
സ്വാശ്രയ സ്ഥാപനങ്ങളിലെ ദളിത് വിദ്യാര്‍ത്ഥികളുടെ അവസ്ഥ രജനി എസ് ആനന്ദിന്റെ കാലഘട്ടത്തിലേതിനേക്കാള്‍ രൂക്ഷം : ഒ പി രവീന്ദ്രന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രജനി എസ് ആനന്ദിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമാണ് ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദളിത് വിദ്യാര്ഥികളുടെ അവസ്ഥയെന്ന് വിദ്യാഭ്യാസ മേഖലയിലെ ദളിത് പൊതുപ്രവര്‍ത്തകനായ ഒ പി രവീന്ദ്രന്‍. അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അധികൃതരുടെ ജാതിവിവേചനവും പീഡനങ്ങളും മൂലം ആത്മഹത്യ ചെയ്ത് രജനി എസ് ആനന്ദിന്റെ ഓര്‍മകളുടെ 15 വര്ഷത്തിന്റെ ഭാഗമായി ദി ക്രിട്ടിക്കിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രജനിയുടെ ഓര്‍മകളുടെ 15 വര്ഷം കടന്നുപോകുമ്പോള്‍ കേരളത്തിന്റെ പൊതു മനസാക്ഷി അവരുടെ രക്തസാക്ഷിത്വത്തെ പൂര്‍ണമായും മറന്നുകഴിഞ്ഞിരിക്കുന്നു..
പഠിക്കാന്‍ ഫീസ് നല്‍കാന്‍ കഴിയാതായപ്പോള്‍ രജനിക്ക് കോളേജില്‍ പഠനം നിഷേധിക്കപ്പെട്ടു. വായ്പക്കായി പലയിടത്തും കയറിയിറങ്ങി മടുത്തു. കോളജില്‍ നിന്ന് ജാതിവിവേചനങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളേറ്റപ്പോള്‍ പഠനം മറ്റൊരു കോളജിലേക്ക് മാറ്റാന്‍ വേണ്ടി എന്‍ട്രന്‍സ് കമ്മീഷനെ സമീപിച്ചു. എന്നാല്‍ തനിക്ക് ടി സി കിട്ടില്ലെന്നും മറ്റൊരു കോളജിലേക്ക് മാറാന്‍ കഴിയില്ലെന്നും പഠനം അവസാനിച്ചെന്നും തോന്നിയപ്പോഴാണ് രജനി തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷ്ണര്‍ ഓഫീസിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. 2004 ജൂലൈ 22നായിരുന്നു ആ സംഭവം.
സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതിവിവേചനങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്നും, രജനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു മാസക്കാലം നീണ്ട സമരം അക്കാലത്തു നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍, മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഖാലിദ് കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും രജനിയുടെ കുടുംബത്തിന് ഒരു നഷ്ടപരിഹാരവും അനുവദിച്ചില്ല. ദളിത് സ്റ്റുഡന്റസ് മൂവ്‌മെന്റ് രജനിയുടെ മരണവുമായി ബന്ധപ്പെട്ടും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കമ്മീഷന് മുന്നില്‍ തെളിവുകള്‍ നല്‍കിയിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മാര്‍ഗരേഖകള്‍ ഉണ്ടായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട്് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗരേഖകളില്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല.
രജനിയുടെ രക്തസാക്ഷിത്വത്തിന്റെ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിയുമ്പോഴും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശനങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിന്റെ നെഹ്റു കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സൗകര്യങ്ങളുടെ കുറവും സ്ഥാപനാധികാരികളുടെ അടിച്ചമര്‍ത്തലെല്ലാം അക്കാലത്തു ചര്‍ച്ചയായിരുന്നു പക്ഷെ കേരളം അക്കാര്യങ്ങളെക്കുറിച്ചെല്ലാം മറന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാര്‍ശ്വത്കൃത വിഭാഗങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് അതിരൂക്ഷമായ പ്രശ്‌നങ്ങളാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റിന്റെ 50% കഴിഞ്ഞുള്ള ബാക്കി സീറ്റുകളിലേക്കെ പ്രതിനിധ്യമനുസരിച്ചുള്ള സംവരണം നടപ്പാക്കാന്‍ കഴിയു എന്നുള്ളത് ഇപ്പോഴും കടുത്ത അനീതിയാണ്. എയ്ഡഡ് സ്ഥാപനങ്ങളും സര്‍ക്കാര്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ സ്വാശ്രയ കോഴ്‌സുകള്‍ ആണ് കൊടുക്കുന്നതെന്നും, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഇതുപോലെ 30 ഓളം സ്വാശ്രയ കോഴ്‌സുകള്‍ ഉണ്ടെന്നും ഒ പി രവീന്ദ്രന്‍ പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ സ്വാശ്രയ കോഴ്‌സുകള്‍ നല്‍കുന്നത് കാര്യക്ഷമത വര്‍ധിപ്പിക്കുകയില്ല, മറിച്ചു വിദ്യഭ്യാസമേഖയിലെ മൂല്യച്യുതിക്കാണ് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം സ്ഥാപങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധ്യാപക നിയമങ്ങളിലെ യോഗ്യതകള്‍ പാലിക്കാത്തതുമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുന്നതും രവീന്ദ്രന്‍ പറയുന്നു.
