വേണം പ്രവാസികള്‍ക്ക് വോട്ടവകാശം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകുന്ന രാജ്യം ഇന്ത്യയാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. തീര്‍ച്ചയായും പ്രവാസികള്‍ക്ക് അതിലഭിമാനിക്കാം. എന്നാല്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും അവസരം പ്രവാസികള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. അതിലേറ്റവും വലിയ ഉദാഹരണമാണ് വോട്ടുചെയ്യാനുള്ള അവകാശം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന പ്രവാസികള്‍ക്ക് ജനാധിപത്യത്തിന്റെ ഭാവിയില്‍ പങ്കുവഹിക്കാനുള്ള അവസരം ലഭിക്കുന്നില്ല എന്നത് ഏറെ ദുഖകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യ ഏറ്റവും നിര്‍ണ്ണായകമായ പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുമ്പോള്‍ പ്രവാസികള്‍, രാജ്യത്തെ ഭരണകൂടത്തെ നിര്‍ണ്ണയിക്കുന്നതില്‍ നിന്നും നിഷ്‌കാസിതരാകുന്ന സാഹചര്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. .

1913ല്‍ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന് നേതൃത്വം നല്‍കണം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പ്രഥമ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സംഘടന പ്രവാസികളുടെ സംഭാവനയായിരുന്നു . അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ വെച്ച് ലാലാ അഹൃദ്ധയാലും , ബാബ സോഹന്‍ സിംഗ് ബക്കറിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട ഗദ്ദര്‍ പാര്‍ട്ടി. കര്‍ത്താര്‍ സിങ് സരഭയെ പോലുള്ള വിപ്ലവകാരികള്‍ രക്തസാക്ഷികള്‍ ആയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലാണ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചരാണ് ഇന്ത്യന്‍ പ്രവാസികള്‍ . എന്നാല്‍ ലോകത്തെ തൊണ്ണൂറ്റി നാല് രാജ്യങ്ങളില്‍ പ്രവാസി പൗരന്മാര്‍ക്ക് അതാത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശം അനുവദിക്കുമ്പോള്‍ ഒന്നരക്കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. തുച്ഛമായ പ്രവാസി വോട്ടിനായി രാജ്യം വലിയ തുക ചിലവഴിക്കേണ്ടി വരും എന്നാണ് പലരും ചൂണ്ടികാട്ടുന്നത്. ദശലക്ഷ കണക്കിന് കോടി രൂപയുടെ ഇടപാട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രാന്‍സ്ഫര്‍ നടക്കുന്ന സമയത്താണ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ വോട്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരിക്കുന്നത് ു .

പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ട എന്ന നയം തന്നെയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോകബേങ്കിന്റെ പുതിയ അവലോകന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതനുസരിച്ച് 2023ല്‍ 12,500 കോടി ഡോളര്‍ ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കൂടുതലാണത്. ജി ഡി പിയുടെ 3.4 ശതമാനം വരുമിത്. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ വളര്‍ച്ച 78.5 ശതമാനമാണ്. 7,038 കോടി ഡോളറായിരുന്നു 2013ലെത്തിയ പ്രവാസി പണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണത്തിന്റെ 66 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്. യു എ ഇയും ഇന്ത്യയുമായുള്ള ഇടപാടുകളില്‍ കറന്‍സി ഉപയോഗിക്കാമെന്ന 2023 ഫെബ്രുവരിയിലെ ഉഭയകക്ഷി കരാറാണ് പ്രവാസി പണത്തിന്റെ വരവ് വര്‍ധിക്കാന്‍ മുഖ്യ കാരണമെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. അടുത്ത വര്‍ഷവും പ്രവാസപ്പണത്തിലെ വളര്‍ച്ച തുടരും. എട്ട് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളര്‍ (11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. .

അതേസമയം രാജ്യത്തിന് ഇത്തരത്തില്‍ വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് എന്താണ് തിരിച്ചുനല്‍കുന്നത് എന്നതും പരിശോധിക്കേണ്ടതാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ഉള്‍പ്പെടെ പ്രത്യേക പാക്കേജ്, അറുപത് കഴിഞ്ഞവര്‍ക്ക് ക്ഷേമപെന്‍ഷന്‍, പ്രവാസി വോട്ടവകാശം, വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങി പ്രവാസികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) എന്ന പേരില്‍ ഒരു ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട് 2009ല്‍ കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാനുള്ളതാണിത്. എന്തിനെല്ലാമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് വിദേശ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരെ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കുകയാണ് അതിലൊന്ന്. എന്നാല്‍ ഇന്ത്യക്കാര്‍ പ്രവാസ ലോകത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴെല്ലാം ആ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ് പ്രൈം മിനിസ്റ്റേഴ്സ് കെയര്‍ ഫണ്ട്. സഹസ്ര കോടികളാണ് ഈ ഫണ്ടിലേക്കെത്തിയത്. പ്രവാസികളുടേതാണ് ഇതില്‍ നല്ലൊരു പങ്കും. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അവരുടെ തുണക്കെത്തിയില്ല. പ്രൈം മിനിസ്റ്റേഴ്സ് കെയര്‍ ഫണ്ട് ഈ ആവശ്യത്തിന് വിനിയോഗിച്ചില്ല. സ്വന്തം പണം മുടക്കിയും പ്രവാസിക്കൂട്ടായ്മയുടെ സഹായത്തോടെയുമാണ് അവര്‍ നാടണഞ്ഞത്. പ്രവാസികള്‍ക്ക് കേന്ദ്ര ഫണ്ടില്‍ നിന്ന് പണം മുടക്കാന്‍ വിസമ്മതം കാണിക്കുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കോര്‍പറേറ്റുകളുടെ സഹസ്ര കോടികള്‍ ഓരോ വര്‍ഷവും എഴുതിത്തള്ളുന്നത് എന്നതും കൂട്ടിവായിക്കണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള-ഗള്‍ഫ് സെക്ടറുകളില്‍ അമിത നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. അവധിക്കാലത്തും ഉത്സവ സീസണിലും തീവെട്ടിക്കൊള്ളയാണ് നടക്കന്നത്. ഇത് നിയന്ത്രിക്കാനും ന്യായമായ വിമാന നിരക്ക് ഉറപ്പ് വരുത്താനും പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ വിഷയം കേരള എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് വ്യോമയാന മന്ത്രി പറഞ്ഞത്. സത്യത്തില്‍ വിമാനയാത്രാ നിരക്കില്‍ ഇടപെടാന്‍ എയര്‍ ക്രാഫ്റ്റ് ചട്ടങ്ങള്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. നിരക്ക് അമിതമാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് ബോധ്യപ്പെട്ടാല്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നാണ് ചട്ടത്തിലെ 135ാം വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പ് പറയുന്നതെന്ന് പ്രവാസികള്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ നടക്കുന്നതെന്താണ്? അവധി – ഉത്സവ സീസണുകളിലെല്ലാം വന്‍തോതില്‍ ചാര്‍ജ്ജ് കൂട്ടി പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ് വിമാനകമ്പനികള്‍.

പ്രവാസികള്‍ പൊതുവെ സാമ്പത്തികമായി ഉയര്‍ന്നവരാണെന്ന ധാരണയാണ് സമൂഹത്തിനെന്ന പോലെ സര്‍ക്കാറിനുമുള്ളത്. പ്രവാസികളില്‍ ചുരുക്കം പേര്‍ മാത്രമാണ് സ്വന്തമായി ബിസിനസ്സ് ഉള്ളവരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും എന്നതാണ് യാഥാര്‍ത്ഥ്യം.. തുച്ഛമായ ശമ്പളത്തിന് പതിമൂന്നും പതിനാലും മണിക്കൂറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കഫ്തീരിയകളിലും മറ്റുമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. പൊള്ളുന്ന ചൂടും തണുത്തുറയുന്ന ശൈത്യവും സഹിച്ചാണ് നല്ലൊരു വിഭാഗവും കുടുംബത്തിനും നാടിനും വേണ്ടി പ്രവാസ ലോകത്ത് അധ്വാനിക്കുന്നത്. കുടുംബവും നാടും വിട്ട് പുറം രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടാന്‍ ആഗ്രഹമുള്ളവരല്ല ഇവരാരും. മാന്യമായ തൊഴില്‍ നല്‍കുന്നതിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരാജയമാണ് ഇവരെ അന്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇത് രാജ്യത്തിന് വലിയൊരനുഗ്രഹമായി മാറുന്നുവെന്നാണ് അവര്‍ മുഖേന ലഭ്യമാകുന്ന വിദേശ പണത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. എന്നിട്ടും പ്രയാസ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനും വിമാന നിരക്കിലുള്‍പ്പെടെ അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്താനും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നത് കടുത്ത അവഗണനയാണ്. ജനകീയ സര്‍ക്കാറിന് യോജിക്കാത്ത ചെയ്തിയുമാണ്. വിദേശനാണ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്കാര്‍ക്ക് കേന്ദ്രം ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതേസമീപനം രാജ്യത്തേക്ക് വന്‍തോതില്‍ വിദേശനാണ്യം എത്തിക്കുന്ന പ്രവാസികളോട് സ്വീകരിക്കുന്നതില്‍ എന്താണ് സര്‍ക്കാറിന് വിമുഖത എന്നും പ്രവാസി സംഘടനകള്‍ ചോദിക്കുന്നു.

പ്രവാസികളുടെ നിരന്തരമായ മറ്റൊരാവശ്യം പ്രവാസികലുളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന അപേക്ഷയാണ് . അറ്റസ്റ്റ്‌റ്റേഷനും , പാസ്‌പോര്‍ട്ട് പുതുക്കലിനും ഓരോ പ്രവാസി അപേക്ഷയോടൊപ്പം കമ്മ്യുണിറ്റി വെല്‍ഫയറിനുവേണ്ടി പണം പിണുങ്ങുന്ന ഇന്ത്യന്‍ എംബസികള്‍ പ്രവാസി മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ യാതൊരു നേതൃത്വപരമായ പങ്കും വഹിക്കുന്നില്ല എന്നത് കനത്ത നിരുത്തരവാദിത്വമാണ്. ജീവനോടെ മടങ്ങി വരുന്ന പ്രവാസികള്‍ക്കാകട്ടെ ക്ഷേമ പെന്‍ഷനുകളോ, പുനരധിവാസമോ ഇല്ല. ഇതിനെല്ലാം കാരണം 30 മില്യണ്‍ വരുന്ന പ്രവാസികള്‍ക്ക് ശബ്ദമില്ല എന്നതാണ്. അവര്‍ സംഘടിതരല്ല എന്നതാണ്. അവകാശ പോരാട്ടങ്ങള്‍ക്കായി പ്രവാസലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ പോരാട്ടത്തിന്റെ തുടക്കം പ്രവാസി വോട്ടവകാശം നേടിയെടുക്കലാണ്. സമ്മര്‍ദ്ദശക്തിയാകുകയാണ്. അതിലൂടെ മാത്രമേ പ്രവാസികള്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകൂ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply