ഇല്ല, തകരില്ല ഇന്ത്യന്‍ ജനാധിപത്യം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഇന്ത്യന്‍ ജനാധിപത്യം അത്ര പെട്ടന്നൊന്നും തകരുകയില്ല എന്നുതന്നെയാണ് പൗരത്വ ഭേദഗതിക്കെതിരായ ഐതിഹാസിക പോരാട്ടം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ – മതേതരമൂല്യങ്ങളും പൂര്‍ണ്ണമെന്നൊന്നും പറയാനാകില്ലെങ്കിലും സാമൂഹ്യനീതിയേയും ഫെഡറലിസത്തേയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളും തകര്‍ക്കാനാവുമെന്നു കരുതുന്ന ശക്തികള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യന്‍ ജനത, പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹം നല്‍കുന്നത്. 2025നകം ജനാധിപത്യസംവിധാനത്തെ പൂര്‍ണ്ണമായും തകര്‍ത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കാമെന്ന സംഘപരിവാര്‍ സ്വപ്‌നത്തെ തന്നെയാണ് ഇന്ത്യ വെല്ലുവിളിക്കുന്നത്. ഭാരതമല്ല, ഇന്ത്യയാണ് നമ്മുടെ രാജ്യമെന്നാണ് രാജ്യമെങ്ങുമുയരുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാന സന്ദേശം.
മോദിയുടെ രണ്ടാംവരവോടെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ വേഗത സംഘപരിവാര്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഭീകരനിയമങ്ങള്‍ കൂടുതല്‍ ഭീകരമാക്കിയതും വിവാഹമോചനത്തിലെ മതവിവേചനവും സാമ്പത്തിക സംവരണവും ആദിവാസികളുടെ വനാവകാശം നിഷേധിക്കലും വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കലും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. മറുവശത്ത് ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലുമുള്ള ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നതും ഇനി തെരഞ്ഞെടുപ്പില്ല, ഒരു പാര്‍ട്ടിയും നേതാവും മതിയെന്ന മുദ്രാവാക്യങ്ങളുമൊക്കെ നമ്മള്‍ കണ്ടു. അയോദ്ധ്യയിലും ശബരിമലയിലും നീതിയേക്കാളും നിയമത്തേക്കാളും പ്രാധാന്യം വിശ്വാസത്തിനു നല്‍കി സുപ്രിംകോടതിപോലും ഈ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. തുടര്‍ന്നായിരുന്നു കടുത്ത നീതിനിഷേധങ്ങളായ കാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും ആസാം പൗരത്വ പട്ടികയും രംഗത്തുവരുന്നത്. അവക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങളുണ്ടായെങ്കിലും അവക്ക് അതിതീവ്രതയുണ്ടായിരുന്നു എന്നു പറയാനാവില്ല. അതായിരുന്നു പൗരത്വ ഭേദഗതി നിയമവുമായി രംഗത്തുവരാന്‍ സര്‍ക്കാരിനു ധൈര്യം നല്‍കിയത്. എന്നാല്‍ ഇത്തവണ മോദി – അമിത് ഷാ ദ്വന്ദത്തിനു തെറ്റുപറ്റി. മറ്റുള്ളവരെപോലെ തന്നെ ഇന്ത്യന്‍ പൗരന്മാരും അതാകാന്‍ യോഗ്യതയുമുള്ളവര്‍ക്കുനേരെയുള്ള വിവേചനം അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല, ഇന്ത്യ മതരാഷ്ട്രമല്ല, മതേതരരാഷ്ട്രമാണ് എന്ന പ്രഖ്യാപനമാണ് ഇന്ത്യന്‍ തെരുവുകളിലും മഹാനഗരങ്ങളും കലാലയങ്ങളിലും ഉയരുന്നത്. ഒരുപക്ഷെ മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് അല്‍പ്പം പ്രതിഷേധമുണ്ടാകാം, അത് അടിച്ചമര്‍ത്താം, അതിലൂടെ വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാം എന്ന സംഘപരിവാര്‍ പ്രതീക്ഷകളെയാണ് ഇന്ത്യന്‍ ജനത തകര്‍ക്കുന്നത്. മഹാഭൂരിപക്ഷം ജനങ്ങളും മുസ്ലംവിഭാഗങ്ങളുമായി കൈകോര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മതവിഭാഗത്തിന്റെ പ്രക്ഷോഭമെന്നതിനാല്‍ ജനാധിപത്യവും മതേതരത്വവും കാ്ത്തുസൂക്ഷിക്കാനുള്ള ചരിത്രപോരാട്ടമായി ഇതുമാറാന്‍ അതാണ് കാരണം. നമ്മുടെ കുട്ടികളങ്ങനെ ചരിത്രം പഠിക്കുന്നതിനു പകരം, ചരിത്രം രചിക്കാനാരംഭിച്ചത് അങ്ങനെയാണ്.
സത്യത്തില്‍ അനന്തമായ വൈവിധ്യങ്ങളുടെ ജന്മഭൂമിയായ ഇന്ത്യയില്‍ ഇത് അപ്രതീക്ഷിതമല്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും കരുത്ത് ചെറുതല്ല. ഏത്രയോ തീഷ്ണമായ കാലഘട്ടത്തില്‍ പിറന്നു വീണിട്ടും ഒരു ഭാഗം മുസ്ലിം രാഷ്ട്രമായി പോയിട്ടും ജനാധിപത്യവും മതേതരത്വും ഉയര്‍ത്തിപിടിക്കുന്ന, ഏതൊരു ആധുനിക രാഷ്ട്രത്തോടും കിടപിടിക്കുന്ന ഒരു ഭരണഘടനക്കു രൂപം കൊടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു എന്നതു നിസ്സാരകാര്യമല്ല. ഒരുപരിധിവരെ സാമൂഹ്യനീതിയും ഫെഡറലിസവും അതിന്റെ ഭാഗമാക്കാനും സാധിച്ചു. ഗാന്ധിവധത്തെ പോലും അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചു എന്നു മാത്രമല്ല, തുടര്‍ന്ന് ദശകങ്ങളോളം വര്‍ഗ്ഗീയശക്തികള്‍ക്ക് ബാലികാറാമലയായി ഇന്ത്യ മാറുകയായിരുന്നു. പാക്കിസ്ഥാനുമായി നടന്ന യുദ്ധങ്ങള്‍ക്കുപോലും മുസ്ലിംവിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷിച്ചില്ല. അത്യപൂര്‍വ്വം വര്‍ഗ്ഗീയ ലഹഴകള്‍ നടന്നെങ്കിലും ഇത്രയും വൈവിധ്യമായ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാഷ്ട്രത്തില്‍ അതെല്ലാം വളരെ ചെറിയ തോതിലായിരുന്നു. പിന്നീട് അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റത്തിലൂടെയാണ് ബിജെപിയുടെ മുന്‍ഗാമികളായ ജനസംഘം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവന്നത്. തടര്‍ന്നാണ് ജനാധിപത്യസംവിധാനങ്ങളിലൂടെ തന്നെ ഈ ശക്തികള്‍ തിരിഞ്ഞുനോക്കാതെ മുന്നേറിയ ചരിത്രം ആരംഭിച്ചത്. ജനതാഭരണം തകര്‍ന്നതോടെ ജനസംഘം ബിജെപിയായി മാറി. തുടര്‍ന്ന് വളരെ തന്ത്രപൂര്‍വ്വം ബാബറി മസ്ജിദ്, മുംബൈ കൂട്ടക്കൊല, ഗുജറാത്ത് വംശീയഹത്യ തുടങ്ങി പടിപടിയായി ബിജെപി ഒറ്റക്കു രാജ്യം ഭരിക്കാനാരംഭിച്ചു. വാജ്പേയിയേക്കാല്‍ തീവ്രനിലപാടായിരുന്നു അദ്വാനിക്കെങ്കില്‍ അതിനേക്കാല്‍ തീവ്രമാണ് മോദി. അതിലും തീവ്രമാണ് അമിത്ഷാ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന പഴയ അജണ്ടയാണ് അവര്‍ നടപ്പാക്കുന്നത്.
എന്നാല്‍ ജനാധിപത്യ ചരിത്രം നേര്‍രേഖയിലല്ല. അടിയന്തരാവസ്ഥ നീണ്ടുനിന്നത് രണ്ടുവര്‍ഷം മാത്രം. മസ്ജിദിലൂടെ ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെ മണ്ഡല്‍ പ്രതിരോധിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ സുന്ദരമായ കാഴ്ചയായിരുന്നു. സഹസ്രാബ്ദങ്ങളായി അധികാരത്തിന്റെ കോട്ടക്കൊത്തളങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു വിഭാഗങ്ങളുടെ പ്രതിനിധിയായി കന്‍ഷിറാമും മായാവതിയുമൊക്കെ ഉയര്‍ന്നു വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലല്ലാതെ എവിടെ സാധ്യമാകാന്‍ ? അവിടെ മുതല്‍ ശക്തമാകാന്‍ ആരംഭിച്ച, ഹിന്ദുത്വവാദികളുടെ പേടിസ്വപ്‌നമായ അംബേദ്കര്‍ രാഷ്ട്രീയം രോഹിത് വെമുലയിലൂടെ ശക്തിയാര്‍ജ്ജിച്ചു. ഇപ്പോഴിതാ പോരാടുന്ന മുസ്ലിമുകളുടെയടക്കം മുഴുവന്‍ പേരുടേയും ഊര്‍ജ്ജസ്രോതസ്സായി അംബേദ്കര്‍ മാറിയിരിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ പോലും അംബേദ്കറുടെ ചിത്രമുയര്‍ത്തിപിട്ടുന്നത് കാലത്തിന്റെ കാവ്യനീതിയാകുന്നു. ചന്ദ്രശേഖര്‍ ആസാദും ജിഗ്നേഷ് മേവാനിയുമൊക്കെ ഈ പോരാട്ടത്തിന്റെ മുന്നണിപോരാളികളായിരിക്കുന്നു. പൊതുരംഗത്തിറങ്ങില്ല എന്നു ധരിച്ചിരുന്ന മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും പോരാട്ടങ്ങളെ മുന്നില്‍ നിന്നു നയിക്കുന്നു. അരുന്ധതിദേവി പറഞ്ഞപോലെ ഇക്കുറി സംഘപരിവാറിനു തെറ്റി. നിയമത്തെ ന്യായീകരിക്കുന്നതില്‍ ഉന്നതനേതാക്കള്‍ പോലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, തെലങ്കാന, ബിഹാര്‍, ഒഡിഷ എന്നിവയടക്കം ഒന്‍പതു സംസ്ഥാന സര്‍ക്കാരുകള്‍ എന്‍.ആര്‍.സിയെ എതിര്‍ക്കുന്നത് കേന്ദ്രത്തിന് തലവേദനയായിട്ടുണ്ട്. . പൗരത്വ നിയമത്തിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച ജെ.ഡി.യു, ബി.ജെ.ഡി. കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിയെ എതിര്‍ക്കുന്നത് കൂടുതല്‍ തിരിച്ചടിയായി. കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയും എന്‍.ആര്‍.സിക്ക് എതിരാണ്. വടക്കുകിഴക്കന്‍ മേഖലകളിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അസ്വസ്ഥരാണ്. അതിനെല്ലാം പുറമെയാണ് ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന എതിര്‍പ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.
അതിനിടെ നിയമത്തെ ന്യായീകരിച്ച് കുറെ പ്രമുഖരെ രംഗത്തിറക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യമെങ്ങും 1000 റാലികളും 300 പത്രസമ്മേളനങ്ങളും വീടുവീടാന്തരം കയറിയുള്ള പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് സംഘപരിവാര്‍. എന്നാലതെല്ലാം എത്രത്തോളും ഫലവത്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. പുറകോട്ടില്ലെന്നു പ്രധാനമന്ത്രി പറയുമ്പോഴും നിയമത്തില്‍ കുറച്ചെങ്കിലും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറാകുമെന്നുതന്നെ കരുതാം. എന്തായാലും തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും ഫെഢറലിസത്തേയും സാമൂഹ്യനീതിയേയും കൂടുതല്‍ കരുത്തരാക്കുന്ന ഒരു പ്രക്ഷോഭത്തിന് രൂപം നല്‍കുകയാണ് തങ്ങളുടെ വിവേകരഹിതമായ നടപടികളിലൂടെ മോദിയും അമിത്ഷായും ചെയ്തത് എന്നതാണ് അന്തിമഫലം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply