സച്ചിന്‍ – എന്‍ എസ് മാധവന്‍ പറയാതെ പോയത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

SACHIN_141175f

പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ മാതൃഭൂമി വരാന്തപതിപ്പില്‍ എഴുതിയ ‘ചരിത്രത്തില്‍ സച്ചിന്‍’ എന്ന ലേഖനം മറ്റെല്ലാവരേയും പോലെ സച്ചിനെ ഉയര്‍ത്തിപിടിക്കുമ്പോഴും വരികള്‍ക്കിടയിലൂടെ പറയുന്ന ചില വസ്തുതകള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല. ഒപ്പം പറയാത്തതും. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ശേഷം 1987ലെ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നു. ഒരു തുണിമില്‍ മാത്രമായിരുന്ന റിലയന്‍സ് അതിനെ സ്‌പോണ്‍സര്‍ ചെയ്ത് ഒരു വന്‍കിട കമ്പനിയായി മാറുന്നു. കച്ചവടക്കാരും ടിവിയും അധികാരികളും ചേര്‍ന്ന് ക്രിക്കറ്റിനെ ഊതിവീര്‍പ്പിക്കുന്നു. അതിനവര്‍ക്ക് ഒരു വന്‍ ബ്രാന്‍ഡ് വേണ്ടിവന്നു. അപ്പോഴാണ് സച്ചിന്‍ എത്തുന്നത്. ക്രിക്കറ്റിനെ സച്ചിന്‍ മതമാക്കി മാറ്റുകയും അതിന്റെ ദൈവമായി അദ്ദേഹം മാറുകയും ചെയ്തു. അങ്ങനെയാണ് ക്രിക്കറ്റ് ജനകീയമായതെന്ന് മാധവന്‍ ചൂണ്ടികാട്ടുന്നു.
തന്റെ കായികമേഖല സച്ചിന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതേസമയം ആത്യന്തികമായി സച്ചിന്റെ കേന്ദ്രബിന്ദുവാക്കിയുള്ള ക്രിക്കറ്റിന്റെ ഈ വളര്‍ച്ച് ഇന്ത്യക്ക് ഗുണകരമായിരുന്നോ എന്ന പരിശോധന ഇനിയെങ്കിലും അനിവാര്യം. എന്നാല്‍ അതിനു മുതിരുന്നവരെ മറ്റേതൊരു രംഗത്തേയും ഫാന്‍സിനെ പോലെ സച്ചിന്റെ ഫാന്‍സും വെറുതെവിടില്ല. മാധവന്‍ പറഞ്ഞപോലെ കരാളമായ ആര്‍ത്തിയും ധനേച്ഛയും ക്രിക്കറ്റിനെ ഗ്രസിച്ചു തുടങ്ങിയപ്പോള്‍ അതിന്റെ സൗമ്യമായ മുഖമായിരുന്നു സച്ചിന്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട് വളര്‍ന്ന അധോലോകത്തില്‍ സച്ചിന്‍ ആകൃഷ്ടനായില്ല എന്നത് ശരി. എന്നാല്‍ അതിനെയെല്ലാം നിലനിര്‍ത്തിയത് സച്ചിന്‍ സൃഷ്ടിച്ച ക്രിക്കറ്റിലെ നവോത്ഥാന (അങ്ങനെ വിളിക്കാമെങ്കില്‍) മായിരുന്നു. ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ക്കുശേഷമെങ്കിലും അത് വിശദമായി പരിശോധിക്കപ്പെടുമെന്ന് കരുതാം.
മാധവന്‍ ചൂണ്ടികാട്ടുന്ന മറ്റൊന്നു കൂടി പരാമര്‍ശിക്കട്ടെ. അത് കളിക്കളത്തിനു പുറത്തുള്ള സച്ചിന്റെ പ്രസിദ്ധമായ ഷോട്ടിനെ കുറിച്ചാണ്. പ്രാദേശികവും മതപരവുമായ വികാരങ്ങള്‍ ഊതിവീര്‍പ്പിച്ചിരുന്ന ബാല്‍താക്കറെക്കെതിരെ താന്‍ ആദ്യം ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും സച്ചിന്‍ പറഞ്ഞതിനെ കുറിച്ചാണത്. തീര്‍ച്ചയായും അത് അങ്ങേയറ്റം അഭിനന്ദാര്‍ഹം തന്നെ. എന്നാല്‍ അതിനപ്പുറവും പോകാന്‍ സച്ചിനു കഴിയണമായിരുന്നു. കായികമേഖലയെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അന്ധമായ ദേശീയവികാരവും ശത്രുതയും വളര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ഒരു ഷോട്ട് സച്ചിനില്‍ നിന്നുണ്ടായില്ല. സച്ചിന്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലെ ഒരു പ്രധാന ഭാഗം ദേശീയ വികാരം വളര്‍ത്തുന്നതില്‍ സച്ചിന്‍ വഹിച്ച പങ്കിനെ കുറിച്ചായിരുന്നു. എന്നാല്‍ ആ വളര്‍ന്ന വികാരം പാക്കിസ്ഥാന്‍ വിരുദ്ധമായിരുന്നു എന്നു മറക്കരുത്. പാക്കിസ്ഥാന്‍ നന്നായി കളിച്ചാല്‍ ഒന്നഭിനന്ദിക്കാന്‍ പോലും നാം മറന്നു. അല്ലെങ്കില്‍ ഭയപ്പെട്ടു. ഇന്ത്യാ – പാക് മത്സരം ഒരു കായിക വിനോദം എന്നതിനു പകരം യുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു. അത് കളിക്കാര്‍ക്കും കാണികള്‍ക്കുമെല്ലാം നല്‍കിയത് അമിത സംഘര്‍ഷം. വിവിധ രാജ്യങ്ങളിലെ കളിക്കാര്‍ വ്യത്യസ്ഥ ടീമുകളിലായി അണിനിരന്ന ഐപിഎല്‍ മത്സരം എന്തൊക്കെ പരിമിതികള്‍ ഉണ്ടങ്കിലും അന്ധമായ ദേശീയവികാരത്തേക്കാള്‍ വലുതാണ് കളി എന്ന സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ അവിടെപോലും പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് നാം അവസരം നല്‍കിയില്ല. കളി എന്നത് സാര്‍വ്വദേശീയമാണെന്നും അവിടെ മറ്റു വികാരങ്ങള്‍ക്ക് സ്ഥാനമില്ല എന്നുമുള്ള ഒരു ഷോട്ട് സച്ചിനില്‍ നിന്നുണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുമായിരുന്നു. ഏതു ടീം ജയിച്ചാലും പാക്കിസ്താന്റെ തോല്‍വി കാണാന്‍ നാം കൊതിക്കുമായിരുന്നില്ല. ഇന്ത്യ – പാക് ബന്ധം ഇനിയും വഷളായി തുടരുമ്പോള്‍ ഭാവിയിലെങ്കിലും ഈ വിഷയവും പരിശോധിക്കപ്പെടാതിരിക്കില്ല എന്നു കരുതാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply