ഷാജിയുടെ മരണം : പോലീസില്‍ അമര്‍ഷം ശക്തമാകുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

shaji

കേസന്വേഷണത്തിന്റെ ഭാഗമായി മേലുദ്യാഗസ്ഥനയച്ച സന്ദേശം അബദ്ധത്താല്‍ വാട്‌സ് അപ് ഗ്രൂപ്പിലെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത ഷാജി എന്ന പോലീസുകാരന്റെ മരണത്തെ തുടര്‍ന്ന് പോലീസില്‍ രൂപപ്പെട്ട അസ്വസ്ഥത പുകയുക തന്നെയാണ്. മേലുദ്യഗസ്ഥര്‍ക്കെതിരെ പരസ്യപ്രതികരണവുമായി കോഴിക്കോട് സിവില്‍ പോലീസ് ഓഫീസര്‍ തന്നെ രംഗത്തുവന്നു.
വാട്‌സ് അപ് ഗ്രൂപ്പിലെ വളരെ ചുരുക്കം പേര്‍ മാത്രമറിഞ്ഞ കൈപ്പിഴ, അത് കൈപ്പിഴയാണെന്നറിഞ്ഞിട്ടും വലിയ വാര്‍ത്തയായതും തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തതിന്റെ മാനസികാഘാതത്തിലായിരുന്നു ഷാജിയുടെ ആത്മഹത്യ. കാര്യങ്ങളിറിയാകെ എടുത്തുചാടുന്ന മാധ്യമങ്ങള്‍ക്കും ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരാള്‍ക്കെതിരെ ആരോപണമുയരുമ്പോഴേക്കും വാര്‍ത്തയാക്കി ആഘോഷിക്കുന്ന മാധ്യമസംസ്‌കാരം മനുഷ്യാവകാശലംഘനങ്ങള്‍ തന്നെയാണ്. കുറ്റവാളിയാണെന്നു തെളിയാതെ ഒരാള്‍ക്കെതിരെ വാര്‍ത്തകളോ ഫോട്ടോകളോ കൊടുക്കുന്നത് നിയന്ത്രിക്കുമെന്ന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും അത് നടപ്പായിട്ടില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാനതത്വത്തിനു ത്‌ന്നെ എതിരാണിത്. മാത്രമല്ല. കുറ്റവാളിയല്ല എന്നു ബോധ്യപ്പെട്ടാല്‍ ആ വാര്‍ത്ത തുല്ല്യപ്രാധാന്യത്തോടെ കൊടുക്കാന്‍ ഒരു മാധ്യമവും തയ്യാറാകാറില്ലല്ലോ. ഈ വ്ിഷയത്തില്‍ സംസ്ഥാനത്തെ ഒരു പ്രമുഖ ചാനലും പത്രവും ഉത്തരവാദികളാണെന്ന് പകല്‍ പോലെ വ്യക്തമാണ്. ഒരുപക്ഷെ സസ്‌പെന്‍ഷനേക്കാള്‍ ഷാജിയെ തകര്‍ത്തത് ആ വാര്‍ത്തകാളിയിരിക്കാം.
അതിനിടെ കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നാണ് പേസ് ബുക്ക് പോസ്റ്റിലൂടെ തന്റെ വേദനയും അമര്‍ഷവും പ്രകടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിതാ…

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും അഭ്യന്തര മന്ത്രിയുടെയും ഡി.ജി.പി.യുടെയും സമക്ഷത്തിങ്കലേക്ക് കുറിക്കുന്ന നിസ്സഹായതയുടെ വാക്കുകള്‍:
‘കഴിയുമീ രാവെനിക്കേറ്റവും ദുഖഭരിതമാം വരികളെഴുതുവാന്‍ ‘ എന്ന് നെരൂദയെ ചുള്ളിക്കാട് പരിഭാഷപ്പെടുത്തിയതോര്‍ക്കാതെ വയ്യ ഈ രാത്രിയില്‍. പക്ഷേ, ഉള്ളിലെ സംഘര്‍ഷങ്ങളെ ഒരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താനാവുന്നുമില്ല.
ആ വലിയ മുറ്റത്ത് എത്രയെത്ര മൃതദേഹങ്ങള്‍ അന്ത്യദര്‍ശനത്തിനു വച്ചിരുന്നു. അന്നൊന്നും ഇത്ര കൂട്ടക്കരച്ചില്‍ ഉയര്‍ന്നിരുന്നില്ല. ഇത്രയേറെ പെങ്ങമ്മാര്‍ ഒരാങ്ങളയ്ക്ക് വേണ്ടിയും വിതുമ്പിയിട്ടില്ല. പ്രായഭേദമെന്യേ പോലീസുകാര്‍ കണ്ണുകലങ്ങി, നെഞ്ചിടറി നിന്നിട്ടില്ല. സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ വന്നു കരഞ്ഞു തളര്‍ന്നിട്ടില്ല..
നാളെ അച്ചടക്കലംഘകനെ തേടിയെത്തുന്ന തിട്ടൂരങ്ങളെ എനിക്കിപ്പോഴേ കാണാം. സര്‍വീസ് പുസ്തകത്തിലെ ചുവപ്പുകളും നഷ്ടപ്പെടുന്ന വാര്‍ഷിക വേതനപ്പെരുക്കങ്ങളും ദൂരെയേതോ ക്യാമ്പിലെ പരേഡ് ഗ്രൌണ്ടിലെ കത്തുന്ന വെയിലും പരിഹാസങ്ങളും സഹതാപങ്ങളും ഞാന്‍ കാത്തിരിക്കുക തന്നെ ചെയ്യുന്നു. എങ്കിലും ഇത്രയെങ്കിലും എനിക്ക് പറയാതെ വയ്യ. ഏതോ നാട്ടില്‍ നിന്ന് വന്ന ഏതോ മനുഷ്യര്‍ക്ക് വേണ്ടി തന്റെ പ്രാണന്‍ കളഞ്ഞ നൗഷാദിന്റെ നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് നഷ്ടപ്പെടാനുള്ളത് ഒരിത്തിരി മാത്രം.
അയാള്‍ അങ്ങേയറ്റം സൗമ്യനായിരുന്നു . കലാകാരനായിരുന്നു. നല്ല അച്ഛനും ഭര്‍ത്താവും മകനും സഹോദരനുമായിരുന്നു. ഏറ്റവും നല്ല പോലീസുകാരനും മനുഷ്യനുമായിരുന്നു. എന്നിട്ടും അയാളുടെ രക്തത്തിനു വേണ്ടി ആര്‍ക്കാണ് ദാഹിച്ചത്? ഗുഹന്‍ പണ്ടേ എഴുതിയിരുന്നു: ‘മറ്റൊരു കോവിലകത്തെ കോമനു കോഴിയിറച്ചിക്കായ് ചിലരാല്‍ കഴുത്തു ഞെരിക്കപ്പട്ടവന്‍’

ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന ഒരു പുരുഷശരീരത്തിന്റെ നഗ്‌നചിത്രം (വീഡിയോ അല്ല) രക്ഷിതാവ് ഏറ്റവും വിശ്വസ്തനായ പോലീസുകാരന് കൈമാറുകയും അയാളത് തുടര്‍നടപടികള്‍ക്കായി ഗ്രൂപ്പിലെ ഒരുദ്യോഗസ്ഥന് കൈമാറുന്നതിനിടെ അബദ്ധത്തില്‍ ഗ്രൂപ്പിലേക്ക് മാറിക്കയറുകയും ചെയ്തു. അയാള്‍ക്ക് പറ്റിയത് ഒരു കയ്യബദ്ധം പോലുമായിരുന്നില്ല . വിരല്‍ത്തുമ്പൊന്നു മാറിയതിനാല്‍ പിണഞ്ഞ തെറ്റിന് അയാള്‍ കാണേണ്ടവരെയൊക്കെ കണ്ട് പറഞ്ഞിരുന്നു: ‘എന്റെ പിഴ… എന്റെ വലിയ പിഴ…’ ജില്ലാ പോലീസ് മേധാവിക്ക് അത് ബോധ്യപ്പെടുകയും ക്ഷമിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
പക്ഷേ, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചില കറുത്ത കൈകള്‍ക്ക് പുതിയ ഇരയെ കിട്ടുകയായിരുന്നു. അവരുടെ അപ്രമാദിത്വവും അധികാരവ്യാപ്തിയും തെളിയിക്കുന്ന നടപടികളായിരുന്നു തുടര്‍ന്ന്. ഒരു ‘അധികാരി’ സംഭവം അന്വേഷിച്ച് ഗുരുതരമായ വീഴ്ചയെന്ന് മേലധികാരികളെ ബോധിപ്പിച്ചു. ഉപജീവനത്തിന് വേണ്ടി പോലീസുകാരനായ ഒരു കലാകാരന്റെ സൗമ്യഹൃദയത്തെ കീറിമുറിച്ച് അയാള്‍ പറഞ്ഞ സംസ്‌കാരശൂന്യമായ പരിഹാസങ്ങളും ഭീഷണികളും തുടര്‍ന്നുള്ള സസ്‌പെന്‍ഷന്‍ നടപടികളും സത്യസന്ധനായ ഒരാള്‍ക്ക് തീര്‍ച്ചയായും താങ്ങാനായിട്ടുണ്ടാവില്ല. അതു കഴിഞ്ഞരിശം തീരാതവനാ കേമത്തം പുളിപ്പിച്ച് പത്രക്കാര്‍ക്കും വിളമ്പി. അന്നുവരെ പ്രിയങ്കരരില്‍ പ്രിയങ്കരനായി ജീവിച്ച ഒരു യുവാവിന് എല്ലാ പ്രിയരില്‍ നിന്നും എന്നെന്നേക്കുമായി ഒളിച്ചോടേണ്ടി വന്നു:
‘ഇതെന്റെ രക്തമാണിതെന്റെ മംസമാണെടുത്തുകൊള്ളുക’
*
തിമിരം ബാധിച്ച അധികാരത്തിന്റെ / ഈ അധികാരിയുടെ ആദ്യത്തെ ഇരയല്ല ഇത്. കസബ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ ആത്മഹത്യയുടെ മുനമ്പില്‍ നിന്ന് സുഹൃത്തുക്കള്‍ തിരിച്ചു കൊണ്ടുവന്നിട്ടേറെ നാളായില്ല. മേലുദ്യോഗസ്ഥന്റെ കൈക്കൂലിക്ക് കൂട്ടു നില്‍ക്കാത്തതിനു കേട്ട തെറികളും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും കഴിഞ്ഞ് orderly മാര്‍ച്ചും ശിക്ഷയായി താക്കീതും കിട്ടിയതാണ്. ഒരു കുറ്റത്തിന് ഒരു ശിക്ഷ മാത്രം നല്കുന്ന സേനയില്‍ പക്ഷെ ‘അധികാരി’ യുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസുകാരനെ രണ്ടാമതും ശിക്ഷിച്ച് കാസര്‍കോഡ് ജില്ലയിലേക്ക് തീവ്രപരിശീലനത്തിനയച്ചു.ഭാര്യയും കൊച്ചു കുഞ്ഞുങ്ങളുമായി പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന പോലീസുകാരന്‍ സത്യസന്ധത കാണിച്ചു എന്നതിന്റെ പേരില്‍ കൈക്കൂലിക്കാരനൊപ്പം നാടുകടത്തപ്പെട്ടു. മാനസികമായി തകര്‍ന്ന് അതേ മേലുദ്യോഗസ്ഥന്റെ അസഭ്യങ്ങള്‍ ഇപ്പോഴും കേട്ട് കാസര്‍കോട്ടെ ഗ്രൗണ്ടില്‍ അയാളുണ്ട്. അതുപോലെ മറ്റു പലരും.
കള്ളന്മാരോടും കൊലയാളികളോടും എന്നപോലെ പോലീസുകാരോട് പെരുമാറുന്നു ‘അധികാരി’. ഒരു പോ ലീസുദ്യോഗസ്ഥനെതിരെ വന്ന അസംബന്ധങ്ങള്‍ മാത്രം നിറഞ്ഞ ഊമക്കത്തിന്റെ അന്വേഷണത്തിനിടയില്‍ അയാളുടെ ഭാര്യയുടെ പ്രായം ചോദിക്കുകയും 41 വയസ്സ് എന്ന് പറഞ്ഞപ്പോള്‍ ‘ ഭാര്യയെ ചോദ്യം ചെയ്യേണ്ടി വരും ‘ എന്ന് പറയുകയും ചെയ്യുന്നു അധികാരി. മറ്റൊരു പോലീസുകാരനെതിരെ ആരോ ഊമക്കത്തയച്ചപ്പോള്‍ അയാളുടെ വൃദ്ധയായ അമ്മയെ വീട്ടില്‍ ചെന്ന് ‘മകന്റെ പണി പോക്കു ‘മെന്ന് ഭീഷണിപ്പെടുത്താനും അധികാരിക്ക് കൂസലുണ്ടായില്ല. വേറൊരാള്‍ അല്പം വിലകൂടിയ ഷര്‍ട്ടിട്ടതായിരുന്നു പ്രശ്‌നം… എന്നാല്‍ കാണേണ്ടതും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമായ വന്‍ തോന്ന്യാസങ്ങളോട് കണ്ണടയ്ക്കാനും പങ്കുപറ്റാനും ‘അധികാരി’ തയ്യാറാണ്.
ഇന്ന്! ആ മുറ്റത്ത് നിറകണ്ണുകളോടെ നിന്ന നൂറുകണക്കിന് പോലീസുകാരോടുള്ള പരമപുച്ഛത്തോടെ നടന്നു നീങ്ങിയ അയാളെ, അച്ചടക്കനടപടികളുടെ വാള്‍മുനയോര്‍ത്ത് നിശബ്ദരായി നിന്ന,ഓരോ പോലീസുകാരനും എന്താണ് ഉള്ളില്‍ വിളിച്ചിട്ടുണ്ടാകുക?
എങ്ങനെയാണ് നാം അഭിമാനത്തോടെ, ആത്മ വിശ്വാസത്തോടെ ജോലി ചെയ്യുക?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply