യുവര്‍ ഓണര്‍, എന്താണീ മെറിറ്റ്, എന്താണീ ദേശീയതാല്‍പ്പര്യം?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sss

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന സുപ്രിംകോടതി നിരീക്ഷണം ഭരണഘടനാ വിരുദ്ധവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാത്തതുമാണ്. മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറയുന്നത്. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷമായിട്ടും ഇത്തരം ആനുകുല്യം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം നടപ്പാക്കി 10 വര്‍ഷമേ ആയിട്ടുള്ളു എന്നതാണ് വസ്തുത. ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയൊരു ഭാഗം സ്വകാര്യമേഖലയിലാണ്. ആ അര്‍ത്ഥത്തില്‍ വളരെ കുറഞ്ഞ സംവരണം മാത്രമാണ് നിലനില്‍ക്കുന്നത്. അതും അവസാനിപ്പിക്കണമെന്നാണ് കോടതി പറയുന്നത്.
സാമൂഹ്യപരമായും ചരിത്രപരമായും രാഷ്ട്രീയപരമായും സമുദായപരമായും ഭൂമിശാസ്ത്രപരമായുമൊക്കെ ഇത്രയധികം വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രം ലോകത്തുണ്ടാകില്ല എന്ന് അറിയാത്തത് ഒരുപക്ഷെ സുപ്രിം കോടതി മാത്രമായിരിക്കും. അതുകൊണ്ടാണല്ലോ അതെല്ലാം മറന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം എന്നു പറയുന്നത്. അങ്ങനെയൊരു മെറിറ്റ് ഇവിടെയുണ്ടോ? അടുത്തെങ്ങാനും സാധ്യമാണോ? അല്ല എന്നുറപ്പ്. അവിടെയാണ് കോടതി പറയുന്ന ദേശീയതാല്‍പ്പര്യം കടന്നു വരുന്നത്. എന്താണ് ഈ ദേശീയതാല്‍പ്പര്യം? ഭക്ഷണത്തില്‍ പോലും നിലനില്‍ക്കുന്ന എല്ലാ വൈവിധ്യങ്ങളേയും കുഴിച്ചുമൂടി കൃത്രിമമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒന്നല്ലാതെ മറ്റെന്താണത്? സവര്‍ണ്ണതാല്‍പ്പര്യം തന്നെയാണ് അതിന്റെ അടിസ്ഥാന സ്വഭാവം. പിന്നോക്ക ദളിത് ന്യൂനപക്ഷവിഭാഗങ്ങളാണ് അതിന്റെ ശത്രുക്കള്‍. ജുഡീഷ്യറിയും അതില്‍ നിന്ന് വ്യത്യസ്ഥമല്ല എന്നാണ് ഈ വിധി തെളിയിക്കുന്നത്. അടുത്തയിടെ മേല്‍സൂചിപ്പിച്ച രാഷ്ട്രീയത്തിന്റെ വക്താക്കളില്‍ നിന്ന് സംവരണത്തിനെതിരായ മുറവിളി ഉയരുന്നത് നാം നിരന്തരമായി കാണുന്നു. സംവരണത്തിന്റെ പേരില്‍ സംവരണത്തെ തകര്‍ക്കാനുള്ള സമരവും നടക്കുന്നു. ഈ താല്‍പ്പര്യത്തെയാണ് സുപ്രിം കോടതി ദേശീയതാല്‍പ്പര്യമെന്ന് വിശേഷിപ്പിക്കുന്നതെന്ന് വ്യക്തം.
തീര്‍ച്ചയായും സംവരണം എന്നന്നേക്കുമുള്ളതല്ല എന്ന് അംബേദ്കര്‍ പോലും പറഞ്ഞിട്ടുണ്ട്. സംവരണത്തിന്റെ ഉദ്ദേശലക്ഷ്യം നേടിയ സമുദായങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് വിശദമായി പഠിക്കേണ്ട വിഷയമാണ്. പുതിയ സാഹചര്യങ്ങളും സംഭവങ്ങളും സംവരണത്തിന്റെ ആവശ്യകത കൂടുതല്‍ കൂടുതല്‍ വെളിവാക്കുന്നതാണ്. ജനാധിപത്യവിരുദ്ധമായ ജാതീയവിവേചനവും പീഡനങ്ങളും നിലനില്‍ക്കുന്നിടത്തോളം ജാതിസംവരണവും നിലനിന്നേ പറ്റൂ. അതു പൂര്‍ണ്ണമായ പരിഹാരമായിട്ടല്ല, ഒരാശ്വാസമായി മാത്രം. ജാതീയപീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന വാര്‍ത്തകളാണല്ലോ രാജ്യത്തെങ്ങുനിന്നും പുറത്തുവരുന്നത്. ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് എത്താന്‍ പോലും അവര്‍ക്കാവുന്നില്ല. ആ സ്ഥാനങ്ങളില്‍ അവരെത്താന്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംവരണം നിലനിന്നേ തീരൂ. കാരണം പോറ്റിയുടെ കോടതിയില്‍ പുലയനു നീതി കിട്ടില്ല എന്നതുതന്നെ. അതിനാല്‍ തന്നെ ഉന്നതവിദ്യാഭ്യാസത്തില്‍ സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കുകയാണ് വേണ്ടത്. അത്തരമൊരവസ്ഥയില്‍ സുപ്രിം കോടതിയുടെ ഈ നിരീക്ഷണം യാദൃശ്ചികമാണെന്നു കരുതാനാകില്ല. എല്ലാ മേഖലകളിലും ശക്തമാകുന്ന സവര്‍ണ്ണവല്‍ക്കരണത്തിന്റെ ഭാഗമായി തന്നെ ഇതിനേയും വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനും കഴിയില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “യുവര്‍ ഓണര്‍, എന്താണീ മെറിറ്റ്, എന്താണീ ദേശീയതാല്‍പ്പര്യം?

  1. Avatar for Critic Editor

    എസ് ചിറ്റൂര്‍

    സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസംപോലും കിട്ടാന്‍ മാര്‍ഗ്ഗമില്ല. ഇതൊന്നും കോടതിക്ക് അറിയില്ലേ?

Leave a Reply