
മതം രക്ഷപ്പെടുക കൂട്ടികളുടെ എണ്ണം കൂട്ടിയോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാലത്തിനനുസരിച്ച് സ്വയം മാറുകയും മനുഷ്യന്റെ ആത്മീയചോദനകളെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഏതൊരു മതവും നിലനില്‍ക്കുക. അല്ലാതെ അക്രമാസക്തമായോ അന്യമതങ്ങളെ വെറുത്തോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം കൊടുത്തോ അല്ല. എ്‌ന്നാല്‍ നമ്മുടെ പല മതമേലധ്യക്ഷന്മാരും വിശ്വാസികളും കരുതിയിരിക്കുന്നത് മറിച്ചാണ്.
മനുഷ്യചരിത്രത്തില്‍ ഭൂരിഭാഗം കാലവും അക്രമങ്ങളുടേതായിരുന്നു. സമാധാനം ചില ഇടവേളകളില്‍ മാത്രം. അക്രമങ്ങളില്‍ പലപ്പോഴും മുഖ്യപങ്ക് മതവിശ്വാസികള്‍ക്കുതന്നെ. ഒരുപക്ഷെ മതത്തിനു ജന്മം കൊടുത്തവര്‍ സ്വപ്‌നത്തില്‍പോലും കരുതിയിരിക്കാനിടയില്ലാത്ത വിഷയങ്ങളുന്നയിച്ചാണ് മിക്കപ്പോഴും അക്രമങ്ങള്‍ നടക്കുന്നത്. സമകാലികലോകത്തിന്റെ അവസ്ഥയും അതുതന്നെ. തങ്ങളുടെ മതത്തെ രക്ഷിക്കാനെന്ന പേരിലാണ് ഓരോ വിഭാഗവും അക്രമം നടത്തുന്നത്. ആഗോളതലത്തിലെ ഈ പ്രവണതയില്‍ നിന്ന് ഇന്ത്യയും മുക്തമല്ല.
അതിനിടയിലാണ് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം കൊടുത്ത് മതത്തെ രക്ഷിക്കാനുള്ള നീക്കവും സജീവമാകുന്നത്. മുസ്ലം വിഭാഗങ്ങളില്‍ കൂടുതല്‍ കുട്ടികളുണ്ടെന്നു പറഞ്ഞാണ് മറ്റുള്ളവരും രംഗത്തുവരുന്നത്. ജനസംഖ്യാനിയന്ത്രണമെന്ന മനുഷ്യസമൂഹം ആര്‍ജ്ജിച്ച വലിയൊരു തിരിച്ചറിവിനെയാണ് ഇവരെല്ലാം കൂടി അട്ടിമറിക്കുന്നത്.
രണ്ടു കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെനാനണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഒടുവിലത്തെ ആവശ്യം. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുന്നതുതന്നെ കാരണം.
കഴിഞ്ഞ ദിവസം ഹിന്ദു സ്‌ത്രീകള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കി ഹിന്ദുമതത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സാക്ഷി നോട്ടീസ് കൈപ്പറ്റും മുമ്പേ ഓരോ ഹിന്ദുവിനും അഞ്ച് കുട്ടികള്‍ വീതം വേണമെന്ന നിര്‍ദേശവുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ശ്യാമള്‍ ഗോസ്വാമിയും രംഗത്തെത്തി. ഒരു കുഞ്ഞിനെ മതത്തിനും ഒരാളെ സൈന്യത്തിനും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കുഞ്ഞുങ്ങളെന്താ പാവക്കുട്ടികളോ? തുടര്‍ന്നാണ് തൊഗാഡിയയുടെ ആവശ്യം. കുട്ടികള്‍ക്ക് ചിലവു അദ്ദേഹം കൊടുക്കുമോ എന്നറിയില്ല. എത്ര കുട്ടികള്‍ വേണണെന്ന് തീരുമാനിക്കേണ്ടത് ദമ്പതികളാണെന്നിരിക്കെ ആ സ്വാതന്ത്ര്യത്തിലേക്കുപോലും ഫാസിസം കടന്നുകയറുകയാണ്. എന്തു സ്വപ്‌നം കാണണമെന്നുപോലും ഫാസിസ്റ്റുകള്‍ തീരുമാനിക്കുന്ന കാലമാണോ വരുന്നത്?
കുട്ടികളുടെ എണ്ണം കൂട്ടണമെന്ന കാര്യത്തില്‍ കൃസ്‌ത്യന്‍ പുരോഹിതര്‍ക്കും സംശയമില്ല. മക്കളില്‍ ഒരാളെ കര്‍ത്താവിനു വിട്ടുകൊടുക്കാനാവശ്യപ്പെട്ടും മിശ്രവിവാഹങ്ങള്‍, ജനനനിരക്ക് കുറയ്‌ക്കല്‍ എന്നിവ തടയാനുമാവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി അടുത്തയിടെ രംഗത്തുവന്നിരുന്നു. അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നത് മറച്ചുവെച്ചാണ് മാതാപിതാക്കളോട് ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്നത്. സ്‌ത്രീധനത്തെ ഭയന്നുമാത്രം മക്കളെ കന്യാസ്‌ത്രീയാക്കുന്ന ഒരു നാട്ടിലാണ് ഈ ആഹ്വാനമെന്നതു മറക്കരുത്. മിശ്രവിവാഹം നടത്തുന്നതും ജനന നിരക്കു കുറക്കുന്നതും അക്ഷന്തവ്യമായ അപരാധമാണെന്നും മാതാപിതാക്കള്‍ സുവിശേഷമൂല്യങ്ങള്‍ അനുസരിച്ച് ജീവിച്ചാലേ മക്കള്‍ക്ക് തങ്ങളുടെ വിളി തിരിച്ചറിഞ്ഞ് ത്യാഗങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിയൂ എന്നും ലേഖനം പറയുന്നു. ഏവുപ്രാസ്യയേയും ചാവറയച്ചനേയും വിശുദ്ധരായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട, മുഖ്യമന്ത്രി പങ്കെടുത്ത ഒരു മഹാസമ്മേളനത്തിലും പിതാക്കന്മാരില്‍ നിന്ന് ഈ ദിശയിലുള്ള പ്രഭാഷണം കേട്ടിരുന്നു. കൂടുതല്‍ കുട്ടികളുള്ളവരെ പലയിടത്തും സഭ ആദരിക്കുന്നു.
