കലാപങ്ങള്‍ ശക്തരാക്കിയ സിക്ക് സ്ത്രീകള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

സ്ത്രീകള്‍ക്കെതിരെയുള്ള ഒറ്റയ്‌ക്കോ കൂട്ടായതോ ആയ അക്രമണങ്ങള്‍ പലപ്പോഴും പലായനങ്ങളിലാവും ചെന്നവസാനിക്കുക. യുദ്ധമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുന്നത് സ്ത്രീകള്‍ മാത്രമായി അല്ലന്നാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ സിഖ് വിരുദ്ധ കലാപത്തിനിരകളായ സ്ത്രീകള്‍ തുടരുന്ന പ്രതിരോധം ശ്രദ്ധേയമാവുന്നത്. അക്രമകാരികള്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ 40 വര്‍ഷങ്ങള്‍ക്കിപ്പുറവും പോരാട്ടം തുടരാന്‍ അവരെ പ്രാപ്തരാക്കുന്നതെന്താണ്?

1984ലെ ശൈത്യകാലത്ത് നടന്ന ഭീകരതകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ത്രീകളുടെ ജീവിതങ്ങളായിരുന്നു സനം സുതിരത് വസാര്‍ എഴുതിയ കൗര്‍ 1984 ന്റെ ഇതിവൃത്തം. നിസ്സഹായരായ സ്ത്രീകള്‍…അവരുടെ വീടുകളും ഗുരുദ്വാരകളും അഗ്‌നിക്കിരയാക്കപ്പെട്ടു, അവരുടെ പുരുഷന്മാരെ-പിതാക്കന്മാരെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും പുത്രന്മാരെയും-ജനക്കൂട്ടം ചുട്ടുകൊന്നിരുന്നു. സ്ത്രീകളെ അവരുടെ ശാരീരികാവസ്ഥയോ പ്രായമോ പരിഗണിക്കാതെ അണിനിരത്തി, കൊള്ളയടിക്കുകയും, ആക്രമിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഭരണകൂടത്താല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, ദുഃഖിക്കാനും സ്വയം പ്രതിരോധിക്കാനും പരുവപ്പെട്ടു കഴിഞ്ഞിരുന്നു. പല സ്ത്രീകളും പിന്നീട് ചെറിയ ജോലികളിലേക്ക് തിരിഞ്ഞു; ചിലര്‍ക്ക് ആയുധങ്ങളെടുക്കേണ്ടി വന്നു, ചിലര്‍ ‘ഖാലിസ്ഥാനി വധുക്ക’ളാകുകയും ചെയ്യപ്പെട്ടു. കലാപബാധിതരായ സ്ത്രീകളെ പുനരധിവസിപ്പിക്കേണ്ടിവന്നതോടെ ഉയര്‍ന്നുവന്ന ഡല്‍ഹിയിലെ ത്രിലോക്പുരിയിലെ ബ്ലോക്ക്32 ‘വിധവ കോളനി”യില്‍ നിന്നുള്ള ‘കൗര്‍’മാരുടെ കഥകളാണിത്. ദര്‍ശന്‍, സത്വന്ത്, നിര്‍പ്രീത്, കുല്‍ബീര്‍, കൂടാതെ അവരെപ്പോലെയുള്ള നിരവധി പേര്‍.

ദര്‍ശന്‍ കൗറിന്റെ വാക്കുകളില്‍ വിലയിരുത്തിയാല്‍, ഇന്ത്യയുടെ അമ്മ എന്ന് കലാപകാരികള്‍ വാഴ്ത്തിയിരുന്ന ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ കൊലപാതകത്തിന് പകരം കൊടുക്കേണ്ടിവന്നത് സിഖ് പുരുഷന്മാരുടെ ജീവനും അവരുടെ വീടുകളിലെ സ്ത്രീകളുടെ ജീവിതവുമായിരുന്നു. പഞ്ചാബില്‍ മാത്രമായിരുന്നില്ല, ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും താമസിച്ചിരുന്ന സിക്കുകാരുടെ ജീവന്‍ ഇന്ത്യയുടെ അമ്മയുടെ പേരില്‍ ഇല്ലാതാക്കപ്പെട്ടു.

കലാപകരിക്കള്‍ക്കിടയില്‍ നിന്നും തലപ്പാവുകള്‍ അഴിച്ചുമാറ്റി നീട്ടി വളര്‍ത്തിയ മുടി ഇരുവശത്തേക്കും മെടഞ്ഞിടുവിച്ച് കുപ്പായത്തിന്റെ ബട്ടണുകള്‍ പിന്നിലും കോളര്‍ ഉള്ളിലേക്കും മറച്ചുവെച്ച് രക്ഷപ്പെടുത്തിയ ആണ്‍മക്കളായിരുന്നു സ്വന്തം കുടുംബത്തില്‍ നിന്നും 12 പുരുഷന്മാരെ നഷ്ടപ്പെട്ട, ദര്‍ശന്‍ കൗറിനെ പോലെയുള്ളവരുടെ പിന്നീടുള്ള ആശ്രയം.

സിക്കുകാരായ പുരുഷന്മാരെ ഭരണകൂട ഭീകരതയ്ക്കിരയാക്കി ഇല്ലാതാക്കിയപ്പോള്‍ സ്ത്രീകളെ അനാഥത്വത്തിനും മാനഭംഗത്തിനും നീതിനിഷേധത്തിനും ഇരകളാക്കി. രാഷ്ട്രീയസഹായം വാഗ്ദാനം നല്‍കി അതിജീവിതരായ സ്ത്രീകളെ സമീപിച്ചവര്‍ പണം നല്‍കി മൊഴിമാറ്റത്തിനു നിര്‍ബന്ധിക്കുകയാണുണ്ടായത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിഖ് സ്ത്രീകള്‍ പിന്നീട് ആശ്രയിച്ചത് നിയമസഹായ വിദഗ്ധരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമാണ്.

കലാപം വ്യാപിച്ചതോടെ യമുനാ നദി കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ സൈന്യത്തെ ഉപയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമമുണ്ടായി. തങ്ങളുടെ വീടുകളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ പുരുഷന്മാരെയും ആണ്‍കുട്ടികളെയും യമുനാ നദിയിലെ മൃതദേഹ കൂമ്പാരത്തില്‍ നിന്ന് ബാക്കിയായ ശരീരത്തിലെ അടയാളങ്ങള്‍ തേടി തിരിച്ചറിയേണ്ട പരിതാപ അവസ്ഥയായിരുന്നു പിന്നീടവരെ കാത്തിരുന്നത്. പോലീസിന്റെയോ നിയമസംവിധാനത്തിന്റെയോ സംരക്ഷണം കൗറുകള്‍ക്ക് ലഭ്യമായില്ല. ഡല്‍ഹിയിലെ പ്രദേശവാസികളാണ് അനാഥരാക്കപ്പെട്ട ആ സ്ത്രീകളിലും കുട്ടികളിലും പലരെയും തങ്ങളുടെ വീടുകളില്‍ അഭയം നല്‍കി സംരക്ഷിച്ചത്.

പുരുഷന്മാരെ മാത്രമല്ല ആണ്‍കുട്ടികളെയും വെറുതെ വിടരുത്; അവരുടെ അച്ഛന്മാര്‍ നമ്മുടെ അമ്മയെ കൊന്നു, ആ പാമ്പിന്‍ കുഞ്ഞുങ്ങള്‍ നമ്മള്‍ക്കെതിരെയും തിരിയും; അവരെ കത്തിച്ചുകളയണം, അതിനു വേണ്ട രാസവസ്തുക്കളും തീയും ഞാന്‍ എത്തിച്ചു തരാം എന്ന് ആക്രോശിച്ച പ്രദേശത്തെ എംഎല്‍എ ക്കെതിരെയാണ് സ്ത്രീകള്‍ ആദ്യം കോടതിയില്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് നീതിക്കായുള്ള പോരാട്ടം… 2003 ല്‍ എംഎല്‍എ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2018 ല്‍ ഒടുവില്‍ വന്ന വിധിയും വിധവ കോളനിയിലെ കൗര്‍മാര്‍ക്ക് നീതി എത്തിച്ചതേയില്ല. 1984 ല്‍ നിന്ന് ഇപ്പോഴിതാ നാല്‍പ്പതു വര്‍ഷത്തിനിപ്പുറവും നീതി അകലെ തന്നെ. പക്ഷെ അവര്‍ ഇവിടെത്തന്നെയുണ്ട്.

(കടപ്പാട് പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply