
ലോക് ഡൗണ്‍ കാലത്ത് ശക്തിപ്പടുന്ന സമഗ്രാധിപത്യ ഭരണകൂട ഭീകരത എന്ന മഹാമാരി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോക്‌ഡൌണ്‍ കാലത്ത് ഉത്തര കൊറിയയുടെ പ്രസിഡണ്ട് കിം ജോങ് ഉന്‍ എവിടെ എന്ന കൌതുകകരമായ അന്വേഷണം നടക്കുന്നിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയെ സംബന്ധിച്ച് വിചിത്രമായ കല കഥകളും ആയിരുന്നു ആ സമയത്ത് പ്രചരിച്ചത്. ഏകാധിപത്യം തുടരുന്ന രാജ്യമാണ് ഉത്തര കൊറിയ. ജനങ്ങളുടെ മേല്‍ ഭരണകൂട നിയന്ത്രണങ്ങള്‍ ശക്തവും കുടുംബ വാഴ്ച തുടരുന്ന കടുത്ത ഏകാധിപത്യം പിന്തുടുന്ന രാജ്യവുമാണത്. കല്ലേപിളര്‍ക്കുന്ന കല്പനകള്‍ മാത്രംം കേട്ട് പരിചയമുള്ള ജനങ്ങളാണവിടെ. സത്യത്തില്‍ ലോകത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒട്ടുമിക്ക ഭരണകൂടങ്ങളും ഒരു ഉത്തര കൊറിയ നിഗൂഢമായി സ്വപ്നം കാണുന്നവരാണ്. ഭരണാധികാരികള്‍ കിം ജോങ് ഉന്നിനെയും.
ഈ നിഗൂഢതയുടെ പ്രതിഫലനം ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നരേന്ദ്ര മോദി നേതൃത്വം സംഘ്പരിവാര്‍ ഭരണകൂടത്തിലും കേരളത്തിലെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിലും ഈ സാമൂഹ്യ നിയന്ത്രണങ്ങളുടെ വെളിച്ചത്തില്‍ കാണാം. രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യാനും ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളെ സകല സീമകലും ലംഘിക്കുമാറ് ഉപയോഗപ്പെടുത്താനും സ്വന്തം വാനര സേനകളായ പി.ആര്‍ ടീമുകളെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം എതിരാളികള്‍ക്ക് നേരെ മോബ് ലിഞ്ചിംഗ് നടത്താനുമാണ് ഈ സാഹചര്യം രാജ്യത്തെയും സംസ്ഥാനത്തെയും ഭരണകൂടങ്ങള്‍ വിനിയോഗിച്ചത്. ഡല്‍ഹി അടക്കമുള്ള രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഭീകര നിയമങ്ങളുപയോഗിച്ച് കേസെടുക്കലും അറസ്റ്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ രാജ്യത്ത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന പൈശാചിക വത്കരിക്കലും വേട്ടയാടലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് ചിന്തകരിലൊരാളായ ആനന്ദ് തെല്‍തുംബ്‌ഡെ, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖെ എന്നിവര്‍ക്കെതിരെ ഭീമാ കൊറേഗാവ് സംഭത്തിന്റെ പേരില്‍ ചുമത്തെപ്പെട്ട കള്ളക്കേസുകളില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തത് അംബേദ്കര്‍ ദിനമായ ഏപ്രില്‍ 14 നാണ്. അംബേദ്കറുടെ പേരമകളുടെ ഭര്‍ത്താവാണ് ആനന്ദ് തെല്‍തുംബ്‌ഡെ. ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെല്‍തുംബ്‌ഡെയുടെ പങ്കാളിത്തത്തിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും തെല്‍തുംബ്‌ഡെയെകുറിച്ച് നേരിട്ട് പരമാര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംഡെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം
”എനിക്ക് എപ്പോള്‍ നിങ്ങളോട് വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് അറിയില്ല. എന്നിരുന്നാലും, നിങ്ങളുടെ ഊഴം വരുന്നതിനുമുമ്പ് നിങ്ങള്‍ സംസാരിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു”- ആനന്ദ് തെല്‍തുംബ്‌ഡെ കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് എഴുതിയ തുറന്ന കത്തില്‍ പറഞ്ഞതാണ് ഈ വാചകങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടെത്തിന്റെ രാഷ്ട്രീയ എതിരാളികളായ ആരെയും കാത്തിരിക്കുന്ന രാഷ്ട്രീയ വിധിയാണ് തെല്‍തുംബ്‌ഡെക്ക് സംഭവിച്ചത്. രാജ്യത്ത് 2014 മുതല്‍ സമഗ്രാധിപത്യം നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പൊട്ടിപ്പുറപ്പെട്ട പൌരത്വ പ്രക്ഷോഭങ്ങളാണ്. പൌരത്വ ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് അത് ശക്തി പ്രാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ റോളൊന്നും ഇല്ലാതെ പൌരസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭത്തിന് തുടക്കമിട്ടത് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെയും അലിഗഡ് സര്‍വ്വകലാസാലയിലെയും വിദ്യാര്‍ത്ഥികളാണ്. പിന്നീട് ഷഹീന്‍ ബാഗിലെ സ്ത്രീകളാരംഭിച്ച സമരവും അതിനോടൊപ്പം രാജ്യത്തെങ്ങും പടര്‍ന്നു പന്തലിച്ച സമരവും തുടര്‍ന്നു. 2020 ആരംഭിച്ചത് പ്രക്ഷോഭങ്ങളുടെ നീണ്ട പ്രവാഹത്തിലായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്ത്രീകളും വിദ്യാര്‍ത്ഥികളും അണിനിരന്ന വന്‍ സമര പരമ്പര നടക്കുന്നതിനിടെയാണ് കൊറോണ ഭീ,ണി രാജ്യത്തും ഉയര്‍ന്നത്. അതിനെ തുടര്‍ന്നുണ്ടായ സാമൂഹ്യ നിയന്ത്രണണങ്ങളോട് ജനാധിപത്യപരമായി സഹകരിച്ചതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരങ്ങളെല്ലാം നിര്‍ത്തിവെയ്ക്കുകയുണ്ടായി. സംഘ്പരിവാര്‍ സര്‍ക്കാര്‍ അതേ ജനാധിപത്യ മര്യാദ തിരികെ കാട്ടിയിട്ടില്ല. തുടക്കത്തില്‍ തന്നെ സമര പന്തല്‍ പൊളിച്ച് തീയിടുന്നതാണ് കണ്ടത്.
പിന്നീട് അതിലും ക്രൂരമായ അധികാര പ്രയോഗങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. വടക്ക് കിഴക്ക് ഡല്‍ഹിയില്‍ 2020 ഫെബ്രുവരി അവസാനം നടന്ന മുസ്ലിം വംശീയ ഉന്‍മൂലനം പൌരത്വ പ്രക്ഷോഭത്തോടുള്ള സംഘ്പരിവാര്‍ പകപോക്കലായിരുന്നു. കപില്‍ മിശ്ര അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ പരസ്യമായി നടത്തിയ കലാപാഹ്വാനത്തെ തുടര്‍ന്നാണ് ഉത്തര പ്രദേശില്‍ നിന്നും മറ്റ് പുറം സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വന്ന സായുധ ക്രിമനിലുകല്‍ ദിവസങ്ങളോളം മുസ്ലിം ഭവനങ്ങളും കോളനികളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരെഞ്ഞ് പിടിച്ച് നശിപ്പിച്ചത്. ഈ കലാപത്തിന്റെ ഉത്തരവാദിത്തം ഇരകളാക്കപ്പെട്ട മുസ്ലിം സമുദായത്തിലെ വിദ്യാര്‍ത്ഥികളില്‍ കെട്ടിവെയ്ക്കുന്ന കാഴ്ചയാണ് കാണാനായത്. പൌരത്വ പ്രക്ഷോഭത്തിന്റെ നെടും തൂണുകളായിരുന്ന വിദ്യാര്‍ത്ഥി നേതാക്കളെ ഓരോരുത്തരായി തെരെഞ്ഞെു പിടിച്ച് യു.എ.പി.എ ചാര്‍ത്തി കലാപ ഉത്തരവാദിത്തം തലയില്‍ കെട്ടിവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഡല്‍ഹി പോലീസ്. കശ്മീരിയായ ജാമിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗര്‍, ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ് , ജാമിയയിലെ വിദ്യാര്‍ഥി നേതാവ് മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് ഷിഫ ഉര്‍ റഹ്മാന്‍ തുടങ്ങിയവരെ പോലീസ് ലോക്‌ഡൌണ കാലത്താണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതെല്ലാം ഫാബ്രിക്കേറ്റ് ചെയ്ത കേസുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. പൌരത്വ പ്രക്ഷോഭങ്ങള്‍ക്ക പൂര്‍ണ വിരാമം കുറിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. പൌരത്വ പ്രക്ഷോഭത്തിന്റെ നെടും തൂണുകളായി നിലയുറപ്പിച്ച വേറെയും വിദ്യാര്‍ത്ഥികളെ പോലീസ് നോട്ടമിട്ടിട്ടുണ്ട്.
കോവിഡ്-19 മഹാമാരി പടരുമ്പോല്‍ അതിന്റെ പ്രതിരോധത്തിനോ ലോ്‌ഡൌണ്‍ മൂലം പ്രയാസമനുഭവിക്കുന്ന സാധാരണ തൊഴിലാളി സമൂഹത്തിനോ തരിമ്പ് പോലും സഹായം ചെയ്യാന്‍ തയ്യാറാകാത്ത ഭരണകൂടമാണ് ഇത്തരം സമ്പൂര്‍ണ അധികാര സ്ഥാപനത്തിനായി ജനാധിപത്യ വിരുദ്ധവും നീതിവിരുദ്ധവുമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. ലോകത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനുള്ള ക്രീയാത്മകമായ പദ്ധതിയില്ല. രാജ്യത്തെ പലഭാഗങ്ങളിലും പ്രയാസമനുഭവിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാട്ടിലേക്കെത്തിക്കാന്‍ തീവണ്ടിക്കാശ് പോലും പിടിച്ച് പറിക്കുന്ന സര്‍ക്കാരാണ് ലോക്‌ഡൌണ്‍ കാലത്തുള്ളത്. ഇതിനിടയില്‍ വായ്പയെടുത്ത് മുങ്ങിയ കോര്‍പ്പറേറ്റ് ക്രിമനലുകളുടെ 68000 കോടി രൂപ എഴുതി തള്ളിയിട്ടുണ്ട്. കെടു കാര്യസ്ഥതയും കഴിവുകേടുകളും മറയ്കകാനും ജനങ്ങളുടെ മുന്നില്‍ അധികാരം സ്ഥാപിക്കാനും പി.ആര്‍ ഗിമിക്കുകളാണ് പ്രധാന മന്ത്രി കാട്ടുന്നത്. വിളക്ക് തെളിക്കുക, കൈകൊട്ടി പാടുക തുടങ്ങി അനുസരണയുള്ള ആട്ടിന്‍ പറ്റങ്ങളുടെ വാഴ്ത്തു പാട്ടുകല്‍ ലഭിക്കാനും തന്റെ സമ്പൂര്‍ണ വിധേയരാണ് രാജ്യത്തെ ജനങ്ങളെന്ന് തെളിയിക്കാനുമുള്ള വമ്പന്‍ ട്രിക്കുകളാണ് ഭരണകൂടം പ്രയോഗിക്കുന്നത്.
കേരള ഭരണകൂടവും ഈ കാലത്തെ സുവര്‍ണ്ണ കാലമായാണ് കണക്കാക്കുന്നത്. 2014 മുതല്‍ നരേന്ദ്ര മോദി സൃഷ്ടിച്ചെടുത്ത ഭരണ പാറ്റേണിനെ മുഴത്തിന് മുഴമായും ചാണിന് ചാണായും അനുകരിക്കുന്ന രീതിയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ തെളിമയാര്‍ന്ന പ്രയോഗം ഏറ്റവും ശക്തമായി കണ്ടത് ദുരന്ത സന്ദര്‍ഭങ്ങളാണ്. എല്ലാം എന്റെ കൈകളിലൂടെ മാത്രം ഭദ്രമായി പോകുന്നു , ഞാനുള്ളതുകൊണ്ട് മാത്രം ഈ കേരളം നില നില്‍ക്കുന്നു എന്ന തരത്തില്‍ കേരളം ചരിത്ര കാലം മുതല്‍ നവോത്ഥാനമടക്കമുള്ള വലിയ സാമൂഹ്യ വിപ്ലവങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യ പുരോഗതി മുഴുവന്‍ റദ്ദുചെയ്യുന്ന തരത്തിലുള്ള പി.ആര്‍ അഭ്യാസങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.
രാജ്യത്തെയും ലോകത്തിലെ തന്നെ മറ്റ് പലയിടങ്ങളെയും താരതമ്യം ചെയ്താല്‍ മികച്ച രീതിയിലാണ് കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതില്‍ സംശയമില്ല. എന്നു കരുതി ലോകത്തിലെ ഏറ്റവും മികച്ച – രാജ്യത്തെയും ഏറ്റവും മികച്ച രീതി കേരളത്തിന്റെതാണെന്നു പറയാനുമാവില്ല. എന്തായാലും കോവിഡിനെ ഇങ്ങനെ പ്രതിരോധിക്കാനുള്ള കാരണം പലതാണ്. അതിലൊന്ന് കേരള രൂപവത്കരണത്തിന് മുമ്പ് തന്നെ പൊതുജനാരോഗ്യ രംഗത്ത് ആര്‍ജ്ജിച്ചെടുത്ത പുരോഗതിയാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്.
നവോത്ഥാനത്തിലെ സാമൂഹ്യ ഉള്ളടക്കം ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ മത സമൂഹങ്ങളടക്കം നേടിയെടുത്ത പുരോഗമന സ്വഭാവം വലിയ ഘടകമാണ്. കേരളത്തിലെ മത-രാഷ്ട്രീയ-സമൂഹ്യ സംഘടനകളുടെ മത്സരാധിഷ്ഠിത സ്വഭാവവും ജനകീയതയും ഇതിന് കാരണമാണ്. ഇതിന്റെയെല്ലാം സമൂഹ്യ തണലില്‍ പ്രവര്‍ത്തനങ്ങളെ അനായാസം കൊണ്ചടു പോകാന്‍ ഒരു ഭരണകൂടത്തിന് സാധിക്കും. താരതമ്യേനെ ഉന്നത ജനാധിപത്യഭാവം പുലര്‍ത്തുന്ന കേരള ജനത ലോക്‌ഡൌണിനെയും സാമൂഹ്യ നിയന്ത്രണങ്ങളേയും സര്‍വാത്മനാ സ്വീകിരച്ചത് ഈ സാമൂഹ്യ പുരോഗതിയുടെ ഫലമാണ്. പോലീസിന്റെ തേര്‍വാഴ്ചയും അധികാര പ്രയോഗവുമല്ല നിയന്ത്രണങ്ങള്‍ വിജയിക്കാന്‍ കാരണം. അതുകൊണ്ട് തന്നെ രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തെ വലിയ അളവില്‍ പ്രതിരോധിക്കാന്‍ കേരളത്തിനായി. പക്ഷേ കേരളം ഭരിക്കുന്ന പിണറായി വിജയനും കൂട്ടരും ഇത് തങ്ങളുടെ സമഗ്രാധിപത്യത്തിന്റെ അവസരമായും എതിരാളികളെ ഫിനിഷ് ചെയ്യാനുള്ള തക്കമായും മനസ്സിലാക്കി. നേരത്തേ തന്നെ ആസുത്രിതമായി പ്ലാന്‍ ചെയ്ത പി.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ മാധ്യമങ്ങളെയടക്കം വലയിലാക്കി നടത്തിയ പ്രചരണത്തിലൂടെ കേരളത്തിലെ ഏകശീലാ വിഗ്രഹമായി പിണറായി വിജയന്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ഭാഗമാണ് പ്രതിപക്ഷം. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി പ്രതിപക്ഷത്തെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നപ്രയോഗങ്ങള്‍ എല്ലാ ദിവസവും വാര്‍ത്താ സമ്മേളനങ്ങളില്‍ നടത്തുകയും അത് റാന്‍ മൂളികളായ മാധ്യമ ശിങ്കങ്ങളിലൂടെയും പി.ആര്‍ കുഴലൂത്തുകാരായ സോഷ്യല്‍ മീഡിയാ പ്രചാരകരിലൂടെയും കാമ്പയിനുകളായി നടത്തുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രി സ്വീകരിച്ച ഒരു രീതി.
ലോകത്ത് തന്നെ അതി പ്രധാന പ്രശ്‌നമായി ഉയരുന്ന ഒന്നാണ് ഡേറ്റാ ചോര്‍ച്ച. പ്രത്യേകിച്ച് ആരോഗ്യ വിവരങ്ങള്‍. അതിപ്രധാനമായ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിയത് പ്രതിപക്ഷം ഉന്നയിച്ച വലിയ പ്രശ്‌നമാണ്. ഇതിനെ അപഹസിക്കുകയും ഐ.ടി സെക്രട്ടറിയെ ഉപയോഗിച്ച് കുട്ടിക്കുരങ്ങനെക്കൊണ്ട് ചുട് ചോറ് വാരിപ്പിക്കുന്ന മാതിരി കൈകഴുകുന്ന രീതിയുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഡേറ്റാ സുരക്ഷയെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെ നിസാരമായി തള്ളാനാവില്ല എന്നതാണ് പിന്നീട് മനസ്സിലാക്കാനാവുന്നത്. കാസര്‍കോഡുള്ള നിരവധി കോവിഡ് രോഗികളെ മംഗലാപുരത്തും ബാംഗ്‌ളൂരിലുമുള്ള വിവധ കേന്ദ്രങ്ങളില്‍ നിന്ന് വിലിച്ചത് ഈ അപകടത്തെ ശരിവെക്കുന്ന വിധമുള്ളതാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പൊതു ജന സമക്ഷവും അധികാരികളുടെ മുന്നിലും എത്തിച്ച ഇംദാദ് എന്ന ചെറുപ്പക്കാരനെതിരെ വ്യാജകേസെടുക്കുകയാണ് പോലീസ് ചെയ്തത്. എന്നു മാത്രമല്ല മുഖ്യ മന്ത്രി തന്നെ ഈ ചെറുപ്പക്കാരനെതിരെ തരംതാണ പ്രയോഗങ്ങള്‍ നടത്തി വാര്‍ത്താ സമ്മേളനത്തിലൂടെ അപഹസിക്കുകയും ചെയ്തു. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത സിപിഎം കണ്മൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കുകയോ സംഭത്തില്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സിപിഎമ്മുകാരല്ലാത്ത എല്ലാവരെയും ഭയപ്പെടുത്തി പിന്‍മാറ്രുക എന്ന രീതിയും കാണുകയുണ്ടായി. സര്‍ക്കാര്‍ തന്നെ ആരംഭിച്ച സന്നദ്ധ സേനയില്‍ സിപിഎമ്മുകാരല്ലാത്തവരുടെ മിക്ക അപേക്ഷകളും തള്ളി. സന്നദ്ധ സേനയില്‍ അംഗത്വം ലഭിച്ചവര്‍ ഔദ്യോഗിക അനുമതിയോടെ നടത്തിയ പ്രവര്‍ത്തനങ്ങളെ തന്നെ സിപിഎമ്മിന്റെ പ്രാദേശിക ഗുണ്ടാ സംഘങ്ങള്‍ ഭീഷണിപ്പിടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്.
പായിപ്പാട്ട് ലോക്‌ഡൌണിന്റെ ആരംഭ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികല്‍ സംഘടിച്ച് തെരുവിലിറങ്ങിയ സംഭവമുണ്ടായി. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞത് ഒന്നിലധികം ശക്തികള്‍ ചേര്‍ന്നാണ് അവരെ ഇളക്കി വിട്ടത് എന്നാണ്. ഇന്നുവരെ ആ ശക്തികളേതൊക്കെയെന്ന് പോലീസ് കണ്ടത്തിയിട്ടില്ല. പകരം ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത സംഘടനകളുടെ പ്രവര്‍ത്തകരെ വേട്ടയാടാനാണ് ഈ അവസരം ഉപയോഗിച്ചത്. അത്തരം നിരവദി പേരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുകയും ചോദ്യം ചെയ്യുകയും സ്റ്റേഷനില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ പലഭാഗത്തും കോണ്‍ഗ്രസ് മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധ സേവനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്
അതിലെല്ലാം ഉപരിയാണ് കേരളത്തില്‍ നടന്നുവരുന്ന പോലീസ് രാജ്. കേരളാ സര്‍ക്കാര്‍ കൃത്യമായി പ്രയിം ചെയ്ത് എന്‍.ഐ.എ ക്ക് ഇട്ടുകൊടുത്ത കേസാണ് പന്തീരങ്കാവ് കേസ്. അതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരായ അലനും ത്വാഹയും ആറ് മാസക്കാലത്തിലേറെയായി ജയിലിലാണ്. ഇന്നുവരെ അവര്‍ ചെയ്ത പാതകമെന്തെന്ന് കൃത്യമായി പറയാന്‍ പോലീസിനോ എന്‍.ഐ.എക്കോ ആയിട്ടില്ല. മുഖ്യമന്ത്രി അവരെ കുറ്റക്കാരാക്കും വിധത്തില്‍ അവഹേളിച്ചു സംസാരിച്ചിട്ടുണ്ട്. ഇപ്പോല്‍ ആ കേസിന്റെ പേരില്‍ കേരളത്തില്‍ പലഭാഗത്തും റെയിഡുകളും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
ഈ ലോക് ഡൗണ്‍ കാലത്തും സംഘ്പരിവാര്‍ പ്രവര്‍ത്തകരോ സിപിഎം പ്രവര്‍ത്തകരോ തങ്ങളുടെ ക്രിമിനല്‍ സ്വഭാവം നിര്‍ത്തിവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ കഴുത്ത് വെട്ടിയത് ഈ കാലത്താണ്. തലനാരിഴക്കാണ് അയാല്‍ മരണത്തില്‍ നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ആക്രമണത്തിന് വിധേയരായവര്‍ പറയുന്നത്. പ്രതികളെ പോലീസ് പിടിച്ചിട്ടില്ല എന്നത് അത് ശരിവെയ്ക്കുന്നു. സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്നവരെ നിശബ്ദമാക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാരുകള്‍ ഇതുപയോഗിക്കുകയാണ്. ജനാധിപത്യത്തിന്റെ അവസാന ശ്വാസമാണ് ഇപ്പോഴുള്ളത്. അത് നിലനിര്‍ത്താനായില്ലെങ്കില്‍ കോവിഡ് കാലം കഴിയുന്നത് അതിലും വലിയ ഭരണകൂട ഭീകരത എന്ന മാഹാമാരിയുടെ പിറവിയോടെയാകും
