ഇനിയൊരു അഭിമന്യു ഉണ്ടാകരുത് – പക്ഷെ രാഷ്ട്രീയം നിരോധിച്ചല്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകരുത്, അഭിമന്യു ഒറ്റപ്പെട്ട സംഭവമല്ല എന്ന ഹൈക്കോടതിയുടെ പരമാര്‍ശം വളരെ ശരിയാണ്. പക്ഷെ അതുണ്ടാകേണ്ടത് കലാലയ രാഷ്ട്രീയം നിരോധിച്ചല്ല. മറിച്ച് രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കിയാണ്.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. കാമ്പസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രമുള്ളതാണ് എന്ന് ധരിക്കരുതെന്നു കോടതി പറഞ്ഞത് ശരിയാണ്. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനും ഉള്ളതാണ് കാമ്പസ്. കാമ്പസുകളിലാണ് പുതിയ രാഷ്ട്രീയം ഉരുത്തിരിയേണ്ടത്. ലോകത്ത് എത്രയോ ഭാഗങ്ങളില്‍ അതു നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഇന്ത്യയില്‍ തന്നെ ഫാസിസത്തിനെതിരെ പല കാമ്പസുകളിലും ശക്തമായ പ്രതിരോധങ്ങള്‍ നടക്കുന്നു. അവിടെയൊന്നും അഭിമന്യുമാര്‍ ഉണ്ടാകുന്നില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കാമ്പസ് രാഷ്ട്രീയം പിതൃസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഒ്ന്നായി മാറിയിരിക്കുന്നു. ഏറ്റവുമധികം രാഷ്ട്രീയകൊലകള്‍ നടക്കുന്ന സംസ്ഥാനമാണല്ലോ കേരളം. സ്വാഭാവികമായും പുതിയ തലമുറയേയും ആ ദിശയിലേക്കാണ് നമ്മുടെ നേതാക്കള്‍ നയിക്കുന്നത്. അതിനോടുള്ള പ്രതികരണമാണ് കോടതി പരാമര്‍ശമെന്നതു ശരിയായിരിക്കാം. എന്നാല്‍ കോടതി മനസ്സിലാക്കേണ്ടത് എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയല്ല വേണഅടത് എന്നതാണ്. അരാഷ്ട്രീയത ഫാസിസത്തിനു വളമൊരുക്കുന്ന മണ്ണാണ്. നമുക്കാവശ്യം സര്‍ഗ്ഗാത്മക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കാമ്പസുകളാണ്.
ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 2001 ലെ വിധിക്കു ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് ചോദിച്ച ഹൈകോടതി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തില്‍ പ്രത്യേകമായി മാര്‍ഗ്ഗനിര്‍ദേശം തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനായി സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം ചോദിച്ചിട്ടുമുണ്ട്. കലാലയ രാഷ്ട്രീയത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്നു 2004 ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയന്നു ചൂണ്ടികാട്ടി അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണം എന്ന ആവശ്യവുമായി ചെങ്ങന്നൂര്‍ സ്വദേശി അജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
വിദ്യാലയങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്നും ഇത്തരക്കാരെ പുറത്താക്കണമെന്നും ഹൈക്കോടതി ഏതാനും മാസം മുമ്പ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാനെന്നും ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല എന്നുമാണ് കോടതി അന്നു പറഞ്ഞത്. അവ നിയമവിരുദ്ധവുമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും കോടതി നല്‍കി. കഴിഞ്ഞില്ല, വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി കൂട്ടിചേര്‍ക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പരാമര്‍ശവും. അഭിമന്യുവധം കൂടിയായപ്പോള്‍ കോടതിക്ക് ഒരു ന്യായീകരണവുമായി എന്നു മാത്രം. തീര്‍ച്ചയായും ചവറ്റുകൊട്ടയിലെറിയേണ്ട പരാമര്‍ശമാണ് കോടതിയുടേത്.
അപ്പോഴും മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്. കേരളത്തിലെ കലാലയങ്ങലില്‍ പലതിലും കണ്ണൂരിലെ രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നതാണത്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസവും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പലപ്പോഴും സംഘട്ടനങ്ങളില്‍ എത്തുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പ്രബുദ്ധമെന്നു പേരുകേട്ട നമ്മുടെ കലാലയങ്ങള്‍ പലപ്പോഴും യുദ്ധഭൂമികളാകുന്ന കാഴ്ചയാണ് കാണുന്നത്. അക്കാദമികവും സര്‍ഗ്ഗാത്മകവുമായ അന്തരീക്ഷത്തിനുപകരം കപടരാഷ്ട്രീയാന്തരീക്ഷത്തിന്റെ പുരുഷക്കോയ്മയാണ് ഇത്തരം കലാലയങ്ങളില്‍ കൊടികുത്തിവാഴുന്നത്. ഇത് മാറണം. വിദ്യാര്‍ത്ഥി രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയല്ലാതാകണം. ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്‌സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. ഇപ്പോള്‍ തന്നെ ജെ എന്‍ യുവിലും ഹൈദരാബാദ് സെന്റര്‍ ഭൂമിയിലും മറ്റും നടക്കുന്ന മുന്നേറ്റങ്ങള്‍ നോക്കൂ. അവിടെയൊക്കെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന സംഘടനകളെ പ്രതിരോധിക്കുന്ന കയ്യൂക്കിന്റെ ഭാഷയിലല്ല. തികച്ചും ജനാധിപത്യരീതിയിലാണ്. പക്ഷെ ഇവിടെ നടക്കുന്നത് അതൊന്നുമല്ലല്ലോ. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാനും തിരുത്താനും തയ്യാറാകാത്തിടത്തോളം കാലം ഇത്തരത്തിലുള്ള കോടതി പരാമര്‍ശങ്ങളും വിധികളും വന്നുകൊണ്ടിരിക്കും.

