കണ്ണൂര്‍ മോഡല്‍ ഇനി വേണോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

imagesകണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കുറച്ചുകാലത്തെ ശാന്തതക്കുശേഷമാണ് സിപിഎം – ബി ജെ പി സംഘട്ടനമുണ്ടാകുന്നതും ഒരാള്‍ കൊല്ലപ്പെടുന്നതും. പയ്യന്നൂരിനടുത്ത് പെരുമ്പയിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ വിനോദ്കുമാറാണ് മരിച്ചത്. വെട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.  ഒരാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സി.പി.എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘട്ടനം. ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കത്തിച്ചു. എടാട്ട് ബോംബെറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനായി ബിജെപി പ്രവര്‍ത്തകര്‍ കരിവെള്ളൂരില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായി. തുടര്‍ന്ന് വാഹനം പെരുമ്പയിലെത്തിയപ്പോള്‍ സംഘര്‍ഷം രൂക്ഷമായി.
കണ്ണൂരിനെ സംബന്ധിച്ചിടത്തോളം അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഇക്കുറി ബിജെപിക്കാരനാണ് കൊല്ലപ്പെട്ടതെങ്കില്‍ അടുത്തത് സിപിഎംകാരനാകാം. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും കണ്ണൂരിലുണ്ടായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും മാത്രമല്ല, കോണ്‍ഗ്രസ്സും ലീഗുമെല്ലാം ഇതേപാതന്നെയാണ് കണ്ണൂരില്‍ പിന്തുടരുന്നത്. അല്ലെങ്കില്‍ നിലനില്‍ക്കാനാവില്ല എന്നാണ് ന്യായീകരണം.
ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന്… തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും എളുപ്പമല്ല. ബൂത്ത് പിടിക്കലും പുതുമയല്ല. പാമ്പുകളും മിണ്ടാപ്രാണികളും വരെ കൊല ചെയ്യപ്പെട്ടു.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍. എതിരാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ ആരംഭിച്ചു. കുറ്റമേല്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ ധാരാളം. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളല്‍ നിന്ന് വ്യത്യസ്ഥമായ രീതിയില്‍  കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. അതേസമയം കൊല്ലപ്പെടുന്നവരെല്ലാം, ഏതു പാര്‍ട്ടിയായാലും പിന്നോക്കക്കാരാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയില്‍ അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് ചെറിയ ഒരു ശാന്തതയുണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു അത്. എന്നാലും കണ്ണൂര്‍ ശാന്തമാകുന്നില്ല എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇന്നത്തെ സംഭവം. ഇനിയതിന് പകരം വീട്ടലുമുണ്ടായാല്‍ കണ്ണൂര്‍ വീണ്ടും അശാന്തമാകും.
കണ്ണൂരിനെ ശാന്തമാക്കാനുള്ള മുഖ്യ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനുമാണ്. എന്നാല്‍ ഇരുകൂട്ടരും അക്രമത്തിന്റെ പാത തുടരുകയാണ്. അതിനിടയിലാണ് നേരത്തെ സൂചിപ്പിച്ച രീതിയില്‍ ലീഗും കോണ്‍ഗ്രസ്സുമൊക്കെ അതേവഴി യാത്ര ചെയ്യുന്നത്. സിപിഎം ഓഫീസ് പച്ച നിറമടിക്കാന്‍ പോലും ലീഗ് ധൈര്യം കാണിച്ചു. മറുവശത്ത് കെ സുധാകരന്‍ എന്ന പ്രതീകവും മലയാളിക്ക് പരിചിതമാണ്. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കേണ്ടവര്‍ അത്തരമൊരു ദിശയല്ല തിരഞ്ഞെടുക്കുന്നത്. ഉദാഹരണമായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം പ്ലീനതതില്‍ തന്നെ കണ്ണൂര്‍ മോഡലില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കണണമെന്ന നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഒപ്പം മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടാനും സ്വയം സംരക്ഷണ സേനയുണ്ടാക്കാനും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്കെതിരെ അക്രമമുണ്ടായതും ഇവിടെ മാത്രമാണല്ലോ. പ്ലീനത്തില്‍ എത്രയോ ഗൗരവപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും രണ്ടുദിവസത്തിനുള്ളില്‍ ഇത്തരം സംഭവത്തില്‍ സിപിഎം ഉള്‍പ്പെട്ടു എന്നതുതന്നെ എത്രയോ ലജ്ജാകരമാണ്. ബിജെപിയും മറ്റൊരു പാത തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ മുന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. ഫലത്തില്‍ കണ്ണൂര്‍ മോഡല്‍ വളരാനാണ് സാധ്യത.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply