
ഏകീകൃതസിവില്‍ കോഡ് – ചൂടേറിയ സംവാദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏകീകൃത സിവില്‍ നിയമവും സമകാലിക രാഷ്ട്രീയവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സാഹിത്യ അക്കാദമിയില്‍ നടന്ന സംവാദം വ്യത്യസ്ഥ ആശയങ്ങളുടെ സംഘട്ടനത്താല്‍ ശ്രദ്ധേയമായി. കെ എ തോമസ് മാസ്റ്റര്‍ ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്. മുത്തലാഖിനെതിരെ കേന്ദ്രഗവണ്മന്റ് സുപ്രിംകോടതിയെ നിലപാടറിയിക്കുകയും ഏകീകൃതസിവില്‍ കോഡുമായി ബന്ധപ്പെട്ട് നിയമകമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സംവാദം സംഘടിപ്പിക്കപ്പെട്ടത്.
ബഹുസ്വരത, വൈജാത്യങ്ങള്‍, വ്യത്യസ്ഥ മതവിഭാഗങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയവയാല്‍ ലോകത്തുതന്നെ അത്യപൂര്‍വ്വരാഷ്ട്രമായ ഇന്ത്യയില്‍ ഏകീകൃതമായ ഭരണഘടന നിലവില്‍ വന്നതു വളരെ അഭിനന്ദനീയമാണെന്ന് സംവാദം ഉദ്ഘാടനം ചെയ്ത മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ഇന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഏകീകൃത സിവില്‍ കോഡിനായ നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്. അതില്‍ ഉത്കണ്ഠപ്പെടുമ്പോഴും മതത്തിന്റെ പേരിലുള്ള വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും എത്രത്തോളം നമ്മെ നിയന്ത്രിക്കാമെന്നതും ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മതേതരത്വത്തിന്റെ പേരിലാണ് ഏകീകൃത സിവില്‍ നിയമത്തിനെതിരായ നിലപാടുകള്‍ പുറത്തുവരുന്നതെന്നു വിഷയമവതരിപ്പിച്ച ഡോ പി ഗീത ചൂണ്ടികാട്ടി. മതേതരത്വം സ്ത്രീകളുടെ അവകാശത്തിനു തടസ്സമാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും നിലവില്ലാത്ത ഒന്നാണ് മുത്തലാഖ്. എന്തുനിയമത്തിന്റെ പേരിലായാലും സ്ത്രീകള്‍ തങ്ങളുടെ സ്വയംനിര്‍ണ്ണയാവകാശവും സ്വാതന്ത്ര്യവും വിട്ടുനല്‍കാന്‍ തയ്യാറല്ല എന്നും അവര്‍ കൂട്ടിചേര്‍്ത്തു.
ഏകീകൃതസിവില്‍ കോഡല്ല, ഏക സിവില്‍ കോഡ് എന്ന പദമാണ് ശരിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഭരണഘടനയില്‍ തന്നെ സൂചിപ്പിക്കുന്ന ഏക സിവില്‍ കോഡ്, ബിജെപി അജണ്ടയാണെന്ന വാദം ശരിയല്ല. ഭരണഘടനയെ സ്വാധീനിച്ചത് ഹിന്ദുമതമായിരുന്നില്ല എന്നോര്‍ക്കണം. ലിംഗനീതിയാണ് ഏക സിവില്‍ കോഡിനെ അനിവാര്യമാക്കുന്നത്. വിവാഹത്തിലും വിവാഹമോചനത്തിലും പിന്തടര്‍ച്ചാവകാശത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത ഇല്ലാതാക്കുകയാണ് അതിന്റെ പ്രധാനലക്ഷ്യം. അതൊരിക്കലും ഒരു മതത്തിനും എതിരാകുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താന്‍ മുത്തലാഖിനും ബഹുഭാര്യാത്വത്തിനുമെന്ന പോലെ ഏകീകൃത സിവില്‍ കോഡിനുമെതിരാണെന്ന് ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞു. അതേസമയം ഭരണഘടന തികച്ചും സെക്യുലര്‍ ആണെന്നംഗീകരിക്കാനാവില്ല. എങ്കില്‍ ഗോവധമെന്ന ആശയം അതിലുണ്ടാകുമായിരുന്നില്ല. ഹിന്ദി ദേശീയഭാഷയാകുമായിരുന്നില്ല. ഗുരുജി ഗോള്‍വാക്കറോ പട്ടേലോ പോലും ഏകീകൃത സിവില്‍ കോഡിനായി നിലകൊണ്ടിട്ടില്ല. ഭരണഘടന വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം മതവിശ്വാസവും അംഗീകരിക്കുന്നു എന്ന വൈരുദ്ധ്യമുണ്ട്. എന്നാല്‍ ഫോണിലൂടേയോ എസ് എം എസിലൂടേയോ നടത്താവുന്ന ഒന്നല്ല യഥാര്‍ത്ഥ മുത്തലാഖെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ അതേകുറിച്ച് ലോ കമ്മീഷന്‍ മറ്റുവിഭാഗങ്ങളോട് അഭിപ്രായങ്ങള്‍ ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഏകീകൃതസിവില്‍ കോഡ് ബിജെപി അജണ്ടയാകുമെന്ന ഭീതി സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹിന്ദു എന്നത് ദേശീയതയാണെന്നും മതമല്ലെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സുപ്രിംകോടതിയില്‍ ബിജെപിക്ക് ഒരു സ്വാധീനവുമില്ല. സൗഷ്യലിസ്റ്റായ ലോഹ്യയും മുന്‍ രാഷ്ട്രപതി കലാമുമെല്ലാം ഏകസിവില്‍കോഡിനനുകൂലമാണ്. സൗദിയില്‍പോലും മുത്തലാഖില്ലെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടികാട്ടി.
വ്യക്തിനിയമങ്ങള്‍ നിലവിലില്ലാത്ത സമുദായങ്ങളില്‍ ഏകീകൃതസിവില്‍ കോഡ് വേണമെന്നാണ് അംബേദ്കര്‍ പറഞ്ഞതെന്ന് ജമായത്തെ ഇസ്ലാമി വനിതാവിഭാഗം വൈസ് പ്രസിഡന്റ് എ റഹ്മത്തുന്നീസ പറഞ്ഞു. മഹിളാ ആന്തോളനും ഏകീകൃതസിവില്‍ കോഡിനെതിരായല്ല, മുത്തലാഖിനെതിരായി മാത്രമാണ് പറഞ്ഞത്. സ്ത്രീപ്രശ്‌നങ്ങള്‍ക്കു കാരണം സിവില്‍ നിയമമില്ലാത്തതല്ല. സര്‍ക്കാരിന്റേത് ഹിഡണ്‍ അജണ്ടയാണെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. ദേശീയമാധ്യമങ്ങള്‍ അതിനു കൂട്ടുനില്‍ക്കുകയാണ്. അഖണഅഡതക്കും ഇത്തരമൊരു നിയമം ആവശ്യമില്ലെന്ന് എത്രയോ ലോകരാഷ്ട്രങ്ങള്‍ ഉദാഹരണമാണ്. കൃത്രിമമായി പൊതുബോധം സൃഷ്ടിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ലോ കമ്മീഷന്റെ ചോദ്യാവലിയെന്നും അവര്‍ കൂട്ടിചേര്‍ത്തു.
മതനിയമങ്ങളില്‍ മാറ്റം പാടില്ലെന്നത് തെറ്റായ ധാരണയാണെന്നും ലോകത്തെമ്പാടും അതു നടന്നിട്ടുണ്ടെന്നും യുക്തിവാദിസംഘം സംസ്ഥാന സമിതി അംഗം കെ കെ അബ്ദുള്ളലി മാസ്റ്റര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം പി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഐ ഗോപിനാഥ് സ്വാഗതവും ലില്ലി തോമസ് നന്ദിയും പറഞ്ഞു.


radhakrishanan.k.s
October 10, 2016 at 1:25 pm
നാം ‘പാകിസ്ഥാനികള്‍’ എന്ന് പറയുന്നത്പോലെ മാത്രം ആണ്ഹിന്ധുസ്ഥനികള്‍ എന്ന് പറയുന്നതില്‍. ഏതുരാഷ്ട്രത്തിനും ഒരു ദേശീയത്വം വേണം ആതാണ് ‘ഹിന്ദുത്വം’ എന്നതും. . എന്നാല്‍ ‘ഹിന്ധുഇസം’ എന്നത് വേറെ ആണ് . ‘ഹിന്ധുഇസം’ പറയുന്ന ഗാന്ധിയെ മഹാത്മാവ് ആയി കാനുന്നതില്‍ കുഴപ്പം ഇല്ലാത്ത കംമുനിസ്ടുകള്‍ എന്താണ് ഹിന്ദുത്വ എന്ന ദേശീയതയെ വിമര്സ്വികുന്നത്?