
അഞ്ചു മണ്ഡലങ്ങള്‍ വിധിയെഴുതുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഞ്ച് നിയമസഭാ തെരഞ്ഞെപ്പുകളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് യാത്രയാകുമ്പോള്‍ അടുത്ത വര്‍ഷത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റേയും തുടര്‍ന്നു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റേയും റിഹേഴ്‌സലായി അവ മാറുകയാണ്. നാലും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായതിനാല്‍ നഷ്ടപ്പെടാനുള്ളത് അവര്‍ക്കാണെന്നു തോന്നാം. അതു ശരിയായിരിക്കുമ്പോഴും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ ഡി എഫിനും ഈ തെരഞ്ഞെടുപ്പുകള്‍ വളരെ പ്രധാനമാണ്. എന്‍ ഡി എക്കാകട്ടെ മൂന്നു മണ്ഡലങ്ങളെങ്കിലും വളരെ നിര്‍ണ്ണായകമാണ് താനും.
ജോളി നിറഞ്ഞു നിന്നതിനാല്‍ മാധ്യമങ്ങളില്‍ പ്രതീക്ഷിച്ച സ്ഥാനം തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ലഭിച്ചില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് മൂന്നു മുന്നണികളിലും നടത്തിയത്. അവസാനഘട്ടത്തില്‍ അത് ആളികത്തുകയും ചെയ്തു. സമുദായരാഷ്ട്രീയത്തിലും പ്രധാനമായും എന്‍ എസ് എസിലുമായിരുന്നു പ്രചാരണത്തിന്റെ ക്ലൈമാക്‌സ്. സമദൂരം വിട്ട് ശരിദൂരമെന്നവകാശപ്പെട്ട് യുഡിഎപിനോടുള്ള ആഭിമുഖ്യമാണ് എന്‍ എസ് എസ് പ്രഖ്യാപിച്ചത്. എസ് എന്‍ ഡി പിയാകട്ടെ തങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന് ഏറെക്കുറെ പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്‌സ് സഭ എന്‍ ഡി എക്കൊപ്പമാണെന്ന നിലപാടചും വ്യക്തമാക്കിയതോടെ മറ്റെല്ലാവിഷയങ്ങളും പുറകോട്ടുപോകുകയായിരുന്നു. ശബരിമല വിഷയവും മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നു.
വട്ടിയൂര്‍കാവിലും കോന്നിയിലും വലിയ ശക്തിയാണെന്ന വിശ്വാസത്താല്‍ എന്‍ എസ് എസിന്റെ പിന്തുണക്കായി മൂന്നു മുന്നണികളും ചരടുവലികള്‍ നടത്തി. പതിവുപോലെ സമദൂരപ്രഖ്യാപനമായിരിക്കും അവരില്‍ നിന്നുണ്ടാകുക എന്നായിരുന്നു പൊതുധാരണ. അപ്പോളത് തങ്ങള്‍ക്കനുകൂലമായിരിക്കുമെന്ന് ബിജെപി കരുതുകയും ചെയ്തു. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്നു പ്രഖ്യാപിച്ച എന്‍ എസ് എസ് ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നു പ്രഖ്യാപിച്ചാണ് സമദൂരം മാറ്റി, ആര്‍ക്കും മനസ്സിലാകുന്ന പോലെ യുഡിഎഫിനൊപ്പം എന്ന അര്‍ത്ഥത്തില്‍ ശരിദൂരം പ്രഖ്യാപിച്ചത്. തുടര്‍ന്നും അവരെ അനുനയിപ്പിക്കാനായിരുന്നു എല്‍ ഡി എഫിന്റേയും ബിജെപിയുടേയും നീക്കം. മഞ്ചേശ്വരത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥി വിശ്വാസിയാണെന്നും ശബരിമല സന്ദര്‍ശകരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണെന്നുമൊക്കെ കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു കോണ്ടേയിരുന്നു. ബി ജെപി നേതാക്കളാകട്ടെ ശബരിനല വിഷയത്തില്‍ തങ്ങളാണ് സമരം ചെയ്തതെന്നും വേണ്ടിവന്നാല്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്നും ആവര്‍ത്തിച്ചു. എന്നാലതുകൊണ്ടൊന്നും ഗുണമുണ്ടാകാതായപ്പോള്‍ കോടിയേരി ശക്തമായ ഭാഷയില്‍ രംഗത്തിറങ്ങുകയായിരുന്നു. സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് വോട്ടുപിടിക്കുന്നതിനെതിരെയായിരുന്നു പ്രധാന പ്രചാരണം. വെള്ളാപ്പള്ളി കൂടി സുകുമാരന്‍ നായര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതോടെ കോടിയേരിയുടെ ഭാഷ കൂടുതല്‍ കനത്തു. എന്‍എ സ് എസിനെ കിട്ടിയില്ലെങ്കിലും എസ് എന്‍ ഡി പിയുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു കോടിയേരിയുടെ തന്ത്രം. തുഷാറും കൂട്ടരും എന്‍ഡിഎ പക്ഷത്താണെങ്കിലും വെള്ളാപ്പള്ളി തങ്ങളുടെ പക്ഷത്താണ് എന്നവര്‍ ഉറപ്പിച്ചിട്ടുണ്ട്. അതേ സമയം പിണറായി വിജയന്‍ ഈ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല, പരാതി വന്നാല്‍ നടപടയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിട്ടും എന്‍ എസ് എസിനെതിരെ ശക്തമായ ഒരു പരാതി സി പി എം കൊടുത്തില്ല എന്നാണറിവ്.
[widgets_on_pages id=”wop-youtube-channel-link”]
ബിജെപിയാകട്ടെ അവസാന നിമിഷം വരെ എന്‍ എസ് എസിനെ പിണക്കിയിട്ടില്ല. നേതാക്കള്‍ എന്തുപറഞ്ഞാലും നായര്‍ സമുദായാംഗങ്ങലില്‍ ഭൂരിപക്ഷവും തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണവരുടെ വിശ്വാസം. ഒരു പരിധിവരെ ഈഴവിഭാഗങ്ങളുടെ വോട്ടും അവര്‍ പ്രതീക്ഷിക്കുന്നു. ശബരിമല സമരത്തില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത് വിശ്വാസികളെ ആകര്‍ഷിക്കാന്‍ തന്നെയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയാകട്ടെ സുരേന്ദ്രന് ബോണസാകുകയും ചെയ്തു. മഞ്ചേശ്വരത്താകട്ടെ പ്രധാനമായും കര്‍മ്ണാടകയില്‍ നിന്നുള്ളവരാണ് ബിജെപി പ്രചാരണത്തെ നിയന്ത്രിച്ചത്.
മറുവശത്ത് യുഡിഎഫാകട്ടെ എന്‍ എസ് എസ് പിന്തുണയെ ബോണസായാണ് കാണുന്നത്. പാലായിലെ തോല്‍വി ഏല്‍പ്പിച്ച മുറിവില്‍ നിന്നു രക്ഷപ്പെടാന്‍ അവര്‍ക്ക് 5 സീറ്റും വിജയിച്ചേ പറ്റൂ. തോല്‍ക്കുകയാണെങ്കില്‍ നിയമസഭയിലെ സീറ്റുകളുടെ എണ്ണം കുറയുകയും ചെയ്യും. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം അവര്‍ക്ക് അഭിമാന പ്രശ്‌നവുമാണ്. മന്ത്രി സുധാകരന്റെ പൂതനാ പ്രയോഗത്തെ പരമാവധി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. കാലങ്ങളായുള്ള കോ്ട്ടയായ എറണാകുളത്താകട്ടെ മികച്ച പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത് എന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്.
ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കു പകരം സമുദായ പ്രശ്‌നങ്ങളാണ് ഉപതെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമായത്. ജലീലുമായി ബന്ധപ്പെട്ട മാര്‍ക്ക് തട്ടിപ്പു പ്രശ്‌നം ഊതികത്തിക്കാന്‍ ചെന്നിത്തല പരമാവധി ശ്രമിച്ചു. മറ്റു വിഷയങ്ങളൊന്നും പ്രചാരണ വേളകളില്‍ കാര്യമായി ചര്‍ച്ചയായില്ല എന്നത് കേരള രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത തന്നെയാണ് വ്യക്തമാക്കിയത്. പ്രചാരണ വേദികളില്‍ വി എസ് അച്യുതാനന്ദന്റെ കാര്യമായ സാന്നിധ്യമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
