രാഷ്ട്രീയം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

knife-crime_1213348c

കേരളരാഷ്ട്രീയം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയസംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും യാതൊരു കുറവുമുണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം നടന്ന ടിപി ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധങ്ങള്‍ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നവയായിരുന്നു. തുടര്‍ന്നു നടന്ന വ്യാപകമായ പ്രചരമങ്ങളുടെ ഫലമായി ഈ പ്രവണതക്ക് അല്‍പ്പം കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാലിതാ അടുത്തു തൃശൂര്‍ നഗരത്തില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ സമാധാനരാഷ്ട്രീയത്തിനായി നിലനില്‍ക്കുന്നവരെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. പതിവു രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു ഇവ. യൂത്ത് കോണ്‍ഗ്രസ്സിലെ ഐ വിഭാഗത്തിലെ രണ്ടു ജില്ലാ നേതാക്കളാണ് കൊല്ലപ്പെട്ടത്. കൊന്നതും അതേ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെ. രാഷ്ട്രീയമല്ല, വ്യക്തിവൈരൈഗ്യമാണ് കൊലക്ക് കാരണമെന്ന് നേതാക്കളും പോലീസും പറയുമ്പോള്‍ അങ്ങനെയല്ല എന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.
കെപിസിസി ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ കൂടിയായ ലാല്‍ജി കൊള്ളന്നൂരിനെ വധിച്ച കേസില്‍ നാലുപേര്‍ ഇന്നലെ പിടിയിലായി. ഇവരില്‍ കാപ്പ നിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ പെട്ടവര്‍ വരെയുണ്ട്. രാഷ്ട്രീയക്കാരും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധമാണ് ഇവിടെ വെളിവാകുന്നത്. കേരളത്തില്‍ ഏറ്റവുമധികം അധോലോകസംഘങ്ങളുള്ളത് സാംസ്‌കാരിക നഗരത്തിലാണ്. അവര്‍ തമ്മിലുള്ള കുടിപ്പകയില്‍ തന്നെ നിരവധി ഗുണ്ടാത്തലവന്മാര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തും ഈ സംഘങ്ങള്‍ പണം വാങ്ങി നിരവധി കൊലകള്‍ നടത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൊല നടത്താന്‍ ഈ സംഘങ്ങള്‍ രംഗത്തിറങ്ങി എന്നതാണ് ഈ സംഭവങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നം.
ഐ ഗ്രൂപ്പുകാരായ മധു ഈച്ചരത്തും ലാല്‍ജി കൊള്ളന്നൂരുമാണ് നാലു മാസത്തിനുള്ളില്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മധു നിര്‍ദേശിച്ചയാളെ ഭാരവാഹിയാക്കാന്‍ ലാല്‍ജി തയ്യാറായില്ല എന്നും സ്വന്തം സഹോദരന്‍ പ്രേംജിയെ ഭാരവാഹിയാക്കുകയും ചെയ്തതാണ് വൈരാഗ്യത്തിനു തുടക്കമായതെന്നാണ് വിവരം. ഇതോടെ ഇരുവരും ശത്രുക്കളായി. മധുവിന്റെ നേതൃത്വത്തില്‍ പ്രേംജിയെ കഴിഞ്ഞ വിഷുദിനത്തില്‍ വീട്ടില്‍കയറി വെട്ടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍ ഒന്നിന് മധു ഈച്ചരത്ത് കൊലപ്പെട്ടു. അതിന് പ്രതികാരമായാണ് പ്രേംജിയുടെ സഹോദരന്‍ ലാല്‍ജി യെ കഴിഞ്ഞ വെള്ളിയാഴ്ച കൊലപ്പെടുത്തിയതെന്നാണ് വിവരം.
രാഷ്ട്രീയകാരണങ്ങളല്ല സാമ്പത്തിക ഇടപാടുകളും വ്യക്തിവൈരാഗ്യവുമാണ് ലാല്‍ജി കൊള്ളന്നൂരിന്റെ കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. യൂത്ത്‌കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് സംഭവങ്ങള്‍ക്ക് തുടക്കമെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്നീട് വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാറിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അതിനാല്‍ രാഷ്ട്രീയ കൊലപാതകമായി പോലീസ് ഈ സംഭവങ്ങളെ കാണുന്നില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം അതു തന്നെയാണ്.
സംഭവം രൂക്ഷമാകാനുള്ള സാധ്യത പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തിലിടപെട്ട് പരിഹരിക്കാനുള്ള ശ്രമം നേതൃത്വത്തില്‍ നിന്നുണ്ടായില്ല. ഉണ്ടായിരുന്നങ്കില്‍ രണ്ടു ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു. മാത്രമല്ല, പ്രശ്‌നം ഇപ്പോഴും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ കെഎസ്‌യു ഐ ഗ്രൂപ്പ് യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. ഒരു വിദ്യാര്‍ഥിനിയടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഐ ഗ്രൂപ്പില്‍ തന്നെയുള്ള ജില്ലയിലെ രണ്ടു നേതാക്കളെ അനുകൂലിക്കുന്നവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. യോഗത്തില്‍ കൊലപാതകങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് പരസ്പരം ചേരിതിരിഞ്ഞ് തല്ലിയത്. ഇരു വിഭാഗത്തിന്റെയും പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കാനും ശ്രമം തുടങ്ങി.
നേതാക്കള്‍ പ്രശ്‌നം ഒതുക്കട്ടെ. എന്നാല്‍ രാഷ്ട്രീയം ക്രമിനല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍ അത് അവരുടെ കാര്യം മാത്രമല്ലാതാകുന്നു. പൊതുസമൂഹത്തിന്റേതു കൂടിയാകുന്നു. കോണ്‍ഗ്രസ്സില്‍ വര്‍ഷങ്ങളായി ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അത് ഇത്തരത്തിലുള്ള സംഭവങ്ങളിലേക്ക് നയിക്കാറില്ല. അത് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ആ അവസ്ഥയാണ് ഈ സംഭവങ്ങളോടെ മാറുന്നത്. കൊലകള്‍ക്ക് കാരണം രാഷ്ട്രീയമല്ല തുടങ്ങിയ ന്യായീകരണങ്ങള്‍ക്കു മുതിരാതെ രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടത്. അതുവഴി അധോലോക സംഘങ്ങളെ വളര്‍ത്താതിരിക്കാനും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply