
മരട് : സര്‍വ്വകക്ഷി യോഗം നിയമവാഴ്ചക്കെതിരായ വെല്ലുവിളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സര്‍വ്വകക്ഷി യോഗം നിയമവാഴ്ചക്കെതിരായ വെല്ലുവിളിയാണ്. സുപ്രീം കോടതി ഉത്തരവിനെ എങ്ങനെ മറികടക്കാമെന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ ആലോചിച്ചത്. അതിനുവേണ്ടി സുപ്രീംകോടതിയെ വിവരങ്ങള്‍ ബോധ്യപ്പെടുത്താനും കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിക്കാനും യോഗത്തില്‍ ത്രീരുമാനമായതായാണ് വാര്‍ത്ത. ഇത് തെളിയിക്കുന്നത് സര്‍ക്കാരും പ്രതിപക്ഷവും തട്ടിപ്പുകാരുടെയും കൊള്ളക്കാരുടെയും നിയമലംഘകരുടെയും കൂടെയാണ് എന്നാണ്.
മരട്, പഞ്ചായത്ത് ആയിരുന്ന സമയത്തായിരുന്നു ഫ്‌ളാറ്റിന്റെ നിര്‍മാണം നടന്നത്. അക്കാലത്തു തന്നെ വിജിലന്‍സ് ഇതില്‍ ക്രമക്കേടുണ്ടെന്നും കോസ്റ്റല്‍ സോണ്‍ മാനേജ്മന്റ് അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കോസ്റ്റല്‍ സോണ്‍ മാനേജ്മന്റ് അതോറിറ്റി വിഷയത്തില്‍ നിര്‍മാതാക്കള്‍ക്ക് കാരണം കാണികള്‍ നോട്ടീസ് നല്കിയതുമാണ്. പിന്നീട് നിര്‍മാതാക്കള്‍ ഹൈക്കോടതി വിധി സമ്പാദിച്ചാണ് നിര്‍മാണം നടത്തിയത്. കോസ്റ്റല്‍ സോണ്‍ മാനേജ്മന്റ് അതോറിറ്റിയുടെ നിരന്തരമായ നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നത്.
ഇതില്‍ പ്രധാനപ്പെട്ട കാര്യം അനധികൃതമായി പരസ്യമായ നിയമലംഘനം നടത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാനും കച്ചവടം നടത്താനും ഏതൊക്ക ഉദ്യോഗസ്ഥരും രാഷ്ട്രീകക്ഷികളുമാണ് ഇടപെട്ടത് എന്നും ആരൊക്കെ ചേര്‍ന്നാണ് ഹൈക്കോടതിയെ സ്വാധീനിച്ചതെന്നതും കൃത്യമായി അന്വേഷിച്ചു കണ്ടുപിടിക്കുക എന്നുള്ളതാണ്. ഫ്‌ളാറ്റ് നിര്‍മാതാക്കളും അതിനുപിന്നിലെ സാമ്പത്തിക ശക്തികളും കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കണം.അല്ലാതെ ആ ഫ്‌ളാറ്റ് ഉടമകള്‍ക്ക് കിട്ടേണ്ട നീതിയെക്കുറിച്ചു സംസാരിച്ചുകൊണ്ട് പരസ്യമായ ഈ നിയമലംഘനത്തെ സാധൂകരിക്കലല്ല ഈ സര്‍വകക്ഷിയോഗം ചെയേണ്ടിയിരുന്നത്. ഈ തട്ടിപ്പു നടത്തിയവരില്‍ നിന്നുമാണ് ഫ്‌ളാറ്റിലെ താമസക്കാരുടെ നഷ്ടപരിഹാരം ഈടാക്കേണ്ടത്. അല്ലാത്തപക്ഷം ഇത് കേരളത്തില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നടന്നു വരുന്ന മുഴുവന്‍ അനധികൃത നിര്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി കൊടുക്കുന്ന പുതിയ കീഴ് വഴക്കമാകും.
ഈ നിയമ ലംഘനം കേരളത്തിലെ ബഹുജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് .വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ പദ്ധതിക്കായി മൂലമ്പിള്ളിയിലെ ജനങ്ങളെ ഒരു നോട്ടീസ് പോലും നല്‍കാതെയാണ് കുടിയൊഴിപ്പിച്ചത്. ഒരു കോടതിയുടെയും ഉത്തരവില്ലാതെ മുത്തങ്ങയിലെ ജനങ്ങളെ വെടിവെച്ചുകൊന്ന സര്‍ക്കാരുള്ള സംസ്ഥാനമാണിത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി ചെങ്ങറയില്‍ പ്രാഥമികമായ പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു നൂറുകണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ഇത്തരം മനുഷ്യരുടെ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ നിയമലംഘനം നടത്തി ഫ്‌ളാറ്റ് നിര്‍മിച്ചു കച്ചവടം നടത്തിയ വന്‍കിട സാമ്പത്തിക ശക്തികളെയും ആ കച്ചവടത്തില്‍ ഭാഗഭാക്കായ ഫ്‌ളാറ്റ് ഉടമകളെയും സംരക്ഷിക്കുകയാണ് സര്‍ക്കാരും മുഖ്യധാര രാഷ്ട്രീയ കക്ഷികളും ചെയുന്നത്. അതല്ല ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്.
