ശശി തരൂരിനൊപ്പം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ss

എസ് എം രാജ്

ശശി തരൂരിന്റെ വാക്കുകള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരാളുടേയും ഹൃദയത്തെ വ്രണപ്പെടുത്തുകയില്ല .മറിച്ച് ”സംഘി ഇന്ത്യയില്‍” ആര്‍ക്കൊപ്പം നില്‍ക്കണം എന്ന് ഏതെങ്കിലും ഹിന്ദുവിന് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് ശശി തരൂരിന്റെ പ്രയോഗം ദുരീകരിച്ചോളും

ഹിന്ദു പാക്കിസ്ഥാന്‍ എന്ന് ശശി തരൂര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ നില്‍ക്കാനാണ് അയാളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് പോലും ശ്രമിച്ചത് . പാക്കിസ്ഥാന്റെ ഔദ്യോഗിക നാമം ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് പാക്കിസ്ഥാന്‍ ” എന്നാണല്ലോ . പാക്കിസ്ഥാന്‍ ഒരു മതേതര രാഷ്ട്രമല്ല .അത് തികച്ചും മതാധിഷ്ടിതമായ ഒരു ഇസ്ലാമിക് രാഷ്ട്രമാണ് . അവിടെ എല്ലാ മുസ്ലീമുകള്‍ക്ക് പോലും തുല്യമായ അവകാശങ്ങളോ അധികാരങ്ങളോ അല്ല ഉള്ളത് .അപ്പോള്‍ പിന്നെ അന്യമതസ്ഥരുടെ കാര്യം പറയേണ്ടതില്ലല്ലോ . മതസഹിഷ്ണുതയോ ,ജനാധിപത്യബോധമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ഇടമാണ് പാക്കിസ്ഥാന്‍ . അത്തരം ഒരു രാജ്യമാകാന്‍ ജനാധിപത്യ ഇന്ത്യ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നുള്ള വ്യക്തമായ സൂചനകള്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്ന പലകാര്യങ്ങളും നല്‍കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനവരെ കുറ്റം പറയാന്‍ പറ്റില്ല .

നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ചാവാലി പശുക്കളെ പുണ്യാത്മാക്കള്‍ ആക്കുക ,അവരുടെ പേരില്‍ ദലിത് മുസ്ലീം ജനങ്ങളെ കൊന്നൊടുക്കുക ,അവരുടെ വീടുകള്‍ നശിപ്പിക്കുക ,പശുക്കളുമായി ബന്ധപ്പെട്ട അവരുടെ ജീവിതോപായങ്ങള്‍ നശിപ്പിക്കുക ,കേവലം കെട്ടുകഥകള്‍ മാത്രമായ ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രമെന്ന മട്ടില്‍ എഴുന്നള്ളിക്കുക ,അവയില്‍ പറഞ്ഞവ അക്ഷരം പ്രതി ശാസ്ത്ര സത്യങ്ങള്‍ എന്ന മട്ടില്‍ ഭരിക്കുന്നവര്‍ തന്നെ പ്രചരിപ്പിക്കുക ,രാജ്യത്തിന്റെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന സാമ്പത്തിക നയങ്ങള്‍ കൊണ്ടുവരിക ,ജനധിപത്യ ഫെഡറല്‍ സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കി കൊണ്ട് ഏകാധിപത്യ കേന്ദ്രത്തിന്‍ കീഴില്‍ സംസ്ഥാനങ്ങളെ കൊണ്ടുവരിക എന്ന നയം സ്വീകരിക്കുക ,ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍ ആയ ഗവര്‍ണര്‍മാരെയും ഇന്ത്യയുടെ പ്രഥമ പൌരന്റെ ഓഫീസും സംഘി ആശയങ്ങളുടെ കൂടാരമാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ യാതൊരു മറയും ഇല്ലാതെ നടപ്പിലാക്കുമ്പോള്‍ തീര്‍ച്ചയായും ശശി തരൂര്‍ പങ്കുവച്ച ഹിന്ദു പാക്കിസ്ഥാന്‍ എന്ന ഭീതി അസ്ഥാനത്തല്ല എന്ന് കാണാവുന്നതാണ് .ശശി തരൂരിന്റെ വാക്കുകള്‍ ഏതു ഹിന്ദുവിന്റെ ഹൃദയത്തെയാണ് വ്രണപ്പെടുത്തിയത് എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും .

ഒരുവന്‍ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ എന്തുമായിക്കൊളട്ടെ .അയാള്‍ ഒരു ഇന്ത്യന്‍ പൌരന്‍ ആണെങ്കില്‍ അയാള്‍ ജനാധിപത്യത്തിലും ,മതേതരത്വത്തിലും ,സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ആശയത്തിലും അടിയുറച്ച് വിശ്വസിക്കുന്ന , ഇന്ത്യയെ അതാക്കുവാന്‍ യത്‌നിക്കുന്ന ഒരുവന്‍ ആയിരിക്കണം .ഇന്ത്യന്‍ ഭരണഘടന അനുസരിച് ഇന്ത്യ ഒരു ”പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ”ആണ് .ആ ഭരണഘടനാ സങ്കല്‍പ്പത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആകണം ഇന്ത്യന്‍ പൌരന്മാര്‍ . ഇന്ത്യന്‍ പൌരന്‍ ശാസ്ത്ര ചിന്ത പുലര്‍ത്തുന്ന അന്ധവിശ്വാസം ഇല്ലാത്ത ഒരുവന്‍ ആയിരിക്കണം . പശുവിന്റെ ചാണകം തിന്നാന്‍ പറ്റിയ അമൃതാണെന്ന് പറയുന്ന, പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന സംഘിയാണോ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പൌരത്വ സങ്കല്‍പ്പത്തിന്റെ ഉത്തമ മാതൃക അതോ സംഘിയല്ല ആ മാതൃക എന്ന് ഉറക്കെ പറയുന്ന ശശി തരൂരോ .

തരൂരിന്റെ പോലുള്ള ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഈ നാടിന്റെ ശബ്ദമായി മാറിയില്ലെങ്കില്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥ ഹിറ്റ്‌ലറെ എതിര്‍ക്കാന്‍ മടികാണിച്ച ജര്‍മ്മന്‍കാരുടേത് പോലെയാകും . പട്ടാളക്കാരെ മഹത്വപ്പെടുത്തുന്ന ,ഹിന്ദുത്വത്തിന്റെ പേരില്‍ ദലിത് മുസ്ലീം പിന്നോക്ക ജനതകളുടെ മേല്‍ കുതിര കയറുന്ന, മതേതര സങ്കല്‍പ്പത്തെ ,ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കാത്ത ,ജനാധിപത്യ വിരുദ്ധമായ ഒരു കേന്ദ്ര ഭരണകൂടം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഹിന്ദുക്കളുടെ വികാരം മാത്രമേ ശശി തരൂര്‍ പറഞ്ഞത് കേട്ട് വ്രണപ്പെടൂ. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഹിന്ദുവിന്റെ വികാരവും അത് കേട്ട് വ്രണപ്പെടില്ല .

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply