
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും വാളയാര്‍ ആവര്‍ത്തിക്കുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാളയാറിലെ കുരുന്നുകളോട് കാട്ടിയ നീതിനിഷേധം ലോകമെങ്ങും പര്‍ച്ച ചെയ്യുമ്പോഴും അധികാരികള്‍ മാറാന്‍ തയ്യാറല്ല എന്നാണ് ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഭവം വ്യക്തമാക്കുന്നത്. ഇവിടത്തെ കുരുന്നുകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഗീതാധ്യാപകന്‍ വൈക്കം സ്വദേശി നരേന്ദ്രനാഥിനെ ‘പോക്‌സോ’ നിയമമനുസരിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഇയാളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. എം.ആര്‍.എസ്സ് സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായ ജില്ലാകളക്ടറുടെയും വിദ്യാഭ്യാസവകുപ്പിന്റെയും തീരുമാനങ്ങള്‍ അതിന്റെ സൂചനയാണെന്ന് ആദിവാസി – ദളിത് സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ അദ്ധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഹെഡ്മാസ്റ്റര്‍ എം.ആര്‍.വിജയന്‍, സീനിയര്‍ അസിസ്റ്റന്റ് ടി.ആര്‍.ശോഭ, ടീച്ചര്‍മാരായ ബിന്ദു, ദീപു എന്നിവരെ സ്‌കൂളില്‍നിന്നും മാറ്റണമെന്നാണ് കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ടത്. കേസിന്റെ തുടരന്വേഷണ ഘട്ടത്തില്‍ ഇരകളായ കുട്ടികളെ ഭയപ്പെടുത്താനും സ്വാധീനിക്കാനും മേല്‍പറഞ്ഞ ആളുകള്‍ തയ്യാറാകുമെന്ന ഭീതീയില്‍ നിന്നാണ് അത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നിരിക്കുത്. പ്രതികള്‍ സംഘടനാ ബലമുള്ളവര്‍ കൂടിയാണ്. ഇരകളോടൊപ്പം നിന്ന പി.ടി.എ പ്രസിഡന്റിന് നിരന്തരം ഊമക്കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.
അഞ്ചാം ക്ലാസ്സ് മുതല്‍ 10 വരെ പഠിക്കുന്ന 12 കുട്ടികളാണ് പീഡനത്തിന് ഇരയായത്. അദ്ധ്യാപകന്റെ ശാരീരിക മാനസീക പീഡനത്തിനെതിരേ സ്‌കൂള്‍ കുട്ടികള്‍ ആദ്യം നോട്ടുബുക്ക് പേപ്പറിലാണ് ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ നടപടി എടുക്കുന്നതിന് പകരം അദ്ദേഹം അത് മുക്കുകയും ആരോപണ വിധേയനായ അദ്ധ്യാപകനൊപ്പം നിന്നു കൊണ്ട് കുട്ടികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് ആരോപണം. പരാതി നല്‍കിയിട്ടും വിഷയത്തിലിടപെടാന്‍ തയ്യാറാകാത്ത ജില്ലാകളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് 95-ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയി. പഠിക്കാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ പോകട്ടെ എന്ന ജില്ലാകളക്ടറുടെ സമീപനം ആദിവാസി വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദികാരികള്‍ കുട്ടികളുടെ വീടുകളിലെത്തി അവരെ സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. എന്തായാലും സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് ആദിവാസി – ദളിത് സംഘടനകളുടെ നീക്കം. വിദ്യാര്‍ത്ഥികളുടെ പരാതി പൂഴ്ത്തി വെച്ച് കുട്ടികളെ മാനസീകമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധന അദ്ധ്യാപകനും മാതാപിതാക്കളുടെ പരാതി കിട്ടിയിട്ട് കേസെടുക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് ആദിവാസി ജനസഭ നേതാക്കള്‍ ആരോപിക്കുന്നു.
മൂന്ന് മാസമായി കുട്ടികള്‍ ശാരീരിക മാനസീക പീഡനത്തിന് ഇരയാകുകയായിരുന്നു. ‘അദ്ധ്യാപകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല’ അഞ്ചും പത്തും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ ഭാഗത്ത് നിന്നും പ്രോത്സാഹനം കിട്ടിയതു കൊണ്ടാണ് പീഡനം നടന്നതെന്നു പറഞ്ഞ് സംഭവത്തെ ന്യായീകരിച്ച അധ്യാപകരും ഇവിടെയുണ്ടത്രെ. ‘ഒരു കൈ മാത്രം അടിച്ചാല്‍ ഒന്നുമുണ്ടാകില്ല എന്നും രണ്ടു കയ്യൂം കൂട്ടിയടിച്ചാലേ ഒച്ച കേള്‍ക്കൂ’ എന്നാണ് ഒരധ്യാപകന്‍ പറഞ്ഞതത്രെ. ഹെഡ്മാസ്റ്റര്‍ മാതാപിതാക്കളെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടത്തിയെന്നും ആരോപണം ഉണ്ട്. ആദിവാസി സമൂഹമായതിനാല്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് ന്യായീകരിച്ചവരും നിരവധിയാണ്. ആരോപണ വിധേയനായ അദ്ധ്യാപകനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ അതുപോരെന്നും പീഡനത്തിനു കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരേയും നടപടി വേണമെന്നുമാണ് ദളിത് – ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. മറ്റു ജില്ലകളിലുമുള്ള എംആര്‍ സ്‌കൂളുകളിലും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ലീഗല്‍ അസിസ്റ്റന്റുമാരെ നിയമിക്കമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെടുന്നു. കുറ്റവാളികളായ പ്രധാന അധ്യാപകനെയും മറ്റു അദ്ധ്യാപകരെയും നിയമത്തിന് മുന്നില്‍കൊണ്ടുവരാനാവശ്യപ്പെട്ട് ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് ഡിസംബര്‍ 9ന് മാര്‍ച്ച് നടത്താനാണ് സംഘടനകളുടെ തീരുമാനം.

