
ആരോഗ്യ സേതു ആപ്പും വ്യക്തിയുടെ സ്വകാര്യതയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്തെ മുഴുവന്‍ പേരും ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കണ്ടേ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. COVID-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നതിനാല്‍ കാര്യമായ എതിര്‍പ്പൊന്നുമുണ്ടാകാനിടയില്ല. എന്നാല്‍ ഇതുവഴി വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശം നഷ്ടപ്പെടുമെന്നുറപ്പ്. ഈ ആപ്പിനു ഇത്രമാത്രമേ സുരക്ഷയുള്ളു എന്നും കഴിഞ്ഞ ദിവസം ഒരു ഹാക്കര്‍ തെളിയിച്ചു തന്നതുമാണല്ലോ.
ആരംഭത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് എല്ലാ കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ക്കും പ്രസാര്‍ ഭാരതിയിലെ ജീവനക്കാര്‍ക്കും നിര്‍ബന്ധമാക്കി. എന്നാല്‍ ഡാറ്റാ സുരക്ഷാ ആശങ്കകള്‍ കാരണം സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എന്നുമറിയുന്നു. പിന്നീട് പല സ്വകാര്യ കമ്പനികളും ജീവനക്കാരോട് ആപ്പ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. അതുവഴി അവരെല്ലാം ആരോഗ്യവും ലൊക്കേഷന്‍ ഡാറ്റയും പോലുള്ള സെന്‍സിറ്റീവ് വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മതിയായ സ്വകാര്യത പരിരക്ഷകളില്ലാതെയാണ് ആരോഗ്യ സേതു പ്രവര്‍ത്തിക്കുന്നതെന്നും പ്രോസസ്സിംഗിലെ സുതാര്യതയൊന്നും ഡാറ്റാ പരിരക്ഷണ തത്വങ്ങള്‍ക്ക് അനുസൃതമല്ല എന്നുമുളള പരാതി വ്യാപകമാണ്.
പതിവ് ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ഡെലിവറി ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരുമൊക്കെ തങ്ങളുടെ കമ്പനികളുമായി ലൊക്കേഷന്‍ ഡാറ്റ പങ്കിടുന്നുണ്ട്. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ ആരോഗ്യസെതു ആപ്ലിക്കേഷന്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ വളരെ പ്രധാനമാണ്. ലൊക്കേഷന്‍ ഡാറ്റയ്ക്ക് പുറമേ സെന്‍സിറ്റീവ് ഹെല്‍ത്ത് ഡാറ്റയും ശേഖരിക്കുമെന്നതാണ് ഒന്ന്. രണ്ടാമതായി, ലൊക്കേഷന്‍ ഡാറ്റ മുമ്പ് തൊഴിലുടമയുമായി മാത്രമേ പങ്കിട്ടിരുന്നുള്ളൂ, ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാകുമെന്നത്.
ആരോഗ്യ സേതു ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികളോട് നിര്‍ദേശം നല്‍കിയിട്ടില്ലെന്നതും മറിച്ച് അവര്‍ സ്വമേധയാ എടുക്കുന്ന നടപടിയാണെന്നും ചൂണ്ടികാട്ടപ്പെടുന്നുണ്ട്. എന്നാല്‍ പരോക്ഷമായി സര്‍ക്കാര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 2020 ഏപ്രില്‍ 19 ന് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇതു ചൂണ്ടികാട്ടുന്നുണ്ട്.
കെ എസ് പുട്ടസ്വാമി V/S യൂണിയന്‍ ഓഫ് ഇന്ത്യ (2017 10 എസ്സിസി) കേസിലെ സുപ്രധാന വിധിന്യായത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അന്താരാഷ്ട്ര അംഗീകാരമുള്ള ഡാറ്റാ പരിരക്ഷണ തത്വങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ആരോഗ്യ സേതു ആപ്ലിക്കേഷനെ നിശിതമായി വിമര്‍ശിച്ചിരുന്നു. സ്വകാര്യത എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് കോടതി അംഗീകരിച്ചു. ബിഗ് ഡാറ്റയുടെ കാലഘട്ടത്തില്‍, വ്യക്തികളുടെ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അവരുടെ ജീവിതശൈലി, തിരഞ്ഞെടുപ്പുകള്‍, മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് അറിയാനും സര്‍ക്കാരിനു കഴിയും. ചില സാഹചര്യങ്ങളില്‍, സര്‍ക്കാര്‍ നിയമാനുസൃതമായ നടപടികള്‍ പിന്തുടരുകയാണെങ്കില്‍ അത് ന്യായീകരിക്കാമെന്ന് കോടതി അംഗീകരിച്ചു. അത്തരം സാഹചര്യങ്ങളില്‍ പോലും, വളരെ മിതമായ രീതിയിലെ അതു പാടൂ എന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ അഞ്ച് മാനദണ്ഡങ്ങളും കോടതി നിഷ്‌കര്‍ഷിച്ചു. ആദ്യം, അതിന് നിയമപരമായ സാധുത ഉണ്ടാകണം. രണ്ടാമതായി, നിയമാനുസൃതമായ ലക്ഷ്യം ഉണ്ടാകണം. മൂന്നാമത്, ഉദ്ദേശിച്ച ലക്ഷ്യം നേടുന്നതിന് യുക്തിസഹമായ രീതിയുണ്ടാകണം. നാലാമതായി, ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന കൂടുതല്‍ മെച്ചമായ ബദലുകള്‍ ഉണ്ടാകരുത്. അവസാനമായി, ഇതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ഉടമയ്ക്ക് സംഭവിക്കുന്ന ദോഷത്തെ മറികടക്കുന്നതായിരിക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ആറോഗ്യ സേതു ഇതിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരാജയപ്പെടുന്നു, കാരണം അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനും മതിയായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിനും നിയമപരമായ ഒരു ചട്ടക്കൂട് ഇല്ല. അതിനാല്‍ തന്നെ ശേഖരിക്കപ്പെടുന്ന സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റ COVID-19 നുശേഷവും ദുരുപയോഗം ചെയ്യാം.
വ്യക്തികളുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ വിവേചനത്തിനായി ഡാറ്റ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ഒരു ഡാറ്റ പരിരക്ഷണ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ച് കോടതി ഊന്നിപ്പറഞ്ഞിരുന്നു. നയപരമായ ഇടപെടലുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി വ്യക്തികളുടെ ആരോഗ്യ ഡാറ്റ സര്‍ക്കാരിന് ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യാമെന്നും എന്നാല്‍ ഡാറ്റ അജ്ഞാതമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഡിജിറ്റല്‍ ഹെല്‍ത്ത് ഡാറ്റയുടെയും അനുബന്ധമായി വ്യക്തിപരമായ വിവരങ്ങളുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍ ആക്ടും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഡാറ്റ ശേഖരിക്കുന്നതിന് വ്യക്തികളടെ സമ്മതം നിര്‍ബന്ധമാണ്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ഡിജിറ്റല്‍ ആരോഗ്യ ഡാറ്റ ഉപയോഗിക്കുന്നത് അജ്ഞാതമാക്കിയതിനുശേഷംമാത്രമാകണം. ഏത് സാഹചര്യത്തിലും തൊഴിലാളികളുടെ ആരോഗ്യ ഡാറ്റ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തൊഴിലുടമകളെ അത് തടയുന്നു. നിലവില്‍ ഇന്ത്യയ്ക്ക് സമഗ്രമായ ഡാറ്റാ പരിരക്ഷണ നിയമനിര്‍മ്മാണം ഇല്ലെങ്കിലും വ്യക്തികളുടെ ആരോഗ്യ ഡാറ്റ പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജുഡീഷ്യറിയും സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ആരോഗ്യ സേതു ഈ നിബന്ധനകള്‍ പാലിക്കുന്നില്ല എന്നാണ് വിമര്‍ശനം. വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധമായി ഡാറ്റ ശേഖരിക്കുന്നു, പരമാവധി കുറവ് ഡാറ്റ എന്നതിനു പകരം കൂടുതല്‍ ശേഖരിക്കുന്നു, സുതാര്യതയുടെ അഭാവം, അനധികൃത ഡാറ്റ പങ്കിടലും പ്രവര്‍ത്തന സാധ്യതയും, ബാഹ്യ കൈമാറ്റത്തിന്റെയും മറ്റ് ഡാറ്റാബേസുകളുമായുള്ള സംയോജനത്തിന്റെയും അപകടസാധ്യത തുടങ്ങിയവയൊക്കെയാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്. തൊഴിലാളികളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഗവണ്‍മെന്റുകള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് 2020 മാര്‍ച്ച് 23 ലെ COVID-19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ബാധകമായ തൊഴില്‍ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടികാട്ടപ്പെടുന്നു. അതിനാല്‍ തന്നെ ഏത് അസാധാരണ സാഹചര്യത്തിലായാലും ഇത്തരം ആപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
(കടപ്പാട് – internet freedom foudation)
