മെഗാസ്റ്റാറുകളായി ജോര്‍ജ്ജും വിഎസും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Untitled-1

കേരള രാഷ്ട്രീയത്തിലെ മെഗാ സ്റ്റാറുകളായി പി സി ജോര്‍ജ്ജും വി എസ് അച്യുതാനന്ദനും. മമ്മുട്ടിയേയും സുരേഷ് ഗോപിയേയും വെല്ലുന്ന രീതിയിലുള്ള വാചകങ്ങളുമായാണ് ഇരുവരും അരങ്ങു തകര്‍ക്കുന്നത്. തങ്ങള്‍ക്കെതിര എന്തു നടപടി വന്നാലും നേരിടാമെന്ന തീരുമാനത്തിലാണ് ഇരുവരും. ജോര്‍ജ്ജിനെതിരെ കാര്യമായ നടപടിയുണ്ടാകാനിടയില്ല. ഒരു പക്ഷെ ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ടേക്കാം. എന്നാല്‍ വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹം രണ്ടും കല്‍പ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ പ്രശ്‌നമുണ്ടാക്കുന്നത് കോണ്‍ഗ്രസ്സിലാണ്. വിഎസിന്റേത് സ്വാഭാവികമായും സിപിഎമ്മിലും.
പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും വി എസ് രംഗത്തെത്തിയത് സിപിഎമ്മിലും എല്‍ഡിഎഫിലും പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. തൊണ്ണൂറു വയസ്സുതികയുന്നതിന്റെ ഭാഗമായാണ് മാധ്യമങ്ങള്‍ വിഎസിനെ സമീപിക്കുന്നത്. ഈ അവസരം വി എസ് ഭംഗിയായി ഉപയോഗിക്കുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എല്‍ഡിഎഫ് സമരരംഗത്തിറങ്ങുമ്പോഴാണ് സ്വകാര്യചാനലില്‍ കൂടി വിഎസ് ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തനിക്കു സീറ്റു നിഷേധിക്കാനുള്ള നീക്കമുണ്ടായതായി അദ്ദേഹം പറഞ്ഞു. അതെല്ലാവര്‍ക്കുമറിയാമെങ്കിലും ഈ അവസരത്തില്‍ അതു തുറന്നു പറയുക വഴി വിഎസ് വീണ്ടും ഏറ്റുമുട്ടലില്‍ പാതയില്‍ തന്നെയാണെന്ന് വ്യക്തം. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെട്ടതുകൊണ്ടാണ് തനിക്ക് സീറ്റു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതിനേക്കാള്‍ വലിയ ആരോപണവും അദ്ദേഹം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളായിരുന്നു ഇടതുമുന്നണിക്ക് നഷ്ടപ്പടാനിടയാക്കിയതെന്നായിരുന്നു അത്. അത് മനപൂര്‍വ്വമാണെന്ന ധ്വനിയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു എന്നതാണ് ഗുരുതരം. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ താല്‍പ്പര്യമില്ലാത്താണ് അതിനു കാരണമെന്ന ആരോപണം തന്നെയാണ് വാക്കുകള്‍ക്കിടയിലൂടെ വിഎസ് പറഞ്ഞത്. നേരത്തെ തന്നെ ചര്‍ച്ചയായിരുന്ന തൃശൂരിലെ വടക്കാഞ്ചേരിയിലേയും മണലൂരിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടികാട്ടിയത്. അതോടൊപ്പം വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കുറിച്ച വിഎസ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നവയായിരുന്നു. നായര്‍ മേധാവിത്വമുള്ള മണ്ഡലത്തില്‍ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പരാജയ കാരണമെന്ന വിഎസിന്റെ നിലപാട് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്നുറപ്പ്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കി വിഎസിനു മുന്നറിയിപ്പു നല്‍കി പ്രശ്‌നമവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പിബി. ഇത്തവണ വിഎസിനോടൊപ്പമുണ്ടാകില്ലെന്ന് പിബി സൂചന നല്‍കി കഴിഞ്ഞു. സംസ്ഥാന നേതൃത്വമാകട്ടെ വിഎസിനെ അവഗണിക്കാനാണ് നീക്കം. അതുവഴി പിബിക്കുമുന്നില്‍ നല്ലകുട്ടിയാകാനും

മറുവശത്ത് അനാവശ്യപ്രസ്താവനകളില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് കെ.പി.സി.സി സര്‍ക്കാര്‍ ഏകോപനസമിതിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ജോര്‍ജിന്റെ ഭാഗത്തുനിന്നു കൂടുതല്‍ പ്രകോപനമുണ്ടായാല്‍ കര്‍ശനനടപടിക്ക് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ജോര്‍ജിന്റെ ഇത്തരം പ്രസ്താവനകള്‍ ഇനി വച്ചുപൊറുപ്പിക്കില്ലെന്നു വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അസന്നിഗ്ധമായി അദ്ദേഹം പ്രഖ്യാപിച്ചു.

പിബിയുടെ മുന്നറിയിപ്പിനുശേഷവും രണ്ടും കല്‍പ്പിച്ചാണ് വിഎസിന്റെ നാവ്. ടിപി ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിയുടെ അന്തസ്സുകെടുത്തിയെന്ന പ്രഖ്യാപനം വിഎസ് ആവര്‍ത്തിക്കുന്നു. വധത്തില്‍ പങ്കില്ലെന്ന പാര്‍ട്ടി നിലപാടിനെ തന്നെയാണ് വിഎസ് വെല്ലുവിളിക്കുന്നത്. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ നിലപാടാണെന്ന പാര്‍ട്ടി നിലപാടിനെ തള്ളി അഴിമതികേസാണെന്നു വീണ്ടും വിഎസ് പ്രഖ്യാപിച്ചു. ചുരുക്കത്തില്‍ എന്തിനും തയ്യാറായാണ് വിഎസ് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്നതെന്നു സാരം.

അതിനിടെ മന്ത്രിസഭാ ചര്‍ച്ചകള്‍ ചോര്‍ത്തുന്ന വൃത്തികെട്ടവര്‍ മന്ത്രിസഭയിലുണ്ടെന്ന പ്രസ്താവനയുമായി ജോര്‍ജ്ജ് വീണ്ടും രംഗത്തുവന്നു. രാജിവയ്ക്കുകയാണെങ്കില്‍ താന്‍ ഒറ്റയ്ക്കല്ല കുറച്ചുപേര്‍കൂടി കാണുമെന്ന ജോര്‍ജ്ജിന്റെ പ്രസ്താവന പലരുടേയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാനുള്ള എല്‍.ഡി.എഫ്. തീരുമാനം മാന്യമല്ല എന്നു പറഞ്ഞ ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോട് ചെയ്യുന്നതു കാണുമ്പോള്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും എന്നും ചോദിച്ചു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് 20 സീറ്റിലും ജയിക്കുമെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍ യു.ഡി.എഫാണോ എല്‍.ഡി.എഫാണോയെന്ന ചോദ്യത്തിന് ഒരു ചിരിമാത്രമായിരുന്നു മറുപടി.
കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ഇനിയും അസഭ്യം പറയാമെന്ന് കരുതരുതെന്നും എല്ലാത്തിനും അതിര്‍വരമ്പുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നേരത്തേ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ ജോര്‍ജ്ജിന്റെ ‘അണ്ടനും അടകോടനും’ എന്ന പ്രയോഗത്തിനെതിരേ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. തെരുവില്‍ കെട്ടിയ ചെണ്ടയാണെന്ന് തെറ്റിദ്ധരിച്ച് കോണ്‍ഗ്രസിനെ ഏതെങ്കിലും അണ്ടനും അടകോടനും അടിക്കാന്‍ ശ്രമിച്ചാല്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നേരിടുമെന്നായിരുന്നു ഹസന്റെ മുന്നറിയിപ്പ്. തിരുവഞ്ചൂരാകട്ടെ മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇനിയും ഇത്തരത്തില്‍ തുടരാനാകില്ല എന്ന ശക്തമായ നിലപാടിലാണ് തിരുവഞ്ചൂര്‍. ആര്യാടനും ഷിബു ബേബി ജോണും തിരുവഞ്ചൂരിനെ പിന്താങ്ങി. എന്നാല്‍ മുഖ്യമന്ത്രിയോ കെ എം മാണിയോ കാര്യമായി പ്രതികരിച്ചില്ല. ഇതെല്ലാം നടക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനായി ഡെല്‍ഹിയില്‍ നിന്നെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കേരളത്തില്‍ ഉള്ളപ്പോഴാണെന്നത് മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അല്ലറ ചില്ലറ മാറ്റങ്ങള്‍ കൊണ്ടുവന്ന് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ്. അടുത്തുനടന്ന ചില സര്‍വ്വേകളില്‍ കേരളത്തില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം ലഭിക്കുമെന്ന പ്രവചനം കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ണുതുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍. അതിനായി ആദ്യം പി സി ജോര്‍ജ്ജിനെ പുറത്താക്കണമെന്നും അവരാവശ്യപ്പെടുന്നു.
എന്തായാലും ജോര്‍ജ്ജും വിഎസും തുറന്നു വിടുന്ന ഭൂതങ്ങള്‍ കേരള രാഷ്ട്രീയത്തെ വരും ദിവസങ്ങളില്‍ കലുഷിതമാക്കുമെന്നുറപ്പ്. ആ കലങ്ങിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനുള്ള ശ്രമമായിരിക്കും ലീഗും കേരള കോണ്‍ഗ്രസ്സും സിപിഐയും മറ്റും നടത്തുക എന്നും പ്രതീക്ഷിക്കാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മെഗാസ്റ്റാറുകളായി ജോര്‍ജ്ജും വിഎസും

  1. പി. സി. ജോര്‍ജിന്റെയും വി. എസ്.ന്റെയും വാചകമേളകള്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. സോളാര്‍, ഡാറ്റാസെന്റര്‍ ഇഷ്യുകള്‍ ഉയര്‍ന്നുവന്നതിനു ശേഷം മാത്രമാണ്‌ ജോര്‍ജ്ജ് അതിനെപ്പറ്റി അഭിപ്രായപ്രകടനം നടത്തുന്നത്. പക്ഷേ വി. എസ്. എന്തെങ്കിലും സംഭവവുമായി ബന്ധപ്പെട്ടല്ല ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. നിങ്ങള്‍ പറഞ്ഞതു പോലെ വി.എസ്.ഇനെ പ്രതിപക്ഷനേതൃ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരുക്കം നടക്കുന്നുണ്ട് എന്ന് കരുതാനാവില്ല. കഴിഞ്ഞ മാസം വന്ന പി.ബി. കമ്മീഷനു മുന്നില്‍ ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ടവര്‍ അടക്കം കൂടുതലാളുകള്‍ അതിനെതിരാണ്‌ എന്നാണ്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നെ എന്താണ്‌ വി. എസ്.ഇന്റെ ഇപ്പോഴത്തെ ഇറക്കത്തിനു പിന്നില്‍? യു. ഡി. എഫില്‍ കൂട്ടക്കുഴപ്പം മൂര്ച്ഛിക്കുന്ന ഇപ്പോള്‍ എല്‍. ഡി. എഫിലേക്ക് അത് വ്യാപിക്കാന്‍ വഴിമരുന്നിടുക വഴി എന്താണ്‌ വി.എസ്. ലക്ഷ്യമാക്കുന്നത്? ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ?

Leave a Reply