
ശിശുദിനവും ബാലാവകാശങ്ങളും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ശിശുദിനം കൂടി. പതിവുപോലെ ചാച്ചാ നെഹ്‌റുവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയാണ് മിക്ക സ്‌കൂളുകളിലും ശിശുദിനം ആഘോഷിക്കുന്നത്. ഭീതിദമായ സമകാലികാവസ്ഥയില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ് ഈയവസരത്തില്‍ ചര്‍ച്ചാവിഷയമാകേണ്ടത്.
സാമൂഹ്യനീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന കാലമാണല്ലോ ഇത്. എന്നാല്‍ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്. അവരില്‍ മുഖ്യം കുട്ടികളും വൃദ്ധരുമാണ്. കുട്ടികളും വൃദ്ധരും ഒരുപോലെയാണെന്ന് പറയാറുണ്ടല്ലോ. ഇക്കാര്യത്തില്ലെങ്കിലും അത് സത്യമാണ്.
രാജ്യത്തുനിന്ന് കുട്ടികളെ കാണാതാവുന്നതു സംബന്ധിച്ച് സുപ്രിംകോടതി ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഇത്തവണ ശിശുദിനം കടന്നു വരുന്നത്. ഓരോ വര്‍ഷവും ഒരുലക്ഷം കുട്ടികളെ ഇന്ത്യയില്‍ കാണാതാവുന്നു എന്നതാണ് ഞെട്ടിപ്പിക്കേണ്ട വസ്തുത. പാകിസ്താനില്‍ 3,000മാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ പ്രതിവര്‍ഷം 10,000 കുട്ടികളെയാണ് കാണാതാവുന്നത്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു. എന്നാല്‍ കാര്യമായി ആരും ഞെട്ടുന്നില്ല എന്നതാണ് സത്യം. കാണാതാകുന്നവരില്‍ പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും എണ്ണം ഏറെക്കുറെ തുല്ല്യമാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോവുന്ന റാക്കറ്റ്, വലിയ ഒരു ശൃംഖലയായി വളര്‍ന്നിരിക്കുകയാാണ. മയക്കുമരുന്ന് വ്യാപാരവും യുദ്ധസാമഗ്രികളുടെ വ്യാപാരവും കഴിഞ്ഞാല്‍ രാജ്യത്ത് നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോവുന്ന വ്യാപാരമാണ് ഏറ്റവുമധികം വളര്‍ന്നിരിക്കുന്നത്. ഒരു കുട്ടിയെ കാണാതായാല്‍ ആ സംഭവം ഞൊടിയിടയ്ക്കുള്ളില്‍ അന്വേഷിച്ച് കുട്ടിയെ കണ്ടുപിടിക്കാന്‍ പോലിസ് സംവിധാനത്തിന് കഴിയുന്നില്ല. കുട്ടികളെ കടത്തിക്കൊണ്ടുപോയി ബാലവേല, ലൈംഗികമായ ഉപയോഗം, ഭിക്ഷാടനം, വൃക്ക കച്ചവടം, വ്യാജ ദത്ത് നല്‍കല്‍ എന്നിവക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പലപ്പോഴും ഒളിച്ചോടുന്ന കുട്ടികളും ഇത്തരം റാക്കറ്റുകളില്‍ വന്നുപെടുന്നു. എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളില്‍ നിന്ന് ഒളിച്ചോടുന്ന സാഹചര്യം കുട്ടികള്‍ക്കുണ്ടാവുന്നു എന്ന പഠനവും കാര്യമായി നടക്കുന്നില്ല.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കുട്ടികളെ കാണാതെപോവുന്ന സംഭവങ്ങളില്‍ നിരവധി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാല്‍ പോലിസ് പ്രാധാന്യം നല്‍കി അന്വേഷണം നടത്തണം. ഇതിനായി എല്ലാ പോലിസ് സ്റ്റേഷനിലും സ്പെഷ്യല്‍ സ്‌ക്വാഡ് ഉണ്ടാവണം, വേണ്ടിവന്നാല്‍ സ്പെഷ്യല്‍ ജുവനൈല്‍ പോലിസ് യൂനിറ്റ് ഉണ്ടാക്കണം. സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണം. കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ ദേശീയ കമ്മീഷനെയോ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കണം. കുട്ടികളെ കാണാതായ ഉടനെ സാമൂഹികമായ ഇടപെടല്‍ നടത്തി അവരെ വിദൂരങ്ങളില്‍ എത്തിക്കുന്നതിനു മുമ്പ് കണ്ടെത്തുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പോലിസ് സംവിധാനം ശ്രമിക്കണം. ഒരു കമ്മ്യൂണിറ്റി പോലിസ് സംവിധാനം ഈ കാര്യത്തില്‍ ഉയര്‍ന്നുവരണം എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാലൊന്നും നടപ്പാക്കപ്പെടുന്നില്ല. സ്വാഭാവികമായും കാണാതാവുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ താരമ്യേന കുറവാണ്. എങ്കിലും ഇവിടേയും വര്‍ഷം തോറും ആയിരത്തില്‍പരം കുട്ടികളെ കാണാതാവുന്നുണ്ട്.
ലൈംഗികമായ പീഡനമാണ് കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്ന്ത് അതിനെ കൂടുതല്‍ ഗൗരവപരമാക്കുന്നു. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പ്രധാന പീഡകര്‍. പലപ്പോഴും അധ്യാപകരും. ഈ പീഡനങ്ങള്‍ മിക്കവാറും പുറത്തറിയാറില്ല. വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസരീതിയും പലയിടത്തുമുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുണ്ട്. ലൈംഗികപീഡനം മാത്രമല്ല, മറ്റുപീഡനങ്ങളും സംഭവങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്നത് പോലും പല രാജ്യങ്ങളിലും വലിയ കുറ്റമാണ്. ഇതില്‍ നിന്നെല്ലാം കടകവിരുദ്ധമാണ് ഇവിടത്തെ സ്ഥിതി. സമീപകാലത്ത് സ്ഥിതി അല്‍പ്പസ്വല്‍പ്പം മെച്ചപ്പെടുന്നു എങ്കിലും മിക്കവാറും പീഡനങ്ങള്‍ ഇപ്പോഴുംപുറത്തുവരുന്നില്ല എന്നതുതന്നെയാണ് വാസ്തവം. മാത്രമല്ല, ആണ്‍കുട്ടികളേയുംപെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പോലും തയ്യാറാവാതെ അവരുടെ മാനസികമായ വളര്‍ച്ചയും നമ്മള്‍ തടയുകയാണ്. 2012 ലെ The Protection of Children from sexual Offences Act (Pocso) എന്ന നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ക്രിമിനല്‍ നടപടി നിയമഭേദഗതിയിലെയും വകുപ്പുകള്‍ ‘കുട്ടി’ എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളില്‍ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരിക്കുന്നു. ഇപ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്.
പലപ്പോഴും ശിശുപീഡനമായി കണക്കാക്കാത്ത ഒന്നാണ് അവര്‍ക്ക് നാം നല്‍കുന്ന പഠനഭാരം. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്.. അതുമാത്രമാണ് ഏവരുടേയും ഉദ്ദേശം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടേയും അഹങ്കാരത്തിന്റെയും അന്തസ്സിന്റേയും ഇരകളായി അവര്‍ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവര്‍ക്ക് നിഷേധിക്കുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ തടവറകളാകുന്നു. അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യങ്ങളില്‍നിന്ന് വ്യത്യസ്ഥമായി വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ്അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും അതൊന്നും നമ്മുടെ പരിഗണനയിലില്ല. ദൈനിദിനജീവിതത്തിന്റെ ഭാഗമായി അറിയേണ്ട കാര്യങ്ങളൊന്നും നമ്മുടെ സിലബസിലില്ല. ഉദാഹരണമായി ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പോലും പാഠ്യപദ്ധതിയിലില്ല. പരിസ്ഥിതി സംരക്ഷണം, സ്ത്രീപുരുഷ സമത്വം, ട്രാഫിക് ബോധവല്‍ക്കരണം, ജാതി നിര്‍മ്മാര്‍ജ്ജനം, മിശ്രവിവാഹത്തിന്റെ പ്രാധാന്യം, സാമൂഹ്യനീതി, രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളൊന്നും സിലബസിലില്ല. വിദ്യാര്‍ത്ഥികള്‍ ചുമക്കുന്ന ബാഗിന്റെ ഭാരം കുറക്കണമെന്ന ആവശ്യം പോലും അവഗണിക്കപ്പെടുന്നു.
തീര്‍ച്ചായയും മാതാപിതാക്കള്‍ കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നുണ്ടാവാം. എന്നാല്‍ അവരെ സുരക്ഷിതരാക്കാനും ബാലാവകാശങ്ങള്‍ സംരക്ഷിക്കാനും സാമൂഹ്യപ്രതിബദ്ധതയുള്ളവരായി വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയുന്നില്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അത്തരം വിഷയങ്ങളാണ് ശിശുദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.

