
ലാലൂര്‍ : ഇനി പോരാട്ടം മാലിന്യമല നീക്കം ചെയ്യാന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി .കെ. വാസു
കേരളത്തിലെ ആദ്യത്തെ മാലിന്യ വിരുദ്ധ ജനകീയ സമരമാണ് ലാലൂര്‍. സമരം തുടങ്ങി മുപ്പതുവര്‍ഷത്തോളമായി. ഇപ്പോള്‍ ലാലൂര്‍ നിവാസികള്‍ ഭാഗികവിജയം നേടിയിരിക്കുകയാണ്. രണ്ടുവര്‍ഷമായി തൃശൂര്‍ നഗരത്തില്‍ നിന്ന് ഒരു തരി മാലിന്യം ലാലൂരിലെത്തിയിട്ടില്ല. എന്നാല്‍ ഒരു നൂറ്റാണ്ടോളമായി നഗരത്തിലെ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായ ലാലൂരില്‍ ഭയാനകമായ മാലിന്യമല ഇപ്പോഴും അവശേഷിക്കുന്നു. ഒപ്പം അതുണ്ടാക്കുന്ന ദുരന്തങ്ങളും. അതിനു ശാശ്വതപരിഹാരമുണ്ടാക്കാനാണ് ഇനി ഞങ്ങളുടെ പോരാട്ടം.
നഗരമാലിന്യം പേറി ജീവിക്കേണ്ടിവന്ന ലാലൂര്‍ നിവാസികള്‍ ദശകങ്ങള്‍ സഹിച്ച ദുരന്തങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പാവപ്പെട്ട നൂറുകണക്കിനുപേര്‍ താമസിക്കുന്ന കോളനികളാണ് ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനുചുറ്റും. മനുഷ്യമലം മുതല്‍ ആശുപത്രികളില്‍ നിന്ന് ഗര്‍ഭമലസിപോയ ചാപ്പിള്ളകളുടെ ശരീരം വരെ ഇവിടെ കൊണ്ടുതട്ടിയിരുന്ന കാലമുണ്ടായിരുന്നു. പട്ടിയും കാക്കയും അവ കടിച്ച് ഇവിടത്തുകാരുടെ വീടുകളിലും എത്തിച്ചിരുന്നു. മനുഷ്യരായി ജനിച്ച ആര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയില്‍ ഇതെത്തിയപ്പോഴാണ് ലാലൂര്‍ നിവാസികള്‍ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങിയത്. പിറന്നമണ്ണില്‍ മനുഷ്യനായി ജീവിക്കാനും ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. രാഷ്ര്ടീയപ്രസ്ഥാനങ്ങളും കോര്‍പ്പറേഷന്‍ ഭരിച്ചവരും സമരത്തോട് അനുഭാവം പുലര്‍ത്തുന്നതായി അഭിനയിക്കുകയും മിക്കപ്പോഴും എതിരു നില്‍ക്കുകയും ചെയ്തു. സമരഘട്ടങ്ങളില്‍ ഇവിടെയെത്താത്ത നേതാക്കളോ എഴുത്തുകാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഇല്ല. എ .കെ. ആന്റണിയും വി. എസ.് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും യേശുദാസും വി .ആര്‍. കൃഷ്ണയ്യരും അഴിക്കോടുമെല്ലാം പലപ്പോഴായി ഇടപെട്ട് പലതവണ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും അവയെല്ലാം നഗരസഭ ലംഘിക്കുകയായിരുന്നു. അവസാനം രണ്ടുവര്‍ഷം മുമ്പ് കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല നിരാഹാര സമരത്തോടെയാണ് ലാലൂരിലെ മാലിന്യ നിക്ഷേപം നിര്‍ത്തിവെച്ചത്.
എന്നാല്‍ പോയകാല ദുരന്തങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളുമായി അവശേഷിക്കുന്ന മാലിന്യമല നീക്കം ചെയ്യാന്‍ ഇപ്പോഴും കോര്‍പ്പറേഷനായിട്ടില്ല. മാലിന്യമല അവിടെ അവശേഷിക്കുന്തോറും ലാലൂരുകാരുടെ ദുരിതങ്ങള്‍ അവസാനിക്കില്ല. അവിടത്തെ കിണറുകള്‍ അനുദിനം മലിനമാകുകയാണ്. ഇപ്പോള്‍ എണ്‍പതോളം കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇവിടത്തെ കിണറ്റിലിറങ്ങി നാലു യുവാക്കള്‍ മരിച്ച ചരിത്രം ജനം മറന്നിട്ടില്ല. മാലിന്യമല ഇവിടെ അവശേഷിക്കുന്തോറും മലിനമാകുന്ന കിണറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. മഴക്കാലത്ത് മാലിന്യമൊലിച്ചും വേനല്‍ക്കാലത്ത് മാലിന്യം കത്തിയും ഇപ്പോഴും ജനജീവിതം ദുസഹമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ മാലിന്യമല നീക്കം ചെയ്യുമെന്നാണ് കോര്‍പ്പറേഷന്റെ വാഗ്ദാനം. ആ പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍. വോട്ടുതേടിവരുന്നവരോട് ഞങ്ങളീകാര്യം ഓര്‍മ്മിപ്പിക്കും. ഇനിയുമൊരു വഞ്ചന സഹിക്കാന്‍ കഴിയാത്തവരാണ് ലാലൂര്‍നിവാസികള്‍. അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കാതെ വാക്കുപാലിക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.

