
മനോഹരമായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ – ഹരികുമാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നവാഗതര്‍ മലയാള സിനിമയില്‍ രചിക്കുന്ന പുതുചരിത്രം തുടരുകയാണ്. ആ നിരയിലെ അവസാന ചിത്രമാണ് ഗിരീഷ് എ. ഡിയുടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. പ്ലസ് ടു ജീവിതത്തെ ഇത്രയും സുന്ദരമായും സ്വാഭാവികമായും ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച കാമ്പസ് സിനിമകളുടെ മുന്‍നിരയിലെത്തുകയാണ്. അതൊടൊപ്പം തുടക്കം മുതല്‍ ഒടുക്കംവരെ ഉള്ളു തുറന്നു ചിരിക്കാനും ഈ സിനിമ അവസരം നല്‍കുന്നു.
ജെയ്സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെയും അവന്റെ കൂട്ടുകാരുടേയും അധ്യാപകരുടേയും പ്രണയത്തിന്റേയും ആവിഷ്‌കാകാരമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സ്‌കൂളിനു മുന്നിലെ കടയിലെ തണ്ണീര്‍ മത്തനും പപ്‌സും ഇവര്‍ക്കാപ്പം കഥാപാത്രങ്ങളാണ്. സ്‌കൂളില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണ് ഗിരീഷിന്റേയും ഡിനോയ് പൗലോസിന്റേയും തിരകഥയിലുള്ളത്. സിനിമക്ക് കഥയൊന്നും ആവശ്യമില്ലെന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ജാടകളോ അതിഭാവുകത്വമോ വിശുദ്ധപ്രണയമോ ഇല്ലാതെ സംഘട്ടനങ്ങളോ ഇല്ലാത്ത, എന്നാല്‍ കൗമാരം ജീവിതം തുടിക്കുന്ന കാമ്പസ് പ്രേക്ഷകരെ കൊതിപ്പിക്കും. അവിടെ അധ്യാപകരും എല്ലാ ദൗര്‍ബ്ബല്ല്യങ്ങളുമുള്ള സാധാരണക്കാരാണ്. അധ്യാപകനായി വരുന്ന വിനീത് ശ്രീനിവാസനൊഴികെ താരങ്ങളാരുമില്ല. വിദ്യാര്‍ത്ഥികളായി വരുന്നത് മിക്കവാറും പുതുമുഖങ്ങള്‍ എന്നാല്‍ അവരെല്ലാം ശരിക്കും പ്ലസ് ടു വിദ്യാര്‍ത്ഥികളായി. മോഹങ്ങളും പ്രതീക്ഷകളും അപകര്‍ഷതാ ബോധവും നിരാശയുമെല്ലാം എത്ര തന്മയത്തത്തോടെയാണ് ജെയ്സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂസ് അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. അവന്റെ കൂട്ടുകാരില്‍ പലരും അതിനെ മറികടക്കുന്നു. അവരാരും ചിരിക്കുന്നില്ല, എന്നാല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിക്കുന്നു. ആണ്‍കുട്ടികളോളം പ്രാധാന്യം പെണ്‍കുട്ടികള്‍ക്കു നല്‍കുന്നില്ല എങ്കിലും ഉള്ളവരും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. തമാശക്കാരനും വില്ലനുമായെത്തുന്ന വിനീത് ശ്രീനിവാസനും തന്റെ ഭാഗം ഭംഗിയാക്കി. ലളിതവും സുന്ദരവുമായി മലയാള സിനിമ ചെറുപ്പക്കാരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഈ ചെറുസിനിമ വീണ്ടും തെളിയിക്കുന്നു.
