്പിക്കുന്ന ഒരു മഹാമേള ഈ വര്‍ഷം ഫെബ്രുവരിയില്‍ നിളാതീരത്തു നടന്നു. ഉത്തരേന്ത്യയില്‍ കാലങ്ങളായി, ഗംഗാതീരത്ത് ആവര്‍ത്തിച്ചു നടക്കുന്ന കുംഭമേളയുടെ ഒരു ചെറുപതിപ്പ് ആയിരുന്നു അത് .സമാനമായ ഒന്ന്, ഒരു മഹായാഗം കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ദേശീയ ബിജെപി നേതാക്കളുള്‍പ്പെടെ പങ്കെടുത്തു കൊണ്ട് വിപുലമായി നടന്നതായും അറിഞ്ഞു. കോഴിക്കോട് കക്കോടിയിലും നടന്നു, ദിവസങ്ങളോളം നീണ്ടു നിന്ന അതിരാത്രം. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍ എന്നും ഇത് കുറച്ചു വര്‍ഷങ്ങളായി വലിയ കോളിളക്കങ്ങളില്ലാതെ നടന്നുകൊണ്ടിരിക്കുന്നു എന്നുമറിഞ്ഞു. നിഷ്‌കളങ്കമായി ഭക്തിപുരസരം ഇവയിലൊക്കെ പങ്കെടുക്കുന്ന ഹൈന്ദവ സമൂഹത്തെയും കണ്ടു. ഒപ്പം, കച്ചവടാഭിവൃദ്ധിയില്‍ ആവേശം കൊണ്ട മുസ്ലിങ്ങളുള്‍പ്പെടെയുള്ള ചെറുകിട ബിസിനസ്സുകാരുടെ ആവേശത്തെപ്പറ്റിയും കേട്ടു. കേട്ടു.
കുംഭമേള നടക്കുന്നെങ്കില്‍ എന്താണ് പ്രശ്നം എന്നു ക്ഷോഭിച്ചത് കൃസ്ത്യന്‍ സമുദായാംഗമായ, അധ്യാപകനായ ഒരു പ്രശസ്ത എഴുത്തുകാരന്‍.. അതെ, എന്താണ് പ്രശ്നം? പണ്ട് ഗാന്ധിജിയോട് സന്തത സഹചാരിണിയായ സുശീലാനയ്യാരും ചോദിച്ചിരുന്നു, . അവര്‍ പറയുന്നതില്‍ എന്താണ് കുഴപ്പം, താങ്കള്‍ പറയുന്നതു തന്നെയല്ലേ അവരും പറയുന്നത് എന്ന്. ഗാന്ധിജിയില്‍ ഹിന്ദു എന്ന അഭിമാനബോധവും ഹൈന്ദവഐകൃത്തിനുള്ള ആഗ്രഹവും ഉണ്ടായിരുന്നു എന്നവര്‍ക്കറിയാമായിരുന്നു. അതു തന്നെയല്ലേ ഹിന്ദു മഹാസഭക്കാരും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന സന്ദേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. ഈ സന്ദേഹം ഇന്നും നിലനിര്‍ത്തുന്നു എന്നതാണ് ഒരു നൂറ്റാണ്ടായി ഹിന്ദുത്വ ശക്തികളുടെ വിജയവും. അതിലൂടെയാണവര്‍ അവരുടെ ഫാസിസപ്രത്യയശാസ്ത്രത്തിനുള്ള മണ്ണൊരുക്കുന്നത്. ആ മണ്ണിലാണവര്‍ അടുത്ത ഘട്ടത്തില്‍ വെറുപ്പിന്റെ വിത്തു വിതക്കുന്നതും.
ഹിന്ദു മതബോധം ആത്മീയതലത്തില്‍ സൂക്ഷിക്കുമ്പോഴും അന്യമതസ്ഥരെ ചേര്‍ത്തുപിടിക്കാനാവുന്ന വലിയ ജ്ഞാനേയ ബഹുസ്വരതാബോധം ഗാന്ധിജിയിലുണ്ടായിരുന്നു. (തീവ്ര ) ദേശീയതയിലും വംശീയ ഫാസിസത്തിലുമുള്ളത് മതമോ ആത്മീയതയോ അല്ല, തികച്ചും ഭൗതികവാദപരമായ അധികാരമോഹ പ്രത്യയശാസ്ത്രം മാത്രമാണ്. ജര്‍മ്മന്‍ ഫാസിസത്തിലും നാസിസത്തിലും അതാണു പ്രവര്‍ത്തിച്ചത്. ഇസ്രയേല്‍ സയണിസത്തില്‍ നമ്മളിന്നതു കാണുന്നു. അപ്പോള്‍ മതേ തരത്വത്തെപ്പറ്റി സംസാരിക്കുന്നത് പഴയകാലത്തേതുപോലെ പ്രാദേശിക മതമൈത്രിയുടെ ഗൃഹാതുരത പറഞ്ഞു കൊണ്ടാവുന്നതില്‍ അര്‍ത്ഥമില്ല. ചുരുങ്ങിയത്, ഈ പ്രത്യയശാസ്ത്രത്തെ വിശകലനം ചെയ്തു കൊണ്ടാകേണ്ടതുണ്ട് അത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
യൂറോപ്യന്‍ മതേതരത്വമല്ല ഇന്ത്യന്‍ മതേതരത്വമെന്ന് നാം ആവര്‍ത്തിച്ചു പറയാറുണ്ട്. ശരിയുമാണത്. ഭരണസംവിധാനത്തില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തുക എന്നതായിരുന്നു ദീര്‍ഘകാലം ഒരൊറ്റ മതത്തിന്റെ പൗരോഹിത്യാധികാരത്തില്‍ കീഴില്‍ കഴിഞ്ഞിരുന്ന യൂറോപ്യന്‍ ജനാധിപത്യവാദികളുടെ ആവശ്യം. ഇന്ത്യ പോലൊരു ബഹുമത ,ബഹുസംസ്‌കാര ജനതതിയെ കണ്ടു ശീലിച്ചിട്ടില്ലാത്ത അവര്‍ ഇവിടെ ഭരണം സുഗമമാക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിച്ചുനിര്‍ത്തുക എന്നത്. കോളനി ഭരണത്തില്‍ നിന്ന് ഭരണാവകാശം തങ്ങളിലെക്കെത്താന്‍ ബ്രാഹ്മണാധികാര പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും തുടക്കത്തിലെ ഏറ്റുമുട്ടല്‍ പാതയുപേക്ഷിച്ച് ആ മാര്‍ഗം തന്നെ സ്വീകരിച്ചത് നാം കാണുന്നു. മുസ്ലിം എന്ന അപരനെ സൃഷ്ടിച്ച് ചാതുര്‍വര്‍ണൃ വിഭാഗത്തിനു പുറത്തുണ്ടായിരുന്ന ദളിതനെയും ആദിവാസിയെയും മറ്റെല്ലാ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെയും വഞ്ചനാപരമായ ഐക്യബോധത്തില്‍ കുരുക്കിയിട്ട് ,ഗാന്ധിജി നേതൃത്വം കൊടുത്ത മതേതര ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി വളര്‍ന്നുവരികയായിരുന്നു ആ പ്രതിലോമ ശക്തികള്‍. സവര്‍ക്കറുടെ ജന്മഭൂമി, പുണൃഭൂമിസിദ്ധാന്തമായിരുന്നു അതിനടിത്തറ. ഗാന്ധിജിയുടേത് ഉള്‍ക്കൊള്ളലിന്റെ ആത്മീയതയെങ്കില്‍ സംഘ് പ്രത്യയശാസ്ത്രം ക്രൂരമായ അപരവല്‍ക്കരണത്തിന്റേത്. ഹിന്ദുവിന്റെ അവകാശം ഹനിക്കുന്ന മുസ്ലിമിനെ ചേര്‍ത്തു പിടിച്ചതിനാല്‍ ഗാന്ധി വധാര്‍ഹന്‍ !
ചാതുര്‍വര്‍ണ്യവും അതിന്റെ മനുഷ്യയാതനകളും നൂറ്റാണ്ടുകളായി നിലനിന്ന ഭൂമണ്ഡലമാണല്ലോ ഇന്ത്യ. അതിന്റെ മനുഷ്യവിഭജനാശയത്തെ പ്രതിരോധിച്ചുകൊണ്ടുയിര്‍ കൊണ്ടതാണ് ബുദ്ധിസവും പിന്നീടുണ്ടായ ഭക്തിപ്രസ്ഥാനങ്ങളുമൊക്കെ. ബുദ്ധിസത്തിന് സൈന്ധവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും സിദ്ധാര്‍ഥനെന്ന ആറാം നൂറ്റാണ്ടിലെ ഗൗതമബുദ്ധന്‍ ഇരുപത്തെട്ടാമത്തെ ബുദ്ധനായിരുന്നു എന്നും ഡോ. അജയ് ശേഖര്‍ പറയുകയുണ്ടായി. അങ്ങനെയെങ്കില്‍ ബൗദ്ധ ആശയങ്ങള്‍ വേദമതത്തിനു സമാന്തരമായി അതിന്റെ മനുഷ്യവിരുദ്ധതയെ തിരുത്തിക്കൊണ്ട് പല കാലങ്ങളില്‍ പ്രതിരോധമായി നിലനിന്നു കാണണം . ഭരണാധികാര തലത്തില്‍ അതിന് പ്രാമുഖ്യം കിട്ടിയത് മൗരൃ സാമ്രാജ്യകാലത്ത്, ചന്ദ്രഗുപ്തമൗര്യന്റെയും പിന്‍ഗാമിയായിരുന്ന അശോകന്റെയും കാലത്ത്. അതായത് ബി സി 3-4 നൂറ്റാകളില്‍. സത്യത്തിന്റെയും നീതിബോധത്തിന്റെയും ആശയങ്ങള്‍ ഭരണാധികാരികളിലുണ്ടാക്കിയ സ്വാധീനം ജനജീവിതത്തെയും ഏറെ പുരോഗമനാത്മകമാക്കി. വിജ്ഞാനത്തിന്റെയും കലകളുടെയും വൈദ്യത്തിന്റെയും മേഖലകളില്‍ വലിയ ഉണര്‍ച്ചയും വളര്‍ച്ചയും ഉണ്ടായി എന്നു മാത്രമല്ല, സാമ്പത്തികമായ പുരോഗതിയിലേയ്ക്കും പ്രാചീന ഇന്ത്യ വളര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം, ഇന്ത്യയിലങ്ങോളമിങ്ങോളം ജീവിച്ചു മരിച്ച ഭക്തകവികള്‍, കബീര്‍, തുളസീദാസ്, കര്‍ണാടകദേശത്തെ ബസവണ്ണ തുടങ്ങിയവര്‍ ഉണ്ടാക്കിയ രണ്ടാം നവോത്ഥാന തരംഗം പ്രധാനമായി ആത്മീയതലത്തില്‍ പ്രവര്‍ത്തിച്ച ഒന്നായിരുന്നു. പല കാലങ്ങളിലായി നടന്ന ഇവ രണ്ടിനെയും നവോത്ഥാന പ്രസ്ഥാനങ്ങളായെടുത്താല്‍ സ്വാതന്ത്ര്യ സമര കാലത്തോടനുബന്ധിച്ച് ജ്യോതി ബാ ഫൂലെയുടെയും അംബേദ്ക്കറുടെയും നേതൃത്വത്തില്‍ നടന്ന ഉത്തരേന്ത്യന്‍ നവോത്ഥാനവും കേരളത്തില്‍ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, പൊയ്കയില്‍ കുമാരഗുരു തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും സവര്‍ണ സമുദായങ്ങള്‍ക്കകത്തു നടന്ന ചലനങ്ങളും മുസ്ലിം നവോത്ഥാന പരിശ്രമങ്ങളും ഒക്കെ ഒരു മൂന്നാംഘട്ടമായി എണ്ണാനാവും. വിശ്വാസജീര്‍ണതകളില്‍ നിന്നുള്ള മുക്തി മാത്രമല്ല നവോത്ഥാനം. അതിലൂടെ കരഗതമാവുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനവും വൃക്തി, സ്വതന്ത്രമനുഷ്യന്‍, പൂര്‍ണ മനുഷ്യന്‍ എന്നൊക്കെയുള്ള അഭിമാനവും കൂടിയാണത്. ഇന്ത്യയുടെ ഭരണഘടനാനിര്‍മിതിയുടെ അടിസ്ഥാനവും പലഘട്ടങ്ങളിലൂടെ സംഭവിച്ച ഈ നവോത്ഥാന സംരംഭങ്ങളെ ജ്വലിപ്പിച്ചവരുടെ മഹനീയാശയങ്ങള്‍ തന്നെ. സ്വാതന്ത്ര്യം സമത്വം, നീതി എന്നി വൃക്തി അവകാശങ്ങളോടൊപ്പം fraternity എന്ന മനോഹരാശയവും ചേര്‍ത്തുവെയ്ക്കുമ്പോള്‍ അത് ബഹുസ്വരതയുടെ സൗന്ദര്യത്തെ അറിഞ്ഞംഗീകരിക്കുകയും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രത്യേകാവകാശങ്ങള്‍, സംവരണം നല്‍കുന്നതിലെ യുക്തിയെ അംഗീകരിക്കാന്‍ പൗരനെ പ്രാപ്തനാക്കുകയും ചെയ്യുന്നു
എന്താണ് ബഹുസ്വരത അല്ലെങ്കില്‍ ബഹുസംസ്‌കൃതി ? അനന്തമായ വൈവിധ്യങ്ങളുള്ള ഭൂപ്രകൃതിയില്‍ ജീവിക്കുന്ന വൃത്യസ്ത ജനതതികളുടെ ജീവനമാര്‍ഗങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. അതിലൂടെ ഉരുത്തിരിയുന്ന കലകളും നാട്ടുപാട്ടുകളും മിത്തുകളും പൂര്‍ണമോ അപൂര്‍ണമോ ആയ ദേശചരിത്രവും, മറ്റു സംസ്‌കൃതികളുമായി ആദാനപ്രദാനങ്ങളും ഒക്കെ ചേര്‍ന്നാണ് അവരുടെ സംസ്‌കാരം രൂപപ്പെടുന്നത്. കേരളത്തിന്റെ സംസ്‌കാരം വടക്കു
കിഴക്കന്‍ സംസ്ഥാനങ്ങളുടേതില്‍ നിന്നോ കാഷ്മീരികളുടേതില്‍ നിന്നോ എത്ര വൃതൃസ്തം ! കേരളത്തിനകത്തു തന്നെ എത്രമാത്രം സാംസ്‌കാരിക വൈവിധ്യങ്ങള്‍ ! തീര്‍ച്ചയായും വ്യത്യസ്തയുള്ള ജനിതകങ്ങളുമായി പിറക്കുന്നവരില്‍ സംസ്‌കാരം പ്രവര്‍ത്തിക്കുന്നതില്‍ സൂക്ഷ്മമായ വൃതിയാനങ്ങള്‍ ഉണ്ടാകാമെങ്കിലും ഒരു പൊതു സംസ്‌കൃതിയുടെ ഭാഗമാണോരുത്തരും. ജാതീയത കൂടി കലര്‍ന്നപ്പോള്‍ ഉപ സംസൂതികളുമുണ്ടായിവന്നു. തങ്ങളെ ചവുട്ടിത്താഴ്ത്തുന്ന വര്‍ക്കെതിരെയുള്ള പ്രതിരോധങ്ങളാണ് കീഴാളകലകളിലും വായ്മൊഴിപ്പാട്ടുകളിലുമൊക്കെ പ്രതിഫലിക്കുന്നത്.
കേരളം പോലൊരു പ്രദേശത്ത് ഈ സംസ്‌കാരം രൂപപ്പെട്ടതില്‍ കടല്‍ വഴിയുള്ള വിദൂര ദേശബന്ധങ്ങള്‍ കൂടി വലിയ പങ്കുവഹിച്ചിട്ടുണ്ട്, ചാതുര്‍ വര്‍ണ്യം എത്തുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് സംഭവിച്ചതുമാണത്. ഭാഷ, കലകള്‍, ഭക്ഷണം എന്നിവയിലെല്ലാം ഈ കലര്‍പ്പുകള്‍ നമുക്കു കാണാo . റോമന്‍, അറേബ്യന്‍, ചൈനീസ് കച്ചവടക്കാരുമായി ബന്ധപ്പെട്ട് സാമ്പത്തികമായ അഭിവൃദ്ധിയും കച്ചവട-ഗതാഗത രീതികളും ഉണ്ടായിവന്നുകാണണം. പ്രാചീന കാലത്തു തന്നെ ഇത്തരം കച്ചവടങ്ങള്‍ നടന്നിരുന്നു എന്നതിന് റോമന്‍ രേഖകളുണ്ട്. ഇപ്പോള്‍ മുസ്രിസ് ഉദ്ഖനനം പുതിയ പുതിയ തെളിവുകള്‍ പുറത്തുവരുന്നു. അങ്ങനെയെങ്കില്‍, പ്രാചീന കാലത്തു തന്നെ കച്ചവടം ചെയ്യാനറിയുമായിരുന്ന ഒരു പരിഷ്‌കൃത സമൂഹവും ഇവിടെയുണ്ടായിരുന്നിരിക്കണം. അവരിലേക്ക് യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ ബുദ്ധജൈന സന്യാസിമാരും അവരുടെ ആശയങ്ങളുമെത്തി. വിദ്യാഭ്യാസവും വൈദ്യവും കച്ചവടവും പ്രോസാഹിപ്പിക്കപ്പെട്ടു. പിന്നീട് ചേര രാജാക്കന്മാര്‍ ഭരിച്ചിരുന്ന നൂറ്റാണ്ടുകള്‍ . സാഹിത്യവും (ചേരന്‍ ചെങ്കുട്ടവന്റെ കാലത്ത് എഴുതപ്പെട്ട ചിലപ്പതികാരം പോലുള്ള കൃതികള്‍ ഓര്‍ക്കാം ) കലകളും നീതിബോധങ്ങളും പുതുക്കപ്പെട്ടു. ഇസ്ലാം മതം കടല്‍ കടന്നിവിടെയത്തി . ചേരമാന്‍ പള്ളി കൊടുങ്ങല്ലൂരില്‍ ഉണ്ടായി അതിനും കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൃസ്ത്യന്‍ മതവും ജൂതരുമെത്തി ഇവിടത്തുകാരുമായി സമവായത്തോടെ കഴിയാന്‍ തുടങ്ങി.
ചേരമാന്‍ പെരുമാക്കളില്‍ ഒരാള്‍ മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ച കഥയും കാലഗണന കൃത്യമായി പറയാനാവില്ലയെങ്കിലും പ്രവാചകന്റെ കാലത്തോ ശേഷമോ സംഭവിച്ചിട്ടുണ്ട്. ശേഷം ഭരണാധികാരം കയ്യാളിയ സാമൂതിരി പ്രാമുഖ്യ ഭരണക്കാലത്ത് 15-ാം നൂറ്റാണ്ടില്‍, പോര്‍ച്ചുഗീസുകാര്‍ കടല്‍ വഴി ഇവിടെയെത്തുന്നു. കോളനിവല്‍ക്കരണ മോഹവും ക്രിസ്തുമത പ്രചരണവും അക്രമാത്മകമായും വഞ്ചനാപരമായും നടത്താന്‍ തുനിഞ്ഞ അവരെ പ്രതിരോധിച്ചത് സാമൂതിരിയുടെ കടല്‍ സൈന്യമായിരുന്ന കുഞ്ഞാലി മരക്കാരും മുസ്ലിം പടയാളികളുമാണുതാനും. ഹിന്ദു ഭരണാധികാരികളും മുസ്ലിങ്ങളുമായുള്ള ആത്മബന്ധം പടയോട്ടത്തില്‍ മാത്രം ഒതുങ്ങുന്നതുമായിരുന്നില്ല. ആത്മീയനേതാവും ജ്ഞാനിയും ഗ്രന്ഥകര്‍ത്താവുമായിരുന്ന സൈനുദ്ധീന്‍ മഖ്ദൂമുമായി സാമൂതിരിക്കുണ്ടായിരുന്ന ആത്മബന്ധവും പ്രസിദ്ധമാണ്. മാമാങ്കത്തിന്റെ ഭൂമികയായ തിരുനാവായയുടെ പ്രാദേശിക ചരിത്രവും ഹിന്ദുമുസ്ലിം സൗഹാര്‍ദ്ദവും വര്‍ത്തമാനകാലത്ത് പൗരാണികശേഷിപ്പുകളില്‍ കടന്നുകയറുന്ന ഹിന്ദുത്വയും ചരിത്രങ്ങളിലേക്കുമൊക്കെ ഇവിടെ നടന്ന പ്രദേശിക അനക്കാദമിക് ചരിത്രകാരന്റെ പ്രഭാഷണം വെളിച്ചം വീശിയിരുന്നു. മാമാങ്കം നിര്‍ത്തിയത് ടിപ്പുവാണെന്ന ആരോപണത്തെയും അദ്ദേഹം ഖണ്ഡിക്കുന്നുണ്ട് 1755 ല്‍ ടിപ്പുവിന് 5 വയസ്സുള്ളപ്പോഴായിരുന്നു അവസാന മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മാമാങ്കം എന്നതിനാല്‍1766 ല്‍ മലബാറിലെത്തിയ 16 വയസ്സുളള ടിപ്പു മാമാങ്കം മുടങ്ങാന്‍ കാരണക്കാരനായി എന്നതു സാങ്കേതികമായി തെറ്റല്ലേ? ചെറിയ പ്രായത്തില്‍ യോദ്ധാവായ ഭരണാധികാരിയുടെ വരവോടെ സാമൂതിരിയുള്‍പ്പെടെയുള്ള നാട്ടുരാജാക്കന്മാരുടെ വാഴ്ചയും അവരുടെ മാത്സര്യങ്ങളും ചാവേര്‍ രക്തസാക്ഷിത്വങ്ങളും അവസാനിക്കാതെയും നിവൃത്തിയില്ല. വാണിജ്യോത്സവം എന്ന രീതിയില്‍ പിന്നീടത് പിന്നാലെ വന്ന ബ്രിട്ടീഷ് കോളനിക്കാലത്തും പുനരുജ്ജീവിക്കപ്പെട്ടില്ല 1766 മുതല്‍ l 792 വരെ മാത്രമാണ് ടിപ്പുവിന്റെ മലബാര്‍ കാലം.
മലബാര്‍ കലാപത്തെ വര്‍ഗീയവല്‍ക്കരിച്ച് ഈ മണ്ണിന്റെ മതേ തരാന്തരീക്ഷത്തെ തകര്‍ക്കാന്‍ ഹിന്ദുത്വശക്തികള്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പല തരത്തിലുള്ള കാഴ്ചകളും വിശകലനങ്ങളും ചരിത്രാന്വേഷികളും അല്ലാത്തവരും ആ ചരിത്രഘട്ടത്തെപ്പറ്റി നടത്തിയിട്ടുമുണ്ട്. അതിനെ തികച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു ഘട്ടത്തില്‍ നാമകരണം ചെയ്യപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അടിച്ചമര്‍ത്തലിന്റെ പ്രതിഫലനമായി അതില്‍ പങ്കെടുത്തു യാതനകള്‍ അനഭവിക്കേണ്ടിവന്ന മോഴികുന്നത്തു ബ്രഹ്മദത്തന്‍ നമ്പൂതിരി (ഖിലാഫത്തു സ്മരണകള്‍ ) എഴുതുമ്പോള്‍ ഒരു നൂറ്റാണ്ടായി ഇടക്കിടെ പൊട്ടിപ്പുറപ്പെടുമായിരുന്ന ജന്മിത്വവും കോളനി വാഴ്ചയും കൈകോര്‍ത്തപ്പോള്‍ ഉണ്ടായ കഷ്ടസ്ഥിതിക്കെതിരെ കര്‍ഷകരായിരുന്ന കീഴാള ഹിന്ദുക്കളും മുസ്ലിങ്ങളും ചേര്‍ന്നു നടത്തിയ പ്രതിരോധങ്ങളുടെ മൂര്‍ദ്ധനൃദശയായി ചരിത്രകാരന്മാരുള്‍പ്പെടെ പലരും നോക്കിക്കാണുമ്പോളൊക്കെ ഭരണാധികാരികളുടെ പ്രേരണയോടെ ഖിലാഫത്തിനെ വര്‍ഗീയ ലഹളയായി പരിവര്‍ത്തിപ്പിക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയിട്ടുള്ളതിനെപ്പറ്റി നമ്മള്‍ കേള്‍ക്കുന്നുണ്ട് ബ്രിട്ടീഷ് ആര്‍ക്കേവ്‌സിലെ രേഖകള്‍ തിരയുമ്പോള്‍ മലബാര്‍ കലാപത്തെ ഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ പരിവേഷമാണതിന്. മതം മലബാര്‍ കലാപത്തില്‍ പ്രവര്‍ത്തിച്ചു എന്നതിലേക്ക് സൂക്ഷ്മാന്വേഷണങ്ങള്‍ നടത്തുമ്പോള്‍, ഖിലാഫത്ത് എന്ന പേര് സാധാരണ മലബാര്‍ മുസ്ലിമില്‍ ഉണ്ടാക്കിയ ആവേശവും പ്രതീക്ഷയും നമുക്കു തള്ളിക്കളയാനാവില്ല. ഖിലാഫത്ത് അഥവാ നന്മരാജ്യ സംസ്ഥാപനത്തിനുള്ള ത്വര അതിലെ നേതാക്കളായിരുന്ന ആലി മുസ്ല്യാരിലും വാരിയം കുന്നനിലും പല അളവില്‍ പ്രവര്‍ത്തിച്ചിട്ടുഭാവണം. മലയാളരാജ്യം എന്ന വാരിയം കുന്നന്റെ രാജ്യ സകല്‍പ്പത്തില്‍ ആ നന്മ രാജ്യമായിരുന്നു അത് ഇന്‍ക്ല്യൂഷന്റേതായിരുന്നു എന്നതും ഓര്‍ക്കാം. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന ഇസ്ലാമിക ആശയവും പ്രവര്‍ത്തിച്ചുണ്ടാവണം. തങ്ങളോട് സ്‌നേഹത്തോടും നീതിയോടും കൂടി പ്രവര്‍ത്തിച്ചിരുന്ന ജന്മികുടുംബങ്ങളെ അവര്‍ കാവല്‍ നിന്നു സംരക്ഷിച്ചിരുന്നതും ഓര്‍ക്കാം.
ഈയൊരു നന്മരാജ്യസങ്കല്‍പ്പം, (കൂട്ടുപ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കേണ്ട,നിലനിര്‍ത്തേണ്ട ഒന്ന്, ) മലബാര്‍ സമരങ്ങളുടെ ആദ്യകാല നേതാക്കളായിരുന്ന സൂഫികളുടെ നീതി സങ്കല്‍പ്പം ഇന്നും കേരള മുസ്ലിങ്ങളില്‍ അന്തര്‍ധാരയായി ഉണ്ട്. അതിനെ ചൂഷണം ചെയ്യാവുന്ന ഭൗതികവാദമായ മതഷ്ട്രവാദത്തിലേക്ക് പോവാതിരിക്കുവോളം ഇത് ഒരു സര്‍ഗാത്മക ചാലക ശക്തിയാണ്. ഒരളവുവരെ ഇത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുസ്ലിം ജനവിഭാഗത്തിന്റെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തത്തിലും നമുക്കു കാണാം. ദളിത് ആദിവാസി വിഭാഗങ്ങളുടെ ഉണര്‍ച്ചയെ ഇതിനോടെ പ്രത്യക്ഷത്തില്‍ കണ്ണി ചേര്‍ക്കാന്‍ രാഷ്ട്രീയമുന്നണിയ്ക്ക് കഴിഞ്ഞില്ലയെങ്കിലും ആ വിഭാഗത്തിന്റെ ഉണര്‍ച്ചയും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ആദ്യത്തെ കാല്‍വെയ്പ് അതിനെ കൃത്യമായി മനസ്സിലാക്കാന്‍ പീഡിത പക്ഷത്തെ സഹായിക്കുക എന്നതുതന്നെയാണ്. ഹിന്ദു ഐക്യം എന്ന കെണിയില്‍ പെട്ടുപോവുന്നത് ചാതുര്‍ വര്‍ണ്യത്തില്‍ പെടാത്ത അതുകൊണ്ട് തന്നെ ഹിന്ദു അല്ലാത്ത കീഴാളരെന്നു വിവക്ഷിക്കപ്പെടുന്ന ഈ ഴവര്‍ മുതല്‍ ആദിവാസി വരെയുള്ളവരാണ്. ചാതുര്‍വര്‍ണ്യത്തിലെ ത്രൈവര്‍ണികരില്‍ പെടാത്ത ശുദ്രരും വാസ്തവത്തില്‍ ഹിന്ദുരാജ്യ സ്ഥാപനത്തോടെ പീഡിത പക്ഷത്താവാം അപ്പോള്‍ നമ്പൂതിരി മുതല്‍ നായാടി വരെ നമ്മള്‍ ഒന്ന് എന്നതിനെ മാറ്റി നായര്‍ മുതല്‍ നായാടി വരെ പീഡിതപക്ഷത്ത് എന്ന് മനസ്സിലാക്കിത്തുടങ്ങേണ്ടിവരും കാലഘട്ടത്തിന്റെ ആവശ്യമാണത് മതേരത്വത്തിന്റെ നിലനില്‍പ്പിനും മറ്റൊരു മാര്‍ഗമില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാസ്തവത്തില്‍ ജാതീയത എന്ന അമാനിവകതയില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും ആവശ്യം ഈ പാരമ്പര്യത്തെ തിരിച്ചറിയുക എന്നതാണ്. അംഗീകൃത ചരിത്രകാരന്മാര്‍ തമസ്മരിച്ച ഈ കാലത്തെപ്പറ്റി ഒരു എട്ടാം നൂറ്റാണ്ടു മുമ്പുള്ള ചരിത്രത്തെപ്പറ്റി ചികഞ്ഞു പുറത്തുകൊണ്ടുവന്നത് ആദ്യമൊക്കെ അക്കാദമിക ബിരുദങ്ങളില്ലാത്ത ദളിത്ബന്ധു എന്‍.കെ. ജോസിനെ പോലുളളവരായിരിക്കണം. പിന്നീടവ ചികഞ്ഞു പോയത് എഴുത്തുകാരും. വേജ്ജരായ ചരിതം (ഡോ. പി. എം. മധു ) , മുറിനാവ് (മനോജ് കുറൂര്‍) , ഉല (കെ .വി മോഹന്‍ കുമാര്‍) എന്നിവ ഓര്‍ക്കാം. എങ്ങനെയാണ് അതിനിഷ്ഠൂരമായി ബൗദ്ധസന്യാസിമാരെ നാവറുത്തും കൊലചെയ്തും നാടുകടത്തിയും ഈ മതേതര ഭൂമികയില്‍ മനുഷ്യവിഭാഗീയതയുടെ ബ്രാഹ്മണമതം വേരുറപ്പിച്ചത് എന്നവ പറയുന്നു. കഥാകാരന്റെ സങ്കല്‍പ്പങ്ങള്‍ കൂടി തീര്‍ച്ചയായും അവയിലുണ്ടാവാമെങ്കിലും വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ ആ കൃതികള്‍ക്കു പിന്നിലുണ്ടെന്ന് അവരില്‍ നിന്നു തന്നെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ചിറക്കല്‍ ഉമ്മറിനെപ്പോലുള്ളവരുടെ പ്രാദേശിക ചരിത്രസ്മാരക അന്വേഷണങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്നിട്ടുമുണ്ട് പുതിയ തലമുറ ചരിത്രകാരന്മാരായ അജയ് എസ് ശേഖറിനെ പോലുള്ളവരുടെ പ്രതിബദ്ധതാ പൂര്‍ണമായ ഗവേഷണങ്ങളും മുസ്രിസ് , കീഴടി ഉദ്ഖനനങ്ങളും മറച്ചുവെക്കപ്പെട്ട ഈ ദക്ഷിണേന്ത്യന്‍ ,കേരള പുരാതന ചരിത്രത്തെ ഇന്ന് പുറത്തു കൊണ്ടുവരുന്നത് പ്രതിരോധത്തിന്റെ മറ്റാരു പ്രസന്നമായ മുഖമാണ്. ഇത്തരം വിവരങ്ങളെ പ്രചരിപ്പിക്കുക, ചര്‍ച്ച ചെയ്യുക പൊതുപ്രഭാഷണങ്ങള്‍ നടത്തുക എന്നതും. ഇത് നിരന്തരം നാം ഏറ്റെടുത്തു നടത്തേണ്ട പ്രക്രിയയാണ് അതുകൊണ്ടു തന്നെ ഈ മൈത്രി മേള (കുംഭമേളയും സര്‍വ്വോദയമേളയും നടന്നിടത്ത് മൈത്രിമേള എന്ന പേരു തന്നെ നല്ലത്) ഉദ്ഘാടന സെഷനില്‍ എത്തി നമ്മെ പ്രചോദിപ്പിച്ച ഞെരളത്തു ഹരിഗോവിന്ദന്‍ എന്നോടു പിന്നീടു പറഞ്ഞ ഒരു നിര്‍ദ്ദേശം പരിഗണിക്കപ്പെടേണ്ടതാണ് എന്നു തോന്നുന്നു. പുതിയ മുഖ്യമന്ത്രിയെയും സാംസ്‌കാരികമന്ത്രിയെയും സമീപിച്ച് വര്‍ഷം തോറും തിരുനാവായയില്‍ മൈത്രീ മേള സംഘടിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുക. മറ്റനേകം മേളകള്‍ തിരുവനന്തപുരത്തെ സൂര്യകാന്തി ഓഡിറ്റോറിയത്തിലും മറും അരങ്ങേറുന്നുണ്ടല്ലോ. നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഉത്തരവാദിത്തമേല്‍ക്കുന്ന സര്‍ക്കാരാണല്ലോ ഇത്. ബുദ്ധനെ, അംബേദ്ക്കറെ, ഗാന്ധിജിയുടെ മതേതര സങ്കല്‍പ്പങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വാര്‍ഷികമേള . ദളിത്, ആദിവാസികളുടേതുള്‍പ്പെടെ തമസ്‌കരിക്കപ്പെട്ട കലകളെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന മേള
ഈയിടെ ഉണ്ടായ നിതിന്‍ രാജിന്റെ ക്യാംപസ് മരണത്തെത്തുടര്‍ന്ന് വളരെ പോസിറ്റീവായ ഒന്നും മലയാളിപൊതു സമൂഹം ആത്മ പരിശോധന നടത്തേണ്ട മറ്റൊന്നും കണ്ടു. 52 ദളിത് സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്നു നടത്തിയ ഹര്‍ത്താലും പ്രതിഷധയോഗങ്ങളുമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അത് ദളിതന്റെ മാത്രം പ്രശ്‌നമായിക്കരുതി നിസ്സാരവത്കരിക്കുകയോ മാറിനില്‍ക്കുകയോചെയ്ത നമ്മള്‍. അത് ദളിതന്റെ മാത്രം പ്രശ്‌നമല്ലെന്നും ജാതിമതാതീതമായി മലയാളി പങ്കെടുത്തു വിജയിപ്പിക്കേണ്ട ഒന്നായിരുന്നു എന്നും തിരിച്ചറിയുക എന്നതാണ് രണ്ടാമത്തേതിന്റെ തിരുത്തല്‍. അംബേദ്ക്കറെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ദളിത് അവകാശ നിഷേധത്തിനും പീഡനങ്ങള്‍ക്കും എതിരെ നില്‍ക്കുക എന്നത് മുതല്‍ ജനാധിപത്യ വിശ്വാസികളുടെ കടമ തന്നെയാണ് മതേതരത്വത്തെ സംരക്ഷിക്കാന്‍ നാം ജാതീയതയ്‌ക്കെതിരെയും പൊരുതേണ്ടതുണ്ട്. ജാതിവിവേചനവും ന്യൂനപക്ഷവിരുദ്ധതയും കോര്‍പ്പറേറ്റ്‌വല്‍ക്കരണവും വിദ്യാഭ്യാസത്തിലേക്കു കൂടി ക്യാന്‍സര്‍പോലെ പടര്‍ത്തി വരും തലമുറയെ കൂടി ഷണ്ഡീകരിക്കുന്ന നാഷണല്‍ എഡ്യൂക്കേഷണല്‍ പോളിസിയ്‌ക്കെതിരെ പൊരുതേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
