മാവോവേട്ടക്കാര്‍ ഇരുട്ടില്‍ തപ്പുന്നു…

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

maoസംസ്ഥാനത്ത്‌ മാവോയിസ്റ്റ്‌ പ്രതിരോധ നടപടികള്‍ക്ക്‌ കര്‍ണാടകയുടെയും തമിഴ്‌നാടിന്റേയും സഹകരണം തേടുമെന്ന്‌ ആഭ്യന്തരമന്ത്രി ചെന്നിത്തല. ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന സര്‍വകക്ഷി യോഗത്തിന്‌ ശേഷമാണ്‌ ചെന്നിത്തല ഇക്കാര്യമറിയിച്ചത്‌.
കേരളത്തില്‍ ശരാശരി 15-20 വര്‍ഷം കൂടുമ്പോള്‍ കമ്യൂണിസ്‌റ്റ്‌ തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടാറുണ്ട്‌. സാമൂഹ്യജീവിതത്തിലെ അസമത്വങ്ങളും ചൂഷണങ്ങളും അവയോടുള്ള മുഖ്യധാരാ ഇടതുപക്ഷത്തിന്റെ നിസ്സംഗതയുമാണ്‌ അതിനു പ്രധാനകാരണം. നടന്‍ സുരേഷ്‌ഗോപിപോലും അതു പറഞ്ഞല്ലോ. ഇക്കുറിയും വലിയ വ്യത്യാസമില്ല.
കേരളത്തില്‍ ഏറ്റവും സജീവമായി വിഷയം ഇന്ന്‌ ആദിവാസികളുടേതുതന്നെ. ഭൂമിക്കും അതുസംരക്ഷിക്കുന്നതിന്‌ ഭരണഘടന അനുശാസിക്കുന്ന സ്വയം ഭരണാവകാശത്തിനും വേണ്ടിയുള്ള ആദിവാസികളുടെ നില്‍പ്പുസമരം 6 മാസമായിട്ടും ശരിയായ രീതിയില്‍ ഇടപെടാന്‍ സര്‍ക്കാരോ പ്രതിപക്ഷമോ തയ്യാറായിട്ടില്ല. മദ്യവും അതുമായി ബന്ധപ്പെട്ട അഴിമതികളും മാത്രമാണ്‌ ഇന്ന്‌ സംസ്ഥാനരാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തെ തങ്ങള്‍ക്ക്‌ സഹായകരമായി മാറ്റാന്‍ മാവോയിസ്‌റ്റുകള്‍ ശ്രമിക്കുന്നു. പക്ഷെ മാവോയിസ്‌റ്റുകളും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ബലിയാടുകളാകാന്‍ പോകുന്നത്‌ ഇതേ ആദിവാസികളാണെന്നത്‌ മറ്റൊരു വൈരുദ്ധ്യം.
എന്തായാലും ആദിവാസി മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാവോയിസ്റ്റ്‌ കടന്നുകയറ്റം നേരിടുമെന്നാണ്‌ ആഭ്യന്തരമന്ത്രി പറയുന്നു. മാവോയിസ്‌റ്റുകളുടെ പ്രവര്‍ത്തനമില്ലെങ്കിലും സര്‍ക്കാര്‍ ചെയ്യേണ്ടതായ കാര്യം. എന്തായാലും അതുനടക്കട്ടെ. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതിയും വികസനത്തിന്റെ തുല്ല്യപങ്കും ലഭിച്ചാല്‍ ഇവിടെ മാവോയിസ്‌റ്റുകള്‍ക്ക്‌ ഒന്നും ചെയ്യാനുണ്ടാവില്ല. സര്‍ക്കാരിനും പണിയുണ്ടാവില്ല.
കേരളത്തിലെ മലയോരമേഖലകളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി ഏറെകാലമായി. മാവോയിസ്റ്റുകളെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്‌. അടുത്തയിടെ വെടിവെപ്പുണ്ടായി എന്ന്‌ പോലീസും പറയുന്നു. പക്ഷെ അതെല്ലാം കണ്ണടച്ചുവിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഇത്തരം വാര്‍ത്തകള്‍ക്കുപുറകില്‍ മറ്റ്‌ അജണ്ടകളുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. കേരളത്തിലെ ജനകീയ സമരങ്ങളെ മാവോയിസത്തിന്റെ പേരുപറഞ്ഞ്‌ നേരിടുകയെന്നതാണ്‌ അതിലൊരു അജണ്ട. ഉദാഹരണമായി കേരളസാഹിത്യ അക്കാദമി അങ്കണത്തെ കുറിച്ചുള്ള പോലീസ്‌ റിപ്പോര്‍ട്ട്‌ നോക്കൂ. മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ അവിടെയാണത്രെ. ഒന്നു ശരിയാണ്‌. പല ജനകീയ സമരങ്ങളുടേയും തീരുമാനങ്ങള്‍ അക്കാദമി മുറ്റത്തുണ്ടാകാറുണ്ട്‌. നാടകപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും സ്‌ത്രീവാദികളും മൂന്നാം ലിംഗക്കാരുമൊക്കെ അവിടെ ഒത്തുചേരാറുണ്ട്‌. അക്കാദമി പ്രസിഡന്റായിരുന്നപ്പോള്‍ എം മുകുന്ദന്‍ പറഞ്ഞത്‌ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള താന്‍ ഏറ്റവും ഉയര്‍ന്ന ധൈഷണികചര്‍ച്ചകള്‍ കേട്ടിട്ടുള്ളത്‌ അക്കാദമി മുറ്റത്താണെന്നായിരുന്നു. അത്തരമൊരന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങി കാലം കുറച്ചായി. പുതിയ നീക്കവും അതിന്റെ ഭാഗംതന്നെ. ഇത്തരത്തില്‍ നില്‍പ്പുസമരത്തേയും ചുംബനസമരത്തേയും നിറ്റാജലാറ്റിന്‍ സമരത്തേയും ടോള്‍ വിരുദ്ധസമരത്തേയുമെല്ലാം മാവോയിസ്‌റ്റാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതിനെ ചെറുത്തേ തീരൂ. തീര്‍ച്ചയായും ജനകീയസമരങ്ങള്‍ക്കിടയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമം മാവോയിസ്‌റ്റുകളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനേയും എതിര്‍ക്കണം. എം ഗീതാനന്ദന്‍ പറഞ്ഞ പോലെ ആദിവാസികളെ ഇരുകൂട്ടരും കവചമാക്കാന്‍ അനുവദിച്ചുകൂട.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റ്‌ സംഘം സംസ്ഥാനത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ അത്തരത്തിലൊരാളേയും ഇന്നോളം കണ്ടെത്തിയിട്ടില്ല എന്നത്‌ വേറെ കാര്യം. അപ്പോഴും കേരളത്തില്‍ പ്രവര്‍ത്തനം സജീവമാണഎന്ന രീതിയില്‍ രൂപേഷും മറ്റും അവകാശപ്പെടുന്നു. സര്‍ക്കാരിനാകട്ടെ മാവാ വേട്ടയുടെ പേരില്‍ വന്‍തുകയാണ്‌ കേന്ദ്രം നല്‍കുന്നത്‌.
പ്രബുദ്ധമെന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആദിവാസികളുടെ അവസ്ഥ, മറ്റു മിക്ക സംസ്ഥാനങ്ങളുടേയും അവസ്ഥയില്‍ നിന്ന്‌ എത്രയോ പുറകിലാണ്‌. സ്വന്തം മണ്ണുപോലും എന്നേ നഷ്ടപ്പെട്ട അവര്‍ നേരിടുന്ന ചൂഷണത്തിന്റെ എത്രയോ റിപ്പോര്‍ട്ടുകള്‍ ദശകങ്ങളായി പുറത്തുവരുന്നു. അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പോലും ചെയ്യുന്നത്‌ മറ്റൊന്നല്ല. മുത്തങ്ങ സമരേത്താടെയും സികെ ജാനുവിന്റെ വരവോടേയുമാണ്‌ ഒരു ചെറിയ മാറ്റമുണ്ടായത്‌. തീര്‍ച്ചയായും കുറച്ചുപേര്‍ക്ക്‌ ഭൂമി ലഭിച്ചു. എന്നാല്‍ ഭൂരിപക്ഷവും ഇപ്പോഴും ഭൂരഹിതര്‍. ഇന്ത്യയിലെമ്പാടും ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, ഖനനലോബികള്‍ക്കെതിരെ പോരാടുന്ന മാവോയിസ്റ്റുകള്‍ കേരളത്തിലും എത്താതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. അതിനിടയില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനതിരെ നടക്കുന്ന പ്രക്ഷോഭണങ്ങളില്‍ ആദിവാസികള്‍ അസ്വസ്ഥരാണ്‌. സ്വാഭാവികമായും മാവോയിസ്റ്റുകളും ഈ വിഷയത്തില്‍ ഇടപെടാം. കോഴിക്കോട്‌ ഒരു ക്വാറിക്കെതിരെ അക്രമണം നടന്നത്‌ ആ പശ്ചാത്തലത്തിലാണ്‌.
സത്യത്തില്‍ കേരളം നേരിടുന്ന സങ്കീര്‍ണ്ണമായ രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക്‌ കാര്യമായ നിലപാടൊന്നും ഉണ്ടെന്നു കരുതിക്കൂട. ആദിവാസികളുടെ നേതൃത്വത്തില്‍ ഒരു സായുധവിപ്ലവമെന്ന കാല്‍പ്പനികമായ സ്വപ്‌നം കേരളത്തിലല്ല, ഇന്ത്യയിലെവിടേയും നടക്കുമെന്ന്‌ കരുതാനും വയ്യ. ആന്ധ്രയിലും ബീഹാറിലുമൊക്കെ ശക്തമായിരുന്ന പ്രസ്ഥാനം ഇന്നെന്തുകൊണ്ട്‌ ഛത്തിസ്‌ഗഡ്‌ ബെല്‍ട്ടിലൊതുങ്ങി എന്നവര്‍ വിശകലനം ചെയ്യുന്നുണ്ടോ എന്നറിയില്ല. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും എന്തായാലും പുറത്തുവരുന്നില്ല. സത്യത്തില്‍ അവര്‍ ഇരുട്ടില്‍ തപ്പുകയാണെന്നു വേണം കരുതാന്‍. അവരെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരും അങ്ങനെതന്നെ. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply