ധനുഷ്‌കോടി ഇപ്പോള്‍ ശാന്തം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ധനുഷ്‌കോടി അഥവാ പ്രേതനഗരം ഇപ്പോള്‍ ശാന്തമാണ്. മാനം മുട്ടെ ഉയര്‍ന്ന പാരമ്പര്യമുള്ള ഇവിടത്തെ തിരമാലകളും ഇപ്പോള്‍ ശാന്തം. ശാന്തമായ കടലിനേക്കാള്‍ നിര്‍വികാരമായ, ദുരന്തങ്ങള്‍ ഖനീഭവിച്ച കണ്ണുകളോടെ ഏതാനും മുക്കുവരെ അവിടെയിവിടെ കാണാം. കുറെ പോലീസുകാര്‍. പിന്നെ പ്രേതനഗരത്തെ കുറിച്ച് കേട്ടറിഞ്ഞ് കാണാനെത്തുന്ന സഞ്ചാരികളും വിശ്വാസികളും. കൂടാതെ പോയകാല ദുരന്തങ്ങളുടെ ഏതാനും സ്മാരകങ്ങളും.
49 വര്‍ഷം മുമ്പ് 1964 ഡിസംബര്‍ 22 മുതല്‍ 25 വരെയായിരുന്നു പ്രകൃതിയുടെ ആ താണ്ഡവം നടന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം സുനാമി താണ്ഡവമാടിയതും ഇതേ ദിവസങ്ങളില്‍. മൂന്നുദിവസത്തോളം വാനോളമുയര്‍ന്ന തിരമാലക്കൂട്ടം ധനുഷ്‌കോടിയെന്ന ഈ ചെറുപട്ടണത്തെ നക്കിയെടുത്തു. അവശേഷിച്ചത് ചരിത്രത്തോട് സംവേദിക്കാന്‍ വേണ്ടി മാത്രം ഏതാനും അവശിഷ്ടങ്ങള്‍. ഒരു പള്ളിയുടെ, റെയില്‍വേ ട്രാക്കിന്റെ, വാട്ടര്‍ ടാങ്കിന്റെ, പോസ്റ്റ് ഓഫീസിന്റെ, പിന്നെ എന്തിന്റെയെന്നു പറയാനാകാത്ത ചില ചുമരുകളും

രാമേശ്വരത്തുനിന്നു വിളിപ്പാട് അകലെ. ശ്രീലങ്കയില്‍ നിന്ന് വെറും 29 കി.മി അടുത്ത്. ധനുഷ് എന്നാല്‍ വില്ല്. കോടി അറ്റം. സീതയെ തേടിയിറങ്ങിയ ശ്രീരാമന്‍ ലങ്കയിലേക്കുപോകാന്‍ വില്ലിന്റെ ഒരറ്റം നിലത്തു കുത്തി ഇവിടെ സേതു നിര്‍മ്മിക്കാന്‍ വാനരപടയോട് ആവശ്യപ്പെട്ടത്രെ. അതിനാല്‍ ഇവിടം ധനുഷ്‌കോടിയായി. ജേഷ്ഠന്‍ രാവണനെയുപേക്ഷിച്ച് രാമസന്നിധിയിലെത്തിയ വിഭീഷണനെ ആരാധിക്കുന്ന ക്ഷേത്രവുമിവിടെയുണ്ട്. ശ്രീരാമസ്പര്‍ശമേറ്റ പാലത്തിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയിലുണ്ടെന്ന് വിശ്വാസം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്വാഭാവികമായും പുണ്യനഗരമായി ധനുഷ്‌കോടി വളര്‍ന്നു. കാശിയിലും രാമേശ്വരത്തും പോകുന്നവര്‍ പൂര്‍ണ്ണധന്യതക്കായി ഇവിടെയുമെത്തി. കടലില്‍ മുങ്ങി പിതൃസ്മരണ പുതുക്കി. പിന്നെ സിലോണിലേക്കും തിരിച്ചും യാത്രക്കാര്‍. മലയാളിയുടെ പ്രവാസത്തിന്റെ ആദ്യകാലത്തെ സിലോണ്‍ കുടിയേറ്റം ഇതുവഴി. സ്വാമിവിവേകാനന്ദന്‍ ചിക്കോഗോ പ്രസംഗത്തിനുശേഷം സിലോണ്‍ വഴി തിരിച്ചെത്തിയതും ധനുഷ്‌കോടിയിലൂടെ. സ്വാഭാവികമായും നൂറ്റാണ്ടുകളിലൂടെ പട്ടണം വളര്‍ന്നു. റെയില്‍വേസ്റ്റേഷനും ചെറുതുറമുഖവുമടക്കം സൗകര്യങ്ങളായി. ചെന്നെയില്‍നിന്നും പാമ്പനില്‍ നിനും ട്രെയിനുകള്‍. ലോകത്തെ തന്നെ പ്രധാന മീന്‍പിടുത്ത കേന്ദ്രം. ആയിരകണക്കിനു മുക്കുവരുടെ ജീവിതം.

ഒരു വശത്ത് ഇന്ത്യന്‍ മഹാസമുദ്രം. മറുവശത്ത് ബംഗാള്‍ ഉള്‍ക്കടല്‍. രാമേശ്വരത്തുനിന്നു യാത്രചെയ്യുമ്പോള്‍ ഇവക്കിടയില്‍ നേര്‍ത്തു നേര്‍ത്തുവരുന്ന കര. അവസാനം രണ്ടു സമുദ്രവും ഒന്നിക്കുന്ന ബിന്ദു. കാലമിവിടെ സംതംഭിച്ചുനില്‍ക്കും. ഇന്ത്യന്‍ മഹാസമുദ്രം രൗദ്രഭാവം കൈവരിക്കുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടല്‍ ശാന്തയാകും. പിന്നെ ബംഗാള്‍ ഉള്‍ക്കടലിന്റെ ഊഴം. അതനുസരിച്ച് ഇരുസമുദ്രങ്ങളില്‍ നിന്നും മാറി മാറി മീന്‍പിടിച്ച് മുക്കുവരുടെ ജീവിതം. അവിടേക്കാണ് 1964 ഡിസംബര്‍ 22 പിറന്നത്. അന്നു വൈകീട്ടു മുതലായിരുന്നു കടല്‍ വിശ്വരൂപം കാണിച്ചത്. 115 പേരുമായി പാമ്പനില്‍ നിന്ന് വന്നിരുന്ന പാസഞ്ചര്‍ ട്രെയിനെ തിരമാലകള്‍ കൊണ്ടുപോയി. ഒപ്പം പാമ്പന്‍ പാലത്തേയും. ധനുഷ്‌കോടി ഒന്നടങ്കം കടലിനടിയില്‍. ആകെ മരിച്ചവര്‍ 1800 എന്ന് കണക്ക്. അടുത്തെവിടേയോ ശിവജി ഗണേശന്‍ അഭിനയിച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ ആയിരകണക്കിനുപേര്‍ പോയിരുന്നു. അവരെല്ലാം രക്ഷപ്പെട്ടു. ഇനിയിവിടം ആവാസയോഗ്യമല്ല എന്ന സര്‍ക്കാര്‍ പ്രഖ്യാപനം. പ്രേതനഗരം എന്നു പേരുമിട്ടു. എന്നാല്‍ അതു കൂസാന്‍ കടലിന്റെ മക്കള്‍ക്ക് കഴിയുമായിരുന്നില്ല. നിരവധി മുക്കുവകുടുംബങ്ങള്‍ അവിടെതന്നെ തങ്ങി. ഇപ്പോള്‍ നൂറില്‍പരം കുടുംബങ്ങള്‍. അവര്‍ക്ക് ജീവിതം കടലാണല്ലോ. വേറെ എവിടെ പോകാന്‍? ഏതുഭാഗത്തുനോക്കിയാലും കാണാദൂരത്ത് കടല്‍. പക്ഷെ കുടിവെള്ളം പോലുമില്ലാതെ ഇവര്‍ക്കു ജീവിതം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതൊക്കെയാണെങ്കിലും ചരിത്രത്തിലേക്ക് വിലയം കൊള്ളാന്‍ ധനുഷ്‌കോടിക്കാവുമായിരുന്നില്ല. ദുരന്തങ്ങളുടെ എത്രയോ തിരമാലകള്‍ ഇവിടെ പിന്നേയും ആഞ്ഞടിച്ചു. ശ്രീലങ്കയിലെ ആഭ്യന്തരകലാപം ധനുഷ്‌കോടിയിലെ കടലിനേയും എത്രയോ ചുമപ്പിച്ചു. നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ജീവനുവേണ്ടി യാചിച്ച് ഇവിടെയെത്തി. എത്രയോ പേരെ ശ്രീലങ്കന്‍ പട്ടാളം കടലില്‍ താഴ്ത്തി. രാജീവ് വധത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ തമിഴ് പോരാട്ടത്തോട് നൂറു ശതമാനം നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ അഭയാര്‍ത്ഥികളുടെ ജീവിതം ദുരിതങ്ങളുടെ ആഴക്കടലിലായി. ഒപ്പം സ്വന്തം സഹോദരങ്ങളെ സഹായിക്കാന്‍ തയ്യാറായ തദ്ദേശീയ മുക്കുവരുടേയും. ബൂട്‌സിട്ട കാലുകള്‍ ഏതുനേരത്തും അവരെ തേടിയെത്തി. എങ്ങും വിധവകളുടെ രോദനം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പീഡനപര്‍വ്വത്തിന്റെ ചരിത്രം പകര്‍ത്തി ലീന മണിമേഖലയുടെ സെങ്കടല്‍ എന്ന സിനിമ. അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇപ്പോഴും നിരവധി കുടുംബങ്ങള്‍. പിറന്ന മണ്ണില്‍ പോകാന്‍ അവര്‍ക്കിപ്പോഴും ഭയം. പ്രഭാകരനില്ലാത്ത നാട്ടില്‍……..

പ്രഭാകരന്റെ മരണം വരെ കടല്‍ അശാന്തമായിരുന്നു. അതിനുശേഷത്തെ താരതമ്യേന ശാന്തം. സെങ്കടലിനു പകരം ഇവിടെ ചിത്രീകരിച്ചത് പ്രണയം പോലുള്ള ചിത്രങ്ങള്‍. അതേസമയം ശ്രീലങ്കന്‍ നേവിയിലെ കഴുകന്മാര്‍ ഇപ്പോഴും വട്ടമിട്ടു പറക്കുന്നു. മു#്കകുവര്‍ ഇടക്കിടെ റാഞ്ചപ്പെടുന്നു. മയക്കുമരുന്നു കടത്തുന്നതിന്റെ പേരില്‍ കേസെടുക്കുന്നു.. യഥാര്‍ത്ഥ കാരണം വംശീയ വൈരം തന്നെ. ഇന്ത്യന്‍ സര്‍ക്കാരോ തമിഴ് നാട് സര്‍ക്കാരോ ഇത്തരം സംഭവങ്ങളില്‍ കാര്യമായി ഇടപെടുന്നില്ലെന്ന് ഇവരുടെ പരാതി.

കാലം ധനുഷ്‌കോടിക്ക് സമ്മാനിച്ച ദുരന്തങ്ങളുടെ കഥ കേട്ട് ഇവിടം കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ടൂറിസം കനത്ത പോലീസ് കാവലില്‍. ഇരുവശത്തും അനന്തയിലേക്ക് പരന്നു കിടക്കുന്ന സമുദ്രങ്ങള്‍ക്കിടയിലെ നേര്‍ത്തുവരുന്ന മണല്‍തിട്ടയിലൂടെ ജീപ്പില്‍ പോകുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞുതരുന്ന നെടുവീര്‍പ്പിന്റെ കഥകള്‍. പുറത്തു പറയാന്‍ ധൈര്യമില്ലങ്കിലും ഇവരെല്ലാം ഇന്നും പ്രഭാകരനെ ആരാധിക്കുന്നു. പ്രഭാകരന്റെ മകന്റെ മരണവാര്‍ത്ത കേട്ട് ഇവരില്‍ പലരും കരഞ്ഞു. ഇപ്പോഴും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ സഹോദരരെ കഴിവിനനുസരിച്ച് സഹായിക്കുന്നു. ശ്രീലങ്കയില്‍ നിന്ന് കടല്‍ കടന്നു വരുന്ന വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply