
കനയ്യക്കു പിറകെ റിച്ചാസിങ്ങും വേട്ടയാടപ്പെടുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അലഹബാദ് സര്‍വ്വകലാശാലാ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത റിച്ചാ സിങ്, കനയ്യക്കു പിറകെ സംഘപരിവാരത്തിന്റെ ഭീഷണിക്കും പ്രതികാര നടപടിക്കും ഇരയാവുന്നു. ഇവിടെയും എ ബി വി പിയാണ് മറുപക്ഷത്ത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു തെരഞ്ഞെടുപ്പ്. റിച്ചയുടെ വിജയം മാത്രമല്ല യൂണിയന്‍ ഉദ്ഘാടനത്തിന് ബി ജെ പി ലോകസഭാംഗം യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചില്ല എന്നതും എബിവിപിയെ രോഷം കൊള്ളിച്ചു.
ജനവരിയില്‍ കാമ്പസില്‍ ഒരു സെമിനാര്‍ ആസൂത്രണം ചെയ്ത് ഹിന്ദു എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജിനെ ക്ഷണിച്ചത് എബിവിപിക്ക് ഇഷ്ടമായില്ല. അവര്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും തടസ്സമുന്നയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നു വൈസ് ചാന്‍സലര്‍ പരിപാടിക്കുള്ള അനുവാദം പിന്‍വലിച്ചു. കാമ്പസില്‍ പിടിമുറുക്കാനുള്ള സംഘപരിവാര അജണ്ടതന്നെയാണ് അലഹബാദിലും പ്രശ്‌നങ്ങളുണ്ടാക്കിയത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ അവര്‍ തയ്യാറല്ല. പകരം തങ്ങളുടെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ഏതതിരു വരെയും പോകാമെന്ന് പരിവാരങ്ങള്‍ മോഹിക്കുന്നു.
റിച്ച കമ്യൂണിസ്റ്റാണ്, ഹോസ്റ്റല്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ല എന്നിങ്ങനെ പരാതികളായി. ഒരുപാട് ഗവേഷണം നടത്തി മറ്റൊന്നുകൂടി കണ്ടെത്തി. റിച്ചയുടെ പി എച്ച് ഡി പ്രവേശനം ക്രമപ്രകാരമായിരുന്നില്ല എന്നാണത്. അതു പരാതിയായി. ആര്‍ട്‌സ് ഫാക്കല്‍റ്റി ഡീന്‍ ഡോ.സത്യനാരായണയെ വൈസ് ചാന്‍സലര്‍ പ്രൊഫ. ആര്‍.എല്‍.ഹാങ്‌ലൂ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു. 2013 14 വര്‍ഷത്തെ പ്രവേശനം ക്രമപ്രകാരമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍വ്വകലാശാലക്കാണ് റിച്ചയ്ക്കല്ലെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷെ, ഈ പിശക് മുന്‍നിര്‍ത്തി റിച്ചയുടെ പ്രവേശനം റദ്ദാക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. കുറ്റം ഉദ്യോഗസ്ഥരുടെതാണെങ്കിലും ശിക്ഷ റിച്ചയ്ക്കാവുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നു. പുറത്താക്കപ്പെട്ടാല്‍ രണ്ടുമൂന്നു വര്‍ഷത്തെ പഠനമാണ് പാഴാവുക. തങ്ങളുടെ തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റിച്ചയെ ഗവേഷണം തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. പക്ഷെ ഒരു നീതിബോധവും ബാക്കി നില്‍ക്കാത്ത വിധം വിദ്വേഷത്തിന്റെ രാഷ്ട്രീയം പുകയുകയാണ്.
സ്വതന്ത്രയായി മത്സരിച്ച റിച്ചയ്ക്ക് ഇടതു സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ശ്രദ്ധേയമാണ്. ഇടതുപക്ഷ സംഘടനകള്‍ നിരോധിക്കപ്പെട്ട സംഘടനകളാണെന്ന മട്ടിലാണ് പുതിയ നീക്കങ്ങളെല്ലാം. സി പി ഐ അനുഭാവ രാഷ്ട്രീയമാണ് കനയ്യക്കുള്ളത് എന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ രാജ്യദ്രോഹിയും ഭീകരവാദിയുമൊക്കെയാക്കാന്‍ നടത്തിയ ശ്രമം നാം കണ്ടതാണ്. റിച്ച കമ്യൂണിസ്റ്റുകാരിയാണോ എന്നറിയില്ല. സംഘപരിവാര ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണെന്നു വ്യക്തം. പക്ഷെ, ബിജെപിയും പരിവാരങ്ങളും ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണെന്ന് പൂനയിലും ഹൈദ്രാബാദിലും ജെ എന്‍ യുവിലും എന്നപോലെ അലഹബാദിലും അവരുടെ പരിഭ്രമംതന്നെ അതു സാക്ഷ്യപ്പെടുത്തുന്നു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് റിച്ചാസിങ് പരാതി അയച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 19ന് കാമ്പസില്‍ താന്‍ ആക്രമിക്കപ്പെട്ട സംഭവം അവരോര്‍മിപ്പിക്കുന്നു. സര്‍വ്വകലാശാലാ അധികാരികള്‍ ആ പരാതിയില്‍ അന്വേഷണ കമീഷനെ നിയോഗിച്ചില്ല. പരാതി നവംബര്‍ 21നു മന്ത്രാലയത്തിനും അയച്ചതാണ്. നേരത്തേ അക്രമിച്ചവര്‍ വീണ്ടും അക്രമിക്കുകയും മുഖത്ത് ചായമൊഴിക്കുകയും ചെയ്തു. വൈസ്ചാന്‍സലറുടെ സാന്നിദ്ധ്യത്തില്‍ നടന്ന അക്രമത്തില്‍ പോലും നടപടിയുണ്ടായില്ല. ജനവരിയില്‍ ജനാധിപത്യം, മാധ്യമം, അഭിപ്രായ പ്രകടനത്തിനുള്ള അവകാശം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. സിദ്ധാര്‍ത്ഥ് വരദരാജ് വരുന്നത് അവരിഷ്ടപ്പെട്ടില്ല. വൈസ്ചാന്‍സലറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ ആരോപണ വിധേയനായ ഒരാളെ നിയമിക്കുന്നത് താന്‍ എതിര്‍ത്തിരുന്നുവെന്നും റിച്ച പറയുന്നു. ചുരുക്കത്തില്‍ ഉദ്യോഗസ്ഥ മേധാവികള്‍ക്കും സംഘപരിവാരങ്ങള്‍ക്കും ഒരേപോലെ ശത്രുതയുണ്ടായിരുന്നു ഈ വിദ്യാര്‍ത്ഥി നേതാവിനോട്. സ്വതന്ത്രയായി മത്സരിച്ചു നേടിയ റിച്ചയുടെ വിജയം ജെ എന്‍ യുവിലെ കനയ്യയുടെ വിജയത്തിനു സമാനമാണ്.
കനയ്യയെ ഇല്ലാതാക്കാനുള്ള ശ്രമംപോലെ റിച്ചയെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം ആരോഗ്യകരമായ ജനാധിപത്യസംവാദത്തിന്റെ ഭൂമികയാവണം. അതിനെതിരായുള്ള പുതിയ യുദ്ധ പ്രഖ്യാപനങ്ങള്‍ സമൂഹത്തോടും രാജ്യത്തോടുമുള്ള പോരുകൂടിയാണ്.
ഫേസ് ബുക്ക് പോസ്റ്റ്
