
കെ.വേണുവിന്റെ രാഷ്ട്രീയ ജീവിതം -ഒരന്വേഷണത്തിന്റെ കഥ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭാവനകള്‍ ഉള്ളതുകൊണ്ടാണ് കാല്പനിക ആദര്‍ശങ്ങളില്‍ മനുഷ്യന്‍ അഭിരമിക്കുന്നത്.അതിലെ ചില തുരുത്തുകള്‍ വിശ്വാസ പ്രതിഷ്ഠകള്‍ പോലെ അരക്കിട്ട് ഉറപ്പിച്ചിട്ടുണ്ടാവും. അതിലൂടെയാവും അവരുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്തിട്ടുണ്ടാവുക. കാലം എത്ര തെറ്റെന്ന് പറഞ്ഞാലും ചങ്ങലക്കിട്ടാലും തീവ്രവാദം എന്നു വിളിച്ചാലും സ്വയം അത് തേച്ചുമിനുക്കി ആദര്‍ശ അഹം ബോധത്തില്‍ അഭിരമിച്ച് അതിലൂടെ തന്നെ അവര്‍ സഞ്ചരിക്കും.അനുഭവങ്ങളുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നീട് പുതിയ പാതകള്‍ വെട്ടി തുറക്കാനും കഴിയേണ്ടതാണ്. പുതിയ ഭാവനകള്‍ പുതിയ ആശയങ്ങള്‍ എന്നിവ കൊണ്ട് വീണ്ടും സ്വയം രൂപപ്പെടുത്താന്‍ കഴിയണം. ബഹുഭൂരിപക്ഷത്തിനും അതിന് കഴിയാറില്ല. ചരിത്രത്തില്‍ തന്നെ ചുരുക്കം ചിലരെ മാത്രമേ അത്തരത്തില്‍ നമുക്ക് കാണാന്‍ കഴിയു.ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു തന്നെ ഇനി നമുക്ക് ക്ഷേത്രങ്ങള്‍ അല്ല വേണ്ടത് എന്നാണ് പിന്നീട് പറഞ്ഞത്. അതുകൊണ്ട് ഒരു മനുഷ്യന്‍ ആദ്യം എന്തു പറഞ്ഞു എന്നതല്ല അവസാനം എന്തു പറയുന്നു എന്നതാണ് പ്രധാനം. കാരണം പാഠങ്ങളുടെ അകക്കാമ്പില്‍ നിന്നാണ് അത് വരുന്നത്.
ഈ അര്‍ത്ഥത്തില്‍ വായിക്കാവുന്ന ഒന്നാണ് കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകം. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് ആശയവും, കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ വിപുലമായ പശ്ചാത്തലത്തില്‍ നക്‌സലിസവും വളരാന്‍ വലിയ പ്രയാസം ഉണ്ടാകരുതാത്തതായിരുന്നു. എന്നാല്‍ ചരിത്രം അങ്ങനെയല്ല. ആശയപരമായ ചെറിയ വ്യതിയാനത്തിനു പോലും വലിയ ത്യാഗം സഹിക്കേണ്ടി വരുന്നുണ്ട്. അത് ബോധ്യമാകാന്‍ കെ .വേണു ശാസ്തമംഗലം ക്യാമ്പില്‍ ചങ്ങലയാല്‍ ബന്ധിതമായി കിടന്ന ഭാഗം മാത്രം വായിച്ചാല്‍ മതി. ‘നാലഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇരുന്ന ഒരു വലിയ ഓഫീസ് മുറിയുടെ മൂലയില്‍ ഇട്ടിരുന്ന മേശയുടെ കാലിന്മേലാണ് എന്റെ (കെ.വേണുവിന്റെ) കാലിലെ വിലങ്ങ് ഒരു ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരുന്നത്. കയ്യിലും കാലിലും വിലങ്ങ് ഉരഞ്ഞിട്ട് തഴമ്പ് വന്നു തുടങ്ങിയിരുന്നു’. ഇത് സംഭവിച്ചത് കേരളത്തിലാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു സൂചിക്കുഴലിലൂടെ നോക്കിയാലും കടലോളം ബ്രഹത് അനുഭവങ്ങളെ കാണാമെന്നതുപോലെയാണ്, നക്‌സലിസത്തിന്റെ ചരിത്രാനുഭവങ്ങളുമെന്ന് ഈ പുസ്തകം നമ്മോട് പറയും. തന്നെയല്ല ചങ്ങലക്കിട്ട് കിടന്നാലും കാല്പനിക ആദര്‍ശങ്ങളുടെ തീഷ്ണതയും അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃ പരിശോധനകളുടെ ധീരതയും – ഒരേപോലെ ഇതില്‍ വായിക്കാം. ഏതൊരു തത്വശാസ്ത്രവും അതിന്റെ ശരി തെറ്റ് തീരുമാനിക്കുന്നതും , പുതിയവ ഉയര്‍ന്നു വരുന്നതും പ്രായോഗിക പ്രയോഗങ്ങളില്‍ നിന്നാണ് എന്ന ദാര്‍ശനിക ശരിമയും നമ്മെ ഓര്‍മിപ്പിക്കും ഈ പുസ്തകം.
വ്യക്തിപരമായ ആരോപണങ്ങള്‍ അല്ല സാമൂഹ്യവും ഭൗതികവുമായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ആശയപരമായ വിമര്‍ശനങ്ങളും അതിന്റെ ജനാധിപത്യ രീതികളുമാണ് വേണു ഇതില്‍ കുറിച്ചിട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഏതെങ്കിലും നേതൃത്വത്തിന്റെ തെറ്റായ നടപടി കൊണ്ടല്ല അന്തരികമായ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പ്രത്യശാസ്ത്രം തന്നെ ആണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണം എന്ന് ഈ പുസ്തകത്തിന്റെ വായനയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എങ്ങനെയാണ് ഒരാള്‍ക്ക് വ്യത്യസ്തമായ ആശയം രൂപീകരിക്കാനും സ്വയം മാറിത്തീരാനും കഴിയുക എന്ന് നമുക്ക് പഠിക്കേണ്ടതുണ്ടോ?. എങ്കില്‍ ഈ പുസ്തകം നമ്മെ അതിന് സഹായിക്കും. വേണു തന്റെ ഉള്ളകത്തെ സ്വയം നോക്കിക്കാണുകയും സ്വയം രൂപപ്പെടുവാനും രൂപപ്പെടുത്തുവാനും ഉള്ളിനെ ഉപയോഗപ്പെടുത്തുന്ന ഒരു രീതി കാണാം. നമ്മുടെ ഉള്ളിലേക്ക് എത്തുന്ന വ്യത്യസ്ത ആശയങ്ങളെ തുറന്നു പരിശോധിക്കുകയും പ്രസക്തമായവ കൂട്ടിച്ചേര്‍ത്ത് സമഗ്രതയിലാക്കാനും നിരന്തരം ശ്രമിക്കുന്ന ഒരു രീതിയിലൂടെ പുതിയ ആശയങ്ങളെ നമുക്ക് രൂപീകരിക്കാന്‍ കഴിയും. ആയിരം പൂക്കള്‍ വിരിയട്ടെ എന്ന മാവോയുടെ വാക്കുകള്‍ പ്രസക്തമാകുന്നത് അവിടെയാണ്. എന്നു പറഞ്ഞാല്‍ ജനാധിപത്യ മനോഭാവത്തില്‍ നിന്ന് മാത്രമേ ഒരാള്‍ക്കൊ- ഒരാശയത്തിനൊ സര്‍ഗാത്മകമായി വളരാന്‍ പറ്റുകയുള്ളൂ എന്നാണര്‍ത്ഥം. വ്യത്യസ്ത ആശയങ്ങളോട് സഹിഷ്ണുതയും തുറന്നതുമായ മനോഭാവം ഉണ്ടാവണം. സര്‍വ്വാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ പ്രായോഗിക നീതിയിലേക്ക് ഒരു അന്വേഷണത്തിന്റെ – ചരിത്രപരവും ആദര്‍ശ തീഷ്ണതകളുടെ പൊള്ളുന്ന കഥയുമാണ് ഈ പുസ്തകം. കേരളം നേരിടുന്ന മതതീവ്രവാദ ഫാസിസവും കമ്മ്യൂണിസ്റ്റ് ഫാസിസവും – ചെകുത്താനും കടലിനുമിടയിലെന്നപോലുള്ള ദുരവസ്ഥയെ ജനാധിപത്യത്തിന്റെ ഏത് ഭൂമികയില്‍ നിന്ന് സമീപിക്കാമെന്നും ചില ദിശാസൂചകം ഈ പുസ്തകം നല്‍കുന്നുണ്ട്.ഇന്ത്യ നേരിടുന്നത് വര്‍ഗ്ഗ പ്രശ്‌നം മാത്രമല്ലെന്നും,ജാതി പ്രശ്‌നം കൂടിയാണെന്നും തിരിച്ചറിയുമ്പോള്‍ ജനാധിപത്യമല്ലാതെ മറ്റൊരു സര്‍വ്വാധിപത്യ ചിന്തക്കും ഇടമില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതാണ് ഈ പുസ്തകം.അതുകൊണ്ട് ലോക അനുഭവങ്ങളുടെ അടിസ്ഥാനത്തിലും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലും സമാഹരിച്ചെടുത്ത ആശയങ്ങളെന്ന നിലയില്‍ കെ.വേണു അവസാനം എന്തുപറയുന്നു എന്നതാണ് പ്രസക്തമാകുന്നത്. തികച്ചും സത്യസന്ധമായ ഒരു വീക്ഷണത്തില്‍ നമുക്ക്എത്തിച്ചേരാന്‍ വലിയ വയനാനുഭവം തരുന്ന ഒന്നാണ് ഈ പുസ്തകം.
