നവകവിതയുടെ രാഷ്ട്രീയം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

2007ല്‍ കെ സച്ചിദാനന്ദന്‍ മലയാള കവിതയുടെ ജനാധിപത്യവല്‍ക്കരണം എന്ന വിശദമായ ലേഖനം എഴുതിയിരുന്നു. അതിലദ്ദേഹം അനശ്വരതയെ നിരാകരിച്ച് മണ്ണിലൂടെ നടക്കുന്ന, യാഥാസ്ഥിതിക സങ്കല്‍പ്പങ്ങള്‍ക്കായി ജീവിതത്തെ നിരസിക്കുന്നതിനു പകരം ജീവിതത്തിനായി എഴുതപ്പെടുന്ന, വ്യവസ്ഥാപിത നിര്‍വ്വചനത്തിനു പുറത്തുള്ളവ വിഷയമാക്കുന്ന, പഴന്തുണി പോലുള്ള കവിതകളെ കുറിച്ചാണ് പറഞ്ഞത്. നിരവധി കാവ്യസങ്കല്‍പ്പങ്ങളെ കുറിച്ചും കവികളെ കുറിച്ചും അദ്ദേഹം പറയുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹമുദ്ധരിക്കുന്ന കവികളില്‍ ഭൂരിഭാഗവും സവര്‍ണ്ണരും പുരുഷന്മാരുമാണ് എന്നതാണ്. ജോസഫ്, ടോണി, ബാലാമണിയമ്മ, വിജയലക്ഷ്മി തുടങ്ങി വിരലിലെണ്ണാവുന്ന അപവാദങ്ങളെ ഇതിനുള്ളു. ഇതൊരു സൂചനയാണ്. എങ്ങനെ പരിവര്‍ത്തനപ്പെട്ടു എന്നു പറയുമ്പോഴും ഇപ്പോഴും ശൂദ്രാധിഷ്ഠിത സമൂഹമാണ് കേരളം എന്നതാണ് ഇതു വ്യക്തമാക്കുന്നത്. എന്തു ജനാധിപത്യമായാലും അതിന്റെ സാംസ്‌കാരിക അടിത്തറ സവര്‍ണ്ണ സമുദായങ്ങളിലെ പിതൃബിംബങ്ങള്‍ തന്നെ. ഭാഷയുടെ പിതാവുതന്നെ എഴുത്തച്ഛനാണല്ലോ. എഴുത്തച്ഛനെഴുതുമ്പോള്‍ എന്ന കവിതയും നമുക്കുണ്ടല്ലോ.
സത്യത്തില്‍ ”പൂര്‍ണ്ണപൗരത്വമുള്ള” സവര്‍ണ്ണ പിതൃബംബങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ തന്നെയാണ് മലയാള കവിത. യാഥാസ്ഥിതികത്വത്തില്‍ നിന്ന് പുരോഗമനത്തിലേക്കും ജനകീയപക്ഷത്തിലേക്കുമുള്ള എല്ലാ ടേണിംഗിലും അടയാളപ്പെടുത്തുന്നത് അവരാണ്. സാഹിത്യത്തിന്റെ സ്പീക്കര്‍ഷിപ്പ് രണ്ടു നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. അതിനുതന്നെ പുരസ്‌കാരങ്ങളും സാംസ്‌കാരിക മുദ്രകളും ലഭിക്കുന്നു. ഇങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട കവിതയില്‍ പ്രതിസന്ധികള്‍ ഉടലെടുത്തത് ചില പക്ഷങ്ങള്‍ രൂപപ്പെട്ടപ്പോഴാണ്. 1980കള്‍ മുതലാണ് സാഹിത്യത്തില്‍ പുതിയ വര്‍ഗ്ഗീകരണങ്ങള്‍ ഉണ്ടാകുന്നതും പക്ഷങ്ങള്‍ രൂപപ്പെടുന്നതും. വ്യവസ്ഥാപിതപക്ഷത്തിനു പുറത്തായിരുന്ന ഈ പക്ഷങ്ങള്‍ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ടപ്പോഴും ശക്തമായ എതിര്‍പ്പും രൂപപ്പെട്ടിരുന്നു. അതേസമയം പക്ഷങ്ങള്‍ രൂപപ്പെടുന്നതെന്തുകൊണ്ടെന്നതിനെ കുറിച്ചുള്ള സൗന്ദര്യശാസ്ത്ര ചര്‍ച്ചകള്‍ നടന്നതേയില്ല. രാഷ്ട്രീയചര്‍ച്ചകള്‍ ധാരാളം നടന്നു. സച്ചിദാനന്ദനെ പോലുള്ളവര്‍ക്ക് കാര്യങ്ങളറിയാമെങ്കിലും പ്രത്യേക രീതിയില്‍ പാറ്റേണ്‍ ചെയ്യുന്നതായി കാണാം.

 

 

 

 

 

 

 

 

നമ്മുടെ പ്രധാന കവികളെല്ലാം സവിശേഷമായ ഭൂതകാലത്തിന്റെ ”മഹത്തായ” ഓര്‍മ്മകളുള്ളവരാണ്. അതിനാല്‍തന്നെ വര്‍ത്തമാനകാലത്ത് അവര്‍ക്ക് പ്രത്യേക കര്‍തൃസ്ഥാനമുണ്ട്. വിപുലമായ ഉണ്മയുടെ ഭാഗമാണത്. നവോത്ഥാന ആധുനികതയുടെ കാലത്തും ജനകീയതയുടെ കാലത്തുമൊക്കെ അത് പ്രകടമാണ്. മനുഷ്യസാതന്ത്ര്യം, സോഷ്യലിസം, മതനിരപേക്ഷത എന്നൊക്കെ പറയുന്ന വിപുലമായ ഉണ്മയുടെ ഭാഗമാണ് തങ്ങള്‍ എന്നു കരുതുന്നവരാണ് ഈ കവികള്‍. എന്നാല്‍ നവകവികള്‍ സവിശേഷമായ കര്‍തൃസ്ഥാനമുള്ളവരാണ് തങ്ങളെന്നു വിശ്വസിക്കുന്നില്ല. അവര്‍ക്ക് ഭൂതകാലത്തെ ഓര്‍ത്തുവെക്കാവുന്ന അനുഭവങ്ങളില്ല. അവര്‍ പ്രത്യേക ഉണ്മയുടെ ഭാഗമല്ല. ഈ ഇല്ലായ്മകളാണ് അവരുടെ സവിശേഷത. അവര്‍ ലിറ്റററി ഫിഗറല്ല. പൊതുചര്‍ച്ചകളിലൊന്നും അവരെ കാണില്ല. അവരുടെ പുസ്തകങ്ങള്‍ പോലും കുറവാണ്. സൈബറിടത്തില്‍ അവരെ വായിക്കുന്നവരുമായുള്ള ഇടപെടലാണ് കൂടുതലായുള്ളത്. കേരളത്തിലെ കാവ്യപാരമ്പര്യത്തിന്റെ ്‌യവസ്ഥാപിതമായ ഇടര്‍ച്ചകളിലോ തുടര്‍ച്ചകളിലോ കാണാത്ത രീതിയിലാണ് പുതിയ വര്‍ഗ്ഗീകരണങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. തീര്‍ച്ചയായും അവിടെ സ്വത്വപരമായ തലങ്ങള്‍ കടന്നുവരും. ദേശരാഷ്ട്രത്തിന്റേയോ പൗരത്വത്തിന്റേയോ നിര്‍വ്വചനങ്ങളിലൊതുങ്ങുന്നതല്ല സാഹിത്യത്തിന്റെ അപകടകരമായ മേഖലകള്‍ എന്നതു തന്നെ അതിനു കാരണം. ആധുനിക പൗരപ്രജകളായി സ്വയം നിര്‍മ്മിക്കാത്ത എഴുത്തുകാരേയും കലാകാരന്മാരേയും അതു നിര്‍മ്മിക്കുന്നു. ഏതെങ്കിലും ഉണ്മയുടെ ഭാഗമല്ലാതെ, ചരിത്രത്തോടും സമുദായത്തോടും സ്വന്തം ശരീരത്തോടും ആത്മാവിനോടും സംവദിക്കുന്നവരാണവര്‍. ഇവരെ കണ്ടെത്താന്‍ നമ്മുടെ മുഖ്യധാരക്കാകുന്നില്ല. സാഹിത്യത്തിന്റെ പ്രാതിനിധ്യസ്വഭാവത്തിലെന്നും വലിയ കാര്യമില്ല. പ്രാതിനിധ്യമെന്നത് സവിശേഷ ഘടകത്തില്‍ മാത്രം നിലനില്‍ക്കുന്നതാണ്. പ്രത്യേക ദളിത് കവിത, സ്ത്രീ കവിത, സൈബര്‍ കവിത, നാടന്‍ പാട്ട് എന്നിവയെല്ലാം ഉണ്ടാകാം. പക്ഷെ ഭാവന തന്നെയാണ് പ്രധാനം. പ്രതിനിധാനത്തിനത്തിനപ്പുറത്ത് നാഗരികതയുമായി ഇടപെടുന്ന പുതിയ സ്വത്വമായി ഇതിനെ കാണണം. ഓരങ്ങളിലെ ഈ പുതിയ സാംസ്‌കാരിക നിര്‍മ്മിതി സമൂഹത്തിന് കൗതുകകാഴ്ചയാകാം. ആദിവാസി വിഷയവും ട്രാന്‍സ്‌ജെന്റര്‍ വിഷയവുമൊരു വിഭാഗത്തിന് കൗതുക കാഴ്ചയാണ്. അതിനാല്‍ അതിനൊരു പ്രത്യേക വിപണി മൂല്യം ലഭിക്കുന്നു. പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ സ്വത്വബോധമെന്നു പറയുന്നതൊക്കെ നിരാകരിക്കപ്പെട്ടാണ് ഈ വിപണി മൂല്യം ലഭിക്കുന്നത്. അതിനാലാണ് ദളിത് പക്ഷസാഹിത്യം സവര്‍ണ്ണരും സ്ത്രീപക്ഷ സാഹിത്യം പുരുഷന്മാരും എഴുതുന്നത്. അതു തെറ്റല്ല. പക്ഷെ അതിലൊരു എളുപ്പമുണ്ട്. സ്വത്വത്തിന്റെ മേഖലയിലെ പുനസ്ഥാപനത്തിനപ്പുറം ഓരോ വിഭാഗവും നാഗരികതയിലേക്ക് പ്രവേശിക്കുന്ന ഘട്ടമെന്നതാണ് ആധുനികാനന്തര കാലത്തിന്റെ പ്രത്യേകത. അതിനാലാണ് മറുവശത്ത് എതിര്‍പ്പുകളും ഉണ്ടാകുന്നത്.

 

 

 

 

 

 

 

 

സത്യത്തില്‍ 1910കളില്‍ തന്നെ സാഹിത്യത്തില്‍ സ്ത്രീസാന്നിധ്യം പ്രകടമായിരുന്നു. 1930കളില്‍ പ്രതിനിധാന സ്വഭാവമുള്ള ശക്തരായ എഴുത്തുകാരികളുണ്ടായി. എന്നാല്‍ അന്നുതന്നെ സംഘടിതമായ അക്രമങ്ങളും ആരംഭിച്ചിരുന്നു. സമൂഹത്തെ നാശത്തിലേക്ക് കൊണ്ടുപോകുന്നു, സംസ്‌കാരത്തെ നശിപ്പിക്കുന്നു തുടങ്ങിയ അന്നത്തെ ആരോപണങ്ങള്‍ തന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു. 1960-70കളില്‍ ആരംഭിച്ച ദളിത് സാഹിത്യചര്‍ച്ചയുടെ അനുഭവവും മറ്റൊന്നല്ല. ഇതൊന്നും നിലനില്‍ക്കാന്‍ പോകുന്നതല്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടിവന്നു. സാസ്‌കാരികമായ മാനദണ്ഡങ്ങളെ ഇളക്കിമാറ്റുന്ന രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കിയുള്ള പ്രതിരോധമായിരുന്നു അത്. കാരണം കേവലമായ ദളിത് ബോധമുണ്ടാക്കലായിരുന്നില്ല അതിന്റെ ലക്ഷ്യം. സാംസ്‌കാരികരംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നുവരുന്ന വിഭാഗങ്ങളുടെ പ്രശ്‌നമെന്ന നിലയാലാണ് ദളിത് ബോധം നിലനില്‍ക്കുന്നത്. അതുകൊണ്ടാണത് യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുമ്പോഴും ജനകീയവല്‍ക്കരിക്കുന്നത്. സ്ത്രീകളെഴുതുന്നതും ദളിതരെഴുതുന്നതും മറ്റും അവരുടെ പ്രശ്‌നങ്ങളെ മറികടന്നുപോകുന്നു. സാഹിത്യത്തിന് സ്്ഥിരമായ ഒരു മേഖലയുമില്ല. അതിന് ഉഭയസ്വഭാവമുണ്ട്. അത് നിര്‍വ്വചനങ്ങളില്‍ ഒതുങ്ങില്ല. കാരണം അത് ഭാവനയാണ്. ഭാവനയെ വ്യാഖ്യാനിച്ച് ഒതുക്കാനാവില്ല. അതിനെയെല്ലാം സാഹിത്യം മറികടക്കും. ചില പ്രത്യക ക്ലാസുകളുടെ പ്രത്യക ഡിവിഷനകത്താണ് ആധുനികാനന്തര സാഹിത്യത്തിന്റെ പരിണാമം രൂപപ്പെട്ടതെങ്കിലും അവ വ്യത്യസ്ഥ വിഭാഗളെ ഉള്‍ക്കൊള്ളാന്‍ കാരണം അത് നാഗരികതയോടുള്ള കണക്കുപറച്ചിലും സംവാദം രൂപപ്പെടുത്തിയതുമാണ്. ഇങ്ങനെയുള്ള സംവാദം വേണ്ടി വന്നത് ആധുനികമായ യുക്തിക്കപ്പുറം നാം വ്യക്തിയേയും കാണാന്‍ ശ്രമിച്ചതാണ്. ആധുനിക യുക്തിക്ക് മനുഷ്യഭാവനകളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവില്ല. അത് പലപ്പോഴും തടവറയോ ചങ്ങലയോ ആണ്. അതില്‍ പോലീസിങ്ങിന്റെ അംശമുണ്ട്. ആധുനിക യുക്തിയെ പോലും ചോദ്യം ചെയ്താണ് സ്വത്വങ്ങളുടെ വികാസം രൂപപ്പെട്ടത്. അതിനാല്‍ ആധുനിക യുക്തിബോധത്തിനുമപ്പുറമാണ് നവകവിത.

(thecritic.in സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച ”നവകവിതയുടെ രാഷ്ട്രീയം” എന്ന ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “നവകവിതയുടെ രാഷ്ട്രീയം

  1. A well-written,,relevant
    Article

Leave a Reply