മനുഷ്യാവകാശ ലംഘനം അധികാരികള്‍ തന്നെ ശരിവെക്കുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Untitled-1

കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച മൂന്നു വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ മനുഷ്യാവകാശങ്ങള്‍ക്ക് എന്തുവിലയാണുള്ളത് എന്ന ചോദ്യം കൂടുതല്‍ ശക്തമായി ഉയര്‍ത്തുന്നതായി തോന്നി. ഒന്ന് നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കാരണമായ പട്ടാളത്തിന്റെ പ്രത്യേകാധികാരനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് ഐതിഹാസിക സമരരം നടത്തുന്ന ഇററോംഷര്‍മ്മിളയുടെ നാട്ടില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട്. മണിപ്പൂരിലെ ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തിയതാണത്. മണിപ്പൂര്‍ സുരക്ഷാസേനയ്‌ക്കെതിരെയുള്ള 44 ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍ സംബന്ധിച്ച പരാതി പരിശോധിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 20 എണ്ണം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കി. സ്വരക്ഷയ്ക്കായി സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന അവകാശവാദം തെറ്റാണ്. ഏറ്റുമുട്ടലുകളില്‍ ഭൂരിപക്ഷവും പൊലീസും സൈന്യവും സംയുക്തമായി നടത്തുന്ന നീക്കങ്ങളാണ്. രണ്ടെണ്ണം മാത്രമാണ് യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയത്. ബാക്കിയുള്ള 22 കേസുകള്‍ പിന്നീട് പരിഗണിക്കും. ഏറ്റുമുട്ടല്‍ കേസുകള്‍ വ്യാജമാണെന്നു തെളിയിച്ചാലും മണിപ്പൂരിലെ അസ്പാ നിയമത്തിന്റെ ബലത്തില്‍ സൈന്യം യാതൊരു അച്ചടക്ക നടപടിക്കും തയാറാവുകയില്ലെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി. അടിയന്തിരമായി നിയമം പിന്‍വലിക്കണമെന്ന സന്ദേശം തന്നെയാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.
രണ്ടാമത്തേത് കേരളത്തില്‍ നിന്നു തന്നെ. നമ്മുടെ തടവറകളില്‍ കഴിയുന്നവരില്‍ 40 ശതമാനവും നിരപരാധികളാണെന്ന് സംസ്ഥാന ജയില്‍ കാര്യാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നു. ജയിലുകളില്‍ കഴിയുന്ന 20 ശതമാനം പേര്‍ നിരപരാധികളാണെന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ല, 40 ശതമാനം തന്നെ വരുമെന്നാണ് വിവരാവകാശനിയമമനുസരിച്ച് ലഭിച്ച മറുപടി. ജയില്‍ ഡിജിപിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ജയിലിലെ നിരപരാധികളുടെ വിവരങ്ങള്‍ തേടി ഹ്യൂമന്റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജന. സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവാണ് ജയില്‍ വകുപ്പിനെ സമീപിച്ചത്.
സാഹചര്യത്തെളിവുകള്‍ മൂലം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് ഉപരോധിക്കാന്‍ പണമില്ലാതെ ശിക്ഷ അനുഭവിക്കുന്നവരും മറ്റുള്ളവര്‍ക്കായി ശിക്ഷ ഏറ്റുവാങ്ങിയവരും മാനസികരോഗികളും കരുതല്‍ തടങ്കലിലുള്ളവരും ഈ 40 ശതമാനത്തില്‍ പെടുന്നു. എന്നാല്‍, ഇവരെയൊക്കെ നിരപരാധികളാണെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം കോടതിക്കുള്ളതാണെന്നും വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ പറയുന്നു.
മൂന്നാമത്തെ വാര്‍ത്ത ഇവ രണ്ടിനേക്കാളേറെ ഞെട്ടിക്കുന്നവയാണ്. ഒരു കാലത്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും പിന്നീട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായ പഞ്ചാബിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ അനാവശ്യമായിരുന്നു എന്ന അനാവശ്യമായിരുന്നുവെന്ന പഞ്ചാബ് മുന്‍ ഡി.ജി.പി കെ.പി.എസ്.ഗില്ലിന്റെ പ്രസ്താവനയാണത്. ഓപ്പറേഷന്റെ ഫലമായി സുവര്‍ണ്ണക്ഷേത്രത്തിലും പരിസരത്തും നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പോലീസിന് അവസരം നല്‍കാതെ പട്ടാളത്തെ ഏല്‍പ്പിച്ചതായിരുന്നു അനാവശ്യമായ രക്തച്ചൊരിച്ചിലിനു കാരണമാക്കിയതെന്നും ഗില്‍ കൂട്ടിചേര്‍ത്തു. അസമിലെ ബജ്‌രങ് ഓപ്പറേഷനും അനാവശ്യമായിരുന്നു എന്നും ഗില്‍ കൂട്ടിചേര്‍ത്തു.
ഈ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചനയെന്താണ്? ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആംനസ്റ്റി ഇന്‍ര്‍നാഷണലും മറ്റും ചൂണ്ടികാട്ടുമ്പോള്‍ അതെല്ലാം നിഷേധിക്കുകയാണ് ഭരണാധികാരികള്‍ പറയാറുള്ളത്. ഇപ്പോള്‍ ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത് അധികാരികളില്‍ നിന്നുതന്നെയാണ്. ഈ നിലക്ക് കാശ്മീരിലും വടക്കുകുഴക്കന്‍ മേഖലകളിലും മറ്റും നടക്കുന്നെന്ന് ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ശരിയാണെന്ന് നാളെ അധികാരികള്‍ തന്നെ പറയുകയില്ല?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply