
അദാനിക്ക് വേണ്ടി മല്‍സ്യ തൊഴിലാളി സമൂഹം ബലിയാടാകുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വലിയ തുറയില്‍ കടല്‍കയറ്റത്തില്‍ വീടുകള്‍ നഷ്ടപെട്ട മത്സ്യ തൊഴിലാളികളുടെ ദുരിതാശ്വാസ ക്യാമ്പില്‍ എച്1എന്‍1 ബാധിതരെ കണ്ടെത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പകര്‍ച്ചവ്യാധി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രോഗം ബാധിച്ചവരെ ഫോര്‍ട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 65 കുടുംബങ്ങളിലായി 282 പേരാണ് വലിയ തുറ സ്‌കൂളിലെ ക്യാമ്പില്‍ ഉള്ളത്. വളരെ രൂക്ഷമായ സാഹചര്യമാണ് മത്സ്യത്തൊഴിലാളി വിഭാഗം ഇവിടേയും കേരളത്തിലെമ്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മഴ കുറഞ്ഞ സാഹചര്യമായിട്ടുകൂടി ദിവസേനയെന്ന അളവിലാണ് പല വീടുകളും കടലെടുക്കുന്നത്. 180 ഓളം കുടുംബങ്ങള്‍ കഴിഞ്ഞ ജൂലൈ 21 വരെ പല ദുരിതാശ്വാസ ക്യാമ്പുകളിലായി ഉണ്ടായിരുന്നു. ഇന്ന് ആ കണക്കിനേയും കവിഞ്ഞു എന്നാണ് മത്സ്യ തൊഴിലാളികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അജിത് ശംഖുമുഖം പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇത്ര രൂക്ഷമായ രീതിയില്‍ കടല്‍ കയറിയിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.
അദാനിയുടെ പോര്‍ട്ടിനു വേണ്ടി വിഴിഞ്ഞത്തു നിര്‍മിച്ചുകൊണ്ടിരിക്കുന്ന കടല്‍ ഭിത്തി 2 കിലോമീറ്റര് നീളം എത്താറായപ്പോഴേക്കുമാണ് ഇത്രയും നഷ്ടം മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. നാല് കിലോമീറ്റര് വരുന്ന ഈ കടല്‍ ഭിത്തി നിര്‍മിക്കാന്‍ 7 ലക്ഷം ടണ്‍ പാറ കടലില്‍ നിക്ഷേപിക്കേണ്ടി വരും. ഒരു പരിശോധനകളും കൂടാതെയാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും അത്രയും പാറ പൊട്ടിക്കാന്‍ അദാനി പോര്‍ട്ട് കമ്പനിക്ക് അനുമതി നല്‍കിയത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തം എത്രമാത്രം ഭീകരമായിരിക്കുമെന്നു വരും നാളുകളില്‍ അറിയാം. തിരുവനന്തപുരം മുതലപ്പൊഴിയില്‍ അദാനി പോര്‍ടിനു വേണ്ടി കൃത്രിമമായി രൂപം കൊടുത്ത കടലോരവും കടലെടുക്കുകയാണ്. മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് ഭാഗത്ത് പുലിമുട്ട് പൊളിച്ച് ഒരു വാണിജ്യ തുറമുഖ ബര്‍ത്ത് സ്ഥാപിക്കാനനുമതി നല്‍കിയിട്ടുണ്ട്. അദാനിക്ക് അനുവദിച്ച പാറമടയില്‍ നിന്നും കല്ല് കൊണ്ടു വന്ന് വിഴിഞ്ഞത്തേക്ക് ബാര്‍ജുകളില്‍ കയറ്റിവിടാനാണിത്. ഇതിനുവേണ്ടി പുലിമുട്ട് പൊളിച്ച ഭാഗത്തു കൂടിയാണ് കടലേറ്റം ഉണ്ടായത്. ദേശാഭിമാനി ഈ കൃത്രിമ ബീച്ചിന് നല്‍കിയിരിക്കുന്ന പേര് ഗോള്‍ഡന്‍ ബീച്ചെന്നാണത്രെ.
കടലിലെ മണ്ണ് തീരത്തുകൂടി വടക്കോട്ടും തെക്കോട്ടും നീങ്ങുന്ന സ്വാഭാവിക പ്രതിഭാസമുണ്ടെന്നും. വിഴിഞ്ഞത്തു പോര്‍ട്ടിനുവേണ്ടി കടല്‍ ഭിത്തിക്കായി കടല്‍ നികത്തിയതോടെ മണലിന്റെ ഈ സ്വാഭാവിക ഒഴുക്കിന് മാറ്റം സംഭവിച്ചതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. വിഴിഞ്ഞത്തിനു മുകളിലുള്ള ഭാഗത്തു നിന്നും തീരം മുഴുവന്‍ കടലെടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് വലിയ തുറയും മുട്ടത്തറയും മുതല്‍ വെട്ടുകാട് തീരങ്ങള്‍ വരെ കടലെടുക്കുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ ഏറ്റവും അടുത്ത ശംഖുമുഖം ബീച്ച് കടലെടുത്തത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. കടലെടുക്കാത്ത രീതിയില്‍ ബീച്ച് റോഡ് പുതുക്കി പണിയണം എന്ന വിഡ്ഢി നിരീക്ഷണമാണ് സര്‍ക്കാര്‍ തലത്തില്‍ ഉയരുന്നത്. കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മിക്കേണ്ടതുണ്ടെന്നും അതിനായി ശാസ്ത്രീയ പഠനം നടത്തും എന്നാണ് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറയുന്നത്. എന്തുകൊണ്ട് കടല്‍ ദിനംപ്രതിയെന്നോണം കയറുന്നു എന്നതിനെ കുറിച്ച് മിണ്ടുന്നില്ല. അത് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. പക്ഷെ ഇആര്‍ക്കുമത് പറയാന്‍ താല്‍പ്പര്യമില്ല. വിഴിഞ്ഞം തുറമുഖം വന്‍തോതില്‍ പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുമായി ബന്ധപ്പെട്ട് എത്രയോ പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എന്നാലവ ഉന്നയിച്ചാല്‍ അദാനി വിട്ടുപോകുമെന്നും കേരളത്തിന്റെ ഒരു വലിയ വികസന സ്വപ്‌നം തകരുമെന്നാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവരും എല്ലാ വികസനവാദികളും പറയുന്നത്. അദാനിക്കു കൊടുത്ത കരാറില്‍ നിരവധി ക്രമകേടുകളുണ്ടെന്ന് അന്ന് പ്രതിപക്ഷത്തായിരുന്നു എല്‍ ഡി എഫ് പറഞ്ഞിരുന്നു. ഇന്ന് പക്ഷെ അവരും വികസന സ്വപ്‌നങ്ങൡലാണ്.
കേരളത്തിന്റെ സൈന്യം എന്നു വിശേഷിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. വളരെ ദ്രുത ഗതിയിലാണ് പല വീടുകളും കടലെടുത്തു പോകുന്നത്. ഇപ്പോള്‍ പോയിരിക്കുന്ന വീടുകളില്‍ ഭൂരിഭാഗവും 15ഉം 20ഉം ലക്ഷത്തിനു മുകളില്‍ ചെലവാക്കി പണിതവയാണ്. ഈ വീടുകള്‍ക്കാണ് 10 ലക്ഷം രൂപ മാത്രം സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നത്. ഈ പറയുന്നത് മഅവരുമാായി ഒരു ചര്‍ച്ചയുടെയോ കരാറിന്റെയോ അടിസ്ഥാനത്തിലല്ല. ശംഖുമുഖം വലിയ തുറ മുട്ടത്തറ മേഖലകളില്‍ സെന്റിന് 5 ഉം 6 ഉം ലക്ഷം രൂപ വിലയുണ്ട്. അവിടെ സ്ഥലമുണ്ടായിരുന്ന കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പത്തു ലക്ഷം രൂപ ഒരു കുടുംബത്തിന് നല്‍കുമെന്ന് പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചാരും പറയുന്നുമില്ല. അദാനിയുടെ പോര്‍ട് നിര്‍മാണം തുടരുന്തോറും വഴിയാധാരമാകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂടും എന്നതാണ് വസ്തുത.
