സിനിമയിലെ രാഷ്ട്രീയം പഞ്ചവടിപ്പാലം മുതല്‍ സന്ദേശം വരെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ ലാസ്റ്റ് സീന്‍ പാലം പൊളിഞ്ഞ് വീണ ശേഷം ഭിന്നശേഷിക്കാരനായ ഒരു തെരുവ് മനുഷ്യന്റെ ഒരെയൊരു സ്വത്തായിരുന്ന ആ ചാട് വണ്ടി പുഴ വഴി ഒഴുകി പോവുന്നതാണ്. അവിടെ വെച്ച് പടത്തിലെ ഡാര്‍ക്ക് ഹ്യൂമര്‍ അതിന്റെ ഹ്യൂമര്‍ അഴിച്ച് കളഞ്ഞ് ന്യൂഡായി തന്നെ പ്രത്യക്ഷപ്പെടുന്നു. ഇത്തരം രാഷ്ട്രീയനിരാശകളുടെ ന്യൂഡിറ്റി അക്കാല സിനിമകളിലും ഇതര കലാരൂപങ്ങളിലും യഥേഷ്ടം കാണാം. മുഖാമുഖവും ഉത്തരായണവും സമാനമായൊരു രാഷ്ട്രീയ നിലപാട് തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

ഇടത് വലത് ഭേദമില്ലാതെ രാഷ്ട്രീയക്കാരെ മൊത്തമായെടുത്ത് ആറ്റില്‍ കളയണം എന്ന് പറയാതെ പറയുന്ന ഇത്തരം സിനിമകള്‍ കണ്ട് ഇന്ത്യന്‍ യുവത താടിയും മുടിയും വളര്‍ത്തി നഖം വെട്ടാതെ കുളിക്കാതെ കഞ്ചാവടിച്ച് നടന്ന് തുലഞ്ഞ് കെട്ടുകയാണ് അതുകൊണ്ട് തന്നെ ഇത്തരം സിനിമകളെടുത്ത് ആറ്റില്‍ കളയണമെന്നാണ് രാഷ്ട്രീയ പ്രതീക്ഷകളുടെ നിരൂപകപക്ഷം എറ്റെടുത്തിരുന്ന അക്കാല കലനിരൂപകര്‍ തെളിച്ചും മറച്ചും പറഞ്ഞ് പോന്നിരുന്നത്. ഇത്തരം രാഷ്ട്രീയ ആഹ്വാനങ്ങള്‍ ഉന്നയിക്കുന്നവര്‍ കലയുടെ ഏക്കും പോക്കും അറിയാത്ത അരസികരും യാന്ത്രികവാദികളും മാത്രമാണ് എന്ന എതിര്‍വാദവും ശക്തമായിരുന്നു. ഈ പോര് ഏറെക്കാലം നീണ്ട ശേഷം ഇത്തരം സിനിമകള്‍ എടുത്തിരുന്നവര്‍ അവാര്‍ഡ് വഴിക്കും അന്താരാഷ്ട്ര ഫെസ്റ്റുകള്‍ വഴിക്കും മേല്‍ക്കൈ നേടുകയും മലയാളം സിനിമയുടെ സിമ്പലുകളായ് മാറുകയും ചെയ്തു.

പഞ്ചവടിപ്പാലം യാതൊരു മയവുമില്ലാത്ത കാരിക്കേച്ചറുകളാണ് വാരി എറിയുന്നത്. കേരളത്തിലെ എക്കാലത്തെയും വലിയ വനിത രാഷ്ട്രീയ നേതാവിനെ പോലും സിനിമ വെറുതെ വിടുന്നില്ല. കുറച്ച് കാലം മുന്നെ ആരോഗ്യമന്ത്രിയായിരുന്ന ഒരു വനിത നേതാവിനെ കുറച്ചൊരു അബലയായ് ചിത്രീകരിച്ചതുമായ് ഇതിന് താരതമ്യമൊന്നുമില്ല. രേവതി എത്ര ആഞ്ഞാലും സുകുമാരിയാവുകയുമില്ല. അത് രേവതിയുടെ ഒരു കുറവല്ല. സുകുമാരിയുടെ ഏക്കമാണ്.

ചാട് വണ്ടി നഷ്ടമാവുകയും വെള്ളത്തിലാവുകയും ചെയ്ത കഥാപാത്രത്തിലൂടെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് കെജി ജോര്‍ജിനെ പോലെ തന്നെ അക്കാഡമിയില്‍ പോയ് സിനിമ പഠിച്ച ശ്രീനിവാസനാണ്. ശ്രീനിവാസന്‍ പിന്നീട് ചെയ്ത പല സിനിമകളിലും പഞ്ചവടിപ്പാലത്തിന്റെയും മുഖാമുഖത്തിന്റെയും ഉത്തരായനത്തിന്റെയും പോപ്പുലര്‍ വെര്‍ഷന്‍സ് കാണാം. അത് അതിന്റെ പാരമ്യത്തിലെത്തിയ സിനിമയാണ് ശ്രീനിവാസന്‍ എഴുതി തകര്‍ത്ത സന്ദേശം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പക്ഷേ സന്ദേശം എത്തുമ്പഴേക്കും തൊണ്ണൂറുകളുടെ പുതിയ ലോകം തുറന്ന് വന്നിരുന്നു. സന്ദേശം ഒരു മദ്ധ്യവര്‍ഗ പശ്ചാത്തലത്തിലാണ് കഥ മെനയുന്നതും. പഠിച്ച് ജോലി നേടി കുടുംബം നോക്കി ജീവിക്കുക എന്ന രാഷ്ട്രീയമാണ് അതിന്റെ ക്ലൈമാക്‌സ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയും വടിയും ഇടത് വലത് ഭേദമില്ലാതെ പ്രത്യക്ഷമായി തന്നെ ഇവിടെയും വലിച്ചെറിയപ്പെടുന്നു.

സന്ദേശം ഒരു അരാഷ്ട്രീയ സിനിമയൊ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ഒരു സിനിമയൊ ആയി വ്യാഖാനിക്കപ്പെടുന്നുവെങ്കിലും അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകനും ശങ്കരാടിയും സിദ്ദിഖും മാമുക്കോയയും സ്വന്തം രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ മറച്ച് വെച്ചിട്ടില്ലാത്തവരാണ്. അടുത്ത കാലത്ത് ശ്രീനിവാസനും സ്വന്തം രാഷ്ട്രീയാഭിരുചി വെളിവാക്കി. അവരാരും അവരുടെ കൊടിയും വടിയും ഒന്നും വലിച്ചെറിഞ്ഞതേയില്ല. സിനിമയിറങ്ങി ഇത്രയും വര്‍ഷമായിട്ടും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നും ആളെ കൂട്ടാനാവാതെ വലഞ്ഞതിനും തെളിവുകളില്ല. ഈ വിഷയത്തില്‍ ശ്രീനിവാസനും മുമ്പെ പറന്ന അടൂരും അരവിന്ദനും കെജി ജോര്‍ജും മലയാള സിനിമയുടെ മാസ്റ്റേഴ്‌സായും അറിയപ്പെടുന്നു.

വിപണിയും രാഷ്ട്രീയനിരൂപണവും നല്ല മാതിരി പരിശ്രമിച്ചിട്ടും ഒരു കലരൂപമെന്ന നിലയില്‍ സിനിമ അതിന്റെ ആന്തരികവൈരുദ്ധ്യങ്ങളും നിഗൂഢമായ മായവൈഭവവും കൈമോശം വരാതെ കൊണ്ട് നടക്കുന്നത്, കലയുടെ യാഥാര്‍ത്ഥ്യം കല തന്നെയാണെന്ന് ശഠിക്കുന്നവരുടെ തൊപ്പിയിലെ ഒരു പൊന്‍തൂവലായ് തന്നെ വിചാരിക്കാമെങ്കില്‍ കെ ജി ജോര്‍ജിന്റെ യവനിക കലസംബന്ധിയായ രാഷ്ട്രീയവിചാരങ്ങള്‍ ന്യൂഡായ് പറയുന്ന ഒരു സിനിമയാണ്. തബലിസ്റ്റ് അയ്യപ്പനെന്ന കൊടൂരം ആര്‍ട്ടിസ്റ്റിനെ നിവൃത്തികേടിന്റെ പുറത്ത് തട്ടികളഞ്ഞ സാത്വികപ്രകൃതികളായ രണ്ട് അഭിനേതാക്കളും നാടകാന്തം സ്റ്റേറ്റ് പോലീസിംഗിന്റെ പിടിയിലാവുന്നു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply