മുത്തലാഖ് വേണ്ട, ഏകീകൃത സിവില്‍ കോഡും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

uuജാതി, മത, ലിംഗ, വര്‍ഗ്ഗ ഭേദമന്യ ഏതൊരു വ്യക്തിയുടേയും ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ ഒരു ജനാധിപത്യ, മതേതര ഭരണകൂടത്തിനു ബാധ്യതയുണ്ട്. തീര്‍ച്ചയായും ഓരോരുത്തരുടേയും മതവിശ്വാസങ്ങളും സംരക്ഷിക്കണം. എന്നാല്‍ ഇവതമ്മില്‍ വൈരുദ്ധ്യം വരുന്ന സാഹചര്യങ്ങള്‍ ഉയര്‍ന്നു വരുക സ്വാഭാവികം. അത്തരം സന്ദര്‍ഭങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബ്ബല്ല്യവും തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും അവകാശങ്ങള്‍ക്കുതന്നെയായിരിക്കണം അപ്പോള്‍ മുന്‍ഗണന കൊടുക്കേണ്ടത്.
ഇത്തരമൊരു നിലപാടില്‍ നിന്നുവേണം രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായുള്ള ചോദ്യാവലി ദേശീയ നിയമ കമ്മീഷന്‍ പുറത്തിറക്കിയതിനേയും  മതേതര രാജ്യത്തില്‍ മുസ്ലിം വ്യക്തി നിയമത്തിലെ  മുത്തലാഖിന് പ്രസക്തിയില്ലെന്നും അത്  ലിംഗനീതിക്ക് എതിരാണെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേയും നോക്കികാണാന്‍. മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധവശങ്ങള്‍ നീക്കം ചെയ്യേണ്ടതുതന്നെയാണ്. ഏതൊരു എതിര്‍പ്പിനേയും നേരിട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. എന്നാല്‍ വൈവിധ്യങ്ങളുടെ സാമ്രാജ്യമായ ഇന്ത്യയില്‍ എല്ലാറ്റിനേയും ഏകീകരിക്കാനുള്ള നീക്കം മതേതരവും ജനാധിപത്യപരവുമാണെന്നു പറയാനാവില്ല. എല്ലാവിഭാഗങ്ങളുടേയും അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതാണ് ജനാധിപത്യത്തിന് അഭികാമ്യം. പ്രതേകിച്ച് ഏകീകൃതമെന്നത് ഒരുവിഭാഗത്തിന്റെ താല്‍പ്പര്യമാകുമെന്ന് പകല്‍പോലെ വ്യക്തമായ സമകാലിക രാഷ്ട്രീയ – സാമൂഹ്യ പരിസരത്ത്.
മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനാവിരുദ്ധമാണോ? മുസ്ലിം ഭര്‍ത്താവ് ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരുപ്പില്‍ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണോ?
മുസ്ലിം ഭര്‍ത്താവ് ഒന്നിലേറെ ഭാര്യമാരെ നിലനിര്‍ത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ? എന്നീ ചോദ്യങ്ങളാണ് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉയര്‍ത്തിയിരുന്നത്. കോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യം ചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. തുടര്‍ന്നായിരുന്നു കോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് മുത്തലാഖിനെതിരായി സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.
ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകള്‍, സാമൂഹിക സംഘങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുസമൂഹ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാം. ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍കോഡിന്റെ പരിധിയില്‍ വരേണ്ടതുണ്ടോ? നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തില്‍ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങള്‍ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ? ഏക സിവില്‍കോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ? ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ? മുത്തലാഖ് പൂര്‍ണമായി നിരോധിക്കുകയോ നിലനിര്‍ത്തുകയോ ഭേദഗതിയോടെ നിലനിര്‍ത്തുകയോ വേണ്ടതുണ്ടോ? ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തില്‍ കൂടുതല്‍ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ? വിവാഹമോചനം ഉറപ്പിക്കാന്‍ രണ്ടുവര്‍ഷ സമയം നല്‍കുന്നത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ? എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ? എല്ലാ സമുദായങ്ങള്‍ക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ? വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഏക സിവില്‍കോഡ് സഹായിക്കുമോ? വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം? ഭിന്ന ജാതി-സമുദായങ്ങളില്‍പെടുന്ന ദമ്പതികളുടെ  സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം? മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവില്‍ കോഡ് എന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമുണ്ട്? എന്നിവയാണ് ചോദ്യങ്ങള്‍. സമകാലികാവസ്ഥയില്‍ ഇത്തരമൊരു ചോദ്യാവലി പൊതുജനത്തിനു മുന്നില്‍ വെച്ചാല്‍ എന്തായിരിക്കും ഭൂരിപക്ഷാഭിപ്രായം എന്നത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഏകീകൃത സിവില്‍ കോഡ് വേണമെന്നായിരിക്കും ഭൂരിപക്ഷാഭിപ്രായം എന്നതില്‍ സംശയം വേണ്ട. നടപ്പാകുമ്പോള്‍ അത് ഹിന്ദു സിവില്‍ കോഡാവുകയും ചെയ്യും. ഭൂരിപക്ഷാഭിപ്രായത്തില്‍ ന്യൂനപക്ഷാഭിപ്രായങ്ങള്‍ റദ്ദാക്കുന്നതല്ല ജനാധിപത്യം ന്യൂനപക്ഷാഭിപ്രായങ്ങള്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നിടത്താണ് ജനാധിപത്യത്തിന്റെ ശക്തി. എന്നാല്‍ അതിനര്‍ത്ഥം മുകളില്‍ സൂചിപ്പിച്ചപോലെ ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുമാകരുത്. അവിടെയാണ് ഒരേസമയം മുത്തലാഖിനേയും ഏകീകൃത സിവില്‍ കോഡിനേയും തള്ളുന്നതിന്റെ പ്രസക്തി. പല മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് എന്ന സമ്പ്രദായം നിലവിലില്ല എന്നതും പ്രസക്തമാണ്. മറുപശത്ത് സാമൂഹ്യമായ മാറ്റങ്ങളുടെ ഭാഗമായി ഏകീകൃതസിവില്‍ നിയമത്തെ ഉള്‍ക്കൊള്ളാവുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സാമൂഹ്യവിഭാഗങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ അതേ കുറിച്ച് ചര്‍ച്ചയാവാമെന്നതായിരിക്കും പക്വതയാര്‍ന്ന നിലപാട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply