
മോഡി തരംഗമില്ല. ലോകസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെ വേണു
ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിക്കപ്പെട്ട നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ ഒറ്റവാക്കില്‍ പറയാവുന്നത് മോഡി തരംഗമില്ല എന്നാണ്. എക്‌സിറ്റ് ഫലങ്ങള്‍ നിര്‍വ്വചിച്ച പോലെ തന്നെയാണ് ഏറെക്കുറെ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തീര്‍ച്ചയായും കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിതന്നെയാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം നടത്തി. അതേസമയം ലോകസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണ് ഈ ഫലങ്ങള്‍ എന്നു പറയാന്‍ കഴിയില്ല.
പൊതുവില്‍ ബിജെപിക്കു മുന്‍തൂക്കമുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും. അതില്‍ രാജസ്ഥാനില്‍ മാത്രമാണ് മികച്ച പ്രകടനം നടത്താന്‍ അവര്‍ക്കു കഴിഞ്ഞത്. അവിടെയാകട്ടെ കോണ്‍ഗ്രസ്സിന് ഗ്രൂപ്പിസം മൂലം ശക്തമായ പോരാട്ടം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശിലെ വിജയം മോഡിയുടേതല്ല, ചൗഹാന്റേതാണെന്ന് ബിജെപി നേതാക്കള്‍ പോലും അംഗീകരിക്കുന്നു. ഛത്തിസ് ഗഡില്‍ സഹതാപതരംഗത്തോടെയാണെങ്കിലും കോണ്‍ഗ്രസ്സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഡെല്‍ഹി തൂത്തുവാരാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രകടനം ആം ആദ്മി പാര്‍ട്ടിയും കാഴ്ച വെച്ചു. ഇതിനിടയില്‍ എവിടെയാണ് കൊട്ടിഘോഷിക്കപ്പെട്ട മോഡി തരംഗമുള്ളത്?
ലോകം മുഴുവന്‍ ശ്രദ്ധിച്ചപോലെ ഡെല്‍ഹിയിലെ ഫലം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. അവര്‍ പോലും പ്രതീക്ഷിച്ചതിനേക്കാല്‍ കൂടുതല്‍ വോട്ടും സീറ്റും നേടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. വിലകയറ്റം കൊണ്ടും അഴിമതി കൊണ്ടും പൊറുതി മുട്ടിയ ഡെല്‍ഹി ജനത തങ്ങളെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റുമെന്ന ബിജെപിയുടെ പ്രതീക്ഷയാണ് തകര്‍ന്നത്. ആം ആദ്മി പാര്‍ട്ടിക്കു ലഭിച്ചത് നിഷേധവോട്ടുകളാണെന്ന പ്രചരണവും ശരിയല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു മൂന്നാം ശക്തി രംഗത്തെത്തിയാല്‍ ജനം കൂടെയുണ്ടാകുമെന്നതിന്റെ തെളിവാണിത്. ഷീലാദീക്ഷിത്തിനെ കെജ്‌റിവാള്‍ തോല്‍പ്പിച്ചതും ജനാധിപത്യത്തില്‍ ജനം ഇനിയും കാത്തുസൂക്ഷിക്കുന്ന പ്രതീക്ഷയുടെ തെളിവാണ്. ആ പാഠമാണ് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പഠിക്കേണ്ടത്.
മോഡി തരംഗമില്ലെങ്കിലും രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ കൂടുതല്‍ ജാഗരൂഗരാകേണ്ടതുണ്ട് എന്ന സൂചനതന്നെയാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. ആ അര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുകള്‍ നടന്നത് നന്നാവുകയാണുണ്ടായത്. ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സ്വയം വിമര്‍ശനത്തിനും നവീകരണത്തിനുമുള്ള അവസരമാണ് ഇതുവഴി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ ലോകസഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗത്തെ തടയാന്‍ കഴിയുമെന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സന്ദേശം.


kunjiraman
December 8, 2013 at 4:07 pm
പറയുന്നത് കെ.വേണു ആണെങ്കിലും യുക്തി ഇല്ലാത്ത കാര്യങ്ങൾ അന്ഗീകരിക്കാൻ സാധ്യമല്ല .രാജസ്ഥാനിലെ ജയം വസുന്ധരയുടെത് .മദ്ധ്യ പ്രദേശിലെത് ചൌഹാന്റെത് .അശോക് ഗലോട്ട് എന്ന കോണ്‍ഗ്രസ് മുഖമന്ത്രി ഭരിച്ചു കൊണ്ടിരുന്ന രാജസ്ഥാനിലാണ് B.J.P 3/4 ഭൂരിപക്ഷം നേടിയത് .കോണ്‍ഗ്രസ് ആണ് അവിടെയൊക്കെ ജയിചിരുന്നതെങ്കിൽ അത് ഗോലോട്ടിന്റെ വ്യക്തി പരമായ വിജയമാണ് എന്ന് ആരെങ്കിലും പറയുമായിരുന്നോ ?
പണ്ട് സ്ഥാനാർത്ഥി ആയി മത്സരിച്ചു പരാജയപ്പെട്ട വേണുവിനു കോണ്‍ഗ്രസ് പരാജയം അംഗീകരിക്കൻ ബുദ്ധിമുട്ടുണ്ടാകാം .അദ്ദേഹത്തെ പോലെ ഉള്ളവരില് നിന്ന് വസ്തു നിഷ്ടമായ വിശകലന്മാണ് പ്രതീക്ഷിക്കുന്നത്
Jafo
December 9, 2013 at 7:29 am
തുടക്കം ഇങ്ങനെ “ഒറ്റവാക്കില്‍ പറയാവുന്നത് മോഡി തരംഗമില്ല എന്നാണ്.”
ഒടുക്കം വന്നപ്പോള്‍ ഇങ്ങനെ “അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ ലോകസഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗത്തെ തടയാന്‍ കഴിയുമെന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സന്ദേശം.”
ഇല്ലാത്ത കാര്യം തടയാന്‍ കഴിയും എന്നു പറയുന്നത് എന്തിനാണ് ?
ഈ വിശകലന വിശാരദന്‍മാരെല്ലാം ഇങ്ങനെ , “മോഡി തരംഗമോ അതെന്തുവാ ഒന്നു കാട്ടിത്തരാമോ” എന്ന് പറയുംപോള്‍ ഓര്‍മ്മ വരുന്നത് ഒരു മത്സ്യം മറ്റൊന്നിന്നിനോടു “എന്തുവാ ഈ ജലം എന്ന് പറയുന്നത് – എനിക്കൊന്നു കാട്ടിത്തരാമോ” എന്ന് ചോദിക്കുന്ന കഥയാണ് ……ഓരോരോ ഇടത്തും അതാതു സ്ഥലത്തെ നേതാക്കള്‍ തന്നെയാണ് വിജയത്തിന് കാരണം എന്നിരിക്കിലും അവിടങ്ങളിലെല്ലാം ആ നേതാക്കള്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്നത് ദേശീയ തലത്തില്‍ മോഡി ഉയര്‍ത്തിയ പ് റതീക്ഷ തന്നെ – മോഡിയുടെ പ്രധാനമന്തി സ്ഥാനാര്‍ഥിത്വം ഒരു രാസ ത്വരകം പോലെ അണികളെ ഊര്‍ജസ്വലരാക്കി എന്ന വസ്തുത കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍ക്ക് കാണാനാവില്ല …..