
കെ സുധാകരന്‍ ആദിവാസികളോട് മാപ്പു പറയണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കണ്ണൂര്‍ എം പി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെ സുധാകരന്‍ കേരളത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രത്യുദ്ധകരിക്കാന്‍ അധ്യക്ഷനായി നിയമിതനാകുമ്പോള്‍ അദ്ദേഹത്തിന്റെ ദളിത് ആദിവാസി തൊഴിലാളി വര്‍ഗ്ഗത്തിനോടും മറ്റടിസ്ഥാനവര്‍ഗ്ഗത്തിനോടുമുള്ള നിലപാടുകള്‍ പരിശോധിക്കാതിരിക്കാന്‍ കഴിയില്ല.
കേരളത്തിലെ സിപിഎം – ആര്‍എസ്എസ് – കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയ മണ്ഡലത്തിലെ പ്രതിനിധി എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത നേതാവാണ് കെ സുധാകരന്‍. ഏറെ ആഘോഷിച്ച ഭൂപരിഷ്‌കരണത്തില്‍ ഏറ്റവും വഞ്ചിക്കപ്പെട്ട ആദിവാസി സമൂഹം നടത്തിയ, കേരളത്തിലെ ഭൂ സമര പോരാട്ടത്തിലെ സുപ്രധാനമായ ചരിത്രങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ട മുത്തങ്ങ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിനേയും കൂട്ടക്കൊലയേയും ന്യായീകരിച്ചുകൊണ്ട് പത്രസമ്മേളനത്തില്‍ കെ സുധാകരന്‍ പറഞ്ഞത് *’ദിസ് ഈസ് എ മെസ്സേജ് ടു കേരള ‘* എന്നാണ്.
കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ ഭരണകൂട ഭീകരതയെന്ന് ലോകം അപലപിച്ച മുത്തങ്ങ വെടിവെപ്പും ജോഗിയുടെ രക്തസാക്ഷിത്വവും ന്യായീകരിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരന്‍. വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുത്തങ്ങയില്‍ ആദിവാസികളുടെ പച്ച മാംസം ലാത്തിക്കടിച്ച് ചീന്തിപ്പൊളിച്ച പോലീസുകാരെ അഭിനന്ദിക്കാനും സുധാകരന്‍ മറന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1960 ല്‍ വന്യജീവി സംരക്ഷണത്തിന്റെ പേരിലും 1980 ല്‍ യൂക്കാലിപ്റ്റസ് പ്ലാന്റേഷന്റെ പേരിലുമാണ് ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് കുടിയിറക്കിയത്. അതോടെ ആദിവാസികളുടെ സാമൂഹികാവസ്ഥയിലുണ്ടായ ആവാസ മാറ്റം അവരെ കടുത്ത ദാരിദ്ര്യത്തില്‍ മുക്കിക്കൊന്നു. ആദിവാസികളുടെ സ്വയംഭരണാവകാശം ഭരണഘടന ആര്‍ട്ടിക്കിള്‍ 244 അനുശാസിക്കുന്നതാണ്. പല സംസ്ഥാനങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. അതായത് തികച്ചും ക്രിയാത്മകമായിരുന്നു മുത്തങ്ങ സമരം. അതുകൊണ്ട് തന്നെയാണ് ഫണ്ടിങ് എന്‍ ജി ഒ പരിസ്ഥിതിവാദികള്‍ ആദിവാസികള്‍ക്കെതിരെ ഭരണകൂട പക്ഷം നിന്നത്.
2013 ഫെബ്രുവരി 19 നായിരുന്നു വെടിവെപ്പ്. ആദിവാസികളുടെ വനാവകാശത്തെ അട്ടിമറിച്ചതിനെതിരെ നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ നിര്‍ണായക ഘട്ടമായിരുന്നു മുത്തങ്ങ സമരം. കേരളത്തിലെ ഇടതുപക്ഷവും പരസ്യമായി ആദിവാസികളുടെ ഭൂഅവകാശ പോരാട്ടത്തെ എതിര്‍ക്കുകയും എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. വനംവകുപ്പിലെ ആയിരത്തോളം ഉദ്യോഗസ്ഥര്‍ക്കൊപ്പം ചില ഗുണ്ടകളെയും സുധാകരന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ടതായി പറയപ്പെടുന്നു.
മുത്തങ്ങ വെടിവെപ്പിന് ശേഷം പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ആള്‍ക്കൂട്ടങ്ങള്‍ ആദിവാസി ഊരുകളില്‍ അതിക്രൂരമായ ആള്‍ വേട്ട അഴിച്ചുവിട്ടു. നാട്ടില്‍ ഇറങ്ങിയ ആദിവാസികളെ വനംകൊള്ളക്കാരായ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെല്ലാം വനം വകുപ്പിന്റേയും പൊലീസിന്റെയും യുഡിഎഫ്‌ന്റേയും ഇടതുപക്ഷങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. നിരവധി ആദിവാസികളെ പ്രതികളാക്കി കേസെടുത്തു. അവരില്‍ 25ഓളം ആദിവാസികള്‍ മരണമടഞ്ഞു. ഗുണ്ടകളുടെയും പൊലീസിന്റേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനമേറ്റ് തൊഴില്‍ ചെയ്യാനാവാതെ പട്ടിണികിടന്നും അസുഖം ബാധിച്ചുമാണ് ആദിവാസി യുവാക്കള്‍ മരണത്തിന് കീഴടങ്ങിയത്. അതില്‍ കൂടുതല്‍ പേരും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പൊലീസ് വെടിവെപ്പില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നു പോലും കൃത്യമായ കണക്കുകളില്ല. വിനോദ് എന്ന ഒരു പൊലീസുകാരനും മരിക്കുകയുണ്ടായി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിനോദ് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ട് ഡോക്ടറെ വരുത്തി അടിയന്തിര ചികിത്സ നടത്താന്‍ ആദിവാസികള്‍ ആവശ്യപ്പെട്ടുവെങ്കിലും ചികിത്സ നല്‍കാതെ ഭരണകൂടവും പൊലീസും ചേര്‍ന്ന് അതൊരു അവസരമാക്കി മുതലെടുക്കുകയായിരുന്നു. മരിച്ച പോലീസ് കോണ്‍സ്റ്റബിള്‍ വിനോദിന് മാനസിക രോഗമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിക്കുകയുണ്ടായി. ഇങ്ങനെ വയനാട്ടിലെ മുത്തങ്ങയില്‍ ആദിവാസികളെ കൊന്നൊടുക്കി ചോരച്ചാലുകള്‍ കീറിയ ക്രൂര വേട്ടയുടെ സൂത്രധാരന്‍ നിയുക്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ആയിരുന്നു. മുത്തങ്ങയില്‍ സമാന്തര ഭരണകൂടം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും വനം കൈയ്യേറിയവര്‍ നടത്തിയിരുന്നതായി കെ. സുധാകരന്‍ കെട്ടുകഥകള്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിച്ചു.
ചരിത്രത്തിലുടനീളം ഭൂമിയില്‍ നിന്നും വിഭവങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികള്‍ അവരുടെ ന്യായമായ അവകാശത്തിനുവേണ്ടി സമരം ചെയ്തപ്പോള്‍ ഭരണകൂടം തിരിച്ചു നല്‍കിയത് വെടിയുണ്ടയും ചോരക്കളവുമായിരുന്നു. കേരളത്തില്‍ നിരവധി ദളിത് ആദിവാസി ഭൂസമരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മുത്തങ്ങ ആദിവാസി വേട്ടയുടെ സൂത്രധാരന്‍ കെപിസിസി പ്രസിഡണ്ട് ആകുന്നത് ആശങ്കാകുലമാണ്. ചുരുങ്ങിയ പക്ഷം ചെയ്ത പാതകം ഏറ്റുപറഞ്ഞ് ആദിവാസികളോട് മാപ്പു പറയാതെ കേരളം അയാളെ അംഗീകരിക്കരുത്..
