
മലയാളിയുടെ കുടിയേറ്റത്തിനു നൂറ്റാണ്ട് : പ്രവാസവും തിരിച്ചുവരവും പ്രതിസന്ധികളും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തില്‍നിന്നു പുറംനാടുകളിലേക്കു നടന്ന കുടിയേറ്റത്തിന് ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുന്നു. മലയാളികള്‍ ഒരു നൂറ്റാണ്ടായി തുടരുന്ന ദേശാന്തര സഞ്ചാരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിഷ്‌ക്രിയമാക്കാനും ആഡംബര സംസ്‌കാരത്തിനു വിത്തിടാനും കാരണമാക്കിയതായി സാമ്പത്തിക നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു. പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളം അഭിമുഖീകരിക്കുന്ന തീക്ഷ്ണമായ പ്രതിസന്ധിയാണെന്നും എന്നാല്‍, ഭരണകൂടമത് നിസാരവല്‍കരിക്കുകയാണെന്നും അഭിപ്രായമുയരുന്നുണ്ട്. അടുത്തവര്‍ഷം ഗള്‍ഫ് നാടുകളില്‍ നിന്നു തിരിച്ചയയ്ക്കാന്‍ അറബ് ഗള്‍ഫ് കൗണ്‍സില്‍ തീരുമാനിച്ച നാല്‍പതു ലക്ഷത്തോളം വിദേശികളില്‍ ഇരുപതു ശതമാനവും യു.എസിലെ കുടിയേറ്റ വിരുദ്ധ നടപടി കാരണം പുറത്തുപോയേക്കാവുന്ന മൂന്നുലക്ഷം ഇന്ത്യക്കാരില്‍ അന്‍പതു ശതമാനവും മലയാളികളാണെന്ന വാര്‍ത്ത നടുക്കുന്നതാണ്.
ആധുനിക സമൂഹത്തിന്റെ കിനാവും പുഞ്ചിരിയും പകിട്ടും പ്രൗഢിയുമെല്ലാം രൂപപ്പെടുന്നത് പ്രവാസികളെ ചുറ്റിയാണ്. അന്നം തേടിയും ജീവിതം തേടിയും മലയും കടലും താണ്ടിയുള്ള മലയാളികളുടെ പ്രയാണം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. സ്വന്തം നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയെങ്കിലും നാടു വിടുന്നതാണ് അഭികാമ്യമെന്നുമുള്ള ചിന്ത മലയാളി യുവത്വത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് ഉപജീവനം തേടി അവര്‍ നാടുവിടാന്‍ ആരംഭിച്ചത്.
വര്‍ധിച്ചുവരുന്ന ജനസംഖ്യ, ചുരുങ്ങി വരുന്ന കൃഷി, അകന്നുപോകുന്ന വ്യവസായം, സ്വന്തം മാന്യതയെക്കുറിച്ചുള്ള അതിരുകടന്ന അഭിമാനം തുടങ്ങിയ പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു മനോഭാവം ഉണ്ടാകുന്നതെന്നാണ് കുടിയേറ്റത്തെ സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത്. ഗ്രാമാധിഷ്ഠിത ജീവിതത്തിന്റെ നിശ്ചലതയില്‍ നിന്നുണര്‍ന്നതു മുതല്‍ മലയാളികളുടെ പുറത്തേക്കുള്ള പ്രയാണം ആരംഭിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു. ഒന്നാം ലോക മഹായുദ്ധം തുറന്നുകാട്ടിയ ബാഹ്യലോകവും തൊഴില്‍ സാധ്യതകളും ഈ പ്രയാണത്തെ പ്രോത്സാഹിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധം ഏല്‍പിച്ച സാമ്പത്തികാഘാതമാണ് മലയാളിയെ കൂട്ടം കൂട്ടമായി നാടു കടക്കാന്‍ പ്രേരിപ്പിച്ച പ്രധാന കാരണം. സിലോണ്‍, ബര്‍മ, മലയ, സിംഗപ്പൂര്‍ തുടങ്ങിയ നാടുകളില്‍ ചെന്നു ജീവിതം വേരുപിടിപ്പിച്ചവര്‍ ഏറെ. ബര്‍മയിലെത്തിയ മലയാളികളില്‍ വലിയ ശതമാനം ഐ.എന്‍.എ. ഭടന്മാരായി പൊരുതി മരിച്ചു. പൗരസ്ത്യ രാജ്യങ്ങളിലെത്തിയവര്‍ ഏറെയും കച്ചവടം കൊണ്ട് തൃപ്തിപ്പെട്ടു. ഇവരില്‍ ഒരു വിഭാഗം അവര്‍ എത്തിപ്പെട്ട നാടുകളില്‍ സ്ഥിരവാസമാക്കുകയും അവിടെത്തന്നെ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയും ചെയ്തു. സിലോണിലുണ്ടായ ഭാഷാവാദവും പ്രാദേശിക വാദവും വലിയൊരു വിഭാഗം മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മലേഷ്യയിലും സിംഗപ്പൂരിലും മറ്റുമുള്ളവര്‍ അവിടെ സസുഖം കഴിഞ്ഞു. സിംഗപ്പൂര്‍ പ്രസിഡന്റായിരുന്ന ദേവന്‍നായരും മലേഷ്യന്‍ ക്യാബിനറ്റ് മന്ത്രിയായും ഐ.എന്‍.ഒ. അധ്യക്ഷനായും പ്രവര്‍ത്തിച്ച ഡോ. പി.വി. നാരായണനും ഇക്കൂട്ടത്തിലെ മികച്ച മാതൃകകളാണ്.
മലയാളികള്‍ യൂറോപ്യന്‍ നാടുകളിലേക്കു പ്രവഹിക്കാന്‍ കാരണമൊരുക്കിയ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ തകര്‍ത്ത യൂറോപ്പിനു പുനര്‍നിര്‍മാണം അത്യാവശ്യമായിത്തീര്‍ന്നു. രോഗികളായിത്തീര്‍ന്നവരും അംഗഭംഗം വന്നവരും നിരവധി. ആതുരശുശ്രൂഷാ രംഗത്ത് വിപുലമായ പ്രവര്‍ത്തനം ഇവിടെ ആവശ്യമായിത്തീര്‍ന്നു. തിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, കോഴഞ്ചേരി, കുമ്പനാട് തുടങ്ങിയ നാടുകളില്‍ നിന്നുള്ള യുവതികള്‍ നഴ്‌സിങ് സേവനത്തിനുവേണ്ടി യൂറോപ്യന്‍ നാടുകളിലേക്ക് പ്രവഹിച്ചു. പിന്നീട് അമേരിക്കയിലും മറ്റും പടര്‍ന്നുകയറിയ ഇവരില്‍ വലിയ ശതമാനം അതത് നാടുകളിലെ പൗരത്വം സ്വീകരിച്ചു.
ഗള്‍ഫ് നാടുകളിലേക്ക്
അന്‍പതുകളുടെ തുടക്കം മുതല്‍ ഗള്‍ഫ് മേഖലയില്‍ നിന്നു പെട്രോള്‍ ലഭിച്ചു തുടങ്ങിയതോടെ ജോലി ചെയ്യാന്‍ മനസും ആരോഗ്യവുമുള്ളവര്‍ക്ക് ഗള്‍ഫില്‍ ജോലിയും മികച്ച കൂലിയും കിട്ടിത്തുടങ്ങി.
വിദൂരങ്ങളില്‍ നിന്ന് ഒരാള്‍ സമ്പാദിക്കുക, അതിന്റെ പ്രയാസത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഒത്തിരിപ്പേര്‍ അത് ധൂര്‍ത്തടിക്കുക എന്നതാണു കേരളത്തിലെ ഗള്‍ഫ് മേഖലയില്‍ നാം കണ്ടത്. ഈ പ്രവണത ഒരു പുതിയ ഉപഭോക്തൃ സംസ്‌കാരത്തിനും വിത്തിട്ടു. ഗള്‍ഫ് മേഖലയിലെ യുവാക്കളില്‍ ധൂര്‍ത്തും ആലസ്യവും വര്‍ധിപ്പിച്ചു. യൗവനവും അതിന്റെ കാമനകളും കുടുംബത്തിനുവേണ്ടി ഹോമിച്ചവര്‍ ആഹഌദവും ആനന്ദവും ലഭിക്കേണ്ട ജീവിത സായാഹ്‌നത്തില്‍ തിരിച്ചുവന്നപ്പോള്‍ ഒരു സത്യം അവര്‍ സങ്കടപൂര്‍വം മനസിലാക്കുന്നു. അധ്വാനിച്ചയച്ചതെല്ലാം അന്യാധീനപ്പെട്ടിരിക്കുന്നു!
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി
ഗള്‍ഫ് നാടുകളുടെ ചാകരക്കാലം നിലച്ചതോടെ മലയാളികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പുറപ്പെട്ടു തുടങ്ങി. മലയാളികള്‍ പുതുതായി എത്തിപ്പെട്ട നാടുകളുടെ കണക്കെടുത്താല്‍ അതില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നിവ മുന്നിട്ടു നില്‍ക്കുന്നു. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയില്‍ വിദഗ്ധ തൊഴില്‍ മേഖലയില്‍ സ്ഥിരം വിസയിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം പതിനോരായിരത്തോളം വരും. ഇവിടത്തെ കുടിയേറ്റക്കാരില്‍ യു.കെ. കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇന്ത്യക്കാരില്‍ അന്‍പതു ശതമാനം മലയാളികളാണ്. കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫ് നാടുകളിലെ തദ്ദേശവല്‍ക്കരണവും ആഭ്യന്തര സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കാരണം കേരളത്തിലേക്കുള്ള തൊഴില്‍ നഷ്ടപ്പെട്ട മലയാളികളുടെ പ്രവാഹം നാട് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ പ്രശ്‌നമാണ്. പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി അതിജീവിച്ച് അവരെ അനുകൂല ഘടകമാക്കി മാറ്റാന്‍ സാധിക്കുമോ എന്നതു സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചയും ക്രിയാത്മക പ്രവര്‍ത്തനവുമാണിന്നാവശ്യം. ഭരണകൂടം പ്രവാസികളുടെ സംഭാവനകള്‍ക്ക് നന്ദി മാത്രം പകരം നല്‍കിയാല്‍ പോര. അവരുടെ പുനരധിവാസം പ്രധാനം. ഓരോ വര്‍ഷവും കേരളത്തിലേക്ക് എത്തുന്ന ഒരുലക്ഷം കോടി രൂപയുടെ ചെറിയ ഒരംശം പോലും നാടിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നതിന് ഭരണകൂടവും ജനങ്ങളും ഒരുപോലെ ഉത്തരവാദികളാണ്. ഇനിയെങ്കിലും ഗള്‍ഫ് പണം നാടിന്റെ വികസനത്തിന് എന്ന പ്രതിജ്ഞയുമായി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. ഇതിലൂടെ അക്കരെയല്ല ഇക്കരെയാണ് പച്ച എന്നു തെളിയിക്കാന്‍ സാധിക്കും.
മംഗളം
