
ലോ അക്കാദമി സമരപാഠങ്ങള്‍..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു സമരവും പൂര്‍ണ്ണമായി വിജയിക്കില്ല. വിജയിക്കുമെങ്കില്‍ ഒത്തുതീര്‍പ്പ് എന്ന വാക്കിനര്‍ത്ഥമില്ലല്ലോ. ലോ അക്കാദമി സമരത്തിനും ഇതു ബാധകമാണ്. സമരം പൂര്‍ണ്ണവിജയമല്ല എന്നുറപ്പ്. എന്നാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഭാഗികവിജയം തന്നെയാണ്. മാത്രമല്ല ഏതാനും ദിവസം മുമ്പ് എസ് എഫ് ഐയും നാരായണന്‍ നായരും തമ്മലുണ്ടാക്കിയ കരാറിനേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് ലംഘിച്ചാല്‍ സര്‍ക്കാരിടപെടുമെന്ന് രേഖപ്പെടുത്തുകയും വിദ്യാഭ്യാസമന്ത്രി ഒപ്പിടുകയും ചെയ്ത കരാര്‍. പ്രിന്‍സിപ്പാളിനെ 5 വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്നതിനുപകരം മാറ്റി എന്നുതന്നെയാണ് പറഞ്ഞിരിക്കുന്നത്. മാറ്റി എന്നാല്‍ മാറ്റി എന്നുതന്നെയര്‍ത്ഥമെന്ന് മന്ത്രി അടിവരയിട്ട് പറയുകയും ചെയ്തു. തികഞ്ഞ കക്ഷിരാഷ്ട്രീയ അടിമത്തമുള്ളവര്‍ മാത്രമാണ് അതംഗീകരിക്കാതിരിക്കുക. എങ്കിലവര്‍ ആദ്യം വിമര്‍ശിക്കേണ്ടത് മന്ത്രിയേയും സര്‍്ക്കാരിനേയുമാണ്. കക്ഷിരാഷ്ട്രീയ അടിമത്തം അതിനവരെ അനുവദിക്കുന്നില്ല. മാത്രമല്ല നേരത്തെ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐ, ചര്‍ച്ചയില്‍ പങ്കെടുക്കുകയും പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്തതുമവര്‍ വിസ്മരിക്കുന്നു.
പഴയകരാറാണോ പുതിയ കരാറാണോ മെച്ചം എന്ന ചര്‍ച്ചയില്‍ ഒരര്‍ത്ഥവുമില്ല. കേരളത്തിലെ വിദ്യാര്‍ത്ഥി സമരരംഗത്ത് ഗംഭീരമായ ഒരധ്യായമാണ് ഈ സമരം കുറിച്ചിരിക്കുന്നത് എന്നതാണ് പ്രസക്തം. വിദ്യാര്‍ത്ഥികളെ അടിമകളായി കാണുന്ന സ്വാശ്രയകോളേജുകള്‍ക്ക് കടിഞ്ഞാണിടാനുള്ള അവസരമാണ് ഈ ഭാഗികവിജയം നേടിത്തന്നിരിക്കുന്നത്. അതിനായി ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നത് ശരി. രോഹിത് വെമുലക്കുശേഷം രാജ്യമെങ്ങും കലാലയങ്ങളിലുണ്ടായ ഉണര്‍വ്വിനു സമാനമായ ഉണര്‍വ്വ് സ്വാശ്രയസ്ഥാപനങ്ങളില്‍ ഉണ്ടാക്കിയെടുക്കാനാണ് ഈ അവസരം ഉപയോഗിക്കേണ്ടത്. തീര്‍ച്ചയായും അതിന്റെ സൂചനകള്‍ കണ്ടുകഴിഞ്ഞു. മിണ്ടിയാലും ചിരിച്ചാലും യൂണിഫോം ചുളിഞ്ഞാലും ഐഡി കാര്‍ഡ് ചെരിഞ്ഞാലും വൈകിയാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിരിച്ചാലുമൊക്കെ വന്‍തുക ഫൈന്‍ ഈടാക്കിയിരുന്നവരൊക്കെ അതവസാനിപ്പിച്ചിരിക്കുന്നു. അതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ വിജയം. സ്വാശ്രയവിദ്യാലയങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനും പാഠ്യതര പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയണം. എല്ലായിടത്തും വിദ്യാര്‍്ഥി യൂണിയന്‍ വേണം. എന്നാല്‍ അത് ഇപ്പോള്‍ കാണുന്ന പോലെ ഗുണ്ടായിസമോ കഖക്ഷിരാഷ്ട്രീയ അടിമത്തമോ ആകരുത്. ഇന്റേണല്‍ മാര്‍ക്ക് എന്ന ഭീഷണിയില്‍ വിദ്യാര്‍ഥികളെ അടിമകളാക്കുന്ന സമീപനം മാറ്റണം.. ആണ്‍കുട്ടികളുടെ ഗുണ്ടായിസത്തിനുള്ള അവസരമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം മാറരുത്. അതിനിനി അനുവദിക്കില്ലെന്ന വിദ്യാര്‍ത്ഥിനികളുടെ പ്രഖ്യാപനം കൂടിയായിരുന്നു ഈ സമരം. സമരത്തിന്റെ യഥാര്‍ത്ഥശക്തി പെണ്‍കുട്ടികളായിരുന്നല്ലോ. ഇത്തരത്തില്‍ വിശാലമായ ലക്ഷ്യങ്ങളിലേക്ക് പ്രക്ഷോഭങ്ങളും മുഖം തുറക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ് സംഘടനകള്‍ ചെയ്യേണ്ടത്. സര്‍ക്കാരും.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ എളുപ്പത്തില്‍ മുട്ടുകുത്തുമെന്ന ധാരണ തെറ്റാണ്. ഇതാ ഈ സംഭവങ്ങള്‍ക്കുശേഷം ഇപ്പോള്‍ കേട്ട വാര്‍ത്തയിങ്ങനെ. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി കോളേജില്‍ നടന്ന സമരത്തിനു നേതൃത്വം നല്‍കിയ ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നു എന്നതാണത്. ഈ ഹുങ്ക് അംഗീകരിക്കാനാവില്ല. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയും ചെയ്തു. എന്തായാലും മുഴുവന്‍ സ്വാശ്രയകലാലയങ്ങളും സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കണം.
ലോ അക്കാദമിയിലേക്ക്ു തിരിച്ചുവരാം. അവിടത്തെ പോരാട്ടം അവസാനിക്കുകയല്ല. തുടരുകയാണ്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കുകയോ പതിച്ചു നല്‍കുകയോ ചെയ്ത പതിനൊന്നര ഏക്കര്‍ ഭൂമിയിലൊരു സ്വകാര്യ റിപ്പബ്ലിക്ക് അനുവദിച്ചുകൂട. നിയമവിരുദ്ധമായി അക്കാദമി കൈവശം വെച്ചിട്ടുള്ള സ്ഥലം തിരിച്ചെടുത്തേ പറ്റൂ. നിയമവിരുദ്ധമാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിടടുണ്ട്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലെന്ന നിലയ്ക്ക് പ്രകടിപ്പിച്ചെന്ന് ആക്ഷേപിക്കപ്പെടുന്ന അമിതാധികാര പ്രവണതകളും ജാതി മത ലിംഗ വിവേചനങ്ങളും സ്വജന പക്ഷപാതങ്ങളും ഇതര വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളും ഇനി ആവര്‍ത്തിച്ചുകൂട. ഇന്റേണല്‍ അസസ്‌മെന്റും മാര്‍ക്കിടലും വിദ്യാര്‍ഥികളുടെമേലുള്ള സമ്മര്‍ദത്തിനും അധികാര പ്രയോഗത്തിനും ഹേതുവാകുന്നതായും പരാതിയുണ്ട്. പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നു വേദനാകരമായ അവഹേളനങ്ങളുണ്ടായതായി ദളിത് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇനിയും നടപടികളില്ലാതെ സര്‍ക്കാര്‍ നിശബ്ദതയിലാണ്. സിപിഎമ്മിന് ലക്ഷ്മിനായരോടുള്ള പ്രതിപത്തി വളരെ പ്രകടമാണ്. അതവസാനിപ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണം. അതിനു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ നടന്നതിനേക്കാള്‍ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറാകുകയാണ് വേണ്ടത്. അക്കാര്യത്തില്‍ മഴവില്‍ മുന്നണിതന്നെ രൂപം കൊള്ളണം. ഇനിയും അക്കാദമി മസില്‍ പിടിക്കുകയാണെങ്കില്‍ അതേറ്റെടുക്കാനോ അഫിലിയേഷന്‍ റദ്ദാക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ട് പ്രക്ഷോഭം വളര്‍ത്തി കൊണ്ടുവരണം. അതിനെല്ലാമുള്ള ആര്‍ജ്ജവം പാര്‍ട്ടികള്‍ക്കുണ്ടോ എന്നു കാത്തിരുന്നു കാണേണ്ടിവരും.
തീര്‍ച്ചയായും സവര്‍ണ്ണ അഹങ്കാരത്തെ ചോദ്യം ചെയ്യുമ്പോഴും സ്ത്രീ എന്ന നിലയിലുള്ള ലക്ഷ്മി നായരുടെ പദവി അംഗീകരിച്ചേ പറ്റൂ. സരിത നായരുമായുള്ള താരതമ്യം , നായര്‍ സ്ത്രീകളുടെ പണ്ടത്തെ തൊഴില്‍ എന്ന ലൈംഗിക അവഹേളനം, അരിവെപ്പുകാരി, ഉഴുന്ന് വടക്കാരി , കുക്കറി ടീച്ചര്‍, കുളി സീന്‍ തുടങ്ങിയുള്ള പദ പ്രയോഗങ്ങളൂം മറ്റും മലയാളി പുരുഷന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന് ഉദാഹരണമാണ്. പ്രിന്‍സിപ്പാള്‍ ആണായിരുന്നെങ്കില്‍ ഈ പ്രയോഗങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. സമരത്തിന്റെ ഊര്‍ജ്ജവും പെണ്‍കുട്ടികളാണെന്നതുപോലും മറന്നുകൊണ്ടുള്ള ഇത്തരം അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം നിയമനടപടികളെടുക്കുമെന്ന ലക്ഷ്മിനായരുടെ നലപാടിനെ പിന്തുണക്കുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

