
സര്‍വ്വത്ര വികസനമെന്ന് നഗരവികസന അതോറിറ്റി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തൃശ്ശൂര്‍ നഗരത്തിന്റെ വികസന സാധ്യത മുന്‍ നിര്‍ത്തി സമസ്ത മേഖലകളിലും സമഗ്ര പുരോഗതി കൈവരിക്കുകയെന്നതാണ് പുന:സ്ഥാപിക്കപ്പെട്ട തൃശ്ശൂര്‍ വികസന അതോറിറ്റിയുടെ ലക്ഷ്യം ചെയര്‍മാനും മുന്‍മേയറുമായ കെ രാധാകൃഷ്ണന്‍. സ്ത്രീ ശാക്തീകരണം, ഗ്രീന്‍ തൃശ്ശൂര്‍, ലോകനിലവാരത്തില്‍ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ഉള്‍പ്പടെ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍, അവസരങ്ങളുടെ നാട് തുടങ്ങിയ വിവിധ പദ്ധതികളാണ് അതോറിറ്റി ആവിഷ്‌ക്കരിക്കാന്‍ പോകുന്നത്. പ്രഗത്ഭരുമായി ചര്‍ച്ച ചെയ്തും ആധികാരികമായ പഠനങ്ങള്‍ നടത്തിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കോര്‍പ്പറേഷന്‍ പരിധിയും നടത്തറ പഞ്ചായത്തും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ നഗര നവീകരണ പദ്ധതി (അര്‍ബന്‍ റിന്യൂവല്‍ സ്‌കീം) നടപ്പാക്കും. കോര്‍പ്പറേഷന്‍ മേയറും ചെംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി ഇതു സംബന്ധിച്ച് പ്രാധമിക ചര്‍ച്ച തുടങ്ങി. കച്ചവടസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സമീപിച്ചാല്‍ പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കും.
കണ്ണംകുളങ്ങര – ചിയ്യാരം 1.6 കി.മീ. നാലുവരിപ്പാത അടിയന്തര പ്രാധാന്യം നല്‍കി യാഥാര്‍ത്ഥ്യമാക്കും. ലാന്‍ഡ് റീ കോണ്‍സ്റ്റിറ്റിയൂഷന്‍ വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഏക്കറുകണക്കിന് ഭൂമി സൗജന്യമായി വിട്ടു നല്‍കാന്‍ ഉടമകള്‍ തയ്യാറായിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള റിങ് റോഡുകളും എം.ജി. റോഡ് ഉള്‍പ്പടെ റേഡിയല്‍ റോഡുകളുടെ വികസനവും യാഥാര്‍ത്ഥ്യമാക്കും. റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം നല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ നിയന്ത്രണ ചട്ടങ്ങളില്‍ ആകര്‍ഷകമായ ഇളവു നല്‍കി സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് നടപ്പാക്കും. മാസ്റ്റര്‍ പ്ലാന്‍ വിശദമായ നഗരാസൂത്രണ പദ്ധതികള്‍ അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്യും. ഈ സ്‌കീമുകള്‍ അനുസരിച്ചുള്ള റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റോഡുകള്‍ വീതി കൂട്ടും. ലാന്‍ഡ് റീ കോണ്‍സ്റ്റിറ്റിയൂഷന്‍ വ്യവസ്ഥയില്‍ ബസ് ടെര്‍മിനല്‍, ലോറി ടെര്‍മിനല്‍ എന്നിവ ഉള്‍പ്പടെ സമഗ്ര പുഴയ്ക്കല്‍ പാടം നടപ്പിലാക്കും.
പൂത്തോള്‍, എം.ജി. റോഡ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ വീതി കൂട്ടുന്നതിനും പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനും ശ്രമിക്കും. നിര്‍ദ്ദിഷ്ട ദേശീയ ജലപാതാ പദ്ധതിയുമായി ബന്ധപ്പെടുത്തി വഞ്ചിക്കുളത്തെ തൃശ്ശൂരിന്റെ തുറമുഖമെന്ന നിലയില്‍ വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തും. കൊച്ചി മെട്രോ അങ്കമാലിയില്‍ നിന്നും തൃശ്ശൂരിലേക്ക് നീട്ടുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. പ്രാദേശിക തലത്തില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ സാറ്റലൈറ്റ് ടൗണ്‍ഷിപ്പുകള്‍ ആസൂത്രണം ചെയ്യും. വിവിധ ഹൗസിങ് ഏജന്‍സികളുമായി ബന്ധപ്പെട്ട് ചേരി പുനരധിവാസം ഉള്‍പ്പടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുക്കും. സ്വാശ്രയ കുടിവെള്ള പദ്ധതി, അഴുക്കു ചാല്‍ പദ്ധതി എന്നിവ നടപ്പാക്കും. ജ്വല്ലറി, ഭക്ഷ്യസാംസ്‌ക്കരണം തുടങ്ങിയ വിവിധ വ്യവസായ മേഖലകളില്‍ വികസനത്തിന് ക്ലസ്റ്റര്‍ സംവിധാനം നടപ്പാക്കും. ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച തുടങ്ങി. കൃഷിസ്ഥലങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനും മഴവെള്ള സംഭരണികള്‍ വ്യാപകമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. കോള്‍ഡ് ചെയിന്‍ പദ്ധതി വഴി പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും.
കോര്‍പ്പറേഷന്‍ സമ്മതിച്ചാല്‍ നഗരകത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണ്. അനുവാദം ലഭിച്ചാല്‍ പറയുന്ന ദിവസം അത് മഴക്കാലത്തിനുള്ളില്‍ തന്നെ പരിഹരിക്കും. ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ചാണകമാണ് ഉപയോഗിക്കുക.
വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെട്ട് സൗരോര്‍ജ്ജ പദ്ധതിയായ വൈദ്യുതിപ്പാടം നടപ്പാക്കും. കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കല്‍. ഇതിന്റെ ഭാഗമായി ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സോമസുന്ദരവുമായി ചര്‍ച്ച ചെയ്തു. ഗ്രീന്‍ തൃശ്ശൂര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി സഹകരിച്ച് നാട്ടിനങ്ങളായ മാവ്, പ്ലാവ്, തേക്ക്, കറിവേപ്പ് എന്നീ വൃക്ഷത്തൈകള്‍ വീടുകളില്‍ വെച്ചു പിടിപ്പിക്കും. സ്‌കൂള്‍, കോളേജുകള്‍ വഴിയാണ് വിതരണം നടത്തുക.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പ്രശ്‌നം, താമസം തുടങ്ങിയവയെല്ലാം അതോറിറ്റി മുന്‍കൈയ്യെടുത്ത് പരിഹരിക്കും. നാലുകെട്ടുകള്‍ തുടങ്ങി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പൈതൃകസ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള പരിപാടികളും ആവിഷ്‌ക്കരിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
