
വംശീയ ഹിംസകളെ പിന്തുണച്ചയാള്‍ക്ക് സാഹിത്യനൊബേല്‍ – വിവാദം തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആസ്ത്രിയന്‍ നാടകകൃത്തും കവിയും നോവലിസ്റ്റുമായ പീറ്റര്‍ ഹാന്റ്‌കേക്ക് സാഹിത്യത്തിനുള്ള 2019 ലെ നൊബേല്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാരംഭിച്ച വിവാദം തുടരുകയാണ്. സെര്‍ബിയന്‍ വംശീയവാദികളുടെ സഹചാരിയും യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര വിചാരണ നേരിട്ട സെര്‍ബിയന്‍ വംശീയ ഏകാധിപതി സ്ലൊബോദാന്‍ മിലോ സെവിച്ചിന്റെ പിന്തുണക്കാരനുമായ ഹാന്റ്‌കേക്ക് നൊബേല്‍ പുരസ്‌ക്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ലോകത്തെങ്ങും ഉയര്‍ന്നു വരുന്നത്.
1990 കളിലെ യുഗോസ്ലാവിയന്‍ യുദ്ധകാലത്ത് സെര്‍ബിയന്‍ വംശീയവാദികളെ ന്യായീകരിക്കുന്ന നിലപാടുകളാണ് ഹാന്റ്‌കേ സ്വീകരിച്ചിരുന്നതെന്നാണ് പ്രധാന ആരോപണം. 1995 ജൂലൈയില്‍ സെര്‍ബ് സൈനികരും അക്രമികളും ചേര്‍ന്ന് 8000ത്തിലധികം ബോസ്‌നിയക്കാരെ കൂട്ടക്കൊല നടത്തിയ സ്‌റെബ്രേനിക്ക വംശഹത്യ (Srebrenica Genocide) യെ മൂടി വക്കാന്‍ അക്രമികള്‍ക്കൊപ്പം നിന്ന ചരിത്രത്തിന്റെ ഉടമയാണ് അദ്ദേഹമെന്നും വിമര്‍ശകര്‍ പറയുന്നു. ഹാന്റ്‌കേയ്ക്ക് നോബേല്‍ പുരസ്‌കാരം ലഭിച്ചെന്നറിഞ്ഞപ്പോള്‍, സ്‌റെബ്രേനിക്ക കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട എമിര്‍ സുല്‍ജാജിക് പറഞ്ഞത്, ‘മിലോസെവിച്ചിന്റെ ആരാധകനും ഒരു കൂട്ടക്കൊലയെ മന:പൂര്‍വ്വം മൂടി വക്കാന്‍ ശ്രമിച്ചതിനു കുപ്രസിദ്ധനുമായ ഒരാള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുക…. കാലം ജീവിക്കാന്‍ കൊള്ളരുതാത്തതാണ്” എന്നാണ്. അല്‍ബേനിയന്‍ പ്രധാനമന്ത്രിയായ എദി റമാ (Edi Rama) ട്വിറ്ററില്‍ എഴുതിയത്, ‘ഒരാള്‍ക്കു നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചെന്നറിയുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്ന സാഹചര്യമുണ്ടാവുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നതേ ഇല്ല’ എന്നാണ്.
എഴുത്തുകാരുടെ സംഘടനയായ ‘പെന്‍ അമേരിക്ക’ (PEN America) യുടെ പ്രസിഡന്റ് ജെന്നിഫര്‍ എഗാന്റെ (Jennifer Egan) പ്രതികരണം ‘ചരിത്രസത്യങ്ങളെ തമസ്‌ക്കരിക്കാന്‍ സ്വന്തം ശബ്ദത്തെ പരസ്യമായി തന്നെ ഉപയോഗപ്പെടുത്തി യ ഒരു എഴുത്തുകാരനെ ഇത്തരമൊരു പുരസ്‌ക്കാരത്തിനു തെരഞ്ഞെടുത്തത് ഞെട്ടലുളവാക്കുന്നു” എന്നായിരുന്നു. സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് ബ്രിട്ടീഷ് എഴുത്തുകാരനായ ഹാരി കുന്‍സ്‌റു (Hari Kunzru) വും മുന്നോട്ടുവന്നിട്ടുണ്ട്. ‘നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ നിര്‍മ്മമത്വത്തിനും സിനിസിസത്തിനും മുന്നില്‍ മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കാന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുന്ന സാമൂഹിക പ്രതിഭകളെ (public intellectuals) എന്നത്തേക്കാളും കൂടുതല്‍ ആവശ്യമുള്ള ഒരു കാലമാണിത്. ഹാന്റ്‌കേ അത്തരം ഒരാളല്ല തന്നെ.’ എന്നാണ് കുന്‍സ്‌റു ‘ദി ഗാര്‍ഡിയനോ’ട് പറഞ്ഞത്. അതേസമയം മുമ്പ്് നൊബേല്‍ പുരസ്‌കാരങ്ങളെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള ഹാന്റ്‌കേ തനിക്കു സമ്മാനം നല്‍കാന്‍ എടുത്ത തീരുമാനത്തെപ്പറ്റി പറഞ്ഞത്, ‘സ്വീഡിഷ് അക്കാദമിയുടെ വളരെ ധീരമായ തീരുമാനം” എന്നാണ്.
[widgets_on_pages id=”wop-youtube-channel-link”]
സ്ലൊവേനിയന്‍ ദാര്‍ശനികനും ദീര്‍ഘകാലമായി ഹാന്റ്‌കേയുടെ വിമര്‍ശകനുമായ സ്ലാവോജ് സിസെക് (Slavoj Zizek) യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ നൊബേല്‍ സമ്മാനം സാഹിത്യത്തില്‍ ഒരു തരം ‘വ്യാജമായ വാഴ്ത്തു പദവികള്‍’ (false canonisation) സൃഷ്ടിക്കുന്നതാണെന്നും അതുകൊണ്ട് ആ പുരസ്‌കാരം നിര്‍ത്തലാക്കണമെന്നും 2014 ല്‍ ആവശ്യപ്പെട്ട ആളാണു ഹാന്റ്‌കെ. അദ്ദേഹത്തിനു തന്നെ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍, ഹാന്റ്‌കേയുടെ പ്രസ്താവന എത്ര മാത്രം ശരിയാണെന്നു തെളിഞ്ഞു കഴിഞ്ഞു. ഇത് ഇന്നത്തെ സ്വീഡനാണ്. നമ്മുടെ കാലഘട്ടത്തിലെ യഥാര്‍ത്ഥ ധീരന്‍, ജൂലിയന്‍ അസാഞ്‌ജെയെ സ്വഭാവഹത്യക്കു വിധേയനാക്കാന്‍ രാജ്യത്തെ എല്ലാവരും കൈകോര്‍ക്കുമ്പോള്‍ തന്നെയാണ് യുദ്ധക്കുറ്റങ്ങളുടെ വക്താവായ ഒരാള്‍ നൊബേല്‍ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. എന്തായിരിക്കണം നമ്മുടെ പ്രതികരണം? ഹാന്റ്‌കേയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കലല്ല; അസാഞ്‌ജേയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുക എന്നതാണ് ഇന്നത്തെ ആവശ്യം.’
(കടപ്പാട്)
