
മുഖ്യമന്ത്രി സുരേന്ദ്രനാകരുത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയനേതാക്കളില്‍ ഏറ്റവുമധികം വിടുവാ വിടുന്നതാരാണെന്നു ചോദിച്ചാല്‍ അതു ബിജെപി നേതാവ് കെ സുരേന്ദ്രനാകുമെന്നു തോന്നുന്നു. അടുത്ത കാലത്ത് പൊതുപരിപാടികളിലും ചാനല്‍ ചര്‍ച്ചകളിലും ഇദ്ദേഹം പടച്ചുവിടുന്ന പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ചിരിയും കരച്ചിലും ഒരുമിച്ചു വരും. ചാനലുകളാണ് ഇയാളെ പ്രസിദ്ധനാക്കിയത് എന്നതു വേറെ കാര്യം. പക്ഷെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ വളര്‍ത്തിയെടുത്തത് ചാനലുകളൊന്നുമല്ല എന്ന് ആര്‍ക്കുമറിയാം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ മംഗലാപുരം പ്രസംഗം സുരേന്ദ്രനെ അനുകരിക്കുകയായിരുന്നു. സുരേന്ദ്രന്‍ ഒരു പാര്‍ട്ടിയുടെ നേതാവു മാത്രമാണ്. എന്നാല്‍ പിണറായി നമ്മുടെ മുഖ്യമന്ത്രിയാണ്. അതുപോലും മറന്ന് കുറെ ആരാധകര്‍ ആര്‍ത്തട്ടഹസിക്കാനുമുണ്ടായി.
സംഘപരിവാറിന്റെ വെല്ലുവിളിയെ അവഗണിച്ച് മംഗലാപുരത്തേക്കുപോയ മുഖ്യമന്ത്രിയൊടൊപ്പമായിരുന്നു സംഘികളൊഴികെ മുഴുവന്‍ മലയാളികളും. പിണറായി സിപിഎം നേതാവിനേക്കാളുപരി കേരള മുഖ്യമന്ത്രിയാണെന്നതുതന്നെ അതിനുള്ള കാരണം. എന്നാല്‍ അതു മറന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. താന്‍ സിപിഎം നേതാവു മാത്രമാണെന്നാണ് പ്രസംഗത്തിലൂടെ അദ്ദേഹം തെളിയിച്ചത്. തലേന്ന് മംഗലാപുരത്തുവെച്ചുതന്നെ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിന്റെ ട്രൂ കോപ്പി. ഇരുത്തമുള്ള ഒരു മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്തത്.
കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 16 ശതമാനം വോട്ട് കിട്ടിയിട്ടുണ്ട്, എന്നാല്‍ 2 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തു അടിക്കു തിരിച്ചടിയും കൊലക്കു തിരിച്ചും കൊടുത്തിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ അടിക്കു പകരം അടിയോ കൊലക്കു പകരം കൊലയോ ഇല്ല പക്ഷെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല.. നിങ്ങള്‍ കര്‍ണാടകയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ ആന്ധ്രയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ മധ്യപ്രദേശില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാവും നിങ്ങള്‍ ദില്ലിയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും – എന്നൊക്കെയായിരുന്നു സുരേന്ദ്രന്‍ തട്ടിവിട്ടത്.
പിണറായി വിടുമോ? ആര്‍.എസ്.എസിന്റെ വിരട്ട് തന്റെ മുന്നില്‍ ചെലവാകില്ലെന്നും കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുനീങ്ങിയവനാണ് താനെന്നും പിണറായി പറഞ്ഞു. പ്രസംഗത്തിലുടനീളം പിണറായി ആര്‍.എസ്.എസിനെതിരേ വാളും കത്തിയുമെടുക്കുന്നതാണു കണ്ടത്. ‘പിണറായി ഒരു ദിവസം മുഖ്യമന്ത്രിക്കസേരയിലേക്കു പൊട്ടിവീണതല്ല. മധ്യപ്രദേശിലേക്കുള്ള യാത്ര മതിയാക്കിയത് അവിടുത്തെ സര്‍ക്കാര്‍ വിലക്കിയതുകൊണ്ടാണ്. അല്ലാതെ ഭയന്നല്ല. മുഖ്യമന്ത്രിയല്ലാത്ത പിണറായിയായിരുന്നെങ്കില്‍ ഇന്ദ്രനുപോലും തടയാന്‍ പറ്റില്ലായിരുന്നെന്നും’ ഉള്ളില്‍ വാളുമായി നിന്നിരുന്ന പുരുഷാരത്തോട് പിണറായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തില്‍ ആകെ 600 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അതില്‍ 205 പേരും ആര്‍.എസ്.എസിന്റെ കത്തിക്ക് ഇരയായവരാണെന്നും പറഞ്ഞ പിണറായി പക്ഷെ എത്രപേര്‍ സിപിഎമ്മിന്റെ കത്തിക്കിരയായി എന്നു പറഞ്ഞില്ല.
സംഘപരിവാറിനെ ഭയമില്ലെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ കോഴിക്കോട് ഏതാനും ദിവസം മുമ്പുണ്ടായ സംഭവമാണ് ഓര്‍മ്മവരുന്നത്. വ്യാജഏറ്റുമുട്ടലിലൂടെ പോലീസ് കൊന്നുകളഞ്ഞവരുടെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനു കാരണമെന്തായിരുന്നു? സംഘപരിവാര്‍ ഭീഷണി. സംഘപരിവാറിനെ ഭയന്ന് മൃതദേഹങ്ങളുടെ അവകാശങ്ങള്‍ പോലും നിഷേധിച്ച പിണറായിക്ക് മംഗലാപുരത്തു പോകാന്‍ കഴിഞ്ഞത് കര്‍ണ്ണാടക സര്‍ക്കാരിന്റെ ശക്തമായ തീരുമാനപ്രകാരമായിരുന്നല്ലോ.. ആയിരകണക്കിനു പോലീസിന്റെ സംരക്ഷണത്തോടെ… പ്രസംഗത്തില്‍ അതെങ്കിലും ഓര്‍േണ്ടതായിരുന്നു… പാര്‍ട്ടി നേതാവല്ല, മുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെങ്കിലും.. സുരേന്ദ്രനെപോലെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഒരു മുഖ്യമന്ത്രി മുന്‍കൈയെടുത്താല്‍ കണ്ണൂരിലും കേരളത്തിലുടനീളവും സമാധാനം സ്ഥാപിക്കാന്‍ കഴിയുമോ..? ഫലത്തില്‍ സുരേന്ദ്രനെപോലെ തന്നെ അണികള്‍ക്ക് അക്രമത്തിനുള്ള ലൈസന്‍സ് നല്‍കുകയല്ലേ പിണറായിയും ചെയ്തത്?
കഴിഞ്ഞ ദിവസം തന്നെ മറ്റൊരു വിഷയത്തിലും താന്‍ മുഖ്യമന്ത്രിയാണെന്നു മറന്ന് പിണറായി പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. പ്രതിയെ ചോദ്യം ചെയ്യലോ തെളിവെടുപ്പോ കഴിയുന്നതിനു മുമ്പായിരുന്നു ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഗൂഢാലോചനയുണ്ടെന്ന് വാഹനത്തില്‍ വെച്ച് പ്രതി പറഞ്ഞതായി നടിതന്നെ പറഞ്ഞിരുന്നു. നടിയുടെ അടുത്ത സുഹൃത്തുക്കളും അത് പറയുന്നു. ഗൂഢോലോചനയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നെ പറയാമെന്ന് പള്‍സര്‍ സുനി തന്നെ വിളിച്ചു പറഞ്ഞു. ഗൂഢാലോചനയണ്ടെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പോലീസും പറയുന്നു. എന്നിട്ടാണ് പിണറായിയുടെ പ്രഖ്യാപനം. ഇപ്പോഴിതാ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് ഒരു പത്രത്തില്‍ വാര്‍ത്തയാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. കേസില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ തറപ്പിച്ച് പറഞ്ഞിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ മുന്നില്‍ ഒരു പത്രം ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു ആ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനെ കുറിച്ചാണ് താന്‍ വേദിയില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പത്രവാര്‍ത്തയെ കുറിച്ചായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇനി ആണെങ്കില്‍ തന്നെ ഒരു പത്രവാര്‍ത്തവെച്ചാണോ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതെന്ന് വേറെ ചോദ്യം..!!!
മൂന്നാമതൊന്നു കൂടി ചൂണ്ടികാട്ടട്ടെ. തനിക്കെതിരായ ഭീഷണിയെ കളിയാക്കി നിയമസഭയില്‍ അദ്ദേഹം പറഞ്ഞത് രണ്ടുകാലുമില്ലാത്തയാള്‍ ചവിട്ടുമെന്നു പറയുന്ന പോലെ എന്ന്. ഭിന്നശേഷിയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളും നിയമനിര്‍മ്മാണങ്ങളും നടക്കുന്ന കാലത്താണ് ണുഖ്യമന്ത്രി ഇത്തരത്തില്‍ പറയുന്നതെന്നത് ഖേദകരമല്ലാതെ എന്താണ്?
അധികാരമേറ്റെടുത്ത ഉടനെയുള്ള പല പ്രസ്താവനകളിലും പ്രസംഗത്തിലും പാര്‍ട്ടി നേതാവിനേക്കാള്‍ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി പറയാതെ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാണെന്നതു മറന്ന് പാര്‍ട്ടി നേതാവാകുകയാണ്.. കെ സുരേന്ദ്രനാകുകയാണ്…!!

