പമ്പാ – അച്ചന്‍ കോവില്‍ – വെപ്പാര്‍ നദീ സംയോജന പദ്ധതിയുമായി വീണ്ടും തമിഴ്‌നാട് രംഗത്ത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രണ്ടുവര്‍ഷത്തെ അതിശക്തമായ മഴ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും തമിഴ് നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരവുമാകുന്നതായാണ് പുതിയ വാര്‍ത്ത. കേരളത്തില്‍ വലിയ മഴയുള്ളതിനാല്‍ നദികളിലെല്ലാം ധാരാളം വെള്ളമുണ്ടെന്നുമുള്ള വാദം മുന്നോട്ടുവെച്ച് ഏറെക്കുറെ ഉപേക്ഷിച്ചിരുന്ന പമ്പാ – അച്ചന്‍ കോവില്‍ – വെപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് തമിഴ് നാട് മുന്നോട്ടുവെക്കുന്നത്. കൂടാതെ പറമ്പിക്കുളം – ആളിയാര്‍ കരാര്‍ നിരന്തരമായി ലംഘിക്കുവാനുമാണ് തമിഴ് നാട് ശ്രമിക്കുന്നത്.
തീര്‍ച്ചയായും മഴ ഏറെ അനുഗ്രഹിക്കുന്ന കേരളത്തിന് തമിഴ് നാടിനെ സഹായിക്കാന്‍ ബാധ്യസ്ഥതയുണ്ട.് എന്നാല്‍ മഴ സാമാന്യം പെയ്യുന്നു എന്നതല്ലാതെ ആ വെള്ളം എവിടെ പോകുന്നു എന്നു ചോദിച്ചാല്‍ കൈമലര്‍ത്തുന്ന അവസ്ഥയിലാണ്. എത്ര മഴ പെയ്താലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നദികളെല്ലാം വരളുന്നു. ഈ സാഹചര്യത്തില്‍ പമ്പയേയും അച്ചന്‍ കോവിലിനേയും കിഴക്കോട്ടൊഴുക്കി വെപ്പാറുമായി ബന്ധിപ്പിക്കുന്നത് കടുത്ത ജലക്ഷാമത്തിനു കാരണമാകും. മധ്യതിരുവിതാംകൂറിലെ ജലലഭ്യതയേയും കുട്ടനാടിന്റെ പരിസ്ഥിതിയേയും ഇത് ഗുരുതരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. 634 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി.
പമ്പയിലും അച്ചന്‍കോവിലാറിലും മിച്ചജലമുണ്ടെന്ന തെറ്റായ കണക്കാണ് ഈ പദ്ധതിക്ക് പുറകിലെന്നതാണ് വാസ്തവം. പമ്പാനദി പൂര്‍ണ്ണമായി വറ്റി വരളാറില്ലെങ്കിലും വെള്ളമില്ലാത്തതിനാല്‍ 2003 ല്‍ ഉത്രട്ടാതി വള്ളംകളി ഉപേക്ഷിച്ചിരുന്നു. നദികളുടെ സ്വാഭാവിക ഒഴുക്ക് മാറ്റുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടികാണാന്‍ പോലുമാകാത്തതാണ്. മാത്രമല്ല ഈ പദ്ധതിക്കായി 10 കിലോമീറ്റര്‍ നിബിഡവനം നശിപ്പിക്കേണ്ടിയും വരും.
വാസ്തവത്തില്‍ ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലൂടെയെഴുകുന്ന നദികളില്‍ മാത്രമാണ് കേന്ദ്രത്തിന് അധികാരമുള്ളത്. ആ അര്‍ത്ഥത്തില്‍ കേന്ദ്രത്തിന് അധികാരമില്ല. എന്നാല്‍ തമിഴ് നാടിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ കേരളം ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനമൊന്നും മുന്നോട്ടുപോയിരുന്നില്ല. ഇപ്പോള്‍ പ്രളയത്തിന്റെ പുതിയ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് തമിഴ് നാട് ഉന്നയിക്കുന്നത്.
സമാനമാണ് പറമ്പികുളം – ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും. കേരളത്തില്‍ ധാരാളം വെള്ളമുണ്ടെന്നു പറഞ്ഞാണ് പലപ്പോഴും തമിഴ് നാട് കരാര്‍ ലംഘിക്കുന്നത്. അതിന്റഎ ഫലമായി പ്രതിസന്ധി നേരിടുന്നത് പാലക്കാട്ടെ കര്‍ഷകരാണ്. ചിറ്റൂര്‍ പുഴയെയാണ് ഇവര്‍ പ്രധാനമായും വെള്ളത്തിനായി ആശ്രയിക്കുന്നത്.
കേരളവും തമിഴ് നാടുമായി നിരവധി നദീജല കരാറുകള്‍ നിലവിലുണ്ട്. മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശമാണ് കേരളമെന്നതിനാല്‍ ഈ കരാറുകളെല്ലാം അനുസരിച്ചു കേരളം തമിഴ് നാടിന് വെള്ളം കൊടുക്കേണ്ടതുണ്ട്. ആദ്യകാലത്തൊന്നും അതുവലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ മഴയുടെ അളവു കുറഞ്ഞുവന്നതോടെ ജലക്ഷാമം രൂക്ഷമായതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കൂടാതെ നമ്മുടെ തല തിരിഞ്ഞ വികസനനയത്തിന്റഎ ഫലമായി മഴ പെയ്താലും വെള്ളം മണ്ണില്‍ നിലനില്‍ക്കാത്തതും കൂടിയായപ്പോള്‍ പ്രശ്‌നം അതി രൂക്ഷമായി. മധ്യകേരളത്തിലെ പ്രധാന പുഴകളായ ഭാരതപുഴ, പെരിയാര്‍, ചാലക്കുടി പുഴ എന്നിവയുമായി ബന്ധപ്പെട്ടാണ് പറമ്പികുളം – ആളിയാര്‍ കരാറിനു രൂപം കൊടുത്തത്. 1958ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഈ നദീജലകരാര്‍ നിലവില്‍ വന്നത്. അന്നുതന്നെ അതിനെതിരെ പ്രതിഷേധമുണ്ടായെങ്കിലും കേന്ദ്രസര്‍ക്കാരിന്റെയടക്കം സമ്മര്‍ദ്ദമാണ് കരാറുണ്ടാകാന്‍ കാരണമായത്. കരാര്‍ കൃത്യമായി പഠിക്കാതെയാണ് കേരളം ഒപ്പിട്ടത്, നദികളുടെ കീഴ്പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ അവകാശങ്ങളൊന്നും പരിഗണിച്ചില്ല എന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. ഫലത്തില്‍ പടിഞ്ഞാട്ടൊഴുകുന്ന പുഴകളെ കിഴക്കോട്ട് തിരിച്ചുവിടുകയാണുണ്ടായത്. ചിറ്റൂര്‍ പുഴയെ ആശ്രയിക്കുന്ന കര്‍ഷകരെയാണ് ഈ കരാര്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത്. വര്‍ഷം തോറും അവര്‍ക്കു ലഭിച്ചിരുന്ന വെള്ളം കുറഞ്ഞുവന്നു. കൂടാതെ തമിഴ്‌നാട് തുടര്‍ച്ചയായി കരാര്‍ ലംഘനവും തുടങ്ങി. ഇന്നും കര്‍ഷകര്‍ സമരം തുടരുകയാണ്. അവരുടെ ജീവിതമാര്‍ഗ്ഗം കൃഷിമാത്രമാണ്. വെള്ളമില്ലാത്തതിനാല്‍ പലപ്പോഴും വര്‍ഷത്തില്‍ ഒരു തവണ മാത്രമേ അവര്‍ക്ക് കൃഷി ചെയ്യാനാകുന്നുള്ളു.
ചാലക്കുടി പുഴയിലും കരാര്‍ലംഘനം തുടര്‍ച്ചയായി നടക്കുന്നു. എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാര്‍ ഡാം പൂര്‍ണ്ണമായും നിറക്കണമെന്ന വ്യവസ്ഥയാണ് പലപ്പോഴും ലംഘിക്കപ്പെടുന്നത്. അതു തൃശൂര്‍ -എറണാകുളം ജില്ലകളിലെ കൃഷിയേയും കുടിവെള്ളലഭ്യതയേയും വളരെ പ്രതികൂലമായി ബാധിക്കുന്നു.
തീര്‍ച്ചയായും അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ സൗഹാര്‍ദ്ദപൂര്‍വ്വം പരിഹരിക്കേണ്ട വിഷയങ്ങളാണിവ. വെള്ളം ലഭ്യമാകുന്നതും നല്‍കുന്നതുമായ സംസ്ഥാനമെന്ന രീതിയില്‍ ഇത്തരം വിഷയങ്ങളിലെ നിയന്ത്രണം കേരളത്തിന്റെ കൈവശമാണ് വേണ്ടത്. അതോടൊപ്പം, അതിനേക്കാള്‍ പ്രധാനമാണ് പരിസ്ഥിതിയോടുള്ള നമ്മുടെ തെറ്റായ സമീപനം മാറ്റുക എന്നത്. നെല്‍വയലുകളഉം നീര്‍ത്തടങ്ങളുമെല്ലാം നശിപ്പിച്ചതാണ് പെയ്യുന്ന മഴവെള്ളം ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാകുന്നതിനു പ്രധാന കാരണം. അക്കാര്യത്തില്‍ ക്രിയാത്മക നിലപാടെടുത്തേ ഇത്തരം വിഷയങ്ങളില്‍ കേന്ദ്രത്തോടും തമിഴ്‌നാടിനോടും വാദിക്കാന്‍ സത്യത്തില്‍ നമുക്ക് അവകാശമുള്ളു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പമ്പാ – അച്ചന്‍ കോവില്‍ – വെപ്പാര്‍ നദീ സംയോജന പദ്ധതിയുമായി വീണ്ടും തമിഴ്‌നാട് രംഗത്ത്

  1. ആദ്യം മലയാളി മാടേണ്ടത് ന്യൂക്ലിയര്‍ ഫാമിലിയും വില്ല സംസ്കാരവുമാണ്. 3 മനുഷ്യര്‍ക്ക് അല്ലെങ്കില്‍ അഛനും അമ്മയും 2 മക്കളുമടങ്ങുന്ന 4 പേര്‍ക്ക് 3 മുതല്‍ 10 സെന്റ് പാഴാക്കുന്ന രീതി മാറി ഫ്ലാറ്റ് സംസ്കാരത്തിലേക്ക് മാറണം. എങ്കിലേ കൃഷി ഭുമി ബാക്കിയുണ്ടാകൂ. . .

Leave a Reply