
മൂന്നാംലോക അപഹാസ്യതയുടെ ഗുജറാത്ത് മോഡല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാനൊരുങ്ങുന്ന ഗുജറാത്തിലെ മെട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം 24ന് ഇന്ത്യയില്‍ എത്തുകയാണ്. ഏകദേശം മൂന്നര മണിക്കൂര്‍ നീളുന്ന ട്രംമ്പിന്റെ സന്ദര്‍ശനത്തിനായി മിനിറ്റിന് 55 ലക്ഷം രൂപയാണ് ഗുജറാത്തില്‍ ചെലവഴിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വകുപ്പുകളും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനുമാണ് ഇതിനായുള്ള ചിലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണം, നവീകരണം, സ്റ്റേഡിയത്തില്‍ എത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചിലവ്, മോഡി പിടിപ്പിക്കലുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിങ്ങനെയാണ് ചിലവുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്.
അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള ചേരിപ്രദേശങ്ങള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മതില്‍ കെട്ടി മറക്കാനുള്ള നടപടികളും ഇതിനോടനുബന്ധിച്ച് നടന്നുവരികയാണ്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നടത്തി വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു മൂന്നാം ലോക രാജ്യത്തിന്റെ അപകര്‍ഷതയില്‍ അധിഷ്ഠിതമായ പ്രകടനപരതയായാണ് ഞാന്‍ മനസ്സിലാക്കുന്നത്. വ്യക്തമായ വികസന – സാമ്പത്തിക നയങ്ങളുടെ അഭാവത്തില്‍ എങ്ങനെയും അധികാരത്തില്‍ തുടരുക എന്ന ഉദ്ദേശമാണ് ഇക്കാലമത്രയും രാജ്യം ഭരിച്ചവരെല്ലാം വച്ചുപുലര്‍ത്തിയിരുന്നത്. അതിന്റെ തെളിവാണ് രാജ്യത്ത് പെരുകിവരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളുമെല്ലാം. എന്നാല്‍, രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ അതിനുള്ള ശ്രമങ്ങളൊന്നും ഇന്നേവരെ നടത്തിയിട്ടില്ല. ഭരണത്തിലെ അപ്രമാദിത്യം മാത്രം ലക്ഷ്യം വെക്കുന്ന ഒരു രാഷ്ട്രീയ സംഘടനക്ക് അതിനുള്ള പ്രാപ്തി ഇല്ലാതാകുന്നത് തികച്ചും സ്വാഭാവികവുമാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ എങ്ങനെയും ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്ന തീര്‍ത്തും അപക്വമായ അജണ്ട, തീവ്ര ദേശീയതയുടെ വക്താക്കള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പട്ടേല്‍ പ്രതിമയും പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമടക്കം അതിനായുള്ള കേവലമായ ശ്രമങ്ങളാണ്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ, വന്‍തുക മുടക്കിയുള്ള ഇത്തരം പ്രദര്‍ശന സംരംഭങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരിഹാസ്യത മാത്രമായിത്തീരുമെന്ന് തിരിച്ചറിയാനുള്ള യുക്തി പോലും ഭരണകൂടത്തിന് ഇല്ലാതായിപ്പോകുന്നു.
മലയാളത്തിലെ പ്രശസ്ത സിനിമയായ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തോട് കൂട്ടി വായിച്ചാല്‍ നമുക്ക് കാര്യങ്ങള്‍ കൂടുതല്‍ ലളിതമായി മനസ്സിലാക്കാനാവും. യമുനാ റാണി എന്ന സിനിമ നടി അയല്‍പക്കത്തെത്തുന്നതും അവരെ ഗൃഹ സന്ദര്‍ശനത്തിനായി വിളിച്ചുവരുത്തുന്നതുമായും ബന്ധപ്പെട്ട സന്ദര്‍ഭങ്ങളാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. ഒരു ഇടത്തരം കുടുംബം സിനിമാ നായികക്ക് മുന്‍പില്‍ ഉപരിവര്‍ഗ്ഗമായി വേഷം മാറുന്നതിനെ ഈ സിനിമ ഹാസ്യം കലര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ഇത്തവണ ഓസ്‌കര്‍ സമ്മാനത്തിന് അര്‍ഹമായ ‘പാരസൈറ്റ്’ എന്ന സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നതും വര്‍ഗ്ഗ വൈരുദ്ധ്യങ്ങളെ തന്നെയാണ്. സമാനമായ വിഷയത്തെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു മേല്‍പ്പറഞ്ഞ മലയാള സിനിമ.
ചേരികള്‍ മറച്ചും കോടികള്‍ മുടക്കിയും മിനുക്കുപണികള്‍ നടത്തി മോദിസര്‍ക്കാര്‍ ലോകത്തിനു മുന്‍പില്‍ മികവു തെളിയിക്കാന്‍ ശ്രമിക്കുന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിലെ ഒരു ബ്ലാക്ക് ഹ്യൂമര്‍ മാത്രമായി വരുംകാല ചരിത്രം അടയാളപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറയാം.
