നേഴ്‌സുമാരെ അഭിവാദ്യം ചെയ്യുമ്പോള്‍ ഓര്‍ക്കാം സൂസമ്മയെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മലയാളത്തിലെ നായികാസങ്കല്പമായി സാഹിത്യ ബുദ്ധിജീവികള്‍ മുന്നോട്ടുവച്ചിട്ടുള്ളത് കുറച്ചു നായര്‍ സ്ത്രീകളെയാണ്. ഇന്ദുലേഖ, സുഭദ്ര തുടങ്ങിയവര്‍ ഉദാഹരണം. സ്വന്തം തറവാട്ടില്‍ ഒരു 13കാരിയെ സംബന്ധം എന്നപേരില്‍ പന്നിയെ പിടിച്ചുകൊണ്ടു പോകുന്നതു പോലെ കൊണ്ടു പോയിട്ടും മിണ്ടാതിരുന്ന ഇന്ദുലേഖയെ വാഴ്ത്തിയവര്‍ ജന്മിയായ സ്വന്തം പിതാവിനെ എതിര്‍ത്തും കീഴാളരിലേക്ക് ഇറങ്ങിച്ചെന്ന മറിയയെപ്പോലുള്ളവരെ (ഘാതകവധം-1872) കാണാതിരുന്നതെന്തെന്ന് ചോദിച്ചിട്ടുകാര്യമില്ല.

ഇന്ദുലേഖയെ വാര്‍പ്പുമാതൃകയാക്കി ബാക്കിയുള്ളവരെ അതിന്റെ വാലാക്കി കെട്ടുന്ന നായികാപാരമ്പര്യങ്ങളെ പൊളിക്കുന്ന ഒരു നായിക നവോത്ഥാനകാല മലയാളനോവലിലുണ്ട് – ഒരു നേഴ്‌സ്. പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവലിലാണിത് . 1958ല്‍ എം ടിയുടെ നാലുകെട്ട് ഇറങ്ങിയ അതേ വര്‍ഷമാണ് ഈ നോവലും പുറത്തുവന്നത്. ‘ഉദ്യോഗം പുരുഷലക്ഷണം’ എന്ന ചൊല്ലുണ്ടാക്കി സ്ത്രീകളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വരുന്നത് തടഞ്ഞിരുന്ന, പെണ്ണുങ്ങള്‍ ജോലി ചെയ്ത് കുടുംബംനോക്കുന്നത്. ശരിയല്ലെന്നു ചര്‍ച്ചകള്‍ നടന്നിരുന്ന നവോത്ഥാനകാലത്താണ് സൂസമ്മ എന്ന പെണ്ണ് പത്താം ക്ലാസ് പാസായി വീട്ടിലെ ദാരിദ്ര്യം കാരണം ആര്‍മിയിലെ നേഴ്‌സായത്. അവളവിടെ മികച്ച നേഴ്‌സായി പേരെടുത്തു. പലവട്ടം ഉദ്യോഗക്കയറ്റം നേടി മികച്ച ശമ്പളം വാങ്ങി ഇഷ്ടംപോലെ പണം സമ്പാദിച്ചു. വീട്ടിലെ ദാരിദ്ര്യം ഇല്ലാതാക്കി. സഹോദരങ്ങളെ പഠിപ്പിച്ചു. നല്ലപോലെ ഭൂസ്വത്ത് വാങ്ങി, വലിയൊരു വീടുംവച്ചു.

ദുരിതംപിടിച്ച തറവാടു വിട്ട് വയനാട്ടിലെ തോട്ടത്തിലെ ക്ലാര്‍ക്കായി ശമ്പളം വാങ്ങി തറവാടു വാങ്ങി അത് പൊളിച്ചു കളയുന്ന നാലുകെട്ടിലെ അപ്പുണ്ണിയെ വാഴ്ത്തുന്ന സാഹിത്യ ലോകം അപ്പുണ്ണിയുടെ നാലിരട്ടി സമ്പത്തുണ്ടാക്കുന്ന സൂസമ്മയെ കണ്ടിട്ടില്ല.

 

 

 

 

 

 

 

 

പക്ഷ ലളിതമായിരുന്നില്ല കാര്യം. കീഴാളസ്ത്രീകളെ പണിയെടുപ്പിച്ചിരുന്ന സമൂഹം മറ്റുള്ള സ്ത്രീകളെ ഉദ്യോഗം പോലുള്ള മേഖലകളില്‍ അടുപ്പിച്ചിരുന്നില്ല. നേഴ്‌സിംഗ് പോലുള്ള മേഖലകളെ വേശ്യാവൃത്തിയായിട്ടാണ് കണ്ടിരുന്നത്. പ്രത്യേകിച്ചും ആര്‍മിനേഴ്‌സിംഗ്. ഈ മേഖലകളിലക്ക് മധ്യ തിരുവിതാംകൂറില്‍ നിന്ന് ക്രിസ്ത്യന്‍ സ്ത്രീകള്‍ കൂട്ടത്തോടെ പോയിരുന്നതാണ് നോവലിന്റെ സാമൂഹിക പശ്ചാത്തലം. സുസമ്മയെ സമൂഹം കണ്ടത് വേശ്യയായിട്ടാണ്. സ്വന്തം സഹോദരന്‍ അവളെ അകറ്റിനിര്‍ത്തി. അവളുടെ പണം വേണ്ടെന്ന് മുഖത്തു നോക്കിപ്പറയുന്നു. അമ്മായി പോലും അവളെ സംശയിക്കുന്നു. ഒടുവില്‍ ജോലിയില്‍ നിന്ന് പിരിഞ് നാട്ടില്‍വന്ന് ഒരു ഭര്‍ത്താവിനെ അന്വേഷിക്കുമ്പോഴാണ് ഒരു നേഴ്‌സിനെ സമൂഹം നികൃഷ്ടയായി കാണുന്നതിന്റെ ആഴം അവള്‍ക്കു മനസ്സിലാവുന്നത്. അവളെ കാണാന്‍ എത്തുന്ന പുരുഷന്മാര്‍ പലരും അവളോട് റേഴ്‌സായിരുന്നു എന്ന് ആരോടും പറയരുതെന്ന് ഡിമാന്റ് വയ്ക്കുന്നു. അവരെ അവള്‍ രോഷത്തോടെ പറഞ്ഞുവിടുന്നു. ‘അരുവാങ്ങുമിന്നാരു വാങ്ങുമാകെ താറുമാറായൊരു നേഴ്‌സിനെ’ എന്നാണ് അവിടുത്തെ നാട്ടുകാര്‍ പാടിനടന്നത്. ഒടുവില്‍ ഒരാളെ സ്വന്തതാല്‍പര്യപ്രകാരം കണ്ടെത്തി വിവാഹം ചെയ്യാം എന്നു സൂസമ്മ തീരുമാനിച്ചെങ്കിലും അതും തകരുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

കേരളീയപുരുഷാധിപത്യം നവോത്ഥാനകാലത്ത് വേശ്യാവൃത്തിയായിക്കണ്ട നഴ്‌സിംഗ് മേഖലയിലേക്കാണ് പില്‍ക്കാലത്ത് നമ്മുടെ സ്ത്രികളില്‍ ഒരു പങ്ക് പോയത്. അങ്ങനെ നഴ്‌സിംഗ് സ്ത്രീകളുടെ ജൈവികമായ തൊഴിലിടമായി. പിന്നീട് ഇവിടേക്ക് ആണ്‍നേഴ്‌സുമാര്‍ വരികയായി. അതോടെ നേഴ്‌സിംഗിലെ ലിംഗപരമായ ജൈവികത ചോദ്യം ചെയ്യപ്പെട്ടു ( ഇതൊന്നും പലരും അറിഞ്ഞിട്ടില്ല) .

ഇപ്പോള്‍ കൊറോണ കാലത്ത് നേഴ്‌സുമാരെയു മറ്റും അഭിവാദ്യം ചെയ്യുമ്പോള്‍ അവരുടെ ചരിത്രത്തിലെ സൂസമ്മമാരെക്കൂടി ഓര്‍ക്കാം. ഒപ്പം നമ്മുടെ പുരുഷാധിപത്യത്തിന്റെ വൃത്തികെട്ട ചരിത്രത്തെ ആത്മനിന്ദയോടെ സ്മരിക്കാം. വീട്ടിലിരുന്ന ഇന്ദുലേഖമാരുടെ പാരമ്പര്യമല്ല പോരാടി പണിയെടുത്ത സ്ത്രീകളുടെ കഥകളാണ് ചരിത്രമെന്നു പറയാം.

ഈ നോവല്‍ 1967ല്‍ സിനിമയായി

(ഫേസ് ബുക്ക് പോസ്റ്റ്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply