ജയ് ഭീമും ഇടതുപക്ഷവും സവര്‍ണ്ണരാഷ്ട്രീയവും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

അനേകം ജാതിവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ദലിതുകളില്‍ പലര്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള അവസരമുണ്ടാക്കിയിട്ടുണ്ട്. അധികാരം കിട്ടിയപ്പോള്‍ അധസ്ഥിത മോചനത്തിനായുള്ള നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
.
അതെ – ഇടതുപക്ഷം കേരളത്തിന്റെ ചരിത്രത്തില്‍ ദലിത് പിന്നാക്ക അധസ്ഥിത മോചന ചരിത്രത്തില്‍ അനിഷേധ്യ സ്ഥാനം നേടിയവരാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ തലയുയര്‍ത്തി തുടങ്ങുമ്പോള്‍, ഉന്നത മേഖലകളില്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടിയപ്പോള്‍, അതേ ഇടതുപക്ഷം കൊണ്ടുവന്ന മുന്നാക്ക സാമ്പത്തിക സംവരണം അവരെ വിദ്യാഭ്യാസത്തില്‍ നിന്നും തൊഴിലില്‍ നിന്നും തടയുകയാണ്. നിലവില്‍ തന്നെ മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് കണക്കൊന്നുമില്ലാതെ വാരിക്കോരി നല്‍കിയതിനാല്‍ അസമത്വങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ലിസ്റ്റുകളിലെ എല്ലാ മുന്നാക്കക്കാരും കയറിക്കഴിഞ്ഞാലും ദലിതുകളും പിന്നാക്ക ന്യൂനപക്ഷങ്ങളും ക്യൂനില്‍ക്കുകയാണ്. മറിച്ചായിരുന്നല്ലോ സംഭവിക്കേണ്ടിയിരുന്നത്. ഇങ്ങിനെ കേവലം ഒരു പതിറ്റാണ്ട് കഴിഞ്ഞാല്‍ മതി സംസ്ഥാനത്തിന്റെ ജോലിയടക്കമുള്ള വിഭവങ്ങളില്‍ വലിയൊരു ഭാഗം മുന്നാക്കക്കാര്‍ കൈയ്യടക്കിയിരിക്കും. അവരുടെ സ്വാധീനങ്ങളും അധികാരങ്ങളും വര്‍ദ്ധിക്കും. അതിന്റെ ഫലമായി വീണ്ടും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ പിന്നോട്ടു പോവും.
.
പണ്ട് നീ ചെറ്റക്കുടിലിലായിരുന്നില്ലേ. ഇപ്പോള്‍ കട്ടവീട് -കട്ട വീടായിരുന്നു ജയ്ഭീമിലെ സെങ്കനിയുടെ മോഹം – കിട്ടിയില്ലേ . എന്ന ആധിപത്യത്തിന്റെ ചോദ്യം ഇപ്പോഴത്തെ ഇടതന്മാര്‍ ചോദിക്കുമെന്നറിയാം. പക്ഷേ, അതിനു മുമ്പ് ഓര്‍ക്കണം. മുന്നാക്ക വിഭാഗക്കാര്‍ ഇപ്പോള്‍ ഫ്‌ളൈറ്റ് യാത്രകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് . വിദേശ രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു വരി.. ഒരൊപ്പ്. മതി . നിയമത്തിലെ ഒരു വരി മതി ലക്ഷക്കണക്കിനാളുകളുടെ തലവിധി തല കുത്തി മറിയാന്‍. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ദലിത് പിന്നാക്ക വിഭാഗങ്ങളില്‍ കുറെയാളുകളുടെ അന്തസുയര്‍ത്തിയവര്‍ ഒരു നിയമം കൊണ്ടുവന്ന് കോടിക്കണക്കിന് വരുന്ന അവരുടെ സമൂഹങ്ങളെയും അവരുടെ ഭാവി തലമുറകളെയും മുഴുവന്‍ അധസ്ഥിതിയിലേക്കും അനീതിയിലേക്കും അസമത്വത്തിലേക്കും തള്ളിവിടുകയാണ്.
.
അതുകൊണ്ട് മനസില്ല. ജയ്ഭീമിലെ ചുവന്ന കൊടികളെ ആഘോഷിക്കുവാന്‍. ഈ കൊടിയ വഞ്ചന ചെയ്തവര്‍ക്ക് ആ ആഘോഷം അംഗീകാരം നല്‍കും. ചരിത്രത്തില്‍ നിങ്ങള്‍ എന്തായിരുന്നു എന്നതല്ല. വര്‍ത്തമാനത്തില്‍ നിങ്ങള്‍ എന്താണ് എന്നതും ഭാവിയില്‍ നിങ്ങള്‍ എന്താവും എന്നതുമാണ് കൂടുതല്‍ പ്രസക്തം .
.
സവര്‍ണ രക്ഷക വേഷങ്ങള്‍
.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് സവര്‍ണ അഭിജാത ഉന്നത വര്‍ഗത്തില്‍പെട്ടവര്‍ അടിച്ചമര്‍ത്തി ഒതുക്കി നശിപ്പിച്ചതാണ് ഇവിടെയുള്ള ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളെയെല്ലാം . അതില്‍ ചന്ദ്രു എന്ന ജഡ്ജി പ്രത്യേക താല്‍പര്യം തോന്നി ഏറ്റെടുത്ത കേസാണ് തമിഴ് നാട്ടിലെ വൃദ്ധാചലം ഗ്രാമത്തിലെ രാജാക്കണ്ണിന്റേത്. ആക്ടിവിസ്റ്റായ അഭിഭാഷകനും പിന്നെ അതുപോലെ തന്നെ കര്‍മനിരതനുമായ ജഡ്ജിയുമായി മാറിയ ചന്ദ്രു തീര്‍ച്ചയായും അനീതികള്‍ക്കെതിരായ വലിയ പ്രചോദനമാണ്.
.
പോലീസ് അതിക്രമങ്ങളും ദലിത് പീഡനങ്ങളും ജാതിയധിക്ഷേപങ്ങളും പിന്നോക്ക ആദിവാസി സമൂഹങ്ങളുടെ ദൈന്യാവസ്ഥകളും യാഥാര്‍ഥ്യ ബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ജയ് ഭീം എന്ന സിനിമയുടെ മെച്ചമെന്നു പറയാവുന്നത്.
.
അതു കഴിഞ്ഞാല്‍ പിന്നോക്കാവസ്ഥകള്‍ക്കെതിരെ പടവെട്ടി കുതിച്ചുയരുന്ന അടിയാളരുടെ കഥകള്‍ പറയുന്ന തമിഴ് സിനിമകള്‍ക്കിടയില്‍ ജയ് ഭീം ഉള്‍പ്പെടാനര്‍ഹമോ എന്ന് ആലോചിക്കേണ്ടതാണ്. ഉന്നതരുടെ രക്ഷക വേഷം കെട്ടിയാടലുകളുടെ ഓക്കാനം വരുന്ന മറ്റാരാവര്‍ത്തനം തന്നെയാണ് ജയ് ഭീം. ജുഡീഷ്യല്‍ ആക്ടിവിസ്റ്റായ ഒരു സുന്ദര സവര്‍ണ വീര പുരുഷന്‍. അതുപോലെ തന്നെയുള്ള പോലീസ് ഓഫീസര്‍ . വേദ മന്ത്രമുരുവിടുന്ന നീതിമാന്മാരായ ജഡ്ജിമാര്‍. ഇവരെല്ലാം ചേര്‍ന്ന് പീഡനങ്ങള്‍ക്കിരയാവുന്ന ദലിത് ആദിവാസി അടിയാള വര്‍ഗത്തെ രക്ഷിച്ചെടുക്കുന്ന മഹത്തായ ഭാരതീയ സങ്കല്‍പമാണ് ജയ് ഭീം സമര്‍പിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സവര്‍ണരോ മറ്റാരൊക്കെയോ ദലിത് ആദിവാസി വിഭാഗങ്ങളുടെ വിമോചകര്‍ എന്ന സമീപനം തന്നെ അവരുടെ അന്തസിടിച്ചു താഴ്ത്തുന്നതാണ്. ഇന്ത്യയില്‍ ഇതൊന്നും തന്നെ യഥാര്‍ഥമല്ല. ദുര്‍ലഭമായി ഉണ്ടായിരുന്ന അത്തരം ആക്ടിവിസങ്ങള്‍ തന്നെ ഫാസിസ്റ്റ് കുത്തൊഴുക്കില്‍ ഇവിടെ അതിവേഗം മൃതിയടയുകയാണ്. വക്കീലായ വീര സവര്‍ണ പുരുഷന്‍ തന്നെയാണ് സിനിമയില്‍ നിറഞ്ഞു നിന്ന് തകര്‍ത്താടുന്നത്. കഴിഞ്ഞ മുവ്വായിരത്തിലേറെ വര്‍ഷങ്ങളായി ഇന്ത്യന്‍ പിന്നാക്ക ജാതിവിഭാഗങ്ങള്‍ അനുഭവിക്കുന്ന അസമത്വങ്ങള്‍ ഒരു സവര്‍ണ പുരുഷന്റെയും പോരാട്ടങ്ങള്‍ കൊണ്ട് ഇല്ലാതെയായിട്ടില്ല. ഇവരാവട്ടെ നിരന്തരം രക്ഷകരായി അവതരിപ്പിക്കപ്പെടുകയാണ്. ഇന്ത്യന്‍ ആഫ്രിക്കന്‍ ജനതകളുടെ രക്ഷകരായി ഇംഗ്ലീഷുകാര്‍ സ്വയം അവതരിച്ചതു പോലുള്ള വൈരുദ്ധ്യമാണിത്.

അംബേദ്കര്‍ അടക്കമുള്ള ദലിത് നേതാക്കള്‍ നടത്തിയ പിന്നാക്ക ജനതയുടെ മര്‍മ്മറിഞ്ഞുള്ള സംവരണം പോലുള്ള ഇടപെടലുകള്‍ മാത്രമാണ് ഒരു ജന വിഭാഗമെന്ന നിലയില്‍ അവര്‍ക്ക് നിലവിലുള്ള അംഗീകാരം തന്നെ നേടിക്കൊടുത്തത്. അതാവട്ടെ ആര്യ സവര്‍ണ ഫാസിസത്തിന്റെ വരവോടെ ഇല്ലാതാക്കപ്പെടുകയുമാണ്. ഇടതുപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണ്.
.
ഇതിലുമെത്രയോ വിപ്‌ളവകരമായ സന്ദേശമാണ് കര്‍ണന്‍ എന്ന സിനിമ നല്‍കുന്നത്. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന അധികാരിവര്‍ഗത്തിനും പോലീസിനും ജാതിമേധാവികള്‍ക്കുമെതിരെ സ്വയം പട പൊരുതി വിജയിക്കുന്ന പിന്നാക്ക ജാതി ഗ്രാമത്തിന്റെ കഥയാണത്.
.
ജയ് ഭീം എന്ന പേരല്ലാതെ പിന്നാക്ക ജനതയുടെ യാതൊരു തനത് ആവിഷ്‌കാരവും സിനിമ നിര്‍വഹിക്കുന്നില്ല. തുല്യതയും അന്തസുമുള്ള ജനത എന്ന നിലയിലുള്ള നിലപാട് എന്നു പറയാവുന്നത് ഭര്‍ത്താവിനെ കൊന്നവര്‍ വെച്ചു നീട്ടുന്ന പണം നിരസിക്കുന്ന സന്ദര്‍ഭം മാത്രമാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply