മലബാര്‍ സിമന്റ്‌സ് കേസ് കേരളത്തിലെ വ്യാപം കേസ്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന സിബിഐയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. സിബിഐ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്നും പാതിവെന്ത കുറ്റപ്പത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിക്കുന്നതെന്നും കോടതി നിശിത വിമര്‍ശനം നടത്തിയി്ട്ടുണ്ട്. . കൃത്യവും ശാസ്ത്രീയവുമായ തെളിവുകള്‍ ഒന്നും റിപ്പോര്‍ട്ടിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിബിഐയോട് നിര്‍ദേശിച്ചു. കേസില്‍ കണ്ടെത്തലുകളേക്കാള്‍ വിധിയെഴുതാനാണ് ശ്രമിച്ചതെന്നും സിബിഐയെപ്പോലൊരു ഏജന്‍സി ഇങ്ങനെ തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് തുറന്നടിച്ച കോടതി, പ്രീമിയര്‍ കുറ്റനാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയാണ് കളങ്കപ്പെട്ടതെന്ന് ചൂണ്ടികാട്ടി. മാത്രമല്ല മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചു. സിബിഐ ഡയറക്ടര്‍ നേരിട്ട് കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേല്‍നോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

ശശീന്ദ്രന്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുമ്പോള്‍, ശശീന്ദ്രന്‍ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടില്‍ നിന്നും കേട്ടില്ലെന്ന അയല്‍വാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 ന് രാത്രിയാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി സിബിഐക്കു വിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തല്‍. തുടര്‍ന്ന് 2018 ജൂലായില്‍ ശശീന്ദ്രന്റെ ഭാര്യ ടീനയും മരണമടഞ്ഞിരുന്നു. ശശീന്ദ്രന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ ആദ്യം സമീപിച്ചത് ടീനയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ടീനയുടെ മരണം. വൃക്ക രോഗത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജില്‍ ആയിരുന്നു അന്ത്യം. ഈ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേഹത്തിന്റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍ 2020 ഒക്ടോബര്‍ ഒന്നിന് മരണമടഞ്ഞിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വി എം രാധാകൃഷ്ണനുമായി ബന്ധപ്പെട്ട, മലബാര്‍ സിമന്റ്‌സിലെ അഴിമതികളെ ശശീന്ദ്രന്‍ എതിര്‍ത്തതിന്റെ പേരിലായിരുന്നു ഈ സംഭവങ്ങളെല്ലാം ഉണ്ടായതെന്നാണ് ആരോപണം. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട വി.ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതക കേസും മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുകളും അനന്തമായി നീട്ടിയും കേസ് ഫയലുകള്‍ കോടതിയില്‍ നിന്ന് മോഷ്ടിച്ചു അട്ടിമറിക്കാനുള്ള നീക്കത്തിന്നെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്. ശശീന്ദ്രനെയും മക്കളെയും ദുരൂഹരീതിയില്‍ വീട്ടില്‍ ‘തൂങ്ങിയ’ നിലയില്‍ കണ്ടെത്തുകയായിരുന്നു. വി.എം.രാധാകൃഷ്ണന്നെതിരായ മൂന്നു വിജിലന്‍സ് കേസുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം നാളാണ് ശശീന്ദ്രനും കുട്ടികളും കൊലചെയ്യപ്പെട്ടത്. ഈ മരണങ്ങള്‍ ആത്മഹത്യയാണെന്നു സമര്‍ത്ഥിക്കാനുളള നീക്കങ്ങളാണ് പിന്നീട് നടന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്നതിന് വസ്തുതകള്‍ നിരത്തി സഹോദരന്‍ ഡോ. വി. സനല്‍ കുമാര്‍ 2014ല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. മരണത്തിനുമുമ്പ് ശശീന്ദ്രന്റെ ശരീരത്തില്‍ ചതവ് പറ്റിയിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുള്ള സൂചനകള്‍. കൈയിലും കാല്‍മുട്ടിനുമാണ് ചതവ് പറ്റിയിരുന്നത്. രണ്ടിടത്തുമുള്ള പരുക്കുകള്‍ സമാനസ്വഭാവത്തിലാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ശശീന്ദ്രന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ട മുറിയില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന കോടതി നിര്‍ദ്ദേശം സി.ബി ഐ പാലിച്ചില്ല. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണം മലബാര്‍ സിമന്റ്‌സിലെ അഴിമതിയാണെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അതന്വേഷിക്കണമെന്നുമുള്ള ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്ററും ജോയ് കൈതാരത്തും നല്‍കിയ കേസ് ഫയലാകട്ടെ ഹൈക്കോടതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനു വിരോധമില്ലെന്നു ചൂണ്ടികാണിച്ച് സംസ്ഥാന വിജിലന്‍സ് മേധാവിയും പോലീസ് മേധാവിയും സര്‍ക്കാരിനെഴുതിയ കത്തിന്റെ പശ്ചാത്തലത്തില്‍ സഹോദരന്‍ നല്‍കിയ കേസിന്റെ ഫയലും അപ്രത്യക്ഷമായി.

മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട 13 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏഴ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചിലതില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് അതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് ‘അപ്രത്യക്ഷമായത്. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധനും ജോയ് കൈതാരവും സമര്‍പ്പിച്ച 20 രേഖ കളാണ് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്ചുതാനന്ദന്റെ എതിര്‍പ്പിനെ മറികടന്ന് ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം അന്വേഷിച്ചാല്‍ മതി, അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്ന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു.

2013ല്‍ ആത്മഹത്യാപ്രേരണ എന്ന എളുപ്പം ഊരിപ്പോരാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സേതുരാമയ്യര്‍ സ്റ്റൈലില്‍ ഡമ്മി പരീക്ഷിച്ചാണത്രേ സി.ബി.ഐ. സംഘം കൃത്യം ആത്മഹത്യ തന്നെയെന്നുറപ്പിച്ചത്. കൊല്ലപ്പെടുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പ്, തനിക്കും ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ആഹാരം ഉണ്ടാക്കുകയും, ഓഫീസിലേക്ക് പോയ ഭാര്യയെ ഫോണില്‍ വിളിച്ച് അക്കാര്യമറിയിക്കുകയും ചെയ്ത ശശീന്ദ്രനാണ് ആത്മഹത്യ ചെയ്തതായി വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തില്‍ പുനരന്വേ ഷണം ആവശ്യപ്പെട്ട് 2015ല്‍ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെയാണ് കുപ്രസിദ്ധമായ വ്യാപം അഴിമതിക്കു സമാനമായി പല സംഭവങ്ങളും നടന്നത്. ശശീന്ദ്രന്‍ വധത്തില്‍ സാക്ഷിമൊഴി കൊടുത്ത മലബാര്‍ സിമന്റ്സിലെ തന്നെ സ്റ്റാഫ് ആയിരുന്ന സതീന്ദ്രകുമാര്‍ പിന്നീട് തികച്ചും സംശയാസ്പദമായി കൊല്ലപ്പെട്ടു. സതീന്ദ്രനെ ഇടിച്ചത് കോയമ്പത്തൂരിലെ ബസ് സ്റ്റാന്‍ഡില്‍ കയറേണ്ടതില്ലാത്ത, സര്‍വീസില്‍ അല്ലാത്ത ഒരു ബസായിരുന്നു. അതും ‘അപകടമരണ’മായി എഴുതിത്തള്ളപ്പെട്ടു. ശശീന്ദ്രന്‍ കേസിലെ സാക്ഷിമൊഴി തിരുത്താന്‍ പ്രലോഭനവും ഭീഷണിയുമൊക്കെ ഉണ്ടായിരുന്നതായി സതീന്ദ്രന്റെ ഭാര്യ പറഞ്ഞിരുന്നു. ആ ബസോടിച്ച ഡ്രൈവറും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അന്ന് സതീന്ദ്രനെ ആ സ്പോട്ടില്‍ വിളിച്ചു നിര്‍ത്തിയ ആള്‍ പിന്നീട് ‘ആത്മഹത്യ’ ചെയ്തു. ശശീന്ദ്രന്റെ ഭാര്യ ടീന എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണ്് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില മോശമായി. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മസ്തിഷ്‌കമരണവും ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്രെ. എന്നാല്‍ ടീന ആരോഗ്യവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മസ്തിഷ്‌കമരണം ഉള്‍പ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ആ അവസ്ഥയില്‍ ആരൊക്കെയോ ചേര്‍ന്ന് എറണാകുളത്ത് മികച്ച ആശുപത്രികളുള്ളപ്പോള്‍ അവരെ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. അവിടെ സതീന്ദ്രകുമാര്‍ മരിച്ച അതേ ആശുപത്രിയിലായിരുന്നു ടീനയുടേയും അന്ത്യം. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണമെന്ന് ആക്ഷന്‍ കൗണ്‍സിലും ചൂണ്ടികാട്ടുന്നു. ഈ ആശുപത്രിയുമായി കുറ്റാരോപിതന് അടുത്ത ബന്ധമുണ്ടെന്നും അവര്‍ പറയുന്നു. ;ചുരുക്കത്തില്‍ ആറു ദുരൂഹമരണമാണ് ഈ കേസുമായി ബന്ധപ്പെട്ടുണ്ടായത്.

അതേസമയത്തുതന്നെ മലബാര്‍ സിമന്റ്,് അഴിമതി കേസുകളും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. 2010ലും 11ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിനു പിന്നാലെ 2012ല്‍ മുന്‍ചീഫ് സെക്രട്ടറിയടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. പക്ഷെ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തു. പിന്നീട് പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി വിചാരണകോടതി തള്ളി. പിന്നീട് 2021 സെപ്തംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതുതായി ഒരു തെളിവും ഇല്ലാതിരുന്നിട്ടും, 11 വര്‍ഷം കഴിഞ്ഞിട്ടും തുടരന്വേഷണത്തിന് സര്‍ക്കാരിന് ഉത്തരവിടേണ്ടിവന്നു. കേസ് അട്ടിമറിക്കാന്‍ ഇരുമുന്നണി സര്‍ക്കാരും ഒറ്റക്കെട്ടാണ് എന്നതില്‍ നിന്നുതന്നെ പ്രതികളുടെ സ്വാധീനം ഊഹിക്കാവുന്നതാണ്. ഇതൊക്കെതന്നെയായിരുന്നു വ്യാപം കേസിലും നടന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply