സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

സ്വാതന്ത്ര്യ സമരപ്പോരാളിയായ (വീര്‍) സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അപമാനകരമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പിച്ചും പേയും പറയുന്നത് അനുവദിക്കാനാവില്ലെന്നാണ് ദീപാങ്കര്‍ മേത്തയും മന്‍മോഹനും അടങ്ങുന്ന സുപ്രീം കോടതി പറഞ്ഞു വച്ചിരിക്കുന്നത്. സ്വാതന്ത്ര്യം നേടിത്തന്നവരോട് ഇങ്ങനെയാണോപെരുമാറുന്നത് എന്നാണ് കോടതി ചോദിക്കുന്നത് ! രാഹുല്‍ ഗാന്ധി ചരിത്രം നന്നായി പഠിക്കണം എന്നാണ് കോടതിയുടെ ഉപദേശം. വൈസ്രോയിക്ക് എഴുതിയ കത്തില്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വിനീതനായ സേവകന്‍ എന്ന് സവര്‍ക്കര്‍ മാത്രമല്ല, ഗാന്ധിയും അങ്ങനെ കുറിച്ചിട്ടില്ലേ എന്നാണ് ജഡ്ജി ചോദിക്കുന്നത് ! ഇതൊന്നും അറിയാത്ത നിങ്ങള്‍ക്ക് ചരിത്ര ബോധമില്ല എന്ന് അദ്ദേഹം രാഹുലിനെ വിമര്‍ശിക്കുന്നുണ്ട് !

കോടതിയുടെ വാക്കുകള്‍ വായിച്ച് ഞാന്‍ എന്റെ ചരിത്ര ബോധത്തെക്കുറിച്ച് സംശയാലുവായി. കത്തിലെ Complimentary close നെ ക്കുറിച്ചാണല്ലോ ജഡ്ജി പറയുന്നത്. ഇംഗ്ലീഷിലുള്ള കത്തിടപാടുകളില്‍ yours sincerely എന്നൊക്കെ എഴുതുന്നത് കത്തെഴുതുന്നയാള്‍ക്ക് സ്വീകര്‍ത്താവിനോടുള്ള വിനീത വിധേയത്വത്തെ സൂചിപ്പിക്കാനല്ലെന്നും അത് കേവലം ഔപചാരികത മാത്രമാണെന്നും ജഡ്ജിയ്ക്കറിയാത്തതാണോ?എങ്കിലും ജഡ്ജി പരോക്ഷമായി സൂചിപ്പിച്ച വിധേയത്വം ഗാന്ധിയുടെ കത്തുകളില്‍ നിഴലിച്ചിരുന്നോ എന്നറിയാന്‍ അദ്ദേഹം വൈസ്രോയിക്കും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എഴുതിയ കത്തുകളെടുത്ത് മറിച്ചുനോക്കി.ജഡ്ജി പറയുന്നതുപോലെ ഒരു കത്ത് കണ്ടെത്തുകയും ചെയ്തു. ഫെബ്രുവരി 1, 1922ന് വൈസ്രോയിക്കയച്ച കത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

I remain,
your excellency’s faithful servant and friend,
M.K Gandhi

എന്തായിരുന്നു കത്തിന്റെ ഉള്ളടക്കം?ഏതെങ്കിലും തരത്തിലുള്ള മാപ്പ് അപേക്ഷയായിരുന്നുവോ അത് ? കത്ത് മുഴുവനായും വായിച്ചു. നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സമരഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നതിനെതിരെയാണ് കത്ത്.അന്യായമായി തടവിലിട്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉടനടി വിമോചിപ്പിക്കണം, അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഹനിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പിന്‍വാങ്ങണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ശക്തമായ ഭാഷയില്‍ ഉന്നയിക്കുന്നതാണ് ഗാന്ധിയുടെ കത്ത്.വരികളില്‍ ദാസ്യമോ വിട്ടുവീഴ്ചയോ ഇല്ല. ഗാന്ധി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലപ്പോഴായി വൈസ്രോയിക്കയച്ച കത്തുകളും നോക്കി.അവസാനിക്കുന്നിടത്ത് Your sincere friend / Yours faithfully എന്നൊക്കെയാണ് വാക്കുകള്‍. പക്ഷേ ഉള്ളടക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വാക്കുകള്‍. Dear Sir, Dear Friend എന്നെല്ലാമാണ് സംബോധന.അവിടെ അതിരുകവിഞ്ഞ വിനയമോ ഭക്തിയോ കാണാനാവില്ല. [ The selected works of mahalma Gandhi Volume 4]

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കി ജയില്‍ വിടുതി നേടി തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വവുമായി സന്ധിയിലായി എന്നതാണ് സവര്‍ക്കര്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ആ വിമര്‍ശനം വസ്തുതാപരമല്ലെങ്കില്‍ ശിക്ഷിക്കാന്‍ കോടതിക്ക് അവകാശമുണ്ട്.കോടതി അതല്ല ചെയ്യുന്നത്.തീര്‍ത്തും ബന്ധമില്ലാത്ത മറ്റൊരു കാര്യം സൂചിപ്പിച്ചു കൊണ്ട് ഗാന്ധിയും സവര്‍ക്കറെ പോലെ അങ്ങയുടെ വിനീത ദാസന്‍ എന്ന് എഴുതിയിരുന്നു എന്നു പറഞ്ഞു വയ്ക്കുകയാണ്.കത്തില്‍ ഉപയോഗിക്കുന്ന ഉപചാരവാക്കിനെ കുറിച്ച് ആയിരുന്നില്ല രാഹുല്‍ഗാന്ധിയുടെ വിമര്‍ശം. കത്തിലെ ഉപചാരവാക്കുകളിലും ഉള്ളടക്കത്തിലും സവര്‍ക്കര്‍ പ്രദര്‍ശിപ്പിച്ച താഴ്മയോ പ്രീണന ശ്രമമോ യാചന യോ ഗാന്ധിയുടെ ഒരെഴുത്തിലുമില്ല.ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍

മാപ്പിരക്കാതെ ജയിലിലെ നരക ജീവിതവുമായി മുന്നോട്ടു പോയപ്പോള്‍ മാപ്പെഴുതി ജയില്‍ മുക്തി നേടിയ ഒരാളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.ഗാന്ധി സവര്‍ക്കറെപ്പോലെ എന്തെങ്കിലും മാപ്പപേക്ഷകള്‍ നടത്തിയിരുന്നുവോ? അങ്ങനെയൊന്നില്ലെന്നിരിക്കെ ഗാന്ധിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് പോലും അനുചിതമാണ്. ജീവിതത്തിലുടനീളം സാമ്രാജ്യത്വത്തോടെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു ഗാന്ധി.

സവര്‍ക്കരുടെ മാപ്പപേക്ഷകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു കോടതി നിരീക്ഷണം കൊണ്ടോ കോടതി വിധികൊണ്ടോ ആ യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കാനാവില്ല. ചരിത്രപ്രസിദ്ധമായ ഈ മാപ്പപേക്ഷകള്‍ ഗാന്ധിയുടെ ഉപദേശമനുസരിച്ച് നടത്തിയതാണ് എന്നു പറഞ്ഞു സവര്‍ക്കര്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഗാന്ധിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയും തന്റെ രാഷ്ട്രീയത്തിന്റെ വിപരീത ധ്രുവത്തില്‍ നിര്‍ത്തുകയും ചെയ്ത സവര്‍ക്കര്‍ ജയിലില്‍ നിന്നുള്ള മോചനത്തിന് ഗാന്ധിയുടെ സഹായം തേടി എന്നതു നേരാണ് . മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗാന്ധി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സവര്‍ക്കറുടെ ഇളയ സഹോദരന്‍ നാരായണ്‍ റാവു ഗാന്ധിക്ക് 1920 ജനുവരി 18നാണ് കത്തെഴുതുന്നത് .ബ്രിട്ടീഷുകാരുടെ പാദസേവകനായി തുടരാം എന്നാവര്‍ത്തിച്ചു കൊണ്ടുള്ള സവര്‍ക്കറുടെ മാപ്പപേക്ഷകളെല്ലാം അതിനുമുമ്പേ നടന്നതാണ്.ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം എഴുതിയവയല്ല അവയൊന്നും. 1920 മെയ് 26 ലെ യങ് ഇന്ത്യയില്‍ സവര്‍ക്കര്‍ സഹോദരര്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതോടൊപ്പം സവര്‍ക്കറേയും വിട്ടയക്കണം എന്നാവശ്യപ്പെട്ടു. 1921 ആഗസ്റ്റ് 19 ന് സവര്‍ക്കര്‍,ആയിരക്കണക്കിന് ദേശദ്രോഹികള്‍ ആയ കുറ്റവാളികളെ വിമോചിപ്പിച്ചിട്ടും ചെറിയ കുറ്റം മാത്രം ചെയ്ത തന്നെ ജയില്‍ വിമുക്തനാകാത്തതിലെ പരിഭവം പ്രകടിപ്പിച്ചുകൊണ്ട് ദയനീയമായ ഒരു മാപ്പപേക്ഷ നല്‍കി. ഇനിയും മാപ്പപേക്ഷ സമര്‍പ്പിച്ചാലോ എന്ന് ഭയന്ന് ആകണം 1922 ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. പിന്നീടൊരിക്കലും ബ്രിട്ടീഷുകാര്‍ക്കെതിരെ ആശയപരമായഒരു പോരാട്ടത്തിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാങ്കേതികമായ അര്‍ത്ഥത്തില്‍ സവര്‍ക്കറും സ്വാതന്ത്ര്യസമരസേനാനിയാണ്. ബ്രിട്ടീഷ് ജയിലില്‍ അടയ്ക്കപ്പെട്ട മുഴുവന്‍ പേരെയും നമ്മള്‍ അങ്ങനെ തന്നെയാണ് കാണുന്നത്.പക്ഷേ സവര്‍ക്കര്‍ പ്രദര്‍ശിപ്പിച്ചതുപോലെ ലജ്ജാകരമായ വിധേയത്വത്തിനും അടിമത്തത്തിനും മറ്റൊരു സ്വാതന്ത്ര്യസമരസേനാനിയും വിധേയനായിട്ടില്ല. മറിച്ച്,സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഒരു വലിയ മനുഷ്യന്റെ നെഞ്ചിലേക്ക് വെടിയുണ്ട പതിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ കൂടെയായിരുന്നു അദ്ദേഹം.നിയമത്തിന്റെ സാങ്കേതികത്വം മൂലം മാത്രം കുറ്റവാളിയായി വിധിക്കപ്പെടാതെ പോയ ഒരാള്‍. ജഡ്ജ് പറയുന്നതുപോലെ ചിലര്‍ അദ്ദേഹത്തെ ദൈവം എന്നു വിളിക്കുന്നുണ്ടാവും.ചരിത്രബോധമുള്ള മനുഷ്യര്‍ക്ക് അത് സാധ്യമല്ല.സാമ്രാജ്യത്വത്തോട് വിധേയപ്പെട്ട ജീവിച്ച ഒരാളെ ആഘോഷിക്കേണ്ട ചുമതല ഒരു ഇന്ത്യക്കാരനുമില്ല.

ചരിത്രത്തെ സത്യസന്ധമായി സമീപിക്കാനുള്ള ശ്രമങ്ങളാണ് കോടതി മുറികളില്‍ നിന്നും ഉണ്ടാവേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ പല വിധികര്‍ത്താക്കളും നീതിയുടെയോ സത്യത്തിന്റെയോ പക്ഷത്തല്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദ്യുരോഗങ്ങളിലൊന്ന്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply