സഹോദരന്‍ അയ്യപ്പനും നവനാസ്തികതയും (ഭാഗം 1)

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കേരളത്തിന്റെ ‘നവോത്ഥാന ‘ ചരിത്രത്തില്‍ യുക്തിചിന്തയുടെയും സായന്‍സിക ചിന്താരീതിയുടെയും സാമുദായിക നീതിയുടെയും തത്വങ്ങള്‍ ഉയര്‍ത്തി പിടിച്ച സഹോദരന്‍ അയ്യപ്പനെ ഹിന്ദുത്വ വാദിയും ജാതിവാദിയും സവര്‍ക്കറൈറ്റ് നാസ്തികനാക്കിയും അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. സാമുദായിക നീതിയുടെ സാമൂഹ്യബോധത്തില്‍ ഊന്നി നിന്നുകൊണ്ട് സംവരണത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തി പിടിക്കുകയും സംവരണ അവകാശങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടതുമാണ് സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിലൂന്നുന്ന നവനാസ്തിക വൃന്ദങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. അയ്യപ്പന്‍ സവര്‍ക്കറെ പോലെ കേവലമായ നാസ്തിക ചിന്താ പാത പിന്തുടര്‍ന്ന ഒരു വ്യക്തി മാത്രമാണെന്ന് ചരിത്രപരമായ തെളിവുകളുടെ അഭാവത്തില്‍ സ്ഥാപിക്കാനാണ് ഇവര്‍ പണിപ്പെട്ട് ശ്രമിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കേവലമായ നാസ്തികനിലപാട് മാത്രം പിന്തുടര്‍ന്നാല്‍ മതിയാവുകയില്ലെന്നും ജാതി സംബന്ധമായ വിഷയങ്ങളിലും നിലപാട് തറ രൂപീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജാതിബദ്ധമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ ധനാത്മകവും പുരോഗമനാത്മകവുമായ മാറ്റം വരുത്താന്‍ കഴിയൂ എന്നും അയ്യപ്പന് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതം കരുപിടിപ്പിയ്ക്കപ്പെട്ടതെന്ന് സഹോദരന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതം പരിശോധിച്ചാല്‍ ബോധ്യപ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിങ്ങളുടെ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളി അല്ലായിരുന്നോ?

വര്‍ഗീയതയുടെ അടിസ്ഥാനം ജാതിയാണെന്നും, വര്‍ഗീയത പോകണമെങ്കില്‍ ജാതിയുടെ അടിത്തറ തകരണമെന്നും പ്രഖ്യാപിച്ച സഹോദരനെ ഹിന്ദുത്വ വാദിയാക്കുന്നത് സഹോദരന്റെ ചരിത്രം പോലും പഠിക്കാതെയാണ്. ഹിന്ദുമതത്തില്‍ ഹിംസയെ പറ്റി പ്രതിപാദിക്കാത്ത ഏതെങ്കിലും ഗ്രന്ഥമുണ്ടോ എന്ന് അയ്യപ്പന്‍ ചോദിച്ചപ്പോള്‍ പാതഞ്ജല സൂത്രമെന്ന് മറുപടി പറഞ്ഞ ഗാന്ധിയോട് your Sri krishna Was a regular murderer എന്ന വിധ്വംസാത്മകമായ പ്രശ്‌നോത്തരമാണ് അയ്യപ്പന്‍ നല്‍കിയത്. കൃഷ്ണന്‍ സബ്വേഴ്‌സീവ് പൊട്ടന്‍ഷ്യലുള്ള ദൈവമാണെന്ന പുരോഗമന പ്രഭൃതികളുടെയും ഹിന്ദുത്വ വാദികളുടെയും ആശയധാരകളെ സമ്പൂര്‍ണമായി നിരസിക്കുന്നവയാണ് സഹോദരന്റെ ഈ ചോദ്യം. ജോര്‍ജ് രാജ്യത്തിന് പകരം രാമരാജ്യം വന്നാല്‍ പണ്ഡിറ്റും മറ്റും ഈയമുരുക്കിയൊഴിക്കലും നാക്കറുക്കലും തുടങ്ങുവാന്‍ മടിക്കുകയില്ലെന്ന് ലേഖനം എഴുതിയ അയ്യപ്പനെ സവര്‍ക്കറെ പോലെ വിലയിരുത്താന്‍ ചരിത്രധാരണകളില്‍ തികഞ്ഞ അജ്ഞത പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ കഴിയൂ. ആധുനിക ഇന്ത്യയില്‍ രാമകൃഷ്ണ ബിംബങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ അവരുടെ ഹിസാംത്മക രാഷ്ട്രീയം പല നിലകളില്‍ പ്രയോഗിക്കുമ്പോള്‍ സഹോദരന്റെ കൃഷ്ണ രാമ വിമര്‍ശനങ്ങള്‍ക്ക് അത്യന്തം പ്രസക്തിയുണ്ട്. ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ബോധ്യങ്ങളില്‍ ജാതി ജീവിതത്തെയും സാമൂഹ്യ അസമത്വങ്ങളെയും മറ്റ് മര്‍ദ്ദന രൂപങ്ങളെയും ശാശ്വതവല്‍ക്കരിക്കുന്നത് രാമ കൃഷ്ണ മിത്തുകളും അതിന്റെ പുരാണ പാഠ പാരമ്പര്യങ്ങളുമാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഇത്തരം അത്യാഖ്യാനങ്ങളെ അപനിര്‍മിച്ചു കൊണ്ടല്ലാതെ സാമൂഹ്യ പരിവര്‍ത്തനം അസാധ്യമാണെന്ന ബോധ്യമാണ് സഹോദരനെ ഹിന്ദുത്വ ബ്രാഹ്മണ്യ വിമര്‍ശകനാക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധ:കൃതര്‍ക്ക് ആവശ്യം രാഷ്ട്രീയാവകാശം, അല്ലാതെ ഹോമോസാപ്പിയന്‍ പദവിയല്ല!

നവനാസ്തികര്‍ ‘കേരള മനുഷ്യരെ ‘ സാമൂഹ്യ അസ്ഥിത്വ ശൂന്യരായ സാമൂഹ്യ ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന കേവല ഹോമോസാപ്പിയനായാണ് പരിഗണിക്കുന്നത്. ഇതാകട്ടെ ശാസ്ത്രത്തെ സാമൂഹ്യ ശാസ്ത്ര ബോധ്യങ്ങളില്‍ വിലയിരുത്താത്തതിന്റെ പ്രശ്‌നമാണ്. പിന്നോക്ക ജാതിക്കാര്‍ , ദളിതര്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ സ്വയം ഹോമോ സാപ്പിയനായി പ്രഖ്യാപിച്ചതുകൊണ്ട് പരിഹരിയ്ക്കപ്പെടുന്നവയല്ല അവര്‍ നേരിടുന്ന സാമൂഹ്യ അസമത്വങ്ങളും മര്‍ദ്ദന രൂപങ്ങളും. ഇത് തിരിച്ചറിയാതെയാണ് മനുഷ്യരെ ശ്രേണീകൃതമായി മാത്രം വിലയിരുത്തുന്ന ഇന്ത്യന്‍ സമൂഹ്യ സാഹചര്യങ്ങളില്‍ കേവല മനുഷ്യനായ ഒരു ഹോമോസാപ്പിയനായി അവതരിപ്പിക്കുന്നത്. അയ്യപ്പന്റെ ഒരു പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്: ‘….ഉയര്‍ന്ന ജാതിക്കാരെന്ന് പറയുന്നവരോടൊപ്പം സാമുദായികവും സാമ്പത്തികവുമായ അടിമത്വത്തില്‍ നിന്നുള്ള മോചനവും അവരുടെ മനുഷ്യത്വത്തിന്റെ അംഗീകരണവും, പരിഷ്‌കാരത്തിന്റെ നേട്ടങ്ങളില്‍ തുല്യാവകാശവും, രാഷ്ട്രീയാവകാശങ്ങളുമാണ് അധഃകൃതര്‍ ആവശ്യപ്പെടുന്നത്. ‘ തുല്യമായ രാഷ്ട്രീയാവകാശങ്ങള്‍ ഹോമോസാപ്പിയനായി പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം ലഭ്യമാവുകയില്ല. ഒരു വ്യക്തിയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ടീയ സ്വത്വത്തെയും സ്ഥാനത്തെയും ജാതിയാല്‍ മാത്രം നിര്‍ണയിക്കുന്ന ഇന്ത്യ പോലൊരു ആധുനിക പൂര്‍വ മനഃസ്ഥിതി പുലര്‍ന്നു പോരുന്ന രാജ്യത്ത് പ്രാതിനിധ്യാവകാശങ്ങള്‍ നിലനിര്‍ത്തുന്നതിലൂടെ മാത്രമേ ജനാധിപത്യം സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ. ഇത്തരമൊരു സാമൂഹ്യ നീതി ബോധമാണ് അയ്യപ്പനെ സാമുഹ്യ ശാസ്ത്രാവബോധമുള്ള യുക്തിചിന്തകനാക്കുന്നത്. സാമുഹ്യ ശാസ്ത്രാവബോധത്തിന്റെയും ചരിത്ര ബോധത്തിന്റെയും തികഞ്ഞ അഭാവവും അജ്ഞതയുമാണ് നവനാസ്തിക വൃന്ദത്തെ ഇന്ന് നയിക്കുന്നത്. സഹോദരന്‍ അയ്യപ്പന്റെ സാമുദായിക നീതിയുടെ തത്വങ്ങളെ തമസ്‌കരിക്കുന്നവര്‍ ഹിന്ദുത്വ ശക്തികളുടെ ആശയങ്ങള്‍ക്ക് ഇന്ധനം പകരുകയാണ് ചെയ്യുന്നത്.

(തുടരും)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply