
അവകാശങ്ങള്‍ ലഭിക്കാന്‍ ആത്മഹത്യ ചെയ്യണോ? ദളിത് വിദ്യാര്‍ത്ഥിനി ചോദിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥി അനഘ ബാബുവിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അധികൃതരില്‍ നിന്നും ജാതീയ അധിക്ഷേപം നേരിടേണ്ടി വന്നത്.ബിരുദാനന്തര ബിരുദ ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ലാപ്‌ടോപ്പിനായി 2018ല്‍ തന്നെ അനഘയും സഹോദരി ആര്‍ദ്രയും നെടുങ്കണ്ടം പഞ്ചായത്തില്‍ ഗ്രാമ സഭ മുഖാന്തരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ലാപ്‌ടോപ്പ് നല്കാനാകു എന്നും, അനഘ പ്രൊഫഷണല്‍ കോഴ്‌സ് ഉപരിപഠനം ചെയ്യാത്തതുകൊണ്ടും ആര്‍ദ്ര പ്രൊഫഷണല്‍ കോഴ്‌സ് ഉപരിപഠനം ചെയുന്നതുകൊണ്ടും സഹോദരിക്ക് ലാപ്‌ടോപ്പ് അനുവദിക്കാം എന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ലാപ്‌ടോപ്പ് അര്‍ഹരായവരുടെ പട്ടികയില്‍ സഹോദരി ആര്‍ദ്രയുടെ പേര് വരികയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം നടത്തിയിട്ടു പഞ്ചായത്ത് അധികൃതര്‍ ലാപ്‌ടോപ്പ് നല്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല.
തുടര്‍ന്ന് രണ്ട് വര്‍ഷവും പ്രളയത്തിന്റെ ബുദ്ധിമുട്ടുകള്‍ ഔദ്യോഗികമായി ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ ലാപ്‌ടോപ്പ് നിഷേധിച്ചു. അവസാനവര്‍ഷ പ്രോജക്ടിന്റെ ഭാഗമായി വീണ്ടും ലാപ്‌ടോപ്പ് ആവശ്യമായതിനെത്തുടര്‍ന്ന് അനഘ വീണ്ടും അധികൃതരെ സമീപിച്ചപ്പോള്‍ കെല്‍ട്രോണില്‍ ഓര്‍ഡര്‍ നല്കയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നതെന്നും അറിയിച്ചു.തുടര്‍ന്ന് ലാപ്‌ടോപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പ്രൊജക്റ്റ് പൂര്‍ത്തീകരിക്കാന്‍ അനഘക്ക് ആയത്.
തുടര്‍ന്ന് ദിശ എന്ന സംഘടന മുഖാന്തം അഡ്വ. പി കെ ശാന്തമ്മ കേസ് ഏറ്റെടുക്കുകയും ബഹു ഹൈക്കോടതിയില്‍ WP(C).No.12752 OF 2020(T) എന്ന നമ്പറില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയുകയും ഉണ്ടായി. തുടര്‍ന്ന് ജസ്റ്റിസ് അലക്‌സാഡര്‍ ജേക്കബ് ആദ്യ സിറ്റിംഗില്‍ തന്നെ പെറ്റീഷന്‍ പരിഗണിച്ചു. പെറ്റീഷന്‍ പരിഗണിക്കവേ നെടുങ്കണ്ടം പഞ്ചായത്ത് അഭിഭാഷക വി എച് ജാസ്മിന്‍ കോടതിയില്‍ കൊറോണ പകര്‍ച്ചവ്യാധി നിലനില്കുന്നതുകൊണ്ടാണ് ലാപ്‌ടോപ്പ് വിതരണം വൈകുന്നതെന്നും ഉടനടി നല്കാന്‍ നടപടി സ്വീകരിക്കും എന്നും അറിയിച്ചു.എന്നാല്‍ അഞ്ചാഴ്ച്ചയ്ക്കകം രണ്ടു അനഘ്ക്കും സഹോദരി ആര്‍ദ്രക്കും ലാപ്പ് ടോപ്പ് നല്‍കുവാന്‍ ജസ്റ്റിസ് അലക്‌സാഡര്‍ ജേക്കബ് ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെല്‍ട്രോണിന് അയക്കുവാനും ഉത്തരവില്‍ സൂചിപ്പിച്ചു.
ഹൈക്കോടതി വിധി പ്രകാരം , കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒര്‍ജിനല്‍ പകര്‍പ്പുമായ് പഞ്ചായത്തിലെത്തിയപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥന്‍ എന്ന മെമ്പറും അനഘയുടെ കുടുംബത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. ‘നിങ്ങള്‍ക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാന്‍ പൈസയുണ്ടെങ്കില്‍ പിന്നെ പൈസ കൊടുത്ത് ലാപ്‌ടോപ്പ് വാങ്ങിച്ചാല്‍ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാന്‍ പിന്നെയും വരണോ’ എന്നും ലാപ്‌ടോപിന്റെ അന്വേഷണത്തിനായി നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ അനഘയുടെ കുടുംബത്തോട് ‘നിങ്ങളൊക്കെഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. ‘ഹൈക്കോടതി ഞാന്‍ പറയുന്നതാണ് കേള്‍ക്കുക, എന്റെ ഭാഗത്താണ് ന്യായം, കെല്‍ട്രോണ്‍ എപ്പോള്‍ തരുന്നോ അപ്പഴേ നിങ്ങള്‍ക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ ‘എന്നാണ് സെക്രട്ടറി അനഘയുടെ അമ്മയോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഇത് രണ്ടും അനഘയുടെ കുടുംബം ദി ക്രിട്ടിക് നു നല്‍കിയ ദൃശ്യങ്ങളില്‍ ഈ അധിക്ഷേപങ്ങള്‍ വ്യക്തമായി കേള്‍ക്കാനുണ്ട്.
വിഷയത്തില്‍ കോടതി അലക്ഷ്യത്തിനു പരാതിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷക പി കെ ശാന്തമ്മ ദി ക്രിട്ടിക് നോട് അറിയിച്ചു. ഇത് അധികാര സ്ഥാപനങ്ങളില്‍ നിന്നും ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തിന്റെയും അപമാനത്തിന്റെയും ഉദാഹരണമാണെന്നും സംസ്ഥാനമൊട്ടുക്ക് ദളിത് വിദ്യാര്‍ത്ഥികള്‍ ഇത്തരം ഭരണഘടനാ അവകാശങ്ങളില്‍ നിന്നും വിവേചനം ചെയ്യപെടുന്നുണ്ടെന്നും ആക്ടിവിസ്റ്റും ദിശ സ്ഥാപകനുമായ ദിനു വെയില്‍ ദി ക്രിറ്റിക്കിനോട് വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പട്ടിക ജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം അജയകുമാര്‍ , യുവജന കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചു.


